Tuesday 14 June 2016

പ്ലാച്ചിമടയുടെ ചരിത്രത്തിലേക്ക്

പ്ലാച്ചിമടയുടെ ചരിത്രത്തിലേക്ക്

Courtesy; sachin ks Charithraanveshikal
മനുഷ്യന്‍ തന്റെ മൌലികാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ കഥകള്‍ സ്ഥല കാല ദേശ ഭേദമന്യേ ചരിത്ര വീഥികളില്‍ എങ്ങും കണാനാവുന്നതാണ്. അത്തരം ചരിത്രങ്ങളാണ് അനീതിക്കെതിരെ ശബ്ദിക്കാന്‍ പുതു തലമുറകള്‍ക്കുള്ള ഊര്‍ജവും പ്രതീക്ഷയും. ശുദ്ധ ജലവും ജീവ വായുവും പോലും വില്‍പ്പന ചരക്കുകള്‍ ആകുന്ന ഇന്നത്തെ ലോകത്ത്, സമരചരിത്രങ്ങളുടെ പുസ്തക താളുകളില്‍ കേരളം ചാര്‍ത്തിയ കയ്യൊപ്പയിരുന്നു പ്ലാച്ചിമട സമരം. ഇന്ത്യയെന്ന മൂന്നാംലോക രാജ്യത്തിന്റെ ഒരു കൊച്ചു കോണില്‍ കിടക്കുന്ന കേവലമായ ഒരു കുഗ്രാമം ശുദ്ധജലത്തിന് വേണ്ടി നടത്തിയ സമരം കൊണ്ട് ലോക ശ്രദ്ധ പിടിചു പറ്റിയ ചരിത്രം തുടങ്ങുന്നതു രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പാണ്.
പ്ലാച്ചിമടയും പെരുമാട്ടി പഞ്ചായത്തും
********************************************
പാലക്കാട് ജില്ലയിലെ, തമിഴ്‌നാട്‌ കേരള ബോര്‍ഡറില്‍ കിടക്കുന്ന. പെരുമാട്ടി പഞ്ചായത്തിലുള്ള ഒരു ചെറിയ ഗ്രാമം ആണ് പ്ലാച്ചിമട. തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ സ്ഥലവും ഇവിടുത്തെ ആളുകളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു. ജനസംഖ്യയില്‍ ഏറിയ പങ്കും ദളിതരും, ഇരുള- മലയ ഗോത്രങ്ങളില്‍ പെട്ട ആദിവാസികളും ആണ്. പാലക്കാട് ചുരത്തിലെ ഒരു പ്രധാന മഴനിഴല്‍ പ്രദേശം ആണെങ്കിലും മൂലതറ, മീങ്കര എന്നീ ഡാമുകളും അതിനോട് അനുബന്ധിച്ചുള്ള കനാലുകളും ചിറ്റൂര്‍ പുഴയും എല്ലാം ചേര്‍ന്ന് ഇവിടം ഫലഭൂയിഷ്ഠമാക്കിയിരുന്നു. നിസ്സാര വിലക്ക് ഭൂമി ലഭ്യമായിരുന്നു എങ്കിലും ഗതാഗത സൌകര്യങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
കൊക്കക്കോള എന്ന ആഗോള ഭീമന്‍
*******************************************
1973 ഫോറിന്‍ എക്സ്ചെന്ജ് രേഗുലെട്ടിംഗ് ആക്റ്റിന്റെ ഫലമായി ഇന്ത്യയിലെ ബിസിനസ് ഉപേക്ഷിച്ചിരുന്ന കൊക്കക്കോള എന്ന അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ തിരിച്ചുവരവ്‌ നടത്തുന്നത് തൊണ്ണൂറുകളുടെ ആരംഭത്തില്‍ രാജ്യം കൈക്കൊണ്ട ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു. രാജ്യമൊട്ടാകെ ബോട്ട്ലിംഗ് പ്ലാന്റ്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ച കമ്പനി സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി ജലത്തിന്റെ വലിയ സാന്നിധ്യം മനസ്സിലാക്കിയാണ് പ്ലാച്ചിമടയെ തിരഞ്ഞെടുത്തത്. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ ഇവര്‍ പ്ലാച്ചിമടയില്‍ 38 ഏക്കര്‍ ഭൂമി (ഇതില്‍ 90%വും നെല്‍പ്പാടങ്ങള്‍ ആയിരുന്നു) വാങ്ങിക്കുകയും പ്ലാന്റ് തുടങ്ങുന്നതിനുള്ള എല്ലാ അനുമതികളും കൈക്കലാക്കുകയും ചെയ്തു. 2000 january 25 നു പെരുമാട്ടി പഞ്ചായത്തില്‍ നിന്നുള്ള ലൈസന്‍സ് കൂടി ലഭിച്ചതോടെ ആ വര്‍ഷം മാര്‍ച്ചില്‍ ഫാക്റ്ററി പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ട്ലിംഗ് പ്ലാന്റായിരുന്നു ഇത്. ഒരു ലിറ്റര്‍ കോളയോ ശീതള പാനീയമോ ഉണ്ടാക്കാന്‍ മൂന്നു ലിറ്ററില്‍ അധികം വെള്ളം വേണ്ടി വരുന്നു. ഇത്തരത്തില്‍ അഞ്ചു ലക്ഷം ലിറ്റര്‍ പാനീയം ഉല്‍പ്പാദിപ്പിക്കാന്‍ ഉള്ള അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നു. അതായതു പൂര്‍ണ്ണമായി പ്രവര്‍ത്തനനിരതം ആവുന്ന ദിവസം ഫക്ട്ടരിക്ക് പതിഞ്ചു ലക്ഷം വെള്ളം ആവശ്യമായി വരുമായിരുന്നു, ചില സമയങ്ങളില്‍ അത് ഇരുപതു ലക്ഷം വരെ എത്തിയെന്ന് പറയപ്പെടുന്നു. രാപ്പകല്‍ ഭേദമന്യേ ഇരുന്നൂറ്റി അമ്പതിലേറെ തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഫാക്റ്ററിയില്‍ നിന്നും എന്പ്പതിലേറെ ലോറികള്‍ ആയിരുന്നു ഒരു ദിവസം പുറത്തേക്ക് പോയിരുന്നത്. കോമ്പൌണ്ടില്‍ ഉള്ള ആറു കുഴല്‍ക്കിണറുകളും രണ്ടു കുളങ്ങളും ആയിരുന്നു ഫാക്ട്ടരിയുടെ ഈ ഒടുങ്ങാത്ത ദാഹം ശമിപ്പിചിരുന്നത്.
പ്രത്യാഘാതങ്ങള്‍
*********************
കമ്പനി പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ആറു മാസത്തില്‍ തന്നെ പ്ലാച്ചിമടയിലും പരിസരങ്ങളിലും കിണറുകളിലെ ജലം ക്രമാതീതമായി താഴാന്‍ തുടങ്ങി. ഉണ്ടായിരുന്ന വെള്ളമാകട്ടെ പാല്‍ നിറമായ പാട കെട്ടിയ ദുര്‍ഗന്ധം വമിക്കുന്നതും. ഇതുപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ വയറു വേദനയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നതും പതിവായി. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഈ വെള്ളം ഉപയോഗിച്ചാല്‍ വിളകള്‍ പെട്ടെന്ന് നശിക്കുന്നതും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. പരിശോധനയില്‍, ഉയര്‍ന്ന തോതിലുള്ള കാത്സിയത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങള്‍ ആണ് വെള്ളത്തിന്റെ മാറ്റത്തിന് കാരണം എന്ന് കണ്ടെത്തി. ക്രമാതീതമായി ഭൂഗര്‍ഭജലം ഊറ്റുന്നത് മൂലം അടിത്തട്ടിലുള്ള ചുണ്ണാമ്പ് കല്ലുകള്‍ വെള്ളത്തില്‍ അലിഞ്ഞു വരാന്‍ തുടങ്ങിയതാണ് ഈ ലവങ്ങളുടെ സാന്നിധ്യത്തിനു കാരണം എന്ന് വ്യക്തമായി. ഇത് ജലത്തിന്റെ കാഠിന്യം കൂട്ടുന്നു. കോള കമ്പനിക്ക് ഇത് അറിയില്ലായിരുന്നു എന്ന് പറഞ്ഞു വേണമെങ്കില്‍ നിഷേധിക്കാം, എങ്കിലും അവര്‍ അറിഞ്ഞു കൊണ്ട് ചെയ്ത മറ്റൊരു ചതി ആയിരുന്നു പ്ലാന്റിലെ വേസ്റ്റ് വളം എന്ന പേരില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയത്. സത്യത്തില്‍ ഇത് ഉപയോഗ ശൂന്യം ആയിരുന്നു എന്ന് മാത്രമല്ല ഉയര്‍ന്ന അളവില്‍ ഉള്ള ലെഡ് കാഡ്മിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യം നിമിത്തം പരിസ്ഥിതിക്ക് വളരെ ദോഷം ചെയ്യുന്നതുമായിരുന്നു. വളം എന്ന പേരില്‍ സൌജന്യമായി കമ്പനി നല്‍കിയ ഈ കെമിക്കല്‍ ചതിയറിയാതെ പരിസര വാസികള്‍ കൊണ്ട് പോയി വിളകള്‍ക്ക് ഇട്ടു, അവരുടെ മണ്ണും മലീമസമാക്കി. ഫലത്തില്‍ പ്ലാച്ചിമട മനുഷ്യാവാസയോഗ്യമല്ലാത്ത ഒരു തരിശു ഭൂമിയായി. ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവിതം ചോദ്യചിഹ്നം ആയി.
ചെറുത്തുനില്‍പ്പുകള്‍ സമരങ്ങള്‍
**************************************
പരാതികളും എതിര്‍പ്പുകളും ആദ്യ ആറുമാസത്തിനുള്ളില്‍ തന്നെ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇതിനെ ചെറിയ സഹായങ്ങള്‍ നല്‍കിയും ജനങ്ങളുടെ ആവശ്യത്തിനായുള്ള വെള്ളം ടാങ്കറുകളില്‍ നല്‍കിയും കോള കമ്പനി പ്രതിരോധിക്കാന്‍ ശ്രമിച്ചു. പക്ഷെ പൊന്നു കൊണ്ട് കുടം നിര്‍മിച്ചു നല്‍കിയാലും അതില്‍ കുടിവെള്ളം ഇല്ലെങ്കില്‍ എന്ത് കാര്യം? എതിര്‍പ്പുകള്‍ ക്രമേണ ശക്തി ആര്‍ജിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം നാലില്‍ ഒന്നാക്കി ചുരുക്കണം എന്നായിരുന്നു ആദ്യ ആവശ്യം എങ്കില്‍ പിന്നീടു കമ്പനി തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിലയിലേക്ക് അത് വളര്‍ന്നു. പ്രശ്നത്തില്‍ ആദ്യം ഇടപെടല്‍ നടത്തിയത് ചില പരിസ്ഥിതി വാദികളും NGO കളും ആയിരുന്നു. പ്രദേശവാസികള്‍ കൊക്കകോള വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. ആദിവാസി സംരക്ഷണ സംഘം പ്രശ്നം ഏറ്റെടുത്തുകൊണ്ട് ഒരു വലിയ സമരത്തിനു തുടക്കം കുറിച്ചു. 2002 april 22 നു രണ്ടായിരത്തോളം പേരുടെ മാര്‍ച്ചും പിക്കറ്റിങ്ങും നടന്നു. കോള കമ്പനിയുടെ വഴി തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരത്തിനു ആദ്യകാലത്ത് മാധ്യമങ്ങളുടെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ യാതൊരു പിന്തുണയും ഇല്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ സാധുക്കളായിരുന്ന ആദിവാസികളെ പോലീസും കമ്പനി ഗുണ്ടകളും തല്ലി ചതച്ചു. സ്ത്രീകളുടെ വസ്ത്രം വലിച്ചഴിച്ചു. പോലീസിന്റെ ബൂട്ട് കൊണ്ടുള്ള തൊഴി കൊണ്ട്പലരുടെയും നടു ഒടിഞ്ഞു. എന്നാല്‍ അവരുടെ സമരാവേശം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.
മേല്‍പ്പറഞ്ഞ എതിര്‍പ്പുകളെ എല്ലാം അവഗണിച്ചു മുന്നോട്ടു പോയ കൊക്കക്കോളക്ക് പക്ഷെ നില തെറ്റിയ വര്ഷം ആയിരുന്നു 2003. ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായി ആദിവാസികളുടെ സമരം ഇതിനകം ലോക ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു. 2003 July 25 നു ഗാര്‍ഡിയന്‍ ദിനപത്രത്തിലെ ലേഖകന്‍ ബീബീസീ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ കോള കമ്പനി വളം എന്ന് പറഞ്ഞു നല്‍കിയ വെസ്റ്റ് മാരക വിഷം ആണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടു. പിറ്റേ ആഴ്ച ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഏന്‍ഡ് എന്വയോന്മേന്റ്റ് മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടെ കണ്ടെത്തി. പ്ലാച്ചിമടയില്‍ നിന്നും പുറത്തിറങ്ങുന്ന പന്ത്രണ്ടു ബ്രാണ്ടുകളില്‍ കാന്‍സറിനു കാരണമായേക്കാവുന്ന കീടനാശിനികളുടെ അംശം ഉണ്ടെനായിരുന്നു അത്. ഇക്കാലയളവില്‍ തന്നെ ആയിരുന്നു അമേരിക്കയുടെ ഇറാക്ക് അധിനിവേശവും. ലോകമൊട്ടാകെ ഒരു ആന്റി അമേരിക്കന്‍ വികാരം ഉയര്‍ന്നു വന്നു. സഹജമായ ഒരു ഇടതു ചിന്താഗതിയുള്ള മലയാളികള്‍ക്കിടയില്‍ അമേരിക്കയുടെ പ്രതിരൂപമായി കൊക്കക്കോള മാറി. ഫലത്തില്‍ കേരളം എന്നല്ല ലോകം മൊത്തം സമരത്തിനു പിന്തുണയുമായി മുന്നോട്ടു വന്നു. കൊക്കകോള കേരളത്തിലെ റീ ടെയില്‍ ഷോപ്പുകളില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങി.
നിയമ യുദ്ധങ്ങള്‍
*********************
യഥാര്‍ത്ഥത്തില്‍ സമരം ഉണ്ടായപ്പോള്‍ ആണ് മറ്റൊരു കാര്യം വ്യക്തം ആവുന്നത്. നിലവില്‍ ഇന്ത്യയില്‍ ഭൂഗര്‍ഭജലം വിനിയോഗിക്കുന്നതിനെ നിയന്ത്രിച്ചു കൊണ്ടോ അതിന്റെ ഉപഭോഗം ക്ലിപ്തപ്പെടുത്തുന്നതിനോ നിയമങ്ങളോ നടപടി ക്രമങ്ങളോ ഇല്ലായിരുന്നു. ദേശീയ ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഭൂഗര്‍ഭ ജല ബോര്‍ഡിനു ആയിരുന്നു ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നത്. ഇവരാകട്ടെ ഉപദേശക സമിതി മാത്രം ആയിരുന്നു.
സമീപത്തുള്ള ഡാമുകളിലെ ജലം ആണ് കൊക്കകോളയെ ഇത്തരം ഒരു സ്ഥലത്ത് പ്ലാന്റു തുടങ്ങാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ജലസേചന ആവശ്യങ്ങള്‍ക്ക് മാത്രമായി നിര്‍മിച്ച ഡാമുകളിലെ ജലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു ഇവര്‍ക്ക് അനുമതി ലഭിച്ചില്ല. ഇത് ഏറെക്കുറെ സത്യവുമാണ്. പക്ഷെ ഇത്തരത്തില്‍ നിര്‍ണായകമായ ഒരു അനുമതിക്ക് അവസാന നിമിഷമാണോ അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം മറുഭാഗം ഉന്നയിച്ചു. ഭൂഗര്‍ഭ ജലത്തിന് പുറമേ പെരിയാര്‍ ഉള്‍പ്പെടെ ആറൂ വ്യത്യസ്ത ഇടങ്ങളില്‍ നിന്നും ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നു.
2003 ഇല്‍ പെരുമാട്ടി പഞ്ചായത്ത് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയ കമ്പനി സ്റ്റേ വാങ്ങി പ്രവര്‍ത്തനം തുടര്‍ന്നു. വീണ്ടും റിട്ടുമായി ഹൈക്കോടതിയെ സമീപിച്ച പഞ്ചായത്തിന് ഭാഗികമായി അനുകൂലമായ വിധിയാണ് ലഭിച്ചത്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം (34 Acre) ഇറിഗേഷന് ആവശ്യമായി വരുന്ന ജലം എത്രയാണോ അത് അവര്‍ക്ക് ഉപയോഗിക്കാം. ഇത് അളക്കാന്‍ വേണ്ടി പൈപ്പുകളില്‍ മീറ്റര്‍ ഘടിപ്പിക്കാനും കോടതി ഉത്തരവിട്ടു. പക്ഷെ 2004 വര്‍ഷം പാലക്കാടു ജില്ലയെ സര്‍ക്കാര്‍ വരള്‍ച്ച ബാധിത മേഖല പ്രദേശം ആയി പ്രഖ്യാപിച്ചതിനാല്‍ പ്ലാന്റിന് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. ആ വര്‍ഷത്തെ ലോക ജല സമ്മേളനം പ്ലാചിമടയിലാണ് സംഘടിപ്പിക്കപ്പെട്ടത്. 2005 ഇല്‍ വീണ്ടും ഹൈക്കൊടതിയിലെത്തിയ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്കാന്‍ പഞ്ചായതിനോട് വിധിയായി. അതെ വര്‍ഷം ലോക ഭൌമ ദിനത്തില്‍ (April 22) കമ്പനിയെ കെട്ടുകെട്ടിക്കും വരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചുകൊണ്ട് സമരസമിതി കുടില്‍ കെട്ടി സമരം തുടങ്ങി. കോടതി വിധിയില്‍ വീണ്ടും ജീവന്‍ വച്ച പ്ലാന്റ് പക്ഷെ അവര്‍ പുറം തള്ളിയിരുന്ന മാലിന്യത്തിന്റെ പേരില്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നെയും അടപ്പിച്ചു. ആ വര്‍ഷം തന്നെ ഭൂഗര്‍ഭജല ഉപയോഗ നിയന്ത്രണ ബില്‍ കേരള നിയമ സഭ പാസ്സാക്കുകയും നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ 2006 ജനുവരിയില്‍ കമ്പനി എന്നെന്നേക്കുമായി അടച്ചു പൂട്ടി. പിന്നീട് 2010 ഇല്‍ കേരള സര്‍ക്കാര്‍ പ്ലാച്ചിമടയില്‍ കമ്പനി മൂലം ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പഠിക്കാനും നഷ്ടപരിഹാരത്തുക നിശ്ചയിക്കാനും ഒരു കമ്മിഷനെ നിയോഗിക്കുകയും അവരുടെ പഠനപ്രകാരം 216 കോടി രൂപയുടെ നാശനഷ്ടം ഇവിടെ ഉണ്ടായതായും ഇത് കമ്പനിയില്‍ നിന്ന് തദ്ദേശ വാസികള്‍ക്ക് വാങ്ങി കൊടുക്കണം എന്നും ശുപാര്‍ശ ചെയ്തു. ഇതിനായി ഒരു ട്രിബ്യൂണല്‍ രൂപികരിക്കാന്‍ 2011 ഇല്‍ കേരള നിയമ സഭ പാസ്സാക്കി അയച്ച “പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍” മൂന്നു വര്‍ഷത്തോളം രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാതെ കിടന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ നിയമ സാധുത ഇല്ല എന്ന് പറഞ്ഞു തിരിച്ചയച്ചതാണ് പ്ലാച്ചിമട സമരത്തിലെ പതിനഞ്ചു വര്‍ഷം നീണ്ട ചരിത്രത്തിലെ അവസാന സംഭവം.
ഓര്‍മയില്‍ സമര നേതാക്കള്‍
************************************
അനിവാര്യതകലാണു പലപ്പോഴും മനുഷ്യനെ ഹീറോ ആക്കുന്നതും അവനിലെ അസാധാരണമായ ഇച്ഛാശക്തിയും ധര്‍മ ബോധവും പുറത്തു കൊണ്ട് വരുന്നതും എന്ന് തെളിയിച്ച സമരമായിരുന്നു പ്ലാച്ചിമടയിലേത്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട രണ്ടു വ്യക്തികളാണ് വേലൂര്‍ സ്വാമിനാഥനും, മയിലമ്മയും. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അറുപതു വയസ്സ് കഴിഞ്ഞ ഒരു ആദിവാസി സ്ത്രീ ആയിരുന്നു നൂറ്റി ഇരുപതിലേറെ രാജ്യങ്ങളില്‍ ശാഖകളുള്ള കൊക്കക്കോള എന്ന ഗോലിയാത്തിനെ മുട്ട് കുത്തിച്ച ദാവീദ് ആയി മാറിയത്. സമര സമിതിയുടെ സ്ഥാപക ആയിരുന്ന മയിലമ്മ സമരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ക്രമേണ അവരായി ചെറുത്തു നില്‍പ്പിന്റെ കുന്തമുന. അവാര്‍ഡ് നല്കാന്‍ ഡല്‍ഹിയിലേക്കു ക്ഷണം ലഭിച്ചപ്പോള്‍ പ്ലാച്ചിമടയില്‍ നിന്നുള്ള ഒരു കുപ്പി വെള്ളം ആയിരുന്നു അവര്‍ കൂടെ കൊണ്ട് പോയത്. സോണിയാഗാന്ധിക്ക് നല്‍കാന്‍. വളരെ ലളിതമായിരുന്നു അവരുടെ ചോദ്യം “വെള്ളമില്ലാതെ എങ്ങനെയാണു ഒരു മനുഷ്യന്‍ ജീവിക്കുക? “ നിസ്സാരം എന്ന് തോന്നിയ ഈ ചോദ്യം പിന്നീടു മലയാളികള്‍ ഒന്നിച്ചുയര്‍ത്തിയപ്പോള്‍ അത് ചരിത്രമായി. സമാനമായ രീതിയില്‍ പ്രശസ്തനായ മറ്റൊരു വ്യക്തിയാണ് സമര സമിതി കണ്വീനര്‍ ആയിരുന്ന വേലൂര്‍ സ്വാമിനാഥന്‍. പ്ലാച്ചിമടയിലെ ഒരു ചെറിയ വര്‍ക്ക് ഷോപ്പ് കൊണ്ട് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം പുലര്‍ത്തിയിരുന്ന അയാളും പ്ലാന്റു കുടിവെള്ളം മുട്ടിച്ചപ്പോലാണ് വേറെ വഴി ഇല്ലാതെ സമരത്തിനിറങ്ങിയത്. ഇന്ന് പക്ഷെ ഇവരെല്ലാം ചരിത്രമായി കഴിഞ്ഞു. 2007 ഇല്‍ തന്റെ എഴുപതാം വയസ്സില്‍ മയിലമ്മയും കഴിഞ്ഞ വര്‍ഷം സ്വാമിനാഥനും സമര ഭൂമികയില്‍ നിന്നും അരങ്ങൊഴിഞ്ഞു. മരിക്കുമ്പോള്‍ ഒരുപാടു കഷ്ടതകള്‍ക്ക് നടുവിലയിരുന്ന അദ്ദേഹത്തിനു നാല്‍പ്പത്തഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ.
പ്ലാച്ചിമട കൊളുത്തിവിട്ട സമരങ്ങള്‍ പിന്നീട് ഇന്ത്യയില്‍ പലയിടത്തും കത്തി ജ്വലിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു. കോളക്കെതിരെ തന്നെ രാജസ്ഥാനിലെ കാലദേരയിലും യൂ പ്പിയിലെ മെഹ്ദിഗനിയിലും ഉയര്‍ന്നു വന്ന ചെറുത്തുനില്‍പ്പ്‌ ഇതിനുദാഹരണമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കുപ്പി വെള്ളമോ കോളയോ വാങ്ങത്തവരല്ല നാം. അത് കൊണ്ട് തന്നെ ആധുനിക ലോകത്തിനു അവ ഒഴിച്ച് കൂട്ടാനും സാധിക്കില്ല എന്ന് വ്യക്തമാണ്‌. വികസനത്തെ നാമെല്ലാം അനുകൂലിക്കുംബോളും അതിന്റെ അതിര്‍വരമ്പുകള്‍ എവിടെ വരക്കണം എന്നതിനു വ്യക്തത ഇല്ലെങ്കില്‍ ഇനിയും ഇവിടെ പ്ലാച്ചിമടകള്‍ ആവര്‍ത്തികും.

Search This Blog