Friday 25 December 2015

കാശ്മീര്‍ - ഒരു പുനര്‍വായന



കാശ്മീര്‍ - ഒരു പുനര്‍വായന

1947-ല്‍ ഇന്ത്യയും പാകിസ്ഥാനും പിറവിയെടുക്കുമ്പോള്‍ ജമ്മു-കാശ്മീര്‍ രാജാവായിരുന്ന ഹരിസിംഗ് തന്റെ രാജ്യം ഇന്ത്യയിലോ പാക്സ്ഥാനിലോ ലയിക്കാതെ ഒരു സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്‌. ജമ്മു-കാശ്മീര്‍ കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് ആയിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ജിന്ന ജമ്മു-കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായിരിക്കണം എന്ന് ശഠിച്ചു. പാകിസ്ഥാന്‍ എന്നതിലെ ‘K’ കാശ്മീര്‍ ആണ് എന്നാണ് ജിന്ന അവകാശപ്പെട്ടത് .
ഇന്ത്യയും പാക്കിസ്ഥാനും പിറന്നപ്പോള്‍ സ്വതന്ത്ര രാജ്യമായി നിലനിന്ന ജമ്മു-കാഷ്മീരിനെ സ്വന്തമാക്കാന്‍ ഗോത്രവര്‍ഗ്ഗക്കാരെ ആര്‍മിയുടെ പിന്തുണയോടെ കാശ്മീര്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ അനുവദിച്ചു. തന്റെ രാജ്യം രക്ഷിക്കാനായി ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍ മറ്റൊരു രാജ്യത്തിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കേണ്ടതില്ല എന്ന് മൌണ്ട് ബാറ്റന്‍ നെഹരുവിനെ ഉപദേശിച്ചു. പകരം ഇന്ത്യയോടു ലയിച്ചാല്‍ സൈനീക സഹായം ലഭിക്കാം എന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു.
ഗത്യന്തരമില്ലാതെ, മനസില്ലാമനസോടെ, ഒക്ടോബര്‍ 26-നു ഹരിസിംഗ് ഇന്ത്യയില്‍ ലയിച്ചു കൊണ്ടുള്ളഇന്‍സ്ട്രുമെന്റ് ഓഫ് അക്സെസില്‍ ഒപ്പ് വച്ചു. (ഒപ്പ് വച്ചത് ഒക്ടോബര്‍ 25 നു ആണെന്നും അല്ല 27 നു ആണ് എന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്). പിന്നീട് ഇന്ത്യ കാശ്മീരിലേക്ക് സൈന്യത്തെ അയച്ചു. എന്നാല്‍ യുനൈറ്റഡ് നേഷന്‍ ഇടപെട്ടതോടെ ഇന്ത്യ യുദ്ധം ഇടക്ക് വച്ച് അവസാനിപ്പിച്ചു. അങ്ങനെ ഇന്ത്യന്‍ കാശ്മീരും പാക്ക് അധിനിവേശ കാശ്മീരും ഉണ്ടായി.
ഇന്‍സ്ട്രുമെന്റ് ഓഫ് അക്സസ് അന്ഗീകരിച്ചുകൊണ്ട് ഗവര്‍ണര്‍ ജനറല്‍ മൌണ്ട് ബാറ്റന്‍ കാശ്മീര്‍ രാജാവിന് കൊടുത്ത മറുപടിയില്‍, അധിനിവേശ കാശ്മീരില്‍ നിന്നും പാക്കിസ്ഥാന്‍ പിന്‍വാങ്ങുമ്പോള്‍, അവിടെ സമാധാനം പുനസ്ഥാപിച്ചു കഴിയുമ്പോള്‍ ഒരു ഹിതപരിശോധന നടത്താം എന്ന് പറയുന്നുണ്ട്.
ജമ്മു-കാശ്മീര്‍ ഇന്ത്യയോടു ചേര്‍ന്നതോട് കൂടി നെഹറുവും മഹാരാജ ഹരിസിങ്ങും ചേര്‍ന്നു ഷെയ്ക്ക് അബ്ദുള്ളയെ കാശ്മീരിന്റെ പ്രധാനമന്ത്രി ആക്കാന്‍ തീരുമാനിച്ചു. ഷെയ്ക്ക് അബ്ദുള്ളയും നെഹറുവും ചേര്‍ന്ന് രൂപപ്പെടുത്തിയ ആശയമാണ് കാശ്മീരിന് താല്‍കാലികമായി കൊടുത്ത പ്രത്യേക പദവി. അതിന്റെ ഫലമായുന്ടായതാണ് ആര്‍ട്ടിക്കിള്‍ 370. ഇതിന്റെ പ്രധാന ശില്‍പികളില്‍ ഒരാള്‍ ആയിരുന്നു ഗോപാലസ്വാമി അയ്യങ്കാര്‍. യുണിയന്‍ സ്റ്റേറ്റ് മിനിസ്ടര്‍ ആയിരുന്ന പട്ടേലും ഭരണഘടനയുടെ ശില്പിയായ അംബേദ്‌കറും യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിക്കിള്‍ 370 നു എതിരായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 ജമ്മു-കാശ്മീരിന് സ്വയം ഭരണാവകാശം നല്‍കുന്നു. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ജമ്മു-കാശ്മീര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ജമ്മു-കാശ്മീര്‍ ഇന്ന് ഇന്ത്യയിലെ സ്വന്തമായി ഒരു ഭരണഘടന ഉള്ള ഏക സംസ്ഥാനം ആണ്. ജമ്മു-കാശ്മീര്‍ ഇന്ത്യന്‍ യുണിയന്റെ അവിഭാജ്യ ഘടകം ആയിരിക്കുമെന്ന് ഈ ഭരണഘടനയില്‍ പറയുന്നുണ്ട്. പ്രത്യേകം ഭരണഘടന കൂടാതെ ജമ്മു-കാശ്മീരിന് സ്വന്തം പതാകയുമുണ്ട്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൌലീകാവകാശങ്ങള്‍ ജമ്മു-കാശ്മീരിനു ബാധകം ആണ്, പക്ഷെ വിദ്യാഭ്യാസത്തിനുള്ള അവകാശം അവിടെ ഇല്ല. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ഒരു മൌലീകാവകാശം ജമ്മു-കാശ്മീരില്‍ ഉണ്ട് – സമ്പാദ്യത്തിനുള്ള വകാശം (റൈറ്റ് ടോ പ്രോപെര്ടി). പക്ഷേ അവിടുത്തെ സ്ഥിരതമാസക്കാര്‍ക്കെ ഭുമി കൈവശാവകാശം ഉള്ളൂ.
പുറമെനിന്നോരാള്‍ക്കും ജമ്മു-കാശ്മീരില്‍ ഭുമി വാങ്ങുവാന്‍ കഴിയില്ല; അതുപോലെ പുറമെനിന്നോരാള്‍ക്കും അവിടെ വോട്ടു ചെയ്യാനും അവകാശമില്ല. ഇത് രണ്ടാമതൊരു പൌരത്വത്തിന് സമാനമാണ്. അതുപോലെ ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്ന പൌരന്റെ അടിസ്ഥാന കടമകള്‍ ജമ്മു-കാശ്മീരിന് ബാധകം അല്ല (ഈ കടമകളില്‍ ഒന്നാണ് ഇന്ത്യന്‍ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കണം എന്നത്. അടിസ്ഥാന കടമകള്‍ ജമ്മു-കാശ്മീരിന് ബാധകം അല്ല എന്നത് കൊണ്ടാകാം അവിടെ ഇന്ത്യന്‍ പതാകയെ ബഹുമാനിക്കണ്ട എന്ന ധാരണ പരന്നത്).
ഇന്ത്യൻ സുപ്രീം കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അധികാരം ജമ്മു-കാഷ്മീരിനും ബാധകം ആണ്. എന്നാല്‍ കാശ്മീരില്‍ സാമ്പത്തീക അടിയന്തരാവസ്ഥ (ആര്‍ട്ടിക്കിള്‍ 360) പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനില്ല; അതുപോലെ ആന്തരീക പ്രശ്നങ്ങള്‍ മൂലം അടിയന്തിരാവസ്ഥ (ആര്‍ട്ടിക്കിള്‍ 352) പ്രഖ്യാപിക്കാനും. 1985-ല്‍ നിലവില്‍ വന്ന കൂറുമാറ്റ നിരോധന നിയമം ജമ്മു-കാശ്മീരില്‍ ബാധകമല്ല. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പല ഭുനിയമങ്ങളും ആദായ നികുതിയും ജമ്മു-കാശ്മീരില്‍ ബാധകമല്ല. അതുപോലെ പ്രതിരോധ ആവശ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥലവും മറ്റും ഉപയോഗിക്കുന്നത് തടയാന്‍ ജമ്മു-കാശ്മീര്‍ സര്‍ക്കാരിനു കഴിയും.
ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റാന്‍ പ്രസിഡണ്ടിനു കഴിയും എന്നാല്‍ അത് കാശ്മീര്‍ സ്റ്റേറ്റ് അസ്സംബ്ലിയുടെ ശുപാര്‍ശയോടെ മാത്രമേ സാധിക്കു. അതല്ലങ്കില്‍ ഒരു ഭരണ ഘടനാ ഭേദഗതി ആവശ്യമാണ്‌. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അടിസ്ഥാന ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതായതിനാല്‍ അതില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയുടെ സമ്മതം കൂടി ആവശ്യം വന്നേക്കാം. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം പാര്‍ലമെന്റിനു മാറ്റാന്‍ സാധിക്കില്ല എന്ന ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് (കേശവാനന്ദ ഭാരതി vs കേരള സ്റ്റേറ്റ്, 1973) ഇവിടെ പ്രാധാന്യമുണ്ട്. (എന്നാല്‍ ഈ കേസില്‍, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം നിര്‍വ്വചിക്കുന്നതില്‍ ചില ആശയ കുഴപ്പങ്ങള്‍ ഉണ്ട്.)
എന്തിനാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ ജമ്മു-കാശ്മീരിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പ്രത്യേക പദവി? ഇത് തന്നെ ഒരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. താല്‍കാലികമായി ഉണ്ടാക്കിയ ആര്‍ട്ടിക്കിള്‍ ഇനിയും എടുത്തു മാറ്റാത്തത് പാക്കിസ്ഥാനും ലോകരാഷ്ട്രങ്ങള്‍ക്കും നല്‍കുന്ന സന്ദേശം ജമ്മു-കാശ്മീര്‍ പരിപൂര്‍ണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിട്ടില്ല എന്നതല്ലേ? ഒരു പക്ഷെ ജമ്മു-കാശ്മീരിന് നല്‍കപ്പെട്ട സ്വയം ഭരണാവകാശം അധികാര വികേന്ദ്രീകരണത്തിന്റെ ഒരു ഉദാഹരണം ആയിരിക്കാം. എങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങള്‍ക്കും അത് ബാധകമാക്കുന്നില്ല?
ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയാല്‍ കാശ്മീരില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നും കാശ്മീര്‍ ഇന്ത്യയില്‍ നിന്നും വിട്ടുപോകും എന്നുമുള്ള വാദങ്ങള്‍ ശരിയല്ല. അത്തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റി കേന്ദ്ര സര്‍ക്കാരിനു ജമ്മു-കാശ്മീരില്‍ കുടുതല്‍ സ്വാധീനവും നിയന്ത്രണങ്ങളും ചെലുത്താനുള്ള അവസ്ഥ ഉണ്ടാക്കുകയല്ലേ വേണ്ടത്?
ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയാല്‍ തീരുന്ന പ്രശ്നമല്ല കാശ്മീരിലെത്. മഹാരാജാ ഹരിസിംഗ് ഇന്ത്യന്‍ യുണിയനുമായി ചേരാന്‍ തീരുമാനിച്ചതോടെ ജമ്മു-കാശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണെന്നു ഇന്ത്യ വിശ്വസിക്കുന്നു. എന്നാല്‍ വിഭജനം പൂര്‍ണ്ണമായും മതത്തിന്റെ അടിസ്ഥാനത്തില്‍ (Two Nations Theory) ആകണമെന്നും അങ്ങനെ വരുമ്പോള്‍ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായിരിക്കണം എന്ന് പാക്കിസ്ഥാനും അവകാശപ്പെടുന്നു. മഹാരാജാവുമായി കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ പ്രവേശിച്ചു എന്ന് അവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ പാകിസ്ഥാന് അതുപറയാനുള്ള യോഗ്യതയില്ല, കാരണം അവരും കാശ്മീരില്‍ അതിക്രമിച്ചു കയറിയതാണല്ലോ.
ഇത് കൂടാതെ തന്റെ കൈവശം ഇല്ലാത്ത ഒരു ഭാഗം (പാകിസ്ഥാന്‍ ആദ്യം അതിക്രമിച്ചു കയ്യടക്കിയ ഭാഗം) ഇന്ത്യയോടോപ്പം ചേര്‍ക്കാന്‍ മഹാരാജാവിനു എങ്ങനെ കഴിയുമെന്ന വാദവും നിലവിലുണ്ട്. കാരണം പണ്ടുകാലത്ത് രാജാവിനെ പുതിയ ഒരാള്‍ ആക്രമിച്ചു കീഴടക്കിയാല്‍ രാജാവിനു ആ സ്ഥലം നഷ്ടപ്പെട്ടല്ലോ. ആക്രമിക്കപ്പെട്ട സ്ഥലത്തെ ജനങ്ങള്‍ക്ക്‌ പഴയ രാജാവിനെയാണോ അതോ പുതിയ രാജാവിനെയാണോ വേണ്ടത് എന്നത് ചോദ്യമേ അല്ല. കാരണം രാജാവിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ അല്ലല്ലോ. (ഒരു രാജാവ് മറ്റൊരു രാജാവിന്റെ സ്ഥലം ആക്രമിക്കുന്നത് ശരിയാണോ എന്ന മറുചോദ്യം ഇവിടെയുണ്ട്).
തര്‍ക്കം പരിഹരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. 1972-ലെ ഷിംല കരാറില്‍ , ഇപ്പോള്‍ ഉള്ള അധിനിവേശ കാഷ്മീരിന്റെയും ഇന്ത്യന്‍ കാഷ്മീരിന്റെയും അതിര്‍ത്തി നിയന്ത്രണ രേഖയായി അംഗീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. എന്നാല്‍ ഈ കരാറും തുടര്‍ന്നു വന്ന പല ചര്‍ച്ചകളും ഒന്നും അവിടെ സമാധാനം ഉണ്ടാക്കിയില്ല. അതിനു പ്രധാന കാരണം ചര്‍ച്ചകളില്‍ ഒന്നും ജമ്മു-കാഷ്മീരിലെ സാധാരണ ജനങ്ങളുടെ അഭിപ്രായം കടന്നു വന്നില്ല എന്നതാണ്. മറിച്ചു അത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മാത്രമായിരുന്നു.
വിവിധ കോണുകളില്‍ നിന്നും കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അതിര്‍ത്തി പലരീതിയില്‍ നിര്‍വ്വചിച്ചു കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വന്നിരുന്നു. അതിന്റെ വിശദമായ മാപ്പുകള്‍ഇവിടെ കാണാം.
ജമ്മു കാശ്മീരിലെ കാശ്മീര്‍ വാലി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും അതായത് ജമ്മുവിലും ലഡാക്കിലും യഥാക്രമം ഹിന്ദുക്കള്‍ക്കും ബുദ്ധ മതക്കാര്‍ക്കും ആണ് ഭുരിപക്ഷം. പ്രശ്നങ്ങള്‍ അധികവും നടക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും മുസ്ലിം വിശ്വാസികള്‍ ഉള്ള കാശ്മീര്‍ വാലിയില്‍ ആണ്. പാക്കിസ്ഥാന്‍ ഇപ്പോള്‍ നിലവില്‍ ഉള്ള നിയന്ത്രണ രേഖ അംഗീകരികാന്‍ വിമുഖത കാണിക്കുന്നതും ഈ കാശ്മീര്‍ വാലി അവരെ സംബന്ധിച്ച് നിയന്ത്രണ രേഖക്ക് പുറത്തായതിനാലാണ്.
2007-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടന്ന ചര്‍ച്ചകളില്‍ ഇരു കാശ്മീരിന്റെയും അതിര്‍ത്തി അതായത് ഇപ്പോളുള്ള നിയന്ത്രണ രേഖ മയപ്പെടുത്തുക; പ്രദേശങ്ങളില്‍ കാലക്രമേണ സൈനീക വിന്യാസം കുറയ്ക്കുക, ജമ്മു-കാശ്മീരിലെ മത/വംശ വ്യത്യാസങ്ങള്‍ കണക്കിലെടുക്കുക; ഇത് കൂടാതെ ഇരു ഭാഗത്തെയും ടാക്സുകള്‍ ഏകീകരിക്കുന്നതിനും, ജല വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും, റോഡുകളും മറ്റും നിര്‍മ്മിക്കുന്നതിനും ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ മുഷറഫ് മുന്നോട്ടു വച്ചിരുന്നു. ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും വികിലീക്സ് കേബിളുകള്‍ വെളിപ്പെടുത്തുന്നത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുഷറഫിന്റെ നിര്‍ദ്ദേശങ്ങള്‍ ഗൌരവപൂര്‍വ്വം എടുത്തിരുന്നു എന്നതാണ്.
എന്നാല്‍ മുഷറഫിന്റെ പതനവും, ജമ്മു-കാശ്മീരില്‍ ഉണ്ടായ ആക്രമണങ്ങളും ഇത്തരം ആശയങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചില്ല. കാശ്മീരിനെ ഇന്ത്യക്കും പാക്കിസ്ഥാനും പ്രവേശിക്കാന്‍ പറ്റിയ ഒരു സ്വയംഭരണ പ്രദേശം ആക്കുക എന്ന അന്‍ഡോറ മോഡല്‍ ആശയവും മുഷറഫിന്റെ നിര്‍ദ്ദേശങ്ങളും ഒത്തുപോകുന്നാതാണ്.
കാശ്മീര്‍ അതിര്‍ത്തി പുനര്‍നിര്ണ്ണയിച്ചുകൊണ്ടുള്ള ദിക്സന്‍ പ്ലാനിന് സമാനമായ പ്ലാനും മുഷറഫ് മുന്നോട്ടു വച്ചിരുന്നു. ആസാദ് കാശ്മീര്‍, പാകിസ്ഥാനും ലഡാക്കു ഇന്ത്യക്കും നല്‍കിയും ജമ്മുവിനെ രണ്ടായി വിഭജിച്ചും കാശ്മീര്‍ വാലിയില്‍ ഹിതപരിശോധന നടത്തിയും അതിര്‍ത്തി തര്‍ക്കം പരിഹരിക്കാം എന്നതായിരുന്നു അത്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിഭജനം ഇരുഭാഗത്തുനിന്നും വലിയതോതില്‍ കുടിയേറ്റവും അക്രമങ്ങളും സൃഷ്ടിച്ചേക്കാം എന്നത് ഒരു ന്യൂനതയാണ്.
ഇന്ത്യാ പാക്ക് വിഭജനത്തില്‍ ഇതു ഇരു രാജ്യങ്ങളും അനുഭവിച്ചതാണ്‌.
2010-ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ എട്ടിന പദ്ധതിയില്‍ കാശ്മീരില്‍ അറസ്റ്റിലായ യുവാക്കളെ വിട്ടയക്കാനും, കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റാന്‍ യോജിച്ച പ്രദേശങ്ങളെ തിരിച്ചറിയാനും ഉള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ജമ്മു കാശ്മീരിനെ സംബന്ധിച്ച് പല പരിഹാര മാര്‍ഗ്ഗങ്ങളും വെറും പ്രസ്താവനയില്‍ ഒതുങ്ങിപ്പോകുകയാണ്. 1947-ല്‍ ഇന്ത്യക്കും പാക്കിസ്ഥാനും സ്വാതന്ത്രം കിട്ടിയപ്പോള്‍ അതുവരെ സമാധാനം അനുഭവിച്ചിരുന്ന കാശ്മീരികള്‍ക്ക് സ്വാതന്ത്രവും സമാധാനവും നഷ്ടമായി. തങ്ങള്‍ക്കു നഷ്ടമായ സ്വാതന്ത്രത്തിനും സമാധാനത്തിനും പകരം അവര്‍ക്ക് ഒന്നും ലഭിച്ചില്ല; മറിച്ചു കിട്ടിയത് അരക്ഷിതാവസ്ഥയാണ്.
ഈ അരക്ഷിതാവസ്ഥക്ക് വളം വെയ്ക്കുന്നതെന്ന് പറയപ്പെടുന്ന, വളരെ എതിര്‍പ്പുണ്ടാക്കുന്ന ഒരു ഇന്ത്യന്‍ നിയമം ആണ് സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമ. ഈ നിയമത്തിന്റെ ഒരു മുന്‍പതിപ്പ് 1942-ല്‍ ബ്രിട്ടിഷുകാര്‍ ക്വിറ്റ്‌ ഇന്ത്യാ സമരം അടിച്ചമര്‍ത്താന്‍ ഉണ്ടാക്കിയ ഓര്‍ഡിനന്‍സ് ആയിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടാക്കിയ നിയമം ഇന്ത്യക്കാര്‍ തങ്ങള്‍ക്കു നേരെ തന്നെ പ്രയോഗിക്കാന്‍ ഭേദഗതി ചെയ്തു 1958-ല്‍ പാസ്സാക്കി. ആസ്സാമിലും നാഗാലാണ്ടിലും മണിപ്പുരിലും മറ്റുമുണ്ടായ സ്വാതന്ത്രവാദവും തുടര്‍ന്നുള്ള അക്രമങ്ങളുമായിരുന്നു കാരണം. നാഗാലാന്‍ഡില്‍ റിബലുകള്‍ ഒരു സമാന്തര സര്‍ക്കാര്‍ രൂപികരിക്കുന്നതു വരെയെത്തിയിരുന്നു കാര്യങ്ങള്‍.
പ്രത്യേകാധികാരം ഉപയോഗിച്ച് സൈന്യത്തിനു പ്രതിഷേധക്കാര്‍ക്ക് നേരെ നിറയോഴിക്കാനും (കൊല്ലാനും) സംശയമുള്ളവരെ കസറ്റഡിയിലെടുക്കാനും ഭവനങ്ങളിലും മറ്റും വാറണ്ട് ഇല്ലാതെ തിരച്ചില്‍ നടത്താനും മറ്റുമുള്ള അധികാരം ഉണ്ട്. ഈ പ്രവൃത്തികളുടെ പേരില്‍ ഒരു സൈനീകനു എതിരെയും നിയമ നടപടികള്‍ സ്വീകരിക്കാനാവില്ല. വളരെ അധികം ദുരുപയോഗം ചെയ്യാന്‍ ഇടയുള്ള (ചെയ്യപ്പെടുന്ന) ഈ നിയമം ഒരു ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ല എന്ന് യു എന്‍ അടക്കം അഭിപ്രായപ്പെട്ടതാണ്. പല മേഘലകളില്‍ നിന്നുമുണ്ടായ എതിര്‍പ്പുകളെ കണക്കിലെടുത്ത് 2004-ല്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യേണ്ടാതിനെക്കുറിച്ച് പഠിക്കാന്‍ ജീവന്‍ റെഡ്ഡി കമ്മീഷനെ നിയോഗിച്ചു. സൈന്യത്തിന്റെ വിയോജിപ്പ് മൂലം കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല .
പാകിസ്ഥാന്‍ പിന്തുണയോടെ ഉള്ള തീവ്രവാദം നല്‍കുന്ന അരക്ഷിതാവസ്ഥ ഇവിടെയുണ്ട്. ഇന്ത്യന്‍ കാശ്മീരില്‍ ഉള്ള ജനങ്ങളില്‍ പലരും ഇന്ത്യന്‍ വിരുദ്ധര്‍ കൂടിയാകുമ്പോള്‍ അവിടം തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായിത്തീരുന്നു. ഇതിനെ മറികടക്കാന്‍ സൈന്യം അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേകാധികാര നിയമം വളരെ അധികം ദുരുപയോഗിക്കുന്നുണ്ട് എന്നത് വളരെ കാലമായി നിലനില്‍ക്കുന്ന പരാതിയാണ്. വളരെ അധികം മനുഷ്യാവകാശ ലംഘനങ്ങള്‍ ജമ്മു-കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈന്യം കൊണ്ടുപോകുന്ന യുവാക്കള്‍ പലരും അപ്രത്യക്ഷരാകുന്നു എന്നത് അവിടെ നിലനില്‍ക്കുന്ന പരാതിയാണ്. ഇന്ത്യന്‍ കാശ്മീരില്‍ രണ്ടായിരത്തിലധികം ശവശരീരങ്ങള്‍ മറവുചെയ്യപ്പെട്ട സ്ഥലം സംസ്ഥാന മനുഷ്യാവകാശ നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ഞുറോളം മൃതദേഹങ്ങള്‍ അപ്രത്യക്ഷരായവരുടെ ആണത്രേ.
വ്കിലീക്സ് വെളിപ്പെടുത്തിയ ചില കേബിളുകള്‍ കാശ്മീരില്‍ നടക്കുന്ന അതിക്രമങ്ങളും ലൈംഗീക പീഡനങ്ങളും വെളിപ്പെടുത്തുന്നുണ്ട്. സി ബി ഐ തന്നെ 2000-ല്‍ ഇന്ത്യന്‍ സേന കൊലപ്പെടുത്തിയ അഞ്ചുപേര്‍ നിരപരാധികള്‍ ആയിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട് .
പാകിസ്ഥാന്‍ കയ്യേറിയ കാശ്മീരിലും സ്ഥിതി അത്ര നല്ലതല്ല. ജിഹാദിനുവേണ്ടി വളച്ചൊടിച്ച മതവിദ്യാഭ്യാസം ദരിദ്രരായ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു. ആസാദ് കാശ്മീരില്‍മനുഷ്യാവകാശ ലംഘനങ്ങളും വളരെ അധികം നടക്കുന്നുണ്ട് .
രാജ്യസ്നേഹം എന്ന പേരില്‍ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ ഇന്ത്യക്കാര്‍ക്കും കഴിയില്ല. അലെങ്കിലും അതിര്‍ത്തി കാക്കേണ്ട സൈന്യം സിവിലിയന്‍ കാര്യങ്ങളില്‍ ഇടപെടുന്നത് ഒരു രാജ്യത്തും നല്ല ലക്ഷണമല്ല സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം നിലനിര്‍ത്തണോ എന്ന് തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തണം എന്ന ചില ഇന്ത്യന്‍ നേതാക്കളുടെ അഭിപ്രായത്തിനു വലിയ പ്രാധാന്യം ഉണ്ട്. മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റണം എന്ന ആവശ്യവുമായി ആണ് ഇറോം ഷര്‍മിള വര്‍ഷങ്ങളായി നിരാഹാര സത്യാഗ്രഹം നടത്തുന്നത്.
ജമ്മു-കാശ്മീര്‍ പ്രശ്നം അത്ര എളുപ്പത്തില്‍ പരിഹരിക്കല്‍ സാധ്യമല്ല. ഇരു രാജ്യങ്ങളും തങ്ങള്‍ക്കു ഇപ്പോള്‍ കൈവശമുള്ള ഭാഗങ്ങള്‍ നഷ്ടപ്പെടുവാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ വേറെയും ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇരു രാജ്യങ്ങളും കൈവശം വച്ചിരിക്കുന്ന ഭാഗങ്ങള്‍ ചേര്‍ന്ന് കാശ്മീര്‍ എന്ന സ്വതന്ത്ര രാജ്യമുണ്ടായി എന്നിരിക്കട്ടെ. മതമൌലീകവാദികളുടെ അതിസ്വാധീനമുള്ള ഒരു രാജ്യമായീട്ടായിരിക്കും ആ പുതിയ കാശ്മീര്‍ രൂപപ്പെടാന്‍ സാധ്യത. അങ്ങനെ ഇന്ത്യക്ക് അയല്‍ രാജ്യമായി പാക്കിസ്ഥാനെ കൂടാതെ മറ്റൊരു തീവ്രവാദ രാഷ്ട്രവും കൂടി ഉടലെടുത്തേക്കാം.
‘കൂനിന്‍മേല്‍ കുരു’ എന്ന ഈ അവസ്ഥ വരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. കാശ്മീരില്‍ അയഞ്ഞു കൊടുത്താല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പഞ്ചാബിലും സ്വാതന്ത്രവാദം വീണ്ടും ശക്തിയാര്‍ജ്ജിക്കാം എന്നും ഇന്ത്യ ഭയക്കുന്നുണ്ട്. ഇത് കൂടാതെ ജമ്മു-കാശ്മീരിനെ മൊത്തമായി എടുത്തു ഒരു ഹിതപരിശോധന നടത്തുന്നത് ശരിയാകില്ല. കാരണം കാശ്മീര്‍ സ്വതന്ത്രമാകുകയാണെങ്കില്‍ ജമ്മു, ലഡാക്ക് മേഘലയിലെ ഭുരിപക്ഷം വരുന്ന ഹിന്ദു ബുദ്ധമത ജനവിഭാഗങ്ങള്‍ മതമൌലീകവാദം ശക്തമാകാന്‍ ഇടയുള്ള ഒരു പുതിയ രാജ്യത്തിന്റെ ഭാഗമാകാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. ഇപ്പോള്‍ തന്നെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരെ പാകിസ്ഥാനില്‍ നടക്കുന്ന ആക്രമങ്ങളും പീഡനങ്ങളും അറിവുള്ളതാണല്ലോ.
കാശ്മീര്‍ രാജാവിനെ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ നിന്നും സഹായിക്കാന്‍ ഇന്ത്യ തലയില്‍ കേറ്റിവച്ച പ്രശ്നം അല്ലെങ്കില്‍ അത്യാധുനീക ഇലക്ട്രോണിക് യുദ്ധ രീതികള്‍ വരുന്നതിനു മുന്‍പ് തന്ത്രപ്രധാനമായ ഒരു സ്ഥലം അല്ലെങ്കില്‍ യു. എന്‍ ഇടപെടലിലൂടെ ഇന്ത്യ-പാക്ക് യുദ്ധം ഇടക്ക് വച്ച് നിര്‍ത്തിയ നെഹരുവിന്റെ ‘മണ്ടത്തരം’ ഇന്ത്യക്ക് തീരാ തലവേദനയാണ് തന്നിരിക്കുന്നത്. ഇതില്‍ നെഹരു ചെയ്ത കാര്യം അത്ര മണ്ടത്തരം ആണ് എന്ന്‍ പറയാന്‍ പറ്റില്ല. കാരണം, അന്ന് കാശ്മീര്‍ മുഴുവനായും ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിച്ചായിരുന്നാലും പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദവും ആന്തരീക പ്രശ്നങ്ങളും മറ്റൊരു രീതിയില്‍ ജമ്മു-കാശ്മീരിനെ വേട്ടയാടിക്കൊണ്ടേ ഇരിക്കും.
ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന പാക്കിസ്ഥാനെ പരിപൂര്‍ണ്ണ യുദ്ധത്തിലൂടെ ഒരു പാഠം പഠിപ്പിക്കുക എന്നത് പ്രായോഗികം അല്ല. കാരണം ഇന്ന് പാക്കിസ്ഥാനും ആയുധത്തില്‍ അത്ര പിന്നിലല്ല. പ്രത്യേകിച്ചും ആണവായുധം. മാത്രമല്ല, അത്ര ഉത്തരവാദിത്വം ഇല്ലാത്ത മതതീവ്രവാദത്തിന് അടിമപ്പെട്ട നേതൃത്വം നിലവിലുള്ള അവര്‍ ആണവായുധം പ്രയോഗിക്കാനുള്ള മണ്ടത്തരം കാണിച്ചുകൂട എന്നില്ല. (ശത്രുവിനെ തോല്പ്പിചാലും നമ്മുടെ തലയില്‍ വീണ അണുവായുധത്തിന്റെ ദൂഷ്യഫലം നമ്മള്‍ തന്നെ അനുഭവിക്കണമല്ലോ). മാത്രമല്ല പിന്നിലൂടെ ചൈനയുടെ സഹായവും അവര്‍ക്കുണ്ട്. താലിബാന് എതിരെ പ്രയോഗിക്കാന്‍ എന്ന പേരില്‍ അമേരിക്കന്‍ സഹായവും അവര്‍ വാങ്ങി കൂട്ടുന്നുണ്ട്. എന്തൊക്കെയായാലും വലിയ യുദ്ധമൊന്നും ചെയ്യാനുള്ള സാമ്പത്തീക ശേഷിയൊന്നും ഇരു രാജ്യങ്ങള്‍ക്കും ഇല്ല.
ജമ്മു-കാശ്മീര്‍ പ്രശ്നം പരിഹരിക്കാതെ തല്‍സ്ഥിതി തുടരുന്നതുകൊണ്ട് ഇപ്പോള്‍ ഇന്ത്യക്ക് ചിലവല്ലാതെ വരവ് ഒന്നും ഇല്ല. കാശ്മീര്‍ രാജാവ് പണ്ട് ആഗ്രഹിച്ചതിന് സമാനമായി അത് സ്വിറ്റ്സര്‍ലാന്‍ണ്ട് പോലെയും അല്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കാരണം ഇന്ത്യ പ്രധിരോധത്തിന്നായി ചിലവാക്കുന്ന തുക ഭീമമാണ് . ഇതില്‍ അധികവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നേരിട്ടു വിദേശങ്ങളിലേക്ക് മാറ്റപ്പെടുന്നവയാണ്. അതിര്‍ത്തി ശാന്തമായിരുന്നെങ്കില്‍ പ്രതിരോധത്തിനു ചിലവാക്കുന്ന തുകയില്‍ നല്ലൊരു പങ്കു സ്കുളുകളും ഉണ്ടാക്കാനും ദാരിദ്ര നിര്‍മ്മജനത്തിനും റോഡുകളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കാമായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന ഒരു സാമ്പത്തീക ശക്തി എന്ന വിശേഷണം തന്നെ ഇന്ത്യയില്‍ സര്‍ക്കാര്‍ പണം വേണ്ട സ്ഥലത്തല്ല ചിലവഴിക്കുന്നത് എന്ന് സുചിപ്പിക്കുന്നു.
സിവിലിയന്‍ പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ സ്ഥിരമായി സൈനീകര്‍ ഇടപെടുന്നത് നല്ല ലക്ഷണം അല്ല എന്ന് പറഞ്ഞുവല്ലോ. സ്വന്തം മണ്ണില്‍ തീവ്രവാദപ്രവര്‍ത്തനം അടിച്ചമര്‍ത്തേണ്ടത് നല്ല ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചാണ്. ഇത്രയും അധികം സൈനീകരെ വിന്യസിച്ചിട്ടും ജമ്മു-കാശ്മീരില്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അമേരിക്കയിലെ വേള്‍ഡ് ടവര്‍ ആക്രമണത്തിനു ശേഷം ഒരു തീവ്രവാദ ആക്രമണവും അവിടെ നടന്നിട്ടില്ല എന്നാണ് എന്റെ അറിവ്. ഇത് അവരുടെ മണ്ണിലെ സൈനീക വിന്യാസം കൊണ്ടല്ല മറിച്ചു ഇന്റലിജന്‍സ് മികവാണ്. ഇന്ത്യയും ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ സൈനീക ഇടപെടല്‍ അത്യാവശ്യത്തിനും ശരിയായ സ്ഥലത്തും മാത്രമാക്കി ഒതുക്കാന്‍ കഴിയും.
കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ താല്പര്യം എടുക്കേണ്ടതും അതിനു കഴിയുന്നതും സുശക്തമായ ഭരണ സംവിധാനവും ജനാധിപത്യവും ഉള്ള ഇന്ത്യക്കാണ് എന്നതില്‍ സംശയമില്ല. പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിന്നും അവര്‍ ഒഴിഞ്ഞുപോകും എന്നതു മിഥ്യ മാത്രമാണ്. മാത്രമല്ല പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അങ്ങനെ തീരുമാനിച്ചാലും മത-മൌലീകവാദികള്‍ അത് അംഗീകരിക്കും എന്ന് തോന്നുന്നില്ല. ഇക്കാര്യം ഇന്ത്യക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഒരിക്കലും ജമ്മു-കാശ്മീരില്‍ ഇന്ത്യ 1947-ല്‍ വാഗ്ദാനം ചെയ്തത് പോലെയുള്ള ഒരു ഹിതപരിശോധന നടക്കാന്‍ പോകുന്നില്ല. മറ്റൊരു കാര്യം പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയാണ്.
അത്ര ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്പുള്ള സര്‍ക്കാരുകള്‍ അല്ല അവിടെ ഉള്ളത്. തോക്കുകള്‍ കൊണ്ട് നീതി നടപ്പാക്കുന്ന മതമൌലീക വാദികള്‍ക്ക് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഉള്ള അതിഭയങ്കരമായ സ്വാധീനം തന്നെയാണ് കാരണം. പ്രവാചക നിന്ദക്ക് എതിരെയുള്ള നിയമത്തില്‍ മാറ്റം വേണമെന്ന് പറഞ്ഞ ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള മന്ത്രിയായിരുന്ന ഷഹ്ബാസ് ഭാട്ടി കൊല്ലപ്പെടുകയും അതിനെ പ്രകീര്‍ത്തിച്ചു യുവജനങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്ത രാജ്യത്ത് കാശ്മീര്‍ പ്രശ്നത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനോ അതിനെ പറ്റി ഒരക്ഷരം മിണ്ടാനോ അവിടുത്തെ രാഷ്ട്രീയ നേതൃത്വം ധൈര്യപ്പെടില്ല.
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തന്ത്രങ്ങള്‍ മാറ്റി പിടിക്കെണ്ടതുണ്ട്. തോക്കുകള്‍ക്ക് ശാശ്വതമായി ലോകത്തെവിടെയും സമാധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നയം മതമൌലീകവാദികള്‍ക്ക് കാശ്മീരികളെ കൂടുതല്‍ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യാനേ സഹായിക്കു. ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കാശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും വേര്‍ത്തിരിച്ച്‌ നിര്‍ത്തുന്നതും നല്ലതല്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ജനങ്ങളുടെ പ്രവാഹവും കാശ്മീരില്‍ ആര്‍ക്കും സമ്പത്ത് വാങ്ങാനും ബിസിനസ് ചെയ്യാനും പറ്റുന്ന അവസ്ഥ വന്നാലെ ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നതിന്റെ പുര്‍ണ്ണ ഗുണം കാശ്മീരികള്‍ക്ക് അനുഭവിക്കാന്‍ കഴിയുകയുള്ളൂ. ഈ ഒരു അവസ്ഥ ഇന്ത്യക്ക് ജമ്മു-കാശ്മീരില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കാശ്മീര്‍ പ്രശ്നം പാക്കിസ്ഥാന്റെ പ്രശ്നമായി മാത്രം ഒതുങ്ങും. പിന്നെ ഒരു തര്‍ക്കം പരിഹരിക്കുമ്പോള്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരും. അന്ധമായ രാജ്യവികാരം അല്ല തങ്ങളുടെ രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തിന് എന്താണ് ഏറ്റവും യോജിച്ച തീരുമാനം എന്നതാണ് ഇരു രാജ്യങ്ങളും പരിഗണിക്കേണ്ടത്. ഇവിടെ ഏറ്റവും കുറഞ്ഞ വിട്ടുവീഴ്ച ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള നയങ്ങള്‍ ആണ് ഇന്ത്യ രൂപികരിക്കേണ്ടത്.

Shareef Chungathara's photo.

Monday 21 December 2015

അക്സായ് ചിൻ



അക്സായ് ചിൻ


Courtesy;  Renjith Kaniyamparambil to ചരിത്രാന്വേഷികൾ
( ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം.) കിഴക്കൻ കശ്മീരിലെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഒരു ഭൂഭാഗമാണ് അക്സായ് ചിൻ. ഇന്ത്യ, ഇത് ജമ്മു കശ്മീർ സംസ്ഥാനത്തിലെ ലഡാക് ജില്ലയുടെ ഭാഗം ആയി കണക്കാക്കുന്നു. 1962 മുതൽ ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് തിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകൾ കുറിക്കുന്ന ഈ പ്രദേശം ഭാരതീയ ഇതിഹാസങ്ങളിൽ അക്ഷയചീനാ എന്ന പേരിൽ പരാമൃഷ്ടമായിട്ടുണ്ട്.
1842-ൽ ജമ്മു ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്സായ് ചിൻ ഉൾ പ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വർഷങ്ങൾക്കുശേഷം കശ്മീർ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീർ-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ൽ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നു.
4000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ പരന്നു കിടക്കുന്ന ഈ തണുത്ത മരുപ്രദേശത്തെ ഇന്ത്യയുടെ ഭാഗമായി ചൈന ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. 1914-ൽ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്മോഹൻരേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം. അക്സായ്ചിൻ ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും ചൈനീസ് അതിർത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ചൈന പ്രസിദ്ധപ്പെടുത്തി (1958). തുടർന്ന് ഇന്ത്യാ-ചൈന ഗവൺമെന്റുകൾ തമ്മിൽ അതിർത്തി പ്രശ്നം ചർച്ച ചെയ്തു. ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ അക്സായ്ചിൻ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
തിബത്തും പ. കിവാങ്ങ്-ഉയ്ഗൂർ സ്വയംഭരണ പ്രദേശവും (Uighur Autonomous Province ) തമ്മിൽ യോജിപ്പിക്കുന്ന ചൈനയുടെ തന്ത്രപ്രധാനമായ ദേശീയപാത 219 അക്സായ് ചിൻ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. 1962-ൽ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവർ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടർന്നുണ്ടായ യുദ്ധത്തിൽ അക്സായ് ചിൻ പ്രദേശത്തെ 38000-ൽപ്പരം ച.കി.മീ. സ്ഥലം ചൈനയുടെ കൈവശമായി. ഇന്നും ഈ സ്ഥിതി തുടരുന്നു. കൂടാതെ പാകിസ്താൻ കയ്യടക്കിയ കശ്മീർ പ്രദേശത്തിൽ നിന്ന് 5180 ച.കി.മീ. സ്ഥലം 1963-ൽ ചൈനയ്ക്ക് പാകിസ്താൻ കൈമാറുകയും ചെയ്തു.
ചൈനയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മലമ്പാതയായ കാരക്കോറം ഹൈവേ ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. പല പ്രാവശ്യം നടത്തിയ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന യാഥാർഥ്യം തന്ത്രപ്രധാനമായ ഈ സ്ഥലം വിട്ടുകൊടുക്കാൻ ചൈന സന്നദ്ധമാകില്ല എന്നു തന്നെയാണ്. വലിപ്പത്തിൽ ഏകദേശം സ്വിറ്റ്സർലണ്ടിനോളം വരുന്ന അക്സായ് ചിൻ പ്രദേശമാണ് വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ

തർക്കപ്രദേശം.





 

Saturday 12 December 2015

ഓപ്പറേഷൻ പോളോ


Courtesy; Renjith Kaniyamparambil to Charithraanveshikal
ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റുവാനായി ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഹൈദരാബാദ് ആക്ഷൻ എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ പോളോ എന്നും ഈ നടപടി അറിയപ്പെടുന്നു.
1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് ഹൈദരബാദ് നാട്ടുരാജ്യം തയ്യാറായില്ല. ഇന്ത്യാ രാജ്യത്തോട് തന്റെ രാജ്യം ചേർക്കുവാൻ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാൻ അലി വിസമ്മതിച്ചു. പലതവണ ഇന്ത്യാ രാജ്യത്തോട് ലയിക്കുവാൻ ഗവർണ്മെൻറ് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് നൈസാം ഇന്ത്യാ ഗവൺമെന്റുമായി തർക്കത്തിലായി.
ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13-ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 17-ന് തന്നെ നൈസാം ഇന്ത്യ ഗവൺമെന്റിന് കീഴടങ്ങാൻ തയ്യാറായി. ഹൈദരാബാദിനെതിരെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നടപടി ഹൈദരാബാദ് ആക്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നൈസാം ഉസ്മാൻ അലി കീഴടങ്ങിയതിനു ശേഷം 1952 മാർച്ച് വരെ ഹൈദരാബാദിൽ പട്ടാള ഭരണമായിരുന്നു. 1952-ൽ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു. തുടർന്ന് 1956-ലാണ് ആന്ധ്രാ സംസ്ഥാനം പുനസംഘടിപ്പിച്ചത്. അതുവരെ നൈസാം തന്നെയായിരുന്നു അവിടുത്തെ രാജാവ്. ഓപ്പറേഷൻ പോളോ എന്ന പോലീസ് നടപടിയിൽ ധാരാളം ആളുകൾ കൊല്ലപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, ഓപ്പറേഷൻ പോളോയിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. സുന്ദർലാൽ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് 2013 വരെ പുറത്തു വിട്ടിരുന്നില്ല. ഈ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, ഏതാണ്ട് 27000 ത്തിനും 40000 ത്തിനും ഇടയിൽ ആളുകൾ ഈ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടിരുന്നു എന്നാണ്.
1713 ൽ മുഗൾ രാജവംശമാണ് ഡെക്കാൺ പീഠഭൂമിയിലെ ഹൈദരാബാദ് എന്ന പ്രവിശ്യയെ ഒരു പ്രത്യേക പ്രവിശ്യാക്കിയതും, അതിന്റെ അധികാരിയായി നിസാമിനെ നിയോഗിച്ചതും. 1798 ൽ ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൽപ്പെടുന്ന ഒരു സംസ്ഥാനമായി ഹൈദരാബാദ് മാറി. ഏഴാം നിസാമായിരുന്ന മിർ ഉസ്മാൻ അലിയുടെ കീഴിൽ ഹൈദരാബാദ് അതിന്റെ സുവർണ്ണ കാലഘട്ടത്തിലായിരുന്നു.
214,190 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഈ പ്രവിശ്യയുടെ വിസ്ത്രിതി. 1941 ലെ കാനേഷുമാരി അനുസരിച്ച്, ഏതാണ്ട് 16 ദശലക്ഷം ആളുകൾ ഇവിടെ വസിച്ചിരുന്നു. ജനസംഖ്യയുടെ 85 ശതമാനവും, ഹൈന്ദവ സമുദായത്തിലുള്ളവരായിരുന്നു. ഹൈദരാബാദ് സംസ്ഥാനത്തിന്, സ്വന്തമായി സൈന്യവും, വിമാന ഗതാഗതവും, പോസ്റ്റൽ, തീവണ്ടി, കറൻസി എന്നിവയും ഉണ്ടായിരുന്നു. 48.2 ശതമാനത്തോളം ആളുകൾ സംസാരിച്ചിരുന്നത്, തെലുങ്കു ഭാഷയായിരുന്നു. 26.4 ശതമാനം ആളുകൾ മറാത്തിയും, 12.3 ശതമാനം ആളുകൾ കന്നടയും ഉപയോഗിച്ചിരുന്നപ്പോൾ, 10 ശതമാനത്തോളം ഉറുദു സംസാരിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും, ഹിന്ദു സമുദായത്തിൽപ്പെട്ടവരായിരുന്നുവെങ്കിലും, സർക്കാർ ജോലികളിൽ കൂടുതലും മുസ്ലിം സമുദായക്കാർ ആയിരുന്നു. സംസ്ഥാനത്തെ സൈനിക ഓഫീസർമാരിൽ 1765 ൽ 1268 പേരും മുസ്ലിമുകളായിരുന്നു. സംസ്ഥാനത്തിന്റെ ഭൂമിയിൽ 40 ശതമാനവും, നൈസാമിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലായിരുന്നു.
1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ, സ്വതന്ത്ര സംസ്ഥാനങ്ങളോട് ഇന്ത്യയിലോ, പാകിസ്താനിലോ ചേരാനും, അതല്ലെങ്കിൽ സ്വതന്ത്രമായി തന്നെ നിലനിൽക്കാനും ബ്രിട്ടീഷുകാർ അനുവാദം നൽകിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിൽക്കാനാണ് ഹൈദരാബാദ് തീരുമാനിച്ചത്.

വിശുദ്ധവനങ്ങളും ജൈവവൈവിധ്യവും


രാജസ്ഥാനിലെ ജോധ്‌പുറിലെ രാജാവായിരുന്ന അഭയ് സിംഹിനുവേണ്ടി 1730ല്‍ ഒരു പുതിയ കൊട്ടാരം പണിയാനായി ഇഷ്ടിക ഉണ്ടാക്കുന്നതിനു് കുറെ വിറകു് വേണ്ടിവന്നു. അതിനുവേണ്ടി ഒരു സംഘം പണിക്കാരും ഉദ്യോഗസ്ഥരും മരമന്വേഷിച്ചു് ഒരു ഗ്രാമത്തിലെത്തി. മരം വെട്ടാനായി കുറേപ്പേര്‍ വന്നിരിക്കുന്നതറിഞ്ഞു് അമൃതാദേവി എന്ന സ്ത്രീ അതു തടയാന്‍ ഒരുമ്പെട്ടു. അവരുടെ അപേക്ഷകള്‍ വകവയ്ക്കാതെ സംഘം മരം വെട്ടാനുള്ള ഒരുക്കം തുടര്‍ന്നു. മരം വെട്ടാന്‍ അനുവദിക്കുന്നതിലും ഭേദം തന്റെ തല വെട്ടുന്നതാണു് എന്നാണു് അമൃതാദേവി പ്രതികരിച്ചതു്. പണിക്കാര്‍ മരം വെട്ടാന്‍ കൊണ്ടുവന്ന കോടാലി തന്നെ അവരുടെ കഴുത്തില്‍ പ്രയോഗിച്ചു. ഇതു് കണ്ടുനിന്ന അമൃതാദേവിയുടെ മൂന്നു് പെണ്‍മക്കളും തങ്ങളുടെ കഴുത്തു് നീട്ടിക്കൊടുത്തു. രാജസേവകര്‍ അതും കൊയ്തെടുത്തു. വിവരമറിഞ്ഞു് ചുറ്റുപാടുകളില്‍ നിന്നെല്ലാം അനേകം പേരെത്തി. മരങ്ങളെ രക്ഷിക്കാനായി അവര്‍ അവയെ ആലിംഗനം ചെയ്തു് നിന്നു എന്നാണു് പറയപ്പെടുന്നതു്. ആദ്യമാദ്യം പ്രായം ചെന്നവരും പിന്നീടു് ചെറുപ്പക്കാരും മരങ്ങളെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ നല്‍കാനായി മുന്നോട്ടു് വന്നു. മുന്നൂറ്റി അറുപത്തിമൂന്നു് പേരാണു് അവിടെ ജീവന്‍ ബലിയര്‍പ്പിച്ചതു്. ഇതറിഞ്ഞ മഹാരാജാവു് അവിടത്തെ ജനങ്ങളോടു് ക്ഷമചോദിക്കുകയും അവിടെ മരം വെട്ടുന്നതും നായാട്ടു് നടത്തുന്നതും നിരോധിക്കുകയും ചെയ്തു.
ബിഷ്ണോയ് മതവിശ്വാസികളായിരുന്നു അന്നു് മരങ്ങളെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ചതു്. സസ്യങ്ങളും മൃഗങ്ങളും എല്ലാം ജീവന്‍ കൊടുത്തും സംരക്ഷിക്കപ്പെടേണ്ടവയാണു് എന്നവര്‍ വിശ്വസിച്ചിരുന്നു. ബിഷ്ണോയ്കളുടെ അന്നത്തെ പ്രവൃത്തിയെ അനുകരിച്ചാണു് ചിപ്കൊ പ്രസ്ഥാനം മരങ്ങളെ ആലിംഗനം ചെയ്യുന്ന സമരരീതി അവലംബിച്ചതു്. അമൃതാദേവിയുടെയും മറ്റും ജീവസമര്‍പ്പണം പോലെയുള്ള ത്യാഗങ്ങള്‍ വേറെ ഉണ്ടാവില്ല. എങ്കിലും ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതു് തങ്ങളുടെ കടമയാണെന്നു് വിശ്വസിച്ചിരുന്ന പല സമൂഹങ്ങളും ലോകത്തിലുണ്ടായിട്ടുണ്ടു്. പുരോഗതിയുടെ പേരില്‍ പ്രകൃതിയെ നശിപ്പിക്കാന്‍ അശേഷം മടി കാട്ടാത്ത ഇന്നത്തെ സമൂഹത്തെക്കാള്‍ വിവേകമുള്ളവരായിരുന്നു അവര്‍ എന്നു് നമുക്കു് സമ്മതിക്കേണ്ടി വരുന്നു. എന്തായാലും ഇന്നും ബിഷ്ണോയ് ഗ്രാമങ്ങള്‍ രാജസ്ഥാന്‍ മരുഭൂമിയിലെ മരുപ്പച്ചകളായി നിലനില്‍ക്കുന്നു.
പരിസ്ഥിതിയുടെ ആരോഗ്യം തങ്ങളുടെ നിലനില്പിനു് അത്യന്താപേക്ഷിതമാണു് എന്നു് പ്രാചീനകാലത്തെ എല്ലാ സമൂഹങ്ങളും വിശ്വസിച്ചിരുന്നു എന്നു വേണം കരുതാന്‍. മരങ്ങള്‍ നിറഞ്ഞ ചില പ്രദേശങ്ങള്‍ `വിശുദ്ധവനങ്ങള്‍' എന്ന നിലയ്ക്കു് സംരക്ഷിച്ചു നിലനിര്‍ത്തുന്ന ശീലം ലോകത്തില്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണു് ഇവ പലപ്പോഴും സംരക്ഷിച്ചിരുന്നതു്. പ്രാചീന യൂറോപ്പിലും ചില പൌരസ്ത്യ ദേശങ്ങളിലുമാണു് വിശുദ്ധവനങ്ങള്‍ മുഖ്യമായും ഉണ്ടായിരുന്നതു് എന്നാണു് രേഖകള്‍ കാണിക്കുന്നതു്. ഗ്രീസ്, റോമന്‍ സാമ്രാജ്യം, ബാള്‍ട്ടിക്, സെല്‍റ്റിക് പ്രദേശങ്ങള്‍, ജര്‍മ്മനി, പശ്ചിമ ആഫ്രിക്ക, ഇന്ത്യ, ജപ്പാന്‍, എന്നിങ്ങനെ പല പ്രദേശങ്ങളിലും വിശുദ്ധവനങ്ങള്‍ നിലനിന്നിരുന്നതിനു് തെളിവുകള്‍ ഉണ്ടത്രെ. അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കും പ്രകൃതിയോടു് ആരാധനാമനോഭാവമാണു് ഉണ്ടായിരുന്നതു് എന്നാണു് ചീഫ് സിയറ്റിലിന്റെ സുപ്രസിദ്ധമായ വാക്കുകള്‍ സൂചിപ്പിക്കുന്നതു്. ആധുനിക മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണു് ഇത്തരം പല വനപ്രദേശങ്ങളും മനുഷ്യര്‍ വെട്ടിമാറ്റിയതു്. എന്നാല്‍ പ്രാചീന മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ചിലയിടങ്ങളില്‍ ഇപ്പോഴും വിശുദ്ധവനങ്ങള്‍ അവശേഷിക്കുന്നുണ്ടു്. കേരളത്തില്‍ ഇത്തരം പ്രദേശങ്ങളെ നമ്മള്‍ `കാവുകള്‍' എന്നു വിളിക്കുന്നു. ഇന്ത്യയിലെ വിശുദ്ധവനങ്ങളധികവും ഹിന്ദുമതവുമായി ബന്ധപ്പെട്ടാണു് കാണപ്പെടുന്നതെങ്കിലും ഇസ്ലാമും ബുദ്ധമതവും മറ്റുമായി ബന്ധപ്പെട്ടു് സംരക്ഷിച്ചുവരുന്ന വിശുദ്ധവനങ്ങളും ചിലയിടങ്ങളില്‍ കാണുന്നുണ്ടു്.
വിശുദ്ധവനങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ടു്; അവ പല പേരുകളിലാണു് അറിയപ്പെടുന്നതു്. ഏതാണ്ടു് 14,000 വിശുദ്ധവനങ്ങള്‍ ഇന്ത്യയിലുണ്ടെന്നു് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1897ല്‍ ഇന്ത്യയിലെ വനങ്ങളുടെ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന ബ്രാന്‍ഡിസ് ഇപ്രകാരമെഴുതി: ``ഇന്ത്യയിലെ വിശുദ്ധവനങ്ങളെപ്പറ്റി വളരെക്കുറച്ചേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ അവ നിരവധി എണ്ണമുണ്ടു്, അല്ലെങ്കില്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പ്രവിശ്യകളിലും ഞാനവ കണ്ടിട്ടുണ്ടു്.'' ഗോരഖ്പൂരിനടുത്തു് മിയാസാഹിബ് എന്ന മുസ്ലിം സന്യാസി പരിപാലിച്ചു പോന്നിരുന്ന ഒരു വിശുദ്ധവനം അദ്ദേഹം കണ്ടെത്തുകയും ചെയ്തു. മലയാളി ഹിന്ദുക്കള്‍ അവരുടെ പറമ്പുകുളുടെ തെക്കുപടിഞ്ഞാറേ ഭാഗം സ്വാഭാവികമായി വനം വളരുന്നതിനു് മാറ്റി വച്ചിരുന്നതായി മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ എഴുതിയിട്ടുണ്ടു്. ഇവയായിരുന്നു സര്‍പ്പക്കാവുകള്‍. മദ്ധ്യപ്രദേശിലെ സര്‍ഗുജ ജില്ലയിലെ ഓരോ ഗ്രാമത്തിലും 20 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കാടുണ്ടു്. ഇവിടെ എല്ലാ സസ്യങ്ങളും മൃഗങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങള്‍ ശരണവനങ്ങള്‍ എന്ന പേരിലാണു് അറിയപ്പെടുന്നതു്. ഇന്ത്യയിലെ ഏറ്റവും വലിയ വിശുദ്ധവനങ്ങള്‍ ഒരുപക്ഷെ ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ ഹരിയാലി പ്രദേശത്തും ഹിമാചല്‍ പ്രദേശിലെ സിംലയ്ക്കടുത്തുള്ള ദേവദാര്‍ പ്രദേശത്തും ഉള്ളവയാവാം. കര്‍ണ്ണാടകയിലെ കുടകിലും ധാരാളം വിശുദ്ധവനങ്ങളുണ്ടു്. ഇത്തരം വനങ്ങള്‍ എണ്ണത്തില്‍ ഏറ്റവും കൂടിതലുള്ളതു് ഹിമാചല്‍ പ്രദേശിലാണു് -- ഏതാണ്ടു് 5,000. കേരളത്തില്‍ രണ്ടായിരത്തോളം കാവുകളുണ്ടെന്നാണു് കണക്കാക്കിയിരിക്കുന്നതു് (കണക്കുകള്‍ വിക്കിപ്പീഡിയയില്‍നിന്നു്).
കാവു് എന്ന പദത്തിനു് `ബലിയിടുന്ന സ്ഥലം' എന്നും `മരക്കൂട്ടം' എന്നും അര്‍ത്ഥം പറയാറുണ്ടു്. പല കാവുകളുമായി ബന്ധപ്പെട്ടു് ഒരു ആരാധനാമൂര്‍ത്തി ഉണ്ടാവാറുണ്ടു്. അതുകൊണ്ടായിരിക്കണം കേരളത്തില്‍ കാവു് എന്ന പദം ചില ക്ഷേത്രങ്ങള്‍ക്കും ഉപയോഗിക്കാറുള്ളതു്. ഈ കാവുകളില്‍ നിന്നു് തടി വെട്ടിയെടുക്കുന്നതും പക്ഷിമൃഗാദികളെ കൊല്ലുന്നതും കര്‍ശനമായി വിലക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെട്ടു. പണ്ടു് കേരളത്തില്‍ മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്ന മഴക്കാടുകളുടെ അവശിഷ്ടങ്ങളാണു് കാവുകള്‍ എന്നു വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ പല കാരണങ്ങളും കൊണ്ടു് വനങ്ങളോടൊപ്പം കാവുകളും നശിച്ചുകൊണ്ടിരിക്കുകയാണു്. 1921ലെ സെന്‍സസ് അനുസരിച്ചു് അന്നു് കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍, അതായതു് പഴയ തിരുവിതാംകൂര്‍ പ്രദേശത്തു്, മാത്രം 12,000 കാവുകളുണ്ടായിരുന്നു. എന്നാല്‍ ഇന്നതു് ഏതാണ്ടു്' ആറിലൊന്നില്‍ താഴെ ആയിരിക്കുന്നു. കേരളത്തിലെ ജനസാന്ദ്രത, കാവുകളുടെ ദൈവീകതയില്‍ വിശ്വാസമില്ലാത്ത ഒരു തലമുറയുടെ വരവു്, തടിയുടെ ദൌര്‍ലഭ്യത തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടാവാം. എന്നാല്‍ കാവുകള്‍ക്കു് നിയമപരമായ സംരക്ഷണമില്ല എന്നതു് ഒരു പ്രധാന കാരണമായി ചുണ്ടിക്കാണിക്കാവുന്നതാണു്.
എന്തുകൊണ്ടാണു് കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതു്? കാവുകളിലെ ബൃഹത്തായ ജൈവവൈവിദ്ധ്യം തന്നെയാണു് പ്രധാനകാരണം. കേരളത്തിലെ കാവുകളില്‍നിന്നു് അനേകം പുതിയ ചെടികളെയും മൃഗങ്ങളെയും കണ്ടെത്താനായിട്ടുണ്ടു്. കഴിഞ്ഞ നൂറോളം വര്‍ഷമായി തുടരുന്ന വനനശീകരണം നമ്മുടെ നിത്യഹരിതവനങ്ങളുടെ വിസ്തീര്‍ണ്ണം വളരെയധികം കുറയ്ക്കാന്‍ കാരണമായിട്ടുണ്ടു്. അവയുടെ അവശിഷ്ടമെന്ന നിലയ്ക്കു് നമ്മുടെ കാവുകള്‍ക്കു് വളരെയേറെ പ്രാധാന്യമുണ്ടു്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണല്ലോ പശ്ചിമഘട്ടങ്ങളിലെ വനങ്ങള്‍. അവയോളം തന്നെ പ്രധാനമാണു് കാവുകളും. നമ്മുടെ പറമ്പുകളില്‍നിന്നും മറ്റും അന്യംനിന്നു പോകുന്ന തെറ്റി, തുമ്പ, തുളസി, നീലനാരകം, ബലിപ്പൂവു്, നാഗമരം, അകില്‍, തമ്പകം, മരോട്ടി, ഇഞ്ച, തുടങ്ങിയ പല സസ്യങ്ങളും ഇപ്പോഴും കാവുകളില്‍ നിലനില്‍ക്കുന്നുണ്ടത്രെ. നിത്യഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള പലതരം മരങ്ങള്‍ കാവുകളില്‍ കാണാനാകുമത്രെ. കാവുകള്‍ പല ദേശാടനപ്പക്ഷികളുടെയും സങ്കേതങ്ങളാണെന്നു് കരുതപ്പെടുന്നു. മാത്രമല്ല പുതിയയിനം ചെടികളും മനുഷ്യന്‍ കൃഷി ചെയ്യുന്ന ചിലയിനം ചെടികളുടെ വന്യരൂപങ്ങളും കാവുകളില്‍ കണ്ടെത്തിയിട്ടുണ്ടു്. നമ്മള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത എന്തെല്ലാം വിഭവങ്ങള്‍ കാവുകളില്‍ ഇനിയുമുണ്ടാവാം! കാവുകളിലെ തടിയുടെ കമ്പോള വിലയേക്കാള്‍ എത്രയോ മൂല്യമേറിയതാവണം അതിലെ ജൈവവൈവിദ്ധ്യം. ഇക്കാരണങ്ങള്‍ കൊണ്ടു് വനങ്ങളും കാവുകളും സംരക്ഷിച്ചു് നിലനിര്‍ത്തേണ്ടതു് നമ്മുടെയും നമ്മുടെ സര്‍ക്കാരിന്റെയും കടമയാണു്. എറണാകുളം ജില്ലയിലെ ഏതാനും കാവുകള്‍ സംരക്ഷിക്കാന്‍ ഈയിടെ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണു്. ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്നു് നമുക്കു് ആശിക്കാം.
പ്രകൃതിയെ ഹനിച്ചുകൊണ്ടു് മനുഷ്യസമൂഹത്തിനു് പുരോഗമിക്കാനാവില്ല എന്നു് നമ്മള്‍ മനസിലാക്കേണ്ട കാലം എന്നേ കഴി‍ഞ്ഞിരിക്കുന്നു. എന്നാല്‍ നമുക്കു് ന്യായമായി അര്‍ഹമായതില്‍ എത്രയോ കൂടുതല്‍ പ്രകൃതി വിഭവങ്ങളാണു് നമ്മള്‍ ഉപയോഗിക്കുന്നതു്! അതേ സമയം, ഭൂമിയില്‍ ജീവനു് നിലനില്‍ക്കാന്‍ സഹായിക്കുന്ന വനങ്ങളും ജലാശയങ്ങളും മറ്റും ഇല്ലാതാക്കുന്നവയാണു് നമ്മുടെ പല പ്രവൃത്തികളും. എന്നുതന്നെയല്ല, നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായമേകുന്ന വിലയേറിയ ഔഷധസസ്യങ്ങള്‍ക്കു് വളരാനാവശ്യമായ സൌകര്യങ്ങളും നമ്മള്‍ നിഷേധിക്കുകയാണു്. ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ പോകുന്നതു് വരും തലമുറകളാണു്. അവരെ ഓര്‍ത്തെങ്കിലും "പുരോഗതി"ക്കു വേണ്ടിയുള്ള നമ്മുടെ ഈ പരക്കംപാച്ചിലിനു് അറുതിവരുത്തണം. ഇന്നത്തെ രാജാക്കന്മാര്‍ കൊട്ടാരങ്ങള്‍ പുതുക്കി പണിയേണ്ട എന്നുതന്നെ നമ്മള്‍ പറയേണ്ടിയിരിക്കുന്നു. നമ്മുടെ ജൈവസമ്പത്തിനെ സംരക്ഷിക്കാനായി നമുക്കു് വനങ്ങളെയും കാവുകളെയും ആലിംഗനം ചെയ്യാം. ഒരു രാജസേവകനും നമ്മുടെ തല വെട്ടില്ല.
UnlikeComment

Monday 7 December 2015

സോവിയറ്റ്‌ യുണിയന്റെ പതനം


സോവിയറ്റ്‌ യുണിയന്റെ പതനം
  PART -3

Courtesy ; Sinoy K Jose
ചരിത്രാന്വേഷികള്‍


പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ്ങൾ നൽകിക്കൊണ്ട് പല നേതാക്കൾ യുണിയനെ ‌ഭരിച്ചു. എന്നാൽ സാമ്പത്തിക രാഷ്ട്രീയ ‌മേഖലകളിലൊന്നും അവർക്ക് മുന്നെറ്റങ്ങളുണ്ടാക്കാൻ സാധിച്ചില്ലാ എന്നു‌മാത്രമല്ല, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയിലെക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. ലോകചരിത്രത്തിൽ പല‌‌ സാമ്രാജ്യങ്ങളുടെയും ഉയർച്ചയും തകർച്ചയും കണ്ട മനുഷ്യവർഗം, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയൊട്കൂടി ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെയും അവസാത്തെ‌യും സോഷിലിസ്റ്റ്‌‌ സാമ്രാജ്യത്തിന്റെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്..‌
ബ്രഷ്നേവിന്റെ ഭരണകാലം(1964-1982)
******************************
ക്രൂഷ്ചേവിന്റെ സ്ഥാനചലനശേഷം 1964 ഒക്ടോബർ 14 ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്നേവിനെ തെരഞ്ഞെടുത്തു. അലക്സി കോസിജിൻ പുതിയ പ്രധാനമന്ത്രിയുമായി.
അധികാര കേന്ദ്രീകരണം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ബ്രഷ്നേവ് സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി ബഡ്ജറ്റ് വർദ്ധിപ്പിച്ചുകൊണ്ടു റഷ്യൻ സാമ്പത്തിക വ്യവസ്ഥിതി തകർക്കുന്ന നയമാണ്‌ ബ്രഷ്നേവ് സ്വീകരിച്ചത്.
ബ്രഷ്നേവ് അധികാര സ്ഥാനത്ത് എത്തിയയുടൻ ക്രൂഷ്ചേവ് തുടങ്ങി വെച്ച ' പദ്ധതികളും ഉദാരവല്ക്കരണവും പാടെ വേണ്ടന്നു വെച്ചു. പത്രവാർത്താ മാധ്യമ സ്വാതന്ത്രിയത്തിനും, വിവരസാങ്കേതിക സാമൂഹിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമിട്ടു. വിദ്യാഭ്യാസം പൂർണ്ണമായും സർക്കാരധീനതയിലായി.
ശീതസമരം മൂലം സോവിയറ്റ് സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരുന്നു. ദേശീയ വരുമാനം മുഴുവൻ പ്രതിരോധത്തിനും മിലിട്ടറിയ്ക്കും ചെലവഴിക്കുന്നതിനാൽ രാജ്യം മുഴുവൻ ആഭ്യന്തര പ്രശ്നങ്ങളിലും ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വെപ്പുകാരും രാജ്യത്തിൽ വിലപ്പെരുപ്പത്തിനു കാരണമായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക് കുറഞ്ഞത്‌ കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകർന്നുകൊണ്ടിരുന്നു
1968-ൽ ചെക്കൊസ്ലോവോക്കിയായെ റഷ്യൻ പട്ടാളം ആക്രമിച്ചു. ബ്രഷ്നേവ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട് പട്ടാളത്തെ അയക്കുമായിരുന്നു. കിഴക്കൻ യൂറോപ്പുകളിൽ കമ്മ്യൂണിസം നിലനിർത്താൻ അതാത് രാജ്യങ്ങളുടെമേൽ ശക്തമായ നയപരിപാടികൾ കൈക്കൊണ്ടു. 1969 -ൽ ബ്രഷ്നേവ് ഭരണം ചൈനയുമായി അതിർത്തി തർക്കത്തിൽ പരസ്പരം മല്ലടിച്ചിരുന്നു. 1970-ൽ ഇസ്രായിലെനെതിരെ ഈജിപ്റ്റിൽ സോവിയറ്റ് പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാൻസിനും അമേരിക്കയ്ക്കുമെതിരെ വടക്കേ വിയറ്റ് നാമിലും സോവിയറ്റ് പടയുണ്ടായിരുന്നു. 1979- ഡിസംബർ 24 ന് അഫ്ഗാനിസ്താനിൽ സൈന്യത്തെ വിന്യസിച്ചുകൊണ്ട് അധിനിവേശത്തിന് തുടക്കംക്കുറിച്ചു.
അഫ്ഗാൻ ആക്രമണം അന്തർ ദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ വിലയിടിയാൻ കാരണമായി. ബ്രഷ്നേവ് തുടങ്ങി വെച്ച അതിഘോരമായ അഫ്ഗാൻ യുദ്ധം അദ്ദേഹത്തിൻറെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്ഗാൻ യുദ്ധം മൂലം സോവിയറ്റ് സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നു പോയിരുന്നു. ഉൽപാദനം, വിതരണം, ഉപഭോക്ത വസ്തുക്കളുടെ ഉപയോഗം, സേവന മേഖലകൾ എന്നീ സാമ്പത്തിക തലങ്ങൾ ആദ്യഘട്ടങ്ങളിൽ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് യുദ്ധം മൂലം സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.
1970-ൽ ബ്രഷ്നേവിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. രോഗങ്ങളോട് മല്ലിടുന്നതിനൊപ്പം രാജ്യത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി വിമർശകരും കൂടി വന്നു. 1982 നവംബർ പത്താം തിയതി ബ്രഷ്നേവ് മോസ്ക്കോയിൽ വെച്ചു അന്തരിച്ചു. അദ്ദേഹത്തിനു ശേഷം മൈക്കിൽ ഗോർബചോവു വരെ സോവിയറ്റ് നാടിന്‌ നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ പിൻഗാമിയായി 1982. നവംബർ 12-ന് കെ.ജി.ബി യുടെ തലവന്നയിരുന്ന'യൂറി അണ്ട്രോപ്പോവ്' രാജ്യത്തിന്റെ ഭരണാധികാരിയായി. പതിനാറു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട് 1984 ഫെബ്രുവരി 13 -ന് കോണ്‍സ്റ്റാന്റിൻ ചെർനെങ്കൊ സോവിയറ്റ് നാടിനെ നയിച്ചു. പതിമൂന്നു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം 'മൈക്കിൽ ഗോർബചോവ് ' സോവിയറ്റ് യൂണിയന്റെ ചുമതല എടുത്തപ്പോൾ രാജ്യം മുഴുവൻ നിർജീവമായി തീർന്നിരു
ഗോർബചേവിന്റെ ‌ഭരണകാലം(1985-1991)
***************************
1985 മാർച്ച് 11-ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ‍ സെക്രട്ടറിയായും സാമ്രാജ്യത്തിന്റെ പ്രസിഡന്റായും ഗോർബച്ചേവ് തിരഞ്ഞെടുക്കപ്പെട്ടു. 1956ലെ സ്റ്റാലിന്റെ കടുത്ത‌ വിമർശകനായ നികിത ക്രൂഷ്‌ചേവിന്റെ അനുയായി ‍ വളർന്നുവന്ന നേതാവായിരുന്നു ഗോർബച്ചേവ് . മുരടിച്ച സോവിയറ്റ്‌ രാഷ്‌ട്രീയത്തിൽ ഗണ്യമായ മാറ്റമുണ്ടാക്കണമെന്ന പക്ഷക്കാരനായിരുന്നു ഗോർബച്ചേവ് . സ്ഥാനമേറ്റയുടൻ താക്കോൽ‍ സ്ഥാനങ്ങളിൽ ഗോർബച്ചേവ് സിൽബന്തികളെ തിരുകിക്കയറ്റി. 1985 ഡിസംബർ 23ന് സാമ്രാജ്യ തലസ്ഥാനമായ മോസ്കോയുടെ ഒന്നാം സെക്രട്ടറിയായി പോളിറ്റ് ബ്യുറോ "ബോറിസ് യെൽസിനെ" (Boris Yeltsin) നിയമിച്ചു . അഴിമതിയിലും അരാജകത്വത്തിലും ആണ്ടിരുന്ന മോസ്കോയെ വെടിപ്പാക്കുകയായിരുന്നു എല്‍പിച്ച ദൌത്യം.
ജനറൽ സെക്രട്ടറിയായി ഒരു വർഷം തികയും മുമ്പ് തന്നെ സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് നേതാക്കളെ ഗോർബച്ചേവ് പാർട്ടി കോണ്‍ഗ്രസിനായി ക്രെംലിനിലേക്ക് ക്ഷണിച്ചു. 1986 ഫെബ്രുവരി 25 ലെ ഐതിഹാസിക സമ്മേളനത്തിൽ വെച്ച് അഞ്ഞൂറിലേറെ വരുന്ന പ്രതിനിധികളെ സാഷിനിർത്തി‍ പുതിയ നേതാവായ ഗോർബച്ചേവ്
മാറ്റത്തിന്റെ രണ്ടു മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു. പെരിസ്ട്രോയിക്ക (പുനർനവീകരണം), ഗ്ലാസ്നോസ്ത് (സുതാര്യത).ഈ രണ്ട് ആശയങ്ങളിലൂടെ കൂടുതൽ‍ സ്വാതന്ത്യ്രം അനുവദിച്ച് , സോഷ്യലിസത്തിന്റെ പരിഷ്കരണവും ഉദാരവല്‍കരണവുമായിരുന്നു ഗോർബച്ചേവിന്റെ ലക്ഷ്യം.
പെരിസ്ട്രോയിക്ക നടപ്പാക്കുന്നതിലൂടെ ജീവിത സാഹചര്യം മെച്ചപ്പെടും. അവശ്യ സാധനങ്ങൾ സുലഭമാകും അദ്ദേഹം വാഗ്ദാനം ചെയ്തു. 'അന്തര്‍ദേശീയ ബന്ധങ്ങളിൽ പുതിയ ചിന്തകൾ‍ വരേണ്ടതുണ്ട്. അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ‍ അവസാനിപ്പിക്കണം. പടിഞ്ഞാറുമായി സൈനിക ബലപരീക്ഷണം വേണമെന്ന നയം തിരുത്തണം. നിയമം നിഷിദ്ധമാക്കാത്തതെല്ലാം ലഭ്യമാക്കണം.' അനുവദിക്കാത്തതെല്ലാം നിരോധിക്കപ്പെട്ടത് എന്ന പഴഞ്ചൻ‍ സോവിയറ്റ് ചിന്തയെ തൂത്തെറിയണമെന്ന് വരെ ഗോർബച്ചേവ് അഭിപ്രായപ്പെട്ടു.
പെരിസ്ട്രോയിക്ക , ഗ്ലാസ്നോസ്ത
*****************************
മാറ്റത്തിന്റെ തുടക്കം ഭരണഘടനയിൽ നിന്നുതന്നെ തുടങ്ങി. രാഷ്‌ട്രകാര്യങ്ങളിൽ‍ ആത്യന്തികാധികാരം കമ്യൂണിസ്റ്റ്‌
പാർട്ടിക്കാണെന്ന വ്യവസ്ഥ ഭരണഘടനയിൽ നിന്നു നീക്കി.
ഗോർബച്ചേവ് തിരഞ്ഞെടുപ്പു രീതിയിൽ‍ മാറ്റമുണ്ടാക്കി. താൽപര്യമുള്ളവർകെക്മെ തിരഞ്ഞെടുപ്പിൽ‌മത്സരിക്കാമെന്നായി. അതുപ്രകാരം, സോവിയറ്റ്‌ യൂണിയനിൽ‍ തിരഞ്ഞെടുപ്പു നടന്നു വോട്ടെണ്ണിയപ്പോള്‍ കണ്ടത്‌ മോസ്‌കോ നിയോജകമണ്ഡലത്തിൽ‍ പാർട്ടിസ്ഥാനാര്‍ത്ഥി തോറ്റെന്നാണ്‌. റഷ്യയിലാകെ വൻ‍ മാറ്റമുണ്ടാകുന്നതിന്റെ തുടക്കമായിരുന്നു, ഈ തെരഞ്ഞെടുപ്പ്‌. സോവിയറ്റ്‌ യൂണിയനിൽ പത്രം, റേഡിയോ, ടി.വി, അച്ചുകൂടം, സാഹിത്യം, കല എല്ലാം പാർട്ടി നിയന്ത്രണത്തിലായിരുന്നു.അതിനു മാറ്റമുണ്ടായി.
സോവിയറ്റു ഭരണത്തിലെ നിഗൂഢതകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ്‌ അധികാരത്തിന്റെ കീഴിൽ ‌‌‌രാജ്യത്തുണ്ടായ കൂട്ടവധങ്ങളുടെ വിവരങ്ങൾ പത്രങ്ങൾ ‌പ്രസിദ്ധീകരിച്ചു. സ്റ്റാലിൻ പ്രതിമകൾ രാജ്യത്തു നോക്കുന്നിടത്തൊക്കെയുണ്ടായിരുന്നു. ആ പ്രതിമകൾ തകർക്കുന്നതിൽ ജനങ്ങൾ ആവേശം കാണിച്ചു.കിഴക്കും പടിഞ്ഞാറുമുള്ള പശ്ചാത്യ രാജ്യങ്ങളുമായി ഗോർബച്ചേവ് സൗഹൃദത്തിൽ വർത്തിച്ചു.
സോവിയറ്റ്‌ ഭരണഘടനയിൽ‍ പറഞ്ഞിരുന്നത്‌ വിട്ടുപോകാനവകാശമുള്ള റിപ്പബ്ലിക്കുകളുടെ യൂണിയന്‍ ആണു യു. എസ്‌.എസ്‌.ആർ എന്നായിരുന്നു. പാർട്ടിയും പട്ടാളവും ആണ്‌ യൂണിയനെ നിലനിർത്തിയിരുന്നത്‌. ഗോർബച്ചേവ്
പരിഷ്‌കാരങ്ങൾ ആ നിലയ്‌ക്കുമാറ്റമുണ്ടാക്കി.
അഫ്ഗാൻ മുജാഹിദീകളുടെ ശക്തമായ പ്രതിരോധവും, അധിനിവേശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന പ്രതിഷേതങ്ങൾക്കും ഒടുവിൽ 1989 ഫെബ്രുവരി 14 ന്
സോവിയറ്റ് യൂണിയന് വൻ സാമ്പത്തിക തകർച്ച വരുത്തിവച്ച അഫ്ഗാൻ യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി 1989 നവംബർ 9 ന് പശ്ചിമ ജർമനിക്കും സോവിയറ്റ് നിയന്ത്രണത്തിലുള്ള പൂർവ്വ ജർമനിക്കും ഇടയിൽ പണിത ബർലിൻ മതിൽ തകർക്കപ്പെട്ടും, അടുത്ത വർഷം ഇരു ജർമ്മനിയും ഏകീകരിക്കപ്പെടുകയും ചെയ്തു.ഇത്തരത്തിൽ ലോക സമാധാനത്തിലേക്ക് നയിക്കുന്ന നിലപാടുകൾ എടുത്തതിന്റെ ഫലമായി 1990 -ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഗോർബച്ചേവിനെ തേടിയെത്തി
ബോറിസ് യെൽസിന്റെ വളർച്ച
------------------------------------
1986-ല്‍ ചേർന്ന സോവിയറ്റ് യുണിയൻ പാർട്ടി കോൺഗ്രസിൽ‍ വെച്ച് യെൽസിൻ പാർട്ടി അംഗങ്ങളുടെ ആർഭാട‌ജീവിതത്തെയും സ്വകാര്യമായി അവർ അനുഭവിക്കുന്ന സൗകര്യങ്ങളെയും നിശിതമായി വിമർശിച്ചു. പുതിയ ശത്രുവിനെ പാർട്ടി തിരിച്ചറിയുകയായിരുന്നു. തീർന്നില്ല , 1987 ജനുവരി 19ലെ പോളിറ്റ്ബ്യൂറോയിൽ വെച്ച് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാരായ മുൻകാല നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട യെൽസിൻ ജനറൽ‍ സെക്രട്ടറി പദത്തിന് കാലപരിധിവെക്കണമെന്നും നിർര്‍ദേശിച്ചു.ഇതോട്കൂടി യെൽസിൻ പാർട്ടിയിൽ‍ ഒറ്റപ്പെട്ടു.എല്ലാത്തരത്തിലും പാർട്ടിക്ക് തലവേദനയായിമാറി.പക്ഷെ ശക്തമായ ജനപിന്തുണ യെൽസിനുണ്ടായിരുന്നു.അവസാനം
പാർട്ടി പ്ലീനത്തിൽ വെച്ചു യാഥാർഥ്യവുമയി ബന്ധമില്ലാത്ത വാഗ്ദാനങ്ങളാണ് പെരിസ്ട്രോയിക്ക മുന്നോട്ടുവെക്കുന്നതെന്നും അത് സമൂഹത്തിൽ അതൃപ്തി വളര്‍ത്തുമെന്നും യെൽസിൻ പറഞ്ഞു. എത്രയും പറഞ്ഞ ശേഷം പി.ബി യിൽനിന്ന് താൽ‍ രാജിവേക്കുന്നതായും അറിയിച്ചു. യെൽസിൻ സെന്‍ട്രൽ‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു നയരൂപീകരണത് റോളില്ലാത്ത വെറും ഡെസ്ക് ജോലി. എന്നാൽ പാർട്ടിയുടെ ഘടനക്ക് പുറത്ത് അദ്ദേഹത്തിന്റെ ജനകീയ അടിത്തറ ശക്തി പ്രാപിച്ചു. അങ്ങനെയിരിക്കെ 1988 ജൂണിൽ പ്രത്യേക പാർട്ടി കോൺഫ്രൻസെത്തി. ക്ഷണിക്കപ്പെടാത്ത യോഗത്തിലെക്ക് കടന്നുവന്ന യെൽസിന് പെരിസ്ട്രോയിക്കയുടെ പശ്ചാത്തലത്തിൽ പ്രസംഗിക്കാൻ അവസരം കൊടുക്കെണ്ടിവന്നു. "സോഷ്യലിസം കൈവരിച്ച നേട്ടങ്ങളിൽ‍ അഭിമാനമുണ്ടെന്ന് പറഞ്ഞ യെൽസിൻ സമൂഹത്തിലുണ്ടായ നിശ്ചലാവസ്ഥയുടെ കാരണങ്ങൾ‍ തേടണമെന്ന് നിർര്‍ദേശിച്ചു. 'വിലക്കപ്പെട്ട വിഷയങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല, നേതാക്കളുടെ ശമ്പളവും അവർ പറ്റുന്ന സൌജന്യങ്ങളും പരസ്യപ്പെടുത്തണം, സാധനങ്ങൾക്ക് ദൗർലഭ്യതയുണ്ടായാൽ എല്ലാവരും ഒന്നുപോലെ അത് അനുഭവിക്കണം.' .'
"വിമര്‍ശനങ്ങൾ തെറ്റായ സമയത്തായിപ്പോയി എന്നതാണ് തനിക്ക് സംഭവിച്ച പിഴവെന്ന് യെല്‍സിൻ‍ കൂട്ടിച്ചേര്‍ത്തു. 'പക്ഷേ, ലെനിൻ‍ ചെയ്തതുപോലെ എതിർസ്വരങ്ങളെയും പാർട്ടി അംഗീകരിക്കണം.' കൈയടികള്‍ക്കും കൂക്കുവിളികള്‍ക്കുമിടയിൽ‍ യെൽസിൻ. വേദി വിട്ടിറങ്ങി. ടി.വി കാമറകളുടെ കണ്ണഞ്ചിക്കുന്ന പ്രഭാപൂരത്തിലേക്കാണ് യെൽസിൻ പുറത്തിറങ്ങിയത്. പുതിയൊരു യെൽസിന്റെ ഉദയമായിരുന്നു അത്. അധികം കഴിയാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.
മോസ്കോയിലെ ഡിസ്ട്രിക്ട് 1-ൽ‍ മത്സരിക്കാൻ യെൽസിൻ തീരുമാനിച്ചു.
യു.എസ്.എസ്.ആർ.-ന്റെ ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ 60 ലക്ഷം വോട്ടുകൾ‍ നേടി യെൽസിൻ ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
റെഡ് സക്വയറിലും മറ്റ് ചിലയിടങ്ങളിലും, ഗോർബച്ചേവിന്റെ രാജിയാവിശ്യപ്പെട്ടുകൊണ്ടും, ചെറു പ്രക്ഷോഭങ്ങൾ നടന്നു.
അധികാരം പാർട്ടിയുടെ കൈകളിൽ‍ നിന്ന് വഴുതുന്നുവെന്നതിന്റെ സൂചനകളായിരുന്നു ഇത്.
റഷ്യൻ ദേശീയതാ വാദവുമായി യെൽസിൻ‍ മുന്നോട്ടുതന്നെയായിരുന്നു. 1990 മെയ് 17 വിപ്ലവത്തിന് ശേഷം ഇതാദ്യമായി സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ റഷ്യൻ കോണ്‍ഗ്രസ് ക്രെംലിൻ കൊട്ടാരത്തിൽ യോഗം ചേരുന്നു. 1986 ന് ശേഷം ചരിത്രത്തിൽ ആദ്യമായി റഷ്യയുടെ ത്രിവർണണ പതാക ഉയർത്തപ്പെട്ടു. (റഷ്യൻ ‌വിപ്ലവത്തിന്‌ ശേഷം റഷ്യൻ ‌പതാക രാജ്യത്ത് നിരോധിച്ചിരുന്നു)
പ്രസ്തുത‌ യോഗത്തിൽ വെച്ച് റഷ്യൻ സുപ്രിം സോവിയറ്റ്‌ ചെയർമാൻ സ്ഥാനത്തേക്ക്, (തത്വത്തിൽ‍ റഷ്യൻ പ്രസിഡന്റ് പദവിയിലേക്ക്് ) യെൽസിൻ‍ തന്റെ പേര് മുന്നോട്ടുവച്ചു. എതിർ സ്ഥാനാർത്ഥി ഗോർബച്ചേവിന്റെ പിന്തുണയുള്ള അലക്സാണ്ടർ
വ്ലാസോവിൻ ആണ്. കോണ്‍ഗ്രസിൽ 40 ശതമാനം യെൽസിന് അനുകൂലമായും 40 ശതമാനം എതിരായും വോട്ടുചെയ്തു. ‍ 20 ശതമാനം നിഷ്പക്ഷരായി. പിന്നീട് നടന്ന രഹസ്യ ബാലറ്റിൽ 539 വോട്ട് നേടി യെല്‍സിന്‍ വിജയിച്ചു. വേണ്ടതിലും നാലിരട്ടി അധികം. അമേരിക്കയെക്കാളും ഇരട്ടി വലിപ്പമുള്ള രാജ്യമാണെങ്കിലും റഷ്യന്‍ പ്രസിഡന്റിന് വലിയ അധികാരങ്ങളൊന്നുമില്ല. നികുതി പിരിക്കാനാവില്ല, സൈന്യമില്ല, ദേശീയ ചാനനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. എല്ലാം നിയന്ത്രിക്കുന്നത് ഇപ്പോഴും
സോവിയറ്റ് യൂനിയൻ തന്നെ.
1990 ജൂണ്‍ 12 ന് റഷ്യന്‍ പാർലമെന്റ് രാജ്യത്തിന്റെ സ്വയം നിയന്ത്രണാവകാശം പ്രഖ്യാപിച്ചു യെൽസിന് കൂടുതൽ അധികാരങ്ങൾ ഇത് വാഗ്ദാനം ചെയ്തു. ആ ദിനം റഷ്യൻ ദിനമായി പില്‍ക്കാലത്ത് കൊണ്ടാടപ്പെട്ടു. അതോടെ 'സോവിയറ്റ് യൂനിയന്റെ അവസാന മണിക്കൂര്‍ തുടങ്ങി'. റഷ്യയുടെ പാത പിന്തുടർന്ന് മറ്റ് റിപ്പബ്ലിക്കുകളും സ്വാതന്ത്യ്രം പ്രഖ്യാപിക്കാൻ തുടങ്ങി. സോവിയറ്റ് സാമ്രാജ്യം കൊടുങ്കാറ്റിൽ‍ ആടിയുലഞ്ഞു. 1990 ജൂലൈ 28ാം പാർട്ടി കോണ്‍ഗ്രസിന്റെ വേദിലെത്തിയ അദ്ദേഹം, പാർട്ടിക്കല്ല, ജനങ്ങളുടെ ഇഛക്ക് മാത്രമേ താൻ വഴങ്ങൂ എന്ന് പ്രഖ്യാപിച്ചു മാത്രമല്ല തന്റെ പാർട്ടി അംഗത്വം സ്വയം റദ്ദാക്കുന്നതായും യെൽസിൻ‍ പറഞശേഷം, പാർട്ടി അംഗത്വ കാർഡ് െടുത്ത് കമിഴ്ത്തി കാണിച്ച് യെല്‍സിൻ വേദിവിട്ടു.
റഷ്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തോടെ സ്ഥിതിഗതികൾ‍ കൂടുതൽ‌ വഷളായി.
1991 ആഗസ്ത് 17. കെ.ജി.ബി മേധാവി വ്ലാദിമിർ ക്രുച്കേവിന്റെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യയോഗം കൂടി‌‌‌ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാൻ തീരുമാനിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഒരു ഉന്നതതല സമിതിക്കും രൂപം നൽകി. ആയിരക്കണക്കിന് ആൾക്കാരെ പാർപ്പിക്കാൻ മണിക്കൂറുകൾ കൊണ്ട് ജയിലുകൾ ഒരുങ്ങി. രണ്ടരലക്ഷം കൈവിലങ്ങുകൾക്ക് സൈനികഫാക്ടറിക്ക് ഓർഡർ നല്‍കി.‌‌ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും ,‍ വിസമ്മതിച്ചാൽ രാജി ആവശ്യപ്പെടാനും ആവിശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിനിധിസംഘത്തെ ഗോർബച്ചേവിന്റെ അടുക്കലെക്കയച്ചു. . കെ.ജി.ബിയുടെ ആവശ്യങ്ങൾ‍ ഗോർബച്ചേവ് ‌ നിഷ്കരണം തള്ളിക്കളഞ്ഞു ‌.
ഗോർബച്ചേവിന്റെ വീട്ടുതടങ്കലോടെ ആഗസ്ത് 18 ന് അട്ടിമറിക്ക് കളമൊരുങ്ങി.
പ്രസിഡന്റിനെ വിരട്ടി കാര്യം സാധിക്കാമെന്നായിരുന്നു അവർ‍ കരുതിയിരുന്നത്. ഗോർബച്ചേവിന്റെ അധികാരമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് അവർക്ക് ബോധ്യമായി.
യെൽസിന്റെ ഓഫീസും വളയപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണുകൾ‍ വിഛേദിക്കപ്പെട്ടു ,സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. യെൽസിനെതിരായ നീക്കം മോസ്കോവാസികളെ കുപിതരാക്കി. അവർ പിന്തുണയുമായി യെൽസിന്റെ ഓഫീസിന് വലയം തീർത്തു. അപകടം മണത്ത ഗൂഡാലോചകരിൽ ഒരുവിഭാഗം പിന്‍മാറി. യെൽസിൻ‍ അനുയായികൾക്കുനേരെ സൈനിക നീക്കം നടത്താനുള്ള ഉത്തരവ് പാലിക്കപ്പെട്ടില്ല. അങ്ങനെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. അധികം താമസിയാതെ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം യെൽസിൻ‍ നിരോധിച്ചു. ആഗസ്ത് 24ന് സോവിയറ്റ് യൂനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത്തെയും അവസാനത്തെയും ജനറൽസെക്രട്ടറി സ്ഥാനം ഗോർബച്ചേവ് രാജിവെച്ചു.
എല്ലാം അവസാനിക്കുകയാണെന്ന് ഗോർബച്ചേവ് തിരിച്ചറിയുന്നുണ്ടായിരുന്നു. പലതലത്തിൽ മാരത്തൺ ചർച്ചകൾ‍ പുരോഗമിച്ചു. സോവിയറ്റ് യൂനിയൻ‍ ഇല്ലാതായാലും എല്ലാ റിപ്പബ്ലിക്കുകളും ചേർന്ന ഒരു യൂനിയൻ സ്റ്റേറ്റായിരുന്നു ഗോർബച്ചേവിന്റെ സ്വപ്നം. അതിന്റെ തലപ്പത്ത് താനും. എന്നാൽ‍ സ്റ്റേറ്റുകളുടെ യൂനിയനായിരുന്നു യെൽസിന്റെ ആശയം. ആദ്യത്തെ പദ്ധതി സാമ്രാജ്യത്തെ വിശാലാർഥത്തിലെങ്കിലും നിലനിർത്തും. രണ്ടാമത്തേത് സാമ്രാജ്യത്തെ ചെറുരാജ്യങ്ങളായി ചിതറിക്കും.
അവസാനം ചരിത്രം യെൽസിന്റെ കൂടെനിന്നു, വിഭജനതത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സോവിയറ്റ് റിപ്പബ്ലിക്ക് പ്രവിശ്യായിലുള്ള പതിനൊന്ന് അംഗങ്ങൾ 'അലമാ-അറ്റാ' (Alama Ata)യിലുള്ള കസ്സാക്ക് പട്ടണത്തിൽ സമ്മേളിക്കുകയും " ഇനിമേൽ തങ്ങൾ സോവിയറ്റ് നാടിന്റെ ഭാഗമല്ലെന്ന" ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചു. അന്നു മുതൽ സോവിയറ്റ് നാടിന്റെ ഭാഗങ്ങളായിരുന്ന ഉക്രൈൻ (Ukrainian) ,ബെലാറസ്(Belarus) ,റഷ്യൻ ഫെഡറേഷൻ (Russia) , അർമേനിയാ (Armenia), അസർ ബൈജാൻ(Azerbaijan), കസാക്കിസ്ഥാൻ(Kazakhstan) , ക്യാർ ഗിസ്താൻ (Kyrgyzstan) , മോൾഡോവ (Moldova) ,ടർക് മെനിസ്താൻ( Turkmenistan) ടാജി കിസ്താൻ (Tajikistan) , ഉസ് ബക്കിസ്താൻ (Uzbekistan) എന്നീ ഭൂപ്രദേശങ്ങൾ ഓരോ രാജ്യങ്ങളായി മാറിക്കൊണ്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പൊതുവായ ഒരു കോമൺ‍ വെൽത്തിലെ സ്വതന്ത്ര രാഷ്ട്രങ്ങളായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും പുതിയതായി ഉദയം ചെയ്ത ഈ രാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്തു .അലമാ അറ്റാ പ്രോട്ടോക്കോൾ (Alma At a Protocol) എന്നപേരിൽ ഇത് അറിയപ്പെടുന്നു.
1991 ഡിസംബർ 25 ന്
സോവിയറ്റ് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകോണ്ടും സൈന്യത്തിന്റെ
പരമാധികാരം യെൽസിന് ‍ കൈമാറുന്നതുമായ ഉടമ്പടിയിൽ ഒപ്പ് വച്ചു,അതിന് ശേഷം ,‌
സോവിയറ്റ് സാമ്രാജ്യം
പിരിച്ചുവിട്ടുകൊണ്ടുള്ള രണ്ടാമത്തെ ഉടമ്പടിയിൽ
ഒപ്പ് വെക്കപ്പെട്ടു.തുർന്നു നടന്ന പ്രസംഗത്തിൽ യൂണിയന്റെ എല്ലാ അധികാരങ്ങളിൽ നിന്നും താൻ "രാജിവെക്കുന്നു "എന്നതിനുപകരം‌" പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു " എന്നു പറഞുകൊണ്ട് ഗോർബച്ചേവ് ചരിത്രപരമായ പ്രസംഗം അവസാനിച്ചു.
സെനറ്റ് കെട്ടിടത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ‌സഥാപിച്ചിരുന്ന
ആറുമീറ്റർ നീളവും
മൂന്നുമീറ്റർ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക‍
അഴിച്ചിറക്കി. പകരംറഷ്യൻ പതാക പാറി. അങ്ങനെഏഴ് പതിറ്റാണ്ടുകളായി ലോകചരിത്രത്തിന്റെ നെറുകയിൽ ഉയർന്ന്നിന്ന സോവിയറ്റ് യൂണിയൻ എന്ന സോഷിലിസ്റ്റ് സാമ്രാജ്യം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയപ്പെട്ടു.
ലോകത്തിൽ എന്ന് വരെ ഉണ്ടായിട്ടുള്ള ഏത് സാമ്രാജ്യത്തിന്റ ചരിത്രമെടുത്ത് പരിശോച്ചാലും കാണാൻകഴിയുന്നാ ഒരു കാര്യം ശക്തവും ഭാവനാ സമ്പന്നമാവുമായ ഒരു നേതൃത്വത്തിന്റെ അഭാവം പിന്നിട് ആ സാമ്രാജ്യത്തിനെ പല രാജ്യങ്ങളായി വിഘടിപ്പിക്കും എന്നതാണ്് സോവിയറ്റ് യൂണിയന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്.
==============================
1991-ൽ ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട യെൽസിൻ തുടർന്നുവന്ന ‌8 വർഷക്കാലം അതെ പദവിയിൽ തുടർന്നു.പിന്നിട് 1999-ൽ വ്ലാഡിമിർ പുടിന് പദവി‌ കൈമാറിക്കൊണ്ട് ഭരണത്തിൽനിന്നും പിൻവാങ്ങി.
================================
UnlikeComment

Tuesday 1 December 2015

രാജന്റെ കഥ


രാജന്റെ കഥ 

കടപ്പാട്;  പ്രവീന്ണ്‍ വി.എസ് ചരിത്രാന്വേഷികള്‍
നാവടക്കി പണിയെടുക്കുന്നത് എങ്ങനെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കും എന്ന് പരീക്ഷിച്ച് അറിഞ്ഞ ഒരു കാലഘട്ടമായി അടിയന്തിരാവസ്ഥയെ അടയാളപ്പെടുത്തുകയും ശീതീകരിച്ച മാനേജ്‌മെന്റ്‌ ക്ലാസ്‌ മുറികളില്‍ അതോര്‍ത്തു പുളകിതരാവുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക് പരിചിതമല്ലാത്ത അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് രാജന്‍റെ പേര്. ചില മറവികള്‍ കാലം കടന്നുപോകുമ്പോള്‍ തനിയെ സംഭവിക്കുന്നതാണ്. പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ചിലപ്പോള്‍ ചില മറവികള്‍ അനിവാര്യവുമാണ്.
അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള ഭരണാധിപന്റെ ആര്‍ത്തിയില്‍ ഇന്ത്യന്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട നാളുകള്‍ ആയിരുന്നു 1975 ജൂണ്‍ മുതല്‍ പതിനെട്ടു മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ എന്ന് അടിയന്തിരാവസ്ഥയുടെ (ഇപ്പോഴും ജീവിക്കുന്ന)രക്തസാക്ഷികളുടെ ഒരു തലമുറ രേഖപ്പെടുത്തുന്നു. അടിയന്തരാവസ്ഥ പുതിയതരം പീഡനമുറകളുടെ പരീക്ഷണശാല കൂടിയായിരുന്നു എന്ന് അനുഭവസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചന്വേഷിച്ച ഷാ കമീഷന്‍ റിപ്പോര്ട്ടില് 1,10,806പേരെ അറസ്റ്റ്ചെയ്യുകയും പീഡിപ്പിക്കുകയും വിചാരണകൂടാതെ അടിയന്തരാവസ്ഥക്കാലത്ത് തടങ്കലില്വെക്കുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. ദല്ഹിയില് മാത്രം 1,50,105 കുടിലുകള്ബുള്ഡോസറിന്റെ പല്ലുകള് പറിച്ചെറിഞ്ഞിട്ടുണ്ടത്രേ. ആ കാലയളവില് 81,32,209 പേര്അഞ്ചിനപരിപാടിയുടെ പേരില് ഷണ്ഡീകരിക്കപ്പെട്ടിട്ടുണ്ട്.
സ്വേച്ഛാധിപത്യ ഭരണാധികാരത്തില്‍ ചവിട്ടിയരക്കപ്പെട്ട ഒരു തലമുറയുടെ കരുത്തുറ്റ സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യ ദാഹത്തിന്റെയും പ്രതീകമാണ് രാജന്‍ .
അടിയന്തരാവസ്ഥക്ക് ഒമ്പതുമാസം മൂപ്പെത്തിയ 1976 മാര്ച്ച് ഒന്നിന് പുലര്ച്ചയാണ് പി. രാജനെ ആര്.ഇ.സി എന്ജിനീയറിങ്കോളജിലെ ഹോസ്റ്റലില്നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയത്. ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു രാജന്‍ . കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്ര¬മ¬ണ¬സ¬മ¬യ¬ത്ത് ആരോ രാജന്‍ എന്ന പേ¬ര് വി¬ളി¬ച്ച¬തി¬ന് നാ¬ടായ നാ¬ട്ടി¬ലു¬ള്ള രാ¬ജ¬ന്മാ¬രെ¬യെ¬ല്ലാം തേടി നടക്കുകയായിരുന്നു ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ്‌.
തലേന്ന്, ഫെബ്രുവരി 29ന് കോഴിക്കോട് ഫാറൂഖ് കോളജില് ഡി സോണ് കലോത്സവത്തില് പങ്കെടുത്ത് പുലര്ച്ച ഹോസ്റ്റലില് എത്തുമ്പോള് ഒരു നീലവാനില് കാത്തുനില്ക്കുകയായിരുന്നു പൊലീസ്. ആദ്യം കൊണ്ടുപോയത് അവസാന വര്ഷ വിദ്യാര്ഥിയായ രാജന്‍ താമസിച്ചിരുന്ന ഡി ഹോസ്റ്റലിലെ 144ാം മുറിയില്. രാജന്റെ ആ മുറിയില്നിന്ന് തെളിവുകളൊന്നും കണ്ടെടുക്കാനാകാതെ, ആ യുവാവിനെ പൊലീസ് വാനില് കയറ്റി ഓടിച്ചുപോവുകയായിരുന്നു.
(കെ കരുണാകരൻ സന്നിഹിതനായിരുന്ന ചടങ്ങിൽ “ലങ്കാദഹനം” എന്ന ചലച്ചിത്രത്തിലെ ‘കനക സിംഹാസനത്തില്‍ കയറിയിരിക്കും ഇവന്‍..’ എന്ന് തുടങ്ങിയ ഗാനം ആലപിച്ചതിനാണ് രാജനെ അറസ്റ്റ്‌ ചെയ്തു കൊണ്ട് പോയതെന്നും പറയപ്പെടുന്നു.)
തന്‍റെ വിദ്യാര്‍ഥികളെ കാണാതായത് അറിഞ്ഞയുടനെ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. എം. ബഹാവൂദ്ദീന്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. രാജന്‍കേസ് കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ കെട്ടുകഥയല്ലെന്ന് നീതിപീഠം കണ്ടെത്താന്‍ നിര്‍ണായക തെളിവായത് അദ്ദേഹം അന്നയച്ച രണ്ടു കത്തുകള്‍ ആണ് . ഒരു കത്ത് പ്രമുഖ കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍ വ്യാപാരസ്ഥാപനമായ പോപ്പുലറിന്റെ പാര്‍ട്ണര്‍മാരിലൊരാളായ പോള്‍ ചാലിയുടെ മകന്‍ ജൊസഫ് ചാലിയുടെ ജീവന്‍ രക്ഷിച്ചു. വ്യാപാരപ്രമുഖനായ അച്ഛന് പെട്ടെന്നുതന്നെ അതിരഹസ്യമായ ആ തടങ്കല്‍ ക്യാമ്പിലെത്താനും പുഷ്പംപോലെ മകനെ രക്ഷപ്പെടുത്താനുമായി. ക്യാമ്പിന്റെ വിവരം തിരഞ്ഞുപിടിച്ച് ഹതഭാഗ്യനായ രാജന്‍റെ അച്ഛന്‍ ഈച്ചരവാര്യ ര്‍ കക്കയത്ത് എത്തിയപ്പോഴേക്ക് വൈകിപ്പോയിരുന്നു. രാജന്‍ അതിനു മുമ്പേ കൊല്ലപ്പെട്ടിരുന്നു. മൃതദേഹം കക്കയം ഡാമിനടുത്ത് ഉരക്കുഴിയുടെ തൊട്ടടുത്ത് ആദ്യം കുഴിച്ചിടുകയും പിന്നീട് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴിയിലെറിഞ്ഞ് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവം ഒരു കെട്ടിച്ചമച്ച ഒരു കഥയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം.ആര്‍.ഇ.സിയില്‍നിന്ന് തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നായിരുന്നു പൊലീസ് മേധാവികളുടെ നിലപാട്. ഒരു വര്‍ഷംകൂടി കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം കേരള ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും അവര്‍ ആ പ്രസ്താവനതന്നെയാണ് ആവര്‍ത്തിച്ചത്. അതില്‍ കക്കയത്ത്‌ അങ്ങനെ ഒരു ക്യാമ്പ്‌ പ്രവര്‍ത്തിച്ചിരുന്നില്ല എന്നായിരുന്നു പറഞ്ഞത്.മകനെ തേടിയുള്ള അന്വേഷണത്തിനിടയില്‍ ഈച്ചരവാര്യര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. തന്‍റെ സുഹൃത്ത് കൂടിയായ മുഖ്യമന്ത്രി അച്യുതമേനോന്‍ പോലും തന്നെ സഹായിക്കാന്‍ കൂടെ നിന്നില്ല എന്ന് ഈച്ചര വാര്യര്‍ തന്‍റെ ആത്മകഥയില്‍ ഓര്‍മ്മിക്കുന്നുണ്ട്.
1977 മാർച്ച് 25-നു ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് 1977ഏപ്രില്‍ 21¬ന്‌ രാ¬ജ¬നെ കോ¬ട¬തി¬യില്‍ ഹാ¬ജ¬രാ-ക്കാന്‍ കോ¬ട¬തി നിര്‍¬ദ്ദേ¬ശി¬ച്ചു. കക്കയത്ത് പോലീസ് ക്യാമ്പ് പ്രവർത്തിച്ചിട്ടില്ല എന്ന പറഞ്ഞ സർക്കാരിന്റെ വാദം, സ്വന്തം വിദ്യാർത്ഥികളെ അന്വേഷിച്ച് തന്റെ ഔദ്യോഗിക കാറിൽ, കക്കയത്തുള്ള വിദ്യുച്ഛക്തി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് ക്യാമ്പിൽ എത്തിയ പ്രിൻസിപ്പാളിന്റെ സാക്ഷി മൊഴിയുടെ മുന്നിൽ കോടതി തള്ളിക്കളഞ്ഞു. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികൾ പിന്നീട്‌ മൊഴിമാറ്റി. രാജനെ കോടതിയിൽ ഹാജരാക്കാനാകില്ല എന്നും, രാജനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നും 1977 ഏപ്രിൽ 19 നു സര്‍ക്കാര്‍കോടതിയെ ബോധിപ്പിക്കുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന കാരണത്താൽ കാരണത്താൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് കക്കയം ക്യാമ്പിൽ നടന്ന മർദ്ദനത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടെന്ന് കരുണാകരൻ കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചു. കരുണാകരനും മറ്റുള്ളവരും കുറ്റക്കാരാണെന്നും,കരുണാകരൻ വ്യാജസത്യവാങ്മൂലം സമർപ്പിച്ചെന്നും അവർക്കെതിരെ ക്രിമിനൽ നടപടി, സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിച്ചു എങ്കിലും, പ്രതികളുടെ മർദ്ദനമേറ്റാണ്‌ രാജൻ മരിച്ചത്‌ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതിനാൽ പ്രതികൾ എല്ലാവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു.
രാജന്‍ കേസില്‍ കെ കരുണാകരന്റെ പങ്ക് വിസ്മരിക്കുന്നത് ചരിത്രത്തിനോട് ചെയ്യുന്ന അനീതിയാണ്. സംഭവം നടക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി അച്യുതമേനോനായിരുന്നുവെങ്കിലും പൊതുഭരണവും പൊലീസും ആഭ്യന്തരമന്ത്രി കരുണാകരന്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.രാജൻ മരിച്ചിട്ടില്ലെന്നാണ് കരുണാകരൻ ആദ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ അദ്ദഹം രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് പിന്നീട് തെരഞ്ഞെടുപ്പ് വേളയിൽ പ്രസംഗിച്ചു. ഉദ്യോഗസ്ഥർ തന്നെ ഒന്നും അറിയിച്ചില്ല എന്ന നിലപാടാണ് കരുണാകരന്‍ എടുത്തിരുന്നത്. എന്നാല്‍ രാജന്‍റെ മൃതദേഹം എന്ത് ചെയ്യണം എന്ന് ചോദിക്കാനായി 1976 മാര്‍ച്ച് രണ്ടിന് ജയറാംപടിക്കല്‍ കോഴിക്കോട്ടുനിന്ന് ട്രങ്ക് കാള്‍ ബുക്‌ചെയ്തത് പിന്നീട് കേരളം ചര്‍ച്ചചെയ്ത വിഷയമാണ്. ഇതിന്‍റെ തെളിവും വിസ്താരവേളയിൽ ഹാജരാക്കിയിരുന്നു. കേസില്‍ കരുണാകരന്‍ ശിക്ഷിക്കപ്പെട്ടില്ല എങ്കിലും രാജനും വാ¬തില്‍¬പ്പ¬ടി തു¬റ-ന്നി¬ട്ട്‌ മക¬ന്റെ കാ¬ലൊ¬ച്ച¬യ്‌¬ക്കാ¬യി മരണം വരെ കാ¬ത്തി¬രുന്ന ഒര¬ച്ഛ-നും അദേഹത്തിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ ജിവിതത്തെ നിരന്തരം വേട്ടയാടിയിരുന്നു. ഈച്ച¬ര¬വാ¬ര്യ¬രു¬ടെ മര¬ണ¬ത്തി¬നു¬ശേ¬ഷം 'ഏ¬ത്‌ ഈച്ച-ര¬വാ¬ര്യര്‍?' എന്ന അദ്ദേ¬ഹ¬ത്തി¬ന്റെ ധാര്‍¬ഷ്ട്യം കലര്‍¬ന്ന ചോ¬ദ്യ¬വും ഏറെ വിവാദമായിരുന്നു.
രാജന്‍ കേസ്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വര്‍ക്കല വിജയന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ കക്കുഴി കണ്ണന്‍ , ടാപ്പര്‍ രാജന്‍, അങ്ങനെ അടിയന്തരാവസ്ഥക്കാലത്തു തടവറകളില്‍ ജീവിതം ഹോമിക്കപ്പെട്ടവരുടെ പട്ടിക നീളുകയാണ്.ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തെ നമുക്ക്‌ തിരിച്ചു തന്നത് അവരുടെ രക്തസാക്ഷിത്വമാണ്. പ്രശസ്തനായ ശ്രീലങ്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബാസില്‍ ഫെര്‍ണാണ്ടോ രാജന്‍ കേസിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ് :-
“ഇത് ഇന്നത്തെ ഇന്ത്യയുടെയും ഏഷ്യയുടെയും കഥയാണ്. ഓരോ ഉപഭൂഖണ്ഡത്തിലും വന്‍തോതിലാണ് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും കസ്റ്റഡിയില്‍ മരിക്കുന്നതും. ആയിരക്കണക്കിനളുകള്‍ ആണ് ബലപ്രയോഗത്തില്‍ അപ്രത്യക്ഷരാകുന്നത്. ഈ പുസ്തകത്തില്‍ സ്മരിക്കപ്പെടുന്ന കുട്ടിക്കുള്ളതുപോലെ വാചാലനും വിദ്യാസമ്പന്നനുമായ ഒരു പിതാവ് അവരില്‍ മഹാഭൂരിപക്ഷത്തിനുമില്ല. അതു കൊണ്ട്, ഈ കുട്ടിയുടെ കഥ മറ്റ് പതിനായിരങ്ങളുടേതാണ്..”


Wednesday 25 November 2015

Facts on the Constitution of India:



 

 
           Facts on the Constitution of India:
  • The Constitution was adopted on November 26, 1949, while it came into force on January 26, 1950
  • The Constitution of India was not typeset or printed but was handwritten and calligraphed in both English and Hindi
  • The original copies of the Constitution of India are kept in special helium-filled cases in the Library of the Parliament of India
  • Indian Constitution is known as a bag of borrowings
  • The concepts of Liberty, Equality and Fraternity were taken from the French constitution
  • The concept of five year plans was taken from the USSR
  • The Directive principles were taken from Ireland
  • The law on which the Supreme Court functions was taken from Japan
  • It is the longest written constitution of any independent country in the world
  • The Constitution of India contains 448 articles in 25 parts, 12 schedules, 5 appendices and 98 amendments
  • The Constituent Assembly had 284 members, out of which 15 were women
  • The draft was submitted in November 1949. After the submission, it took three more years to complete it
  • All the 284 members of the Constituent Assembly signed the documents on January 24, 1950
  • The constitution came into effect on January 26
  • The national emblem of India too was adopted on the same day
Indian constitution is known as one of the world's best constitution especially since it has only seen 94 amendments

Monday 23 November 2015

ജോൺ എഫ്. കെന്നഡി


ജോൺ എഫ്. കെന്നഡി
Javid Svn Pillery  ചരിത്രാന്വേഷിക
 





ജോൺ എഫ്. കെന്നഡി സീനിയറിന്റെയും റോസ് ഫിഡ്നൊളിന്റെയും മകനായി 1917 മെയ്‌ 29 ന് ബോസ്റ്റണിലെ ബ്രൂക്ക്ലിനിലാണ് കെന്നഡി ജനിച്ചത്. 1940 ൽ ഹാർവാർഡിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം നാവികസേനയിൽ ചേർന്നു. 1945 -ൽ സൈന്യത്തിൽ നിന്ന് വിരമിച്ചതിന് ശേഷം മൂത്തസഹോദരൻ ജോയുടെ മരണത്തെത്തുടർന്നു രാഷ്ട്രീയത്തിലേക്ക് ചേക്കേറി . അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായ വ്യക്തിയുമാണ് കെന്നഡി.

അമേരിക്കൻ ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി.
1946 ൽ മസാച്ചുസെറ്റിൽ നിന്ന് ജനപ്രതിനിധിസഭയിലും 1952 -ൽ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയ അദ്ദേഹം ഭീകരതയ്ക്കും പട്ടിണിക്കുമെതിരെ ഒന്നിച്ചു പോരാടാനാണ് ജനങ്ങളോടാവശ്യപ്പെട്ടത്. 1953 സപ്തംബറിൽ 24-കാരിയായ ജാക്വിലിൻ ബൂവിയറെ വിവാഹം കഴിക്കുകയും ചെയ്തു.
രാജ്യത്തെ 35)-മത്തെ പ്രസിഡന്റായി 1961 ജനവരി 20 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ക്യൂബൻ ഇതിഹാസനായകൻ ഫിദെല്‍ കാസ്‌ട്രോയെ വധിക്കാനും ഒരിക്കൽ കെന്നഡി ഗൂഢാലോചന നടത്തിയിരുന്നു. അതിനു വേണ്ടി 1500 അംഗ സംഘത്തെ പരിശീലനം നൽകി അയക്കുകയുമുണ്ടായി. പക്ഷെ ക്യൂബൻ സൈന്യം ദിവസങ്ങൾക്കകം തന്നെ അവരെ കീഴ്പ്പെടുത്തുകയാണ് ഉണ്ടായത് .വിയ്റ്റനാം അധിനിവേശവും കെന്നഡിക്ക് സമ്മാനിച്ചത് തിരച്ചിടി മാത്രമാണ്.
അമേരിക്കക്കാരുടെ പ്രിയ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് മരിച്ചത് 1963 നവംബര്‍ 22 നായിരുന്നു. പ്രസിഡന്‍റ് പദത്തിലേറി മൂന്നു കൊല്ലം തികയും മുന്പായിരുന്നു അദ്ദേഹത്തെ വധിച്ചത്.
അമേരിക്കയിലെ ജനങ്ങള്‍ കെന്നഡിയെ അദ്ദേഹത്തിന്‍റെ ചരമദിനത്തിലാണ് ഓര്‍ക്കുക. മറ്റെല്ലാവരെയും ജന്മദിനത്തിലാണ് സ്മരിക്കുന്നത്. അത്രമേല്‍ ദുഃഖമായിരുന്നു കെന്നഡിയുടെ വധം.
1963ല്‍ ടെക്സാസിലെ ഡെള്ളാസ് തെരുവിലൂടെ പ്രസിഡന്‍റിന്‍റെ തുറന്ന കാറില്‍ സഞ്ചരിക്കുന്പോഴാണ് കെന്നഡി വധിക്കപ്പെട്ടത്. "ലീഹാര്‍ വി ഓസ് വാള്‍ഡ്' എന്നയാളാണ് കെന്നഡിയെ വെടിവച്ചത്. ഔദ്യോഗിക പദവിയിൽ 1000 ദിവസം പൂർത്തിയാക്കി അധികം വൈകാതെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതത്. രണ്ടരലക്ഷത്തോളം വരുന്ന ജനാവലി ലവ്ഫീല്‍ഡ് മുതൽ ഡീലെ പ്ളസാവരെയുള്ള വീഥിക്കിരുവശവും നോക്കി നിൽക്കെയാണ് തൊട്ടടുത്ത കെട്ടിടത്തിലെ ആറാം നിലയിൽ നിന്നും ‘ലീ ഹാർവി ഓസ്വാൾഡ് ‘ എന്ന ആൾ കെന്നഡിയെ വെടി വയ്ക്കുന്നത്. തലയുടെ വലതുഭാഗത്തും പിൻകഴുത്തിലും വെടിയുണ്ട തുളച്ചുകയറി.പൊലീസ് ഉടന്‍ തന്നെ അയാളെ കീഴ്പ്പെടുത്തി.
എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കെ അയാള്‍ വധിക്കപ്പെട്ടു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഭാര്യയുടെ കൈകളിൽ കിടന്നാണ് 46 കാരനായ കെന്നഡി ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. അന്വേഷണതിന്‍റെ ഭാഗമായി ഓസ്വാൾഡിനെ അറസ്റ്റു ചെയ്തെങ്കിലും നവംബർ 24ന് ഡള്ളാസിലെ പൊലീസ് ആസ്ഥാനത്തു നിന്ന് ജയിലിലേയ്ക്ക് മാറ്റാൻ ശ്രമിക്കവേ ജാക്ക് റൂബി എന്നയാളിന്‍റെ കൈകളാൽ ഓസ്വാൾഡ് കൊല്ലപ്പെടുകയാണ് ഉണ്ടായത് കെന്നഡിയുടെ വധത്തിന് പിന്നിലെ രഹസ്യങ്ങള്‍ പുറംലോകമറിയരുതെന്ന അജ്ഞാത ശക്തികളുടെ ആഗ്രഹമായിരിക്കണം ഇതിനു പിന്നില്‍.
പാര്‍ലമെന്‍റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി അദ്ദേഹം നേടി. അദ്ദേഹം ജനങ്ങളോട് ചോദിച്ച് രാജ്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്. ഭീകരതയ്ക്കും പട്ടിണിക്കമെതിരെ ഒന്നിച്ചു പോരാടാന്‍ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.
വെടിയേറ്റു മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ തലച്ചോര്‍ മോഷ്ടിച്ചു? പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജോണ്‍ എഫ് കെന്നഡിയുടെ തലച്ചോര്‍ നഷ്ടപ്പെട്ടെന്നും അത് കെന്നഡിയുടെ ഇളയ സഹോദരന്‍ റോബര്‍ട്ട് കെന്നഡി മോഷ്ടിക്കുകയായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി പുസ്തകം ഇറങ്ങുന്നു.
ജയിംസ് സ്വാന്‍സണ്‍ എഴുതിയ ‘എന്‍ഡ് ഓഫ് ഡേയ്‌സ് : അസാസിനേഷന്‍ ഓഫ് ജോണ്‍ എഫ് കെന്നഡി‘ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ ഉള്ളത്. പുസ്തകം നവംബര്‍ 12ന് വിപണിയിലെത്തും.
1963 നവംബര്‍ 22ന് ഘാതകന്റെ വെടിയേറ്റ് മരിച്ച ജോണ്‍ എഫ് കെന്നഡിയുടെ മൃതദേഹം ബഥേസ്ദ നവാല്‍ ആശുപത്രിയിലാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അവിടെ നിന്ന് സ്റ്റീല്‍ പേടകത്തില്‍ അടക്കം ചെയ്ത തലച്ചോര്‍ യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്നു. ഇതിടെ നിന്നാണ് തലച്ചോര്‍ നഷ്ടപെട്ടത്.
യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന കെന്നഡിയുടെ തലച്ചോര്‍ റോബര്‍ട്ട് കെന്നഡിയുടെ അറിവോടെയാണെന്നു നഷ്ടപ്പെട്ടതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ജോണ്‍ എഫ് കെന്നഡിയുടെ അസുഖങ്ങള്‍ , അദ്ദേഹം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ എന്നിവയെ സംബന്ധിക്കുന്ന യഥാര്‍ത്ഥ വിവരം പുറത്താകാതിരിക്കാനാണ് റോബര്‍ട്ട് കെന്നഡി തലച്ചോര്‍ മോഷ്ടിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ നടുക്കമായി മാറിയ രാഷ്ട്രീയ കൊലപാതകമാണ് ജോണ്‍ എഫ് കെന്നഡി വധം. അമേരിക്കയിലെ ഡള്ളാസ് നഗരത്തില്‍ തുറന്ന കാറില്‍ സഞ്ചരിക്കുകയായിരുന്ന കെന്നഡിക്ക് നേരെ ലീഹാര്‍വെ ഒസ്വാള്‍ഡ് എന്നയാള്‍ നിറയൊഴിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കേ രണ്ടാംദിവസം ജാക്ക് റൂബി എന്നൊരാളുടെ വെടിയേറ്റ് ഒസ്വാള്‍ഡ് മരിച്ചു. ജയിലില്‍ വച്ച് ജാക്ക് റൂബിയും മരിച്ചതോടെ കെന്നഡി വധത്തിന്റെ അന്വേഷണം വഴിമുട്ടുകയായിരുന്നു. നിരവധി ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും കെന്നഡിവധത്തിന്റെ ചുരുളുകള്‍ ഇന്നും അഴിയപ്പെട്ടിട്ടില്ല.
ജോണ്‍ എഫ്. കെന്നഡിയുടെ ജീവിതത്തിലൂടെ:
1917 മെയ് 29 - ബോസ്റ്റണിലെ ബ്രൂക്ക്‌ലിനില്‍ ജനിച്ചു.
1936-1940 - ജാക്ക് എന്ന ഓമനപ്പേരിലറിയപ്പെട്ട കെന്നഡി ഹാര്‍വാര്‍ഡില്‍ പഠിക്കുന്നു. പിതാവ് ബ്രിട്ടനിലെ അംബാസഡറായതിനാല്‍ ഇടയ്ക്കിടെ ലണ്ടന്‍ സന്ദര്‍ശനം.
1941 - നാവികസേനയില്‍ ചേര്‍ന്നു.
1943 ആഗസ്ത് 2 - കെന്നഡി നിയന്ത്രിച്ച ബോട്ട് സോളമന്‍ ദ്വീപുകളില്‍വെച്ച് ജപ്പാന്റെ കപ്പല്‍ മുക്കി. ഗുരുതരമായി പൊള്ളലേറ്റ സഹപ്രവര്‍ത്തകനെയുംകൊണ്ട് കെന്നഡി നീന്തി കരയണഞ്ഞു.
1945 - സൈന്യത്തില്‍നിന്ന് വിരമിച്ചു. മൂത്തസഹോദരന്‍ ജോയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്.
1946 - മസാച്ചുസെറ്റ്‌സില്‍നിന്ന് ജനപ്രതിനിധിസഭയിലേക്ക്. 48-ലും 50-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1952 - സെനറ്റിലേക്ക്.
1953 സപ്തംബര്‍ - 36-കാരനായ കെന്നഡി 24-കാരിയായ ജാക്വിലിന്‍ ബൂവിയറെ വിവാഹം കഴിച്ചു.
1957 - പ്രൊഫൈല്‍സ് ഇന്‍ കറേജ് എന്ന പുസ്തകത്തിന് പുലിറ്റ്‌സര്‍ സമ്മാനം.
1960 - റിച്ചാര്‍ഡ് നിക്‌സണെ തോല്പിച്ച് യു.എസ്. പ്രസിഡന്റായി.
1961 ജനവരി 20 - രാജ്യത്തെ 35-ാം പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തു.
1961 - ക്യൂബയില്‍ ഫിദെല്‍ കാസ്‌ട്രോയെ അട്ടിമറിക്കാന്‍ പദ്ധതി. എന്നാല്‍ പ്രത്യേകം പരിശീലനം നല്‍കി അയച്ച 1,500 അംഗ സംഘത്തെ ക്യൂബന്‍ സൈന്യം ദിവസങ്ങള്‍ക്കകം കീഴ്‌പ്പെടുത്തി.
1961 - മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അപ്പോളോ ദൗത്യത്തിന് കെന്നഡിയുടെ അംഗീകാരം.
വിയറ്റ്‌നാമിലെ യു.എസ്. സൈനികശക്തി വര്‍ധിപ്പിച്ചു.
1963 നവംബര്‍ 22 - കെന്നഡി വധിക്കപ്പെട്ടു.
നേട്ടങ്ങളും കോട്ടങ്ങളും നിറഞ്ഞ കെന്നഡിയുടെ ഔദ്യോഗിക കാലഘട്ടം അവസാനിച്ചുവെങ്കിലും അമേരിക്കയിലെ ജനങ്ങൾ ഇന്നും അദ്ദേഹത്തിന്‍റെ മരണ ദിവസം ഒരു വിങ്ങലോടെയാണ് ഓർക്കുന്നത്.കെന്നഡി വിടപറഞ്ഞിട്ട്‌ ഇന്ന് 52 വർഷം

LikeComment

Friday 20 November 2015

ഖുദിറാം ബോസ്







ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി അഥവാ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ആണ്. 1889 ഇല്‍ ബംഗാളില്‍ ജനിച്ച ഖുദിറാം ബോസിന് നന്നേ ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടിരുന്നു. ചേച്ചിയോടൊപ്പം ജീവിച്ച അവന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബംഗാളില്‍ നടമാടിയ ക്ഷാമവും പ്ലേഗും കണ്ടാണ്‌ വളര്‍ന്നു വന്നത്. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ പുഴുക്കളെ പോലെ മരിച്ചു വീഴുമ്പോളും അധികൃതര്‍ ദില്ലിയില്‍ രാജകീയ ദര്‍ബാര്‍ സംഘടിപ്പിക്കാന്‍ നടത്തിയ പകല്‍ കൊള്ളയും ധാര്‍ഷ്ട്യവും അവന്റെ മനസ്സിനെ ചെറുപ്പത്തിലെ തന്നെ സ്വാധീനിച്ചിരുന്നു. പക്ഷെ ഖുദിറാം ഒരു തീവ്രവാദി ആയി മാറിയത് പന്ത്രണ്ടാം വയസ്സില്‍ ആചാര്യ അരബിന്ദോയുടെ പ്രസംഗങ്ങള്‍ കേട്ടാണ്. സ്കൂളില്‍ അവന്റെ അദ്ധ്യാപകന്‍ ആയിരുന്ന ഹേമ ചന്ദ്ര കനുന്ഗോ മുഖാന്തരം ബംഗാള്‍ വിഭജന കാലത്ത് ശക്തിയാര്‍ജിച്ച തീവ്രവാദി ഗ്രൂപ്പ് ആയ ജുഗാന്ധറില്‍ അന്ഗമായി. വിപ്ലവ വാരിക ആയിരുന്ന സോനാര്‍ ബംഗ്ല വിതരണം ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ പോലീസിന്റെ പിടിയിലായ ബോസ് പക്ഷെ രക്ഷപ്പെട്ടു. തുടര്‍ന്ന് പതിനാറാം വയസ്സില്‍ പോലീസ് സ്റെഷനില്‍ ബോംബ്‌ വച്ച് മൂന്നു പേരെ കൊന്ന കേസില്‍ പ്രതിയായ ഖുദിറാം പക്ഷെ പ്രശസ്തന്‍ ആവുന്നത് കിങ്ങ്സ് ഫോര്‍ഡ് വധ ശ്രമത്തെ തുടര്‍ന്നാണ്.
ബംഗാള്‍ വിഭജന സമയത്ത് കല്‍ക്കട്ട മജിസ്ട്രേറ്റ് ആയിരുന്ന കുപ്രസിദ്ധനായ ജഡ്ജ് ആയിരുന്നു കിങ്ങ്സ് ഫോര്‍ഡ്. ഒരുപാടു പേരെ വധശിക്ഷക്ക് വിധിച്ച ഫോര്‍ഡ് തീവ്രവാദികളുടെ ഹിറ്റ്‌ ലിസ്റ്റിലെ ഒന്നാം നമ്ബരുകാരന്‍ ആയിരുന്നു. ഫോര്‍ഡിനെ കൊല്ലാന്‍ വേണ്ടി ഖുദിറാംമിനെയും മറ്റൊരു വിപ്ലവകാരി ആയിരുന്ന പ്രഫുല്ല ചാക്കിയെയും ജുഗന്തര്‍ നിയമിച്ചു. 1908 april 30 നു രാത്രി മുസാഫര്‍ പൂരിലെ ഒരു ഇന്ഗ്ലിഷ് ക്ലുബ്ബിനു മുന്നില്‍ പതുങ്ങി നിന്ന ഇരുവരും ഫോര്‍ടിന്റെ വണ്ടിക്കു നേരെ ബോംബെറിഞ്ഞു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതില്‍ ഫോര്‍ഡ് അല്ലായിരുന്നു. നിരപരാധികളായ ഒരു വെള്ളക്കാരിയും അവരുടെ മകളും ആയിരുന്നു. രണ്ടുപേരും കൊല്ലപ്പെട്ടു. പോലീസ് രാത്രി തന്നെ തിരച്ചില്‍ ശക്തമാക്കി. പിറ്റേന്ന് പുലര്‍ച്ചെ റെയില്‍വേ സ്റെഷന് സമീപം വച്ച് ഖുദിറാം പിടിയിലായി. മറ്റൊരു വഴിക്ക് രക്ഷപ്പെട്ട ചാക്കിക്ക് പക്ഷെ കീഴടങ്ങേണ്ട ഘട്ടം എത്തിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു.
വിചാരണയില്‍ ഫോര്‍ഡിനെ കൊല്ലാന്‍ കഴിയാത്തതിലും നിരപരാധികള്‍ വധിക്കപ്പെട്ടതിലും ഖുദിറാം ഖേദം അറിയിച്ചു എങ്കിലും തൂക്കു മരത്തിലേക്ക് താന്‍ ചിരിച്ചു കൊണ്ട് തന്നെ ആയിരിക്കും കയറുക എന്നുകൂടി ആ പതിനെട്ടുകാരന്‍ പറയാന്‍ മറന്നില്ല 1908 ആഗസ്റ്റ്‌ പതിനൊന്നിനു തന്റെ വാക്ക് പോലെ തന്നെ ആ കൌമാരക്കാരന്‍ കൊലമരത്തില്‍ കയറി. ചിരിക്കുന്ന മുഖവുമായി കൊലയറയിലേക്ക് കയറിയ ഖുദിറാമ്മിന്റെ കഥ ബ്രിട്ടിഷ് പത്രങ്ങള്‍ പോലും വാര്‍ത്തയാക്കി. ഇതിനോടകം തന്നെ വീര പരിവേഷം ലഭിച്ചു കഴിഞ്ഞിരുന്ന ഖുദിറാമിന്റെ മൃതദേഹം സംസ്കരിക്കാന്‍ പോകുന്ന വഴിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും പൂക്കള്‍ എറിയുകയും ചെയ്തു. ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് ഇടയില്‍ ഇന്നും ആ യുവനക്ഷത്രം തിളങ്ങി നില്‍ക്കുന്നു.


 ചിത്രവും വിവരണവും അയച്ച് തന്നത് സി.ഷാദാസ്




സോവിയറ്റ്‌ യൂണിയന്റെ പതനം


സോവിയറ്റ്‌ യൂണിയന്റെ പതനം
Courtesy - Sinoy K Jose Charithraanveshikal




പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ്ങൾ പല നേതാക്കൾ നൽകിക്കൊണ്ട് യുണിയനെ ‌ഭരിച്ചു. എന്നാൽ സാമ്പത്തിക രാഷ്ട്രീയ ‌മേഖലകളിലൊന്നും അവർക്ക് മുന്നെറ്റങ്ങളുണ്ടാക്കാൻ സാധിച്ചില്ലാ എന്നു‌മാത്രമല്ല, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയിലെക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. ലോകചരിത്രത്തിൽ പല‌‌ സാമ്രാജ്യങ്ങളുടെയും ഉയർച്ചയും തകർച്ചയും കണ്ട മനുഷ്യവർഗം, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയൊട്കൂടി ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെയും അവസാത്തെ‌യും സോഷിലിസ്റ്റ്‌‌ സാമ്രാജ്യത്തിന്റെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്..‌
ബ്രഷ്നേവിന്റെ ഭരണകാലം(1964-1982)
******************************
ക്രൂഷ്ചേവിന്റെ സ്ഥാനചലനശേഷം 1964 ഒക്ടോബർ 14 ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്നേവിനെ തെരഞ്ഞെടുത്തു. അലക്സി കോസിജിൻ പുതിയ പ്രധാനമന്ത്രിയുമായി.
അധികാര കേന്ദ്രീകരണം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ബ്രഷ്നേവ് സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി ബഡ്ജറ്റ് വർദ്ധിപ്പിച്ചുകൊണ്ടു റഷ്യൻ സാമ്പത്തിക വ്യവസ്ഥിതി തകർക്കുന്ന നയമാണ്‌ ബ്രഷ്നേവ് സ്വീകരിച്ചത്.
ബ്രഷ്നേവ് അധികാര സ്ഥാനത്ത് എത്തിയയുടൻ ക്രൂഷ്ചേവ് തുടങ്ങി വെച്ച ' പദ്ധതികളും ഉദാരവല്ക്കരണവും പാടെ വേണ്ടന്നു വെച്ചു. പത്രവാർത്താ മാധ്യമ സ്വാതന്ത്രിയത്തിനും, വിവരസാങ്കേതിക സാമൂഹിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമിട്ടു. വിദ്യാഭ്യാസം പൂർണ്ണമായും സർക്കാരധീനതയിലായി.
ശീതസമരം മൂലം സോവിയറ്റ് സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരുന്നു. ദേശീയ വരുമാനം മുഴുവൻ പ്രതിരോധത്തിനും മിലിട്ടറിയ്ക്കും ചെലവഴിക്കുന്നതിനാൽ രാജ്യം മുഴുവൻ ആഭ്യന്തര പ്രശ്നങ്ങളിലും ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വെപ്പുകാരും രാജ്യത്തിൽ വിലപ്പെരുപ്പത്തിനു കാരണമായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക് കുറഞ്ഞത്‌ കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകർന്നുകൊണ്ടിരുന്നു
1968-ൽ ചെക്കൊസ്ലോവോക്കിയായെ റഷ്യൻ പട്ടാളം ആക്രമിച്ചു. ബ്രഷ്നേവ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട് പട്ടാളത്തെ അയക്കുമായിരുന്നു. കിഴക്കൻ യൂറോപ്പുകളിൽ കമ്മ്യൂണിസം നിലനിർത്താൻ അതാത് രാജ്യങ്ങളുടെമേൽ ശക്തമായ നയപരിപാടികൾ കൈക്കൊണ്ടു. 1969 -ൽ ബ്രഷ്നേവ് ഭരണം ചൈനയുമായി അതിർത്തി തർക്കത്തിൽ പരസ്പരം മല്ലടിച്ചിരുന്നു. 1970-ൽ ഇസ്രായിലെനെതിരെ ഈജിപ്റ്റിൽ സോവിയറ്റ് പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാൻസിനും അമേരിക്കയ്ക്കുമെതിരെ വടക്കേ വിയറ്റ് നാമിലും സോവിയറ്റ് പടയുണ്ടായിരുന്നു. 1979- ഡിസംബർ 24 ന് അഫ്ഗാനിസ്താനിൽ സൈന്യത്തെ വിന്യസിച്ചുകൊണ്ട് അധിനിവേശത്തിന് തുടക്കംക്കുറിച്ചു.
അഫ്ഗാൻ ആക്രമണം അന്തർ ദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ വിലയിടിയാൻ കാരണമായി. ബ്രഷ്നേവ് തുടങ്ങി വെച്ച അതിഘോരമായ അഫ്ഗാൻ യുദ്ധം അദ്ദേഹത്തിൻറെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്ഗാൻ യുദ്ധം മൂലം സോവിയറ്റ് സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നു പോയിരുന്നു. ഉൽപാദനം, വിതരണം, ഉപഭോക്ത വസ്തുക്കളുടെ ഉപയോഗം, സേവന മേഖലകൾ എന്നീ സാമ്പത്തിക തലങ്ങൾ ആദ്യഘട്ടങ്ങളിൽ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് യുദ്ധം മൂലം സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.
1970-ൽ ബ്രഷ്നേവിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. രോഗങ്ങളോട് മല്ലിടുന്നതിനൊപ്പം രാജ്യത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി വിമർശകരും കൂടി വന്നു. 1982 നവംബർ പത്താം തിയതി ബ്രഷ്നേവ് മോസ്ക്കോയിൽ വെച്ചു അന്തരിച്ചു. അദ്ദേഹത്തിനു ശേഷം മൈക്കിൽ ഗോർബചോവു വരെ സോവിയറ്റ് നാടിന്‌ നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ പിൻഗാമിയായി 1982. നവംബർ 12-ന് കെ.ജി.ബി യുടെ തലവന്നയിരുന്ന'യൂറി അണ്ട്രോപ്പോവ്' രാജ്യത്തിന്റെ ഭരണാധികാരിയായി. പതിനാറു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട് 1984 ഫെബ്രുവരി 13 -ന് കോണ്‍സ്റ്റാന്റിൻ ചെർനെങ്കൊ സോവിയറ്റ് നാടിനെ നയിച്ചു. പതിമൂന്നു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം 'മൈക്കിൽ ഗോർബചോവ് ' സോവിയറ്റ് യൂണിയന്റെ ചുമതല എടുത്തപ്പോൾ രാജ്യം മുഴുവൻ നിർജീവമായി തീർന്നിരു
ഗോർബചേവിന്റെ ‌ഭരണകാലം(1985-1991)
***************************
1985 മാർച്ച് 11-ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ‍ സെക്രട്ടറിയായും സാമ്രാജ്യത്തിന്റെ പ്രസിഡന്റായും ഗോർബച്ചേവ് തിരഞ്ഞെടുക്കപ്പെട്ടു. 1956ലെ സ്റ്റാലിന്റെ കടുത്ത‌ വിമർശകനായ നികിത ക്രൂഷ്‌ചേവിന്റെ അനുയായി ‍ വളർന്നുവന്ന നേതാവായിരുന്നു ഗോർബച്ചേവ് . മുരടിച്ച സോവിയറ്റ്‌ രാഷ്‌ട്രീയത്തിൽ ഗണ്യമായ മാറ്റമുണ്ടാക്കണമെന്ന പക്ഷക്കാരനായിരുന്നു ഗോർബച്ചേവ് . സ്ഥാനമേറ്റയുടൻ താക്കോൽ‍ സ്ഥാനങ്ങളിൽ ഗോർബച്ചേവ് സിൽബന്തികളെ തിരുകിക്കയറ്റി. 1985 ഡിസംബർ 23ന് സാമ്രാജ്യ തലസ്ഥാനമായ മോസ്കോയുടെ ഒന്നാം സെക്രട്ടറിയായി പോളിറ്റ് ബ്യുറോ "ബോറിസ് യെൽസിനെ" (Boris Yeltsin) നിയമിച്ചു . അഴിമതിയിലും അരാജകത്വത്തിലും ആണ്ടിരുന്ന മോസ്കോയെ വെടിപ്പാക്കുകയായിരുന്നു എല്‍പിച്ച ദൌത്യം.
ജനറൽ സെക്രട്ടറിയായി ഒരു വർഷം തികയും മുമ്പ് തന്നെ സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് നേതാക്കളെ ഗോർബച്ചേവ് പാർട്ടി കോണ്‍ഗ്രസിനായി ക്രെംലിനിലേക്ക് ക്ഷണിച്ചു. 1986 ഫെബ്രുവരി 25 ലെ ഐതിഹാസിക സമ്മേളനത്തിൽ വെച്ച് അഞ്ഞൂറിലേറെ വരുന്ന പ്രതിനിധികളെ സാഷിനിർത്തി‍ പുതിയ നേതാവായ ഗോർബച്ചേവ്
മാറ്റത്തിന്റെ രണ്ടു മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു. പെരിസ്ട്രോയിക്ക (പുനർനവീകരണം), ഗ്ലാസ്നോസ്ത് (സുതാര്യത).ഈ രണ്ട് ആശയങ്ങളിലൂടെ കൂടുതൽ‍ സ്വാതന്ത്യ്രം അനുവദിച്ച് , സോഷ്യലിസത്തിന്റെ പരിഷ്കരണവും ഉദാരവല്‍കരണവുമായിരുന്നു ഗോർബച്ചേവിന്റെ ലക്ഷ്യം.
പെരിസ്ട്രോയിക്ക നടപ്പാക്കുന്നതിലൂടെ ജീവിത സാഹചര്യം മെച്ചപ്പെടും. അവശ്യ സാധനങ്ങൾ സുലഭമാകും അദ്ദേഹം വാഗ്ദാനം ചെയ്തു. 'അന്തര്‍ദേശീയ ബന്ധങ്ങളിൽ പുതിയ ചിന്തകൾ‍ വരേണ്ടതുണ്ട്. അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ‍ അവസാനിപ്പിക്കണം. പടിഞ്ഞാറുമായി സൈനിക ബലപരീക്ഷണം വേണമെന്ന നയം തിരുത്തണം. നിയമം നിഷിദ്ധമാക്കാത്തതെല്ലാം ലഭ്യമാക്കണം.' അനുവദിക്കാത്തതെല്ലാം നിരോധിക്കപ്പെട്ടത് എന്ന പഴഞ്ചൻ‍ സോവിയറ്റ് ചിന്തയെ തൂത്തെറിയണമെന്ന് വരെ ഗോർബച്ചേവ് അഭിപ്രായപ്പെട്ടു.
പെരിസ്ട്രോയിക്ക , ഗ്ലാസ്നോസ്ത
*****************************
മാറ്റത്തിന്റെ തുടക്കം ഭരണഘടനയിൽ നിന്നുതന്നെ തുടങ്ങി. രാഷ്‌ട്രകാര്യങ്ങളിൽ‍ ആത്യന്തികാധികാരം കമ്യൂണിസ്റ്റ്‌
പാർട്ടിക്കാണെന്ന വ്യവസ്ഥ ഭരണഘടനയിൽ നിന്നു നീക്കി.
ഗോർബച്ചേവ് തിരഞ്ഞെടുപ്പു രീതിയിൽ‍ മാറ്റമുണ്ടാക്കി. താൽപര്യമുള്ളവർകെക്മെ തിരഞ്ഞെടുപ്പിൽ‌മത്സരിക്കാമെന്നായി. അതുപ്രകാരം, സോവിയറ്റ്‌ യൂണിയനിൽ‍ തിരഞ്ഞെടുപ്പു നടന്നു വോട്ടെണ്ണിയപ്പോള്‍ കണ്ടത്‌ മോസ്‌കോ നിയോജകമണ്ഡലത്തിൽ‍ പാർട്ടിസ്ഥാനാര്‍ത്ഥി തോറ്റെന്നാണ്‌. റഷ്യയിലാകെ വൻ‍ മാറ്റമുണ്ടാകുന്നതിന്റെ തുടക്കമായിരുന്നു, ഈ തെരഞ്ഞെടുപ്പ്‌. സോവിയറ്റ്‌ യൂണിയനിൽ പത്രം, റേഡിയോ, ടി.വി, അച്ചുകൂടം, സാഹിത്യം, കല എല്ലാം പാർട്ടി നിയന്ത്രണത്തിലായിരുന്നു.അതിനു മാറ്റമുണ്ടായി.
സോവിയറ്റു ഭരണത്തിലെ നിഗൂഢതകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ്‌ അധികാരത്തിന്റെ കീഴിൽ ‌‌‌രാജ്യത്തുണ്ടായ കൂട്ടവധങ്ങളുടെ വിവരങ്ങൾ പത്രങ്ങൾ ‌പ്രസിദ്ധീകരിച്ചു. സ്റ്റാലിൻ പ്രതിമകൾ രാജ്യത്തു നോക്കുന്നിടത്തൊക്കെയുണ്ടായിരുന്നു. ആ പ്രതിമകൾ തകർക്കുന്നതിൽ ജനങ്ങൾ ആവേശം കാണിച്ചു.കിഴക്കും പടിഞ്ഞാറുമുള്ള പശ്ചാത്യ രാജ്യങ്ങളുമായി ഗോർബച്ചേവ് സൗഹൃദത്തിൽ വർത്തിച്ചു.
സോവിയറ്റ്‌ ഭരണഘടനയിൽ‍ പറഞ്ഞിരുന്നത്‌ വിട്ടുപോകാനവകാശമുള്ള റിപ്പബ്ലിക്കുകളുടെ യൂണിയന്‍ ആണു യു. എസ്‌.എസ്‌.ആർ എന്നായിരുന്നു. പാർട്ടിയും പട്ടാളവും ആണ്‌ യൂണിയനെ നിലനിർത്തിയിരുന്നത്‌. ഗോർബച്ചേവ്
പരിഷ്‌കാരങ്ങൾ ആ നിലയ്‌ക്കുമാറ്റമുണ്ടാക്കി.
അഫ്ഗാൻ മുജാഹിദീകളുടെ ശക്തമായ പ്രതിരോധവും, അധിനിവേശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന പ്രതിഷേതങ്ങൾക്കും ഒടുവിൽ 1989 ഫെബ്രുവരി 14 ന്
സോവിയറ്റ് യൂണിയന് വൻ സാമ്പത്തിക തകർച്ച വരുത്തിവച്ച അഫ്ഗാൻ യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി 1989 നവംബർ 9 ന് പശ്ചിമ ജർമനിക്കും സോവിയറ്റ് നിയന്ത്രണത്തിലുള്ള പൂർവ്വ ജർമനിക്കും ഇടയിൽ പണിത ബർലിൻ മതിൽ തകർക്കപ്പെട്ടും, അടുത്ത വർഷം ഇരു ജർമ്മനിയും ഏകീകരിക്കപ്പെടുകയും ചെയ്തു.ഇത്തരത്തിൽ ലോക സമാധാനത്തിലേക്ക് നയിക്കുന്ന നിലപാടുകൾ എടുത്തതിന്റെ ഫലമായി 1990 -ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഗോർബച്ചേവിനെ തേടിയെത്തി
ബോറിസ് യെൽസിന്റെ വളർച്ച
------------------------------------
1986-ല്‍ ചേർന്ന സോവിയറ്റ് യുണിയൻ പാർട്ടി കോൺഗ്രസിൽ‍ വെച്ച് യെൽസിൻ പാർട്ടി അംഗങ്ങളുടെ ആർഭാട‌ജീവിതത്തെയും സ്വകാര്യമായി അവർ അനുഭവിക്കുന്ന സൗകര്യങ്ങളെയും നിശിതമായി വിമർശിച്ചു. പുതിയ ശത്രുവിനെ പാർട്ടി തിരിച്ചറിയുകയായിരുന്നു. തീർന്നില്ല , 1987 ജനുവരി 19ലെ പോളിറ്റ്ബ്യൂറോയിൽ വെച്ച് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാരായ മുൻകാല നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട യെൽസിൻ ജനറൽ‍ സെക്രട്ടറി പദത്തിന് കാലപരിധിവെക്കണമെന്നും നിർര്‍ദേശിച്ചു.ഇതോട്കൂടി യെൽസിൻ പാർട്ടിയിൽ‍ ഒറ്റപ്പെട്ടു.എല്ലാത്തരത്തിലും പാർട്ടിക്ക് തലവേദനയായിമാറി.പക്ഷെ ശക്തമായ ജനപിന്തുണ യെൽസിനുണ്ടായിരുന്നു.അവസാനം
പാർട്ടി പ്ലീനത്തിൽ വെച്ചു യാഥാർഥ്യവുമയി ബന്ധമില്ലാത്ത വാഗ്ദാനങ്ങളാണ് പെരിസ്ട്രോയിക്ക മുന്നോട്ടുവെക്കുന്നതെന്നും അത് സമൂഹത്തിൽ അതൃപ്തി വളര്‍ത്തുമെന്നും യെൽസിൻ പറഞ്ഞു. എത്രയും പറഞ്ഞ ശേഷം പി.ബി യിൽനിന്ന് താൽ‍ രാജിവേക്കുന്നതായും അറിയിച്ചു. യെൽസിൻ സെന്‍ട്രൽ‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു നയരൂപീകരണത് റോളില്ലാത്ത വെറും ഡെസ്ക് ജോലി. എന്നാൽ പാർട്ടിയുടെ ഘടനക്ക് പുറത്ത് അദ്ദേഹത്തിന്റെ ജനകീയ അടിത്തറ ശക്തി പ്രാപിച്ചു. അങ്ങനെയിരിക്കെ 1988 ജൂണിൽ പ്രത്യേക പാർട്ടി കോൺഫ്രൻസെത്തി. ക്ഷണിക്കപ്പെടാത്ത യോഗത്തിലെക്ക് കടന്നുവന്ന യെൽസിന് പെരിസ്ട്രോയിക്കയുടെ പശ്ചാത്തലത്തിൽ പ്രസംഗിക്കാൻ അവസരം കൊടുക്കെണ്ടിവന്നു. "സോഷ്യലിസം കൈവരിച്ച നേട്ടങ്ങളിൽ‍ അഭിമാനമുണ്ടെന്ന് പറഞ്ഞ യെൽസിൻ സമൂഹത്തിലുണ്ടായ നിശ്ചലാവസ്ഥയുടെ കാരണങ്ങൾ‍ തേടണമെന്ന് നിർര്‍ദേശിച്ചു. 'വിലക്കപ്പെട്ട വിഷയങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല, നേതാക്കളുടെ ശമ്പളവും അവർ പറ്റുന്ന സൌജന്യങ്ങളും പരസ്യപ്പെടുത്തണം, സാധനങ്ങൾക്ക് ദൗർലഭ്യതയുണ്ടായാൽ എല്ലാവരും ഒന്നുപോലെ അത് അനുഭവിക്കണം.' .'
"വിമര്‍ശനങ്ങൾ തെറ്റായ സമയത്തായിപ്പോയി എന്നതാണ് തനിക്ക് സംഭവിച്ച പിഴവെന്ന് യെല്‍സിൻ‍ കൂട്ടിച്ചേര്‍ത്തു. 'പക്ഷേ, ലെനിൻ‍ ചെയ്തതുപോലെ എതിർസ്വരങ്ങളെയും പാർട്ടി അംഗീകരിക്കണം.' കൈയടികള്‍ക്കും കൂക്കുവിളികള്‍ക്കുമിടയിൽ‍ യെൽസിൻ. വേദി വിട്ടിറങ്ങി. ടി.വി കാമറകളുടെ കണ്ണഞ്ചിക്കുന്ന പ്രഭാപൂരത്തിലേക്കാണ് യെൽസിൻ പുറത്തിറങ്ങിയത്. പുതിയൊരു യെൽസിന്റെ ഉദയമായിരുന്നു അത്. അധികം കഴിയാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.
മോസ്കോയിലെ ഡിസ്ട്രിക്ട് 1-ൽ‍ മത്സരിക്കാൻ യെൽസിൻ തീരുമാനിച്ചു.
യു.എസ്.എസ്.ആർ.-ന്റെ ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ 60 ലക്ഷം വോട്ടുകൾ‍ നേടി യെൽസിൻ ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
റെഡ് സക്വയറിലും മറ്റ് ചിലയിടങ്ങളിലും, ഗോർബച്ചേവിന്റെ രാജിയാവിശ്യപ്പെട്ടുകൊണ്ടും, ചെറു പ്രക്ഷോഭങ്ങൾ നടന്നു.
അധികാരം പാർട്ടിയുടെ കൈകളിൽ‍ നിന്ന് വഴുതുന്നുവെന്നതിന്റെ സൂചനകളായിരുന്നു ഇത്.
റഷ്യൻ ദേശീയതാ വാദവുമായി യെൽസിൻ‍ മുന്നോട്ടുതന്നെയായിരുന്നു. 1990 മെയ് 17 വിപ്ലവത്തിന് ശേഷം ഇതാദ്യമായി സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ റഷ്യൻ കോണ്‍ഗ്രസ് ക്രെംലിൻ കൊട്ടാരത്തിൽ യോഗം ചേരുന്നു. 1986 ന് ശേഷം ചരിത്രത്തിൽ ആദ്യമായി റഷ്യയുടെ ത്രിവർണണ പതാക ഉയർത്തപ്പെട്ടു. (റഷ്യൻ ‌വിപ്ലവത്തിന്‌ ശേഷം റഷ്യൻ ‌പതാക രാജ്യത്ത് നിരോധിച്ചിരുന്നു)
പ്രസ്തുത‌ യോഗത്തിൽ വെച്ച് റഷ്യൻ സുപ്രിം സോവിയറ്റ്‌ ചെയർമാൻ സ്ഥാനത്തേക്ക്, (തത്വത്തിൽ‍ റഷ്യൻ പ്രസിഡന്റ് പദവിയിലേക്ക്് ) യെൽസിൻ‍ തന്റെ പേര് മുന്നോട്ടുവച്ചു. എതിർ സ്ഥാനാർത്ഥി ഗോർബച്ചേവിന്റെ പിന്തുണയുള്ള അലക്സാണ്ടർ
വ്ലാസോവിൻ ആണ്. കോണ്‍ഗ്രസിൽ 40 ശതമാനം യെൽസിന് അനുകൂലമായും 40 ശതമാനം എതിരായും വോട്ടുചെയ്തു. ‍ 20 ശതമാനം നിഷ്പക്ഷരായി. പിന്നീട് നടന്ന രഹസ്യ ബാലറ്റിൽ 539 വോട്ട് നേടി യെല്‍സിന്‍ വിജയിച്ചു. വേണ്ടതിലും നാലിരട്ടി അധികം. അമേരിക്കയെക്കാളും ഇരട്ടി വലിപ്പമുള്ള രാജ്യമാണെങ്കിലും റഷ്യന്‍ പ്രസിഡന്റിന് വലിയ അധികാരങ്ങളൊന്നുമില്ല. നികുതി പിരിക്കാനാവില്ല, സൈന്യമില്ല, ദേശീയ ചാനനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. എല്ലാം നിയന്ത്രിക്കുന്നത് ഇപ്പോഴും
സോവിയറ്റ് യൂനിയൻ തന്നെ.
1990 ജൂണ്‍ 12 ന് റഷ്യന്‍ പാർലമെന്റ് രാജ്യത്തിന്റെ സ്വയം നിയന്ത്രണാവകാശം പ്രഖ്യാപിച്ചു യെൽസിന് കൂടുതൽ അധികാരങ്ങൾ ഇത് വാഗ്ദാനം ചെയ്തു. ആ ദിനം റഷ്യൻ ദിനമായി പില്‍ക്കാലത്ത് കൊണ്ടാടപ്പെട്ടു. അതോടെ 'സോവിയറ്റ് യൂനിയന്റെ അവസാന മണിക്കൂര്‍ തുടങ്ങി'. റഷ്യയുടെ പാത പിന്തുടർന്ന് മറ്റ് റിപ്പബ്ലിക്കുകളും സ്വാതന്ത്യ്രം പ്രഖ്യാപിക്കാൻ തുടങ്ങി. സോവിയറ്റ് സാമ്രാജ്യം കൊടുങ്കാറ്റിൽ‍ ആടിയുലഞ്ഞു. 1990 ജൂലൈ 28ാം പാർട്ടി കോണ്‍ഗ്രസിന്റെ വേദിലെത്തിയ അദ്ദേഹം, പാർട്ടിക്കല്ല, ജനങ്ങളുടെ ഇഛക്ക് മാത്രമേ താൻ വഴങ്ങൂ എന്ന് പ്രഖ്യാപിച്ചു മാത്രമല്ല തന്റെ പാർട്ടി അംഗത്വം സ്വയം റദ്ദാക്കുന്നതായും യെൽസിൻ‍ പറഞശേഷം, പാർട്ടി അംഗത്വ കാർഡ് െടുത്ത് കമിഴ്ത്തി കാണിച്ച് യെല്‍സിൻ വേദിവിട്ടു.
റഷ്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തോടെ സ്ഥിതിഗതികൾ‍ കൂടുതൽ‌ വഷളായി.
1991 ആഗസ്ത് 17. കെ.ജി.ബി മേധാവി വ്ലാദിമിർ ക്രുച്കേവിന്റെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യയോഗം കൂടി‌‌‌ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാൻ തീരുമാനിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഒരു ഉന്നതതല സമിതിക്കും രൂപം നൽകി. ആയിരക്കണക്കിന് ആൾക്കാരെ പാർപ്പിക്കാൻ മണിക്കൂറുകൾ കൊണ്ട് ജയിലുകൾ ഒരുങ്ങി. രണ്ടരലക്ഷം കൈവിലങ്ങുകൾക്ക് സൈനികഫാക്ടറിക്ക് ഓർഡർ നല്‍കി.‌‌ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും ,‍ വിസമ്മതിച്ചാൽ രാജി ആവശ്യപ്പെടാനും ആവിശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിനിധിസംഘത്തെ ഗോർബച്ചേവിന്റെ അടുക്കലെക്കയച്ചു. . കെ.ജി.ബിയുടെ ആവശ്യങ്ങൾ‍ ഗോർബച്ചേവ് ‌ നിഷ്കരണം തള്ളിക്കളഞ്ഞു ‌.
ഗോർബച്ചേവിന്റെ വീട്ടുതടങ്കലോടെ ആഗസ്ത് 18 ന് അട്ടിമറിക്ക് കളമൊരുങ്ങി.
പ്രസിഡന്റിനെ വിരട്ടി കാര്യം സാധിക്കാമെന്നായിരുന്നു അവർ‍ കരുതിയിരുന്നത്. ഗോർബച്ചേവിന്റെ അധികാരമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് അവർക്ക് ബോധ്യമായി.
യെൽസിന്റെ ഓഫീസും വളയപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണുകൾ‍ വിഛേദിക്കപ്പെട്ടു ,സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. യെൽസിനെതിരായ നീക്കം മോസ്കോവാസികളെ കുപിതരാക്കി. അവർ പിന്തുണയുമായി യെൽസിന്റെ ഓഫീസിന് വലയം തീർത്തു. അപകടം മണത്ത ഗൂഡാലോചകരിൽ ഒരുവിഭാഗം പിന്‍മാറി. യെൽസിൻ‍ അനുയായികൾക്കുനേരെ സൈനിക നീക്കം നടത്താനുള്ള ഉത്തരവ് പാലിക്കപ്പെട്ടില്ല. അങ്ങനെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. അധികം താമസിയാതെ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം യെൽസിൻ‍ നിരോധിച്ചു. ആഗസ്ത് 24ന് സോവിയറ്റ് യൂനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത്തെയും അവസാനത്തെയും ജനറൽസെക്രട്ടറി സ്ഥാനം ഗോർബച്ചേവ് രാജിവെച്ചു.
എല്ലാം അവസാനിക്കുകയാണെന്ന് ഗോർബച്ചേവ് തിരിച്ചറിയുന്നുണ്ടായിരുന്നു. പലതലത്തിൽ മാരത്തൺ ചർച്ചകൾ‍ പുരോഗമിച്ചു. സോവിയറ്റ് യൂനിയൻ‍ ഇല്ലാതായാലും എല്ലാ റിപ്പബ്ലിക്കുകളും ചേർന്ന ഒരു യൂനിയൻ സ്റ്റേറ്റായിരുന്നു ഗോർബച്ചേവിന്റെ സ്വപ്നം. അതിന്റെ തലപ്പത്ത് താനും. എന്നാൽ‍ സ്റ്റേറ്റുകളുടെ യൂനിയനായിരുന്നു യെൽസിന്റെ ആശയം. ആദ്യത്തെ പദ്ധതി സാമ്രാജ്യത്തെ വിശാലാർഥത്തിലെങ്കിലും നിലനിർത്തും. രണ്ടാമത്തേത് സാമ്രാജ്യത്തെ ചെറുരാജ്യങ്ങളായി ചിതറിക്കും.
അവസാനം ചരിത്രം യെൽസിന്റെ കൂടെനിന്നു, വിഭജനതത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സോവിയറ്റ് റിപ്പബ്ലിക്ക് പ്രവിശ്യായിലുള്ള പതിനൊന്ന് അംഗങ്ങൾ 'അലമാ-അറ്റാ' (Alama Ata)യിലുള്ള കസ്സാക്ക് പട്ടണത്തിൽ സമ്മേളിക്കുകയും " ഇനിമേൽ തങ്ങൾ സോവിയറ്റ് നാടിന്റെ ഭാഗമല്ലെന്ന" ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചു. അന്നു മുതൽ സോവിയറ്റ് നാടിന്റെ ഭാഗങ്ങളായിരുന്ന ഉക്രൈൻ (Ukrainian) ,ബെലാറസ്(Belarus) ,അലമാൻ ഫെഡറേഷൻ (Russia) , അർമേനിയാ (Armenia), അസർ ബൈജാൻ(Azerbaijan), കസാക്കിസ്ഥാൻ(Kazakhstan) , ക്യാർ ഗിസ്താൻ (Kyrgyzstan) , മോൾഡോവ (Moldova) ,ടർക് മെനിസ്താൻ( Turkmenistan) ടാജി കിസ്താൻ (Tajikistan) , ഉസ് ബക്കിസ്താൻ (Uzbekistan) എന്നീ ഭൂപ്രദേശങ്ങൾ ഓരോ രാജ്യങ്ങളായി മാറിക്കൊണ്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പൊതുവായ ഒരു കോമൺ‍ വെൽത്തിലെ സ്വതന്ത്ര രാഷ്ട്രങ്ങളായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും പുതിയതായി ഉദയം ചെയ്ത ഈ രാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്തു .അലമാ അറ്റാ പ്രോട്ടോക്കോൾ (Alma At a Protocol) എന്നപേരിൽ ഇത് അറിയപ്പെടുന്നു.
1991 ഡിസംബർ 25 ന്
സോവിയറ്റ് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകോണ്ടും സൈന്യത്തിന്റെ
പരമാധികാരം യെൽസിന് ‍ കൈമാറുന്നതുമായ ഉടമ്പടിയിൽ ഒപ്പ് വച്ചു,അതിന് ശേഷം ,‌
സോവിയറ്റ് സാമ്രാജ്യം
പിരിച്ചുവിട്ടുകൊണ്ടുള്ള രണ്ടാമത്തെ ഉടമ്പടിയിൽ
ഒപ്പ് വെക്കപ്പെട്ടു.തുർന്നു നടന്ന പ്രസംഗത്തിൽ യൂണിയന്റെ എല്ലാ അധികാരങ്ങളിൽ നിന്നും താൻ "രാജിവെക്കുന്നു "എന്നതിനുപകരം‌" പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു " എന്നു പറഞുകൊണ്ട് ഗോർബച്ചേവ് ചരിത്രപരമായ പ്രസംഗം അവസാനിച്ചു.
സെനറ്റ് കെട്ടിടത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ‌സഥാപിച്ചിരുന്ന
ആറുമീറ്റർ നീളവും
മൂന്നുമീറ്റർ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക‍
അഴിച്ചിറക്കി. പകരംറഷ്യൻ പതാക പാറി. അങ്ങനെഏഴ് പതിറ്റാണ്ടുകളായി ലോകചരിത്രത്തിന്റെ നെറുകയിൽ ഉയർന്ന്നിന്ന സോവിയറ്റ് യൂണിയൻ എന്ന സോഷിലിസ്റ്റ് സാമ്രാജ്യം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയപ്പെട്ടു.
ലോകത്തിൽ എന്ന് വരെ ഉണ്ടായിട്ടുള്ള ഏത് സാമ്രാജ്യത്തിന്റ ചരിത്രമെടുത്ത് പരിശോച്ചാലും കാണാൻകഴിയുന്നാ ഒരു കാര്യം ശക്തവും ഭാവനാ സമ്പന്നമാവുമായ ഒരു നേതൃത്വത്തിന്റെ അഭാവം പിന്നിട് ആ സാമ്രാജ്യത്തിനെ പല രാജ്യങ്ങളായി വിഘടിപ്പിക്കും എന്നതാണ്് സോവിയറ്റ് യൂണിയന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്.
==============================
1991-ൽ ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട യെൽസിൻ തുടർന്നുവന്ന ‌8 വർഷക്കാലം അതെ പദവിയിൽ തുടർന്നു.പിന്നിട് 1999-ൽ വ്ലാഡിമിർ പുടിന് പദവി‌ കൈമാറിക്കൊണ്ട് ഭരണത്തിൽനിന്നും പിൻവാങ്ങി.











Search This Blog