Friday 29 September 2017

CUBAN MISSILE CRISIS




                                                        CUBAN MISSILE CRISIS
   
    Collected and compiled by; Kiran Thomas


Ø  In April 1961, the leaders of the  USSR were worried that the USA would invade communist-ruled Cuba which was an ally of Soviet Union and overthrow Fidel Castro.
Ø  Nikita Khrushchev , the leader of the Soviet Union, decided to convert Cuba into a Soviet base.      
Ø   In 1962, he placed nuclear missiles in Cuba just 90 miles away from US shores.
Ø  The installation of these weapons  put the US bases or cities, under  threat from close range.
Ø  Only three weeks after In April  1961,  the Americans became aware of it.
Ø  The US President, John F. Kennedy determined  to remove the missiles and nuclear weapons from Cuba.
Ø   Kennedy made it clear the U.S. was prepared to use military force if necessary to neutralize this perceived threat to national security.        
Ø   So he  ordered US  warships to intercept any Soviet ships  heading to Cuba as a way of warning  to the USSR.   
Ø    A clash seemed imminent  which was  known as the   ‘’Cuban Missile Crisis’’  OR  the ‘’October Crisis’’ .











Tuesday 26 September 2017

'മഹാരാജാ ജയ്സിങ്ങും റോൾസ് റോയ്സ് കാറുകളും


'മഹാരാജാ ജയ്സിങ്ങും  റോൾസ് റോയ്സ് കാറുകളും
Courtesy; Prince Pavithran -  Charithraanveshikal
ലോകത്തിലെ ഏറ്റവും വിലകൂടിയതും രാജകുടുംബക്കാർ മാത്രം ഉപയോഗിച്ചിരുന്നതുമായ 'റോൾസ് റോയ്സ്' കാറുകൾ 'ചപ്പുചവർനീക്കംചെയ്യാനും' 'തൂത്ത് വാരാനും' ഉപയോഗിച്ച
'മഹാരാജാ ജയ്സിങ്ങിന്റെ' ചരിത്രം:-
ഇന്ത്യൻ രാജാക്കന്മാർ എത്രത്തോളം അതിസമ്പന്നരും ആർഭാടപ്രിയരുമായിരുന്നെന്ന് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുണ്ടായിരുന്ന റോൾസ് റോയ്സ് കാറുകളുടെ വിറ്റുവരവ് നോക്കിയാൽ മനസ്സിലാകും. ഏകദേശം 20000 ത്തോളം റോൾസ് റോയ്സ് കാറുകൾ നിമ്മിച്ചതിൽ 25% ത്തിലധികവും ഇറക്കുമതിചെയ്തുപയോഗിച്ചത് നമ്മുടെ രാജാക്കന്മാരായിരുന്നു. അതായത് ഒരു 'നാട്ടുരാജാവിന്റെ' കയ്യിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് റോൾസ് റോയ്സ് കാറുകളെങ്കിലും ഉണ്ടായിരുന്നു. 'രാജസാഥാനിലെ' 'ആൽവാർ' രാജ്യത്തെ രാജാവായിരുന്ന 'മഹാരാജാ ജയ്സിങ്ങ്' 1920-ൽ ലണ്ടൻ സന്ദർശിക്കുകയുണ്ടായി. വലിയസുരക്ഷാഭീഷണികളൊന്നും നിലനില്ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ 'ലണ്ടൻ' തെരുവുകൾ ചുറ്റിക്കാണാനായിറങ്ങി.
നടന്നുനടന്ന് അദ്ദേഹം ഒരു 'റോൾസ് റോയ്സ്' കാർ ഷോറൂമിലെത്തി. 'വർണ്ണവൈവിദ്ധ്യം' ബ്രിട്ടീഷ് മനസ്സുകളിൽ കൊടികുത്തിവാണകാലമായിരുന്നു അത്. ആ ഷോറൂമിലെ സെയിൽസ്മാനാകട്ടെ ഈ 'വർണ്ണവെറിയുടെ' ആൾരൂപവും. പുതിയ മോഡൽ 'റോൾസ് റോയ്സ് കാറുകൾ' കണ്ട 'മഹാരാജാ ജയ്സിങ്ങ്' കൗതുകത്തോടെ ഷോറൂമിനുള്ളിലേക്ക് പ്രവേശിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആ 'ബ്രിട്ടീഷ് സെയിൽസ്മാൻ' അദ്ദേഹത്തെ വാക്കുകൾകൊണ്ട് അപമാനിച്ചു. തന്റെ ജീവിതത്തിലാദ്യമായി നേരിട്ട ഈ അപമാനം അദ്ദേഹത്തെ വിചിത്രമായൊരു പ്രതികാരം ചെയ്യുവാൻ പ്രേരിപ്പിച്ചു. ചുറ്റിക്കറക്കംകഴിഞ്ഞെത്തിയ 'മഹാരാജാ ജയ്സിങ്ങ്' 'റോൾസ് റോയ്സ് ഷോറൂമിലേക്ക്' തന്റെ പരിവാരങ്ങളടക്കം ഒരു രാജകീയവിരുന്നിനായി പുറപ്പെട്ടു. ഷോറൂമിലേക്ക് എത്തിയ രാജാവിനെ ആചാരപൂർവ്വം 'റെഡ്കാർപ്പെറ്റ്' വിരിച്ച് റോൾസ് റോയ്സ് അധികൃതർ സ്വീകരിച്ചു. 'മഹാരാജാ ജയ്സിങ്ങ്'ഷോറും മാനേജരോട് ഇവിടെ എത്ര 'റോൾസ് റോയ്സ്' കാറുകളുണ്ടെന്ന് ചോദിച്ചു. ഏഴ് കാറുകളുണ്ടെന്ന് പറഞ്ഞ മാനേജരോട് 'ഏഴ് റോൾസ് റോയ്സ് കാറുകളും' താൻ വാങ്ങുന്നതായി പറഞ്ഞു. പക്ഷേ ഒരൊറ്റ നിബന്ധനമാത്രം!! തന്നെ അപമാനിച്ച സെയിൽസ്മാനെ കാറുകളോടൊപ്പം ഇന്ത്യയിലേക്കയക്കണം. സന്തൊഷപൂർവ്വം മാനേജർ അത് സമ്മതിക്കുകയും ചെയ്തു.
മാസങ്ങൾക്കകം 'ഏഴ് റോൾസ് റോയ്സ് കാറുകളും' 'ആൽവാർ കൊട്ടാരത്തിന്' മുന്നിൽ പ്രൗഢിയോടെ നിരന്നുകിടന്നു.ഒപ്പം രാജാവിനെ ആപമാനിച്ച സെയിൽസ്മാനും സന്തോഷപൂർവ്വം നില്പ്പുണ്ടായിരുന്നു. തന്റെ രാജസഭയിൽനിന്നും പുറത്തെത്തിയ 'മഹാരാജാ ജയ്സിങ്ങ്' എല്ലാ കാറുകളും നഗരത്തിലെ അഴുക്കുവൃത്തിയാക്കാനും തൂത്ത്വാരാനും ഉപയോഗിക്കുവാൻ ഉത്തരവിട്ടു. ലോകത്തെ ഏറ്റവും വിലകൂടിയതും രാജകുടുംബങ്ങൾ മാത്രം ഉപയോഗിച്ചിരുന്നതുമായ 'റോൾസ് റോയ്സ്' കാറുകൾ അന്നത്തെ ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയിൽ ചപ്പുംചവറും പെറുക്കാനും തൂത്തുവാരാനും ഉപയോഗിക്കുന്നു എന്ന വാർത്ത പത്രമാധ്യമങ്ങളിലും റേഡിയോകളിലും കൂടെ ലോകം മുഴുവനറിഞ്ഞു. 'റോൾസ് റോയ്സ്' ചരിത്രത്തിലാദ്യമായായിരുന്നു അങ്ങിനെയൊരു വെല്ലുവിളി നേരിട്ടിത്. 'റോൾസ് റോയ്സ്' വാങ്ങിക്കാൻ പോയവരെയെല്ലാം 'ഇന്ത്യയിൽ ചവറുവാരുന്ന കാർ' വാങ്ങിക്കുന്ന വിഡ്ഡി എന്ന് മറ്റുള്ളവർ കളിയാക്കാൻ തുടങ്ങി. ആഗോളതലത്തിൽ അവരുടെ വിറ്റുവരവ് കുറഞ്ഞു. ഒടുവിൽ ബ്രിട്ടീഷ് അധികൃതർ വഴി 'റോൾസ് റോയ്സ് കമ്പനി' മാപ്പെഴുതി നല്കുകയും പകരമായി ആറ് പുതിയകാറുകൾകൂടി നല്കാമെന്ന് അപേക്ഷിക്കുകയും ചെയ്തു.തുടർന്ന് 'മഹാരാജാ ജയ്സിങ്ങ്' ചവറുപെറുക്കാനും അടിച്ചുവാരാനും നിയോഗിച്ചിരുന്ന എല്ലാ 'ഏഴ് റോൾസ് റോയ്സ് കാറുകളും' തിരിച്ച് കൊട്ടാരത്തിലെത്തിച്ച് പ്രൗഢിയോടെ സൂക്ഷിക്കുകയും ചെയ്തു എന്നതും ചരിത്രം..

LikeShow More Reactions
Comment
 

Monday 25 September 2017

നാഥുറാം വിനായക് ഗോഡ്സേയുടെ അന്ത്യദിനങ്ങള്‍



കടപ്പാട് -ചരിത്രാന്വേഷികൾ- എന്‍എസ് അരുണ്‍കുമാര്‍


ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം അതിലേക്ക് വഴിതെളിച്ച ആസൂത്രകരെയെല്ലാം ബോംബെ പ്രവിശ്യക്കുകീഴിലെ ഡിസ്ട്രിക്റ്റ് മജിസ്ടേറ്റിനു മുമ്പാകെയാണ് ആദ്യം ഹാജരാക്കിയത്.
അവര്‍ക്കിടെയില്‍ നാഥുറാം വിനായക് ഗോഡ്സേ ഉണ്ടായിരുന്നില്ല, പക്ഷേ സഹോദരനായ ഗോപാല്‍ ഗോഡ്സേ ഉണ്ടായിരുന്നു. അതുപോലെ, സവര്‍ക്കറും.
1948 മേയ് 27-ന് ഗാന്ധിവധം കേസിന്റെ വിചാരണ, ഡെല്‍ഹിയിലെ റെഡ് ഫോര്‍ട്ട് സ്പെഷ്യല്‍ കോടതിയില്‍ ആരംഭിച്ചു. അപ്പോള്‍ നാഥുറാം വിനായക് ഗോഡ്സേയും ഉണ്ടായിരുന്നു.
ഗോപാല്‍ ഗോഡ്സേക്കുവേണ്ടി കേസു വാദിച്ചത് പി. എല്‍. ഇനാംദാര്‍ (P. L. Inamdar) ആയിരുന്നു. എതിര്‍ഭാഗം വക്കീലായി ഡോ. ദത്താത്രയ് സദാശിവ് പാര്‍ച്യൂരേയും.
സ്പെഷ്യല്‍ ജഡ്ജ് ആത്മചരണ്‍ ആയിരുന്നു വാദം കേട്ടത്.
ആത്മചരണിന്‍റെ വിധിക്കെതിരെ കുറ്റാരോപിതര്‍ പുനര്‍ഹര്‍ജി നല്‍കിയപ്പോഴും ഇനാംദാറും പാര്‍ച്യൂരേയുമായിരുന്നു പ്രതിഭാഗവും വാദി ഭാഗവും വാദിച്ചത്.
1976 ഒക്ടോബറില്‍ ഇനാംദാര്‍, താന്‍ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു: 'ദ സ്റ്റോറി ഓഫ് ദ റെഡ്ഫോര്‍ട്ട് ട്രയല്‍ (The Story of the Red Fort Trial)'.
കേസ് വീണ്ടും പഞ്ചാബ് ഹൈക്കോടതി ബെഞ്ച് പരിഗണിച്ചു.
ഇനാംദാര്‍ പറയുന്നതിനനുസരിച്ച്, കോടതിമുറിയിലുടനീളം സവര്‍ക്കര്‍, ഗോഡ്സേയോട് സംസാരിക്കാനോ അറിയാമെന്ന ഭാവം കാണിക്കുകയോ ചെയ്തില്ല.
ഇത് തന്നെ വളരെയധികം വേദനിപ്പിച്ചതായി ഗോഡ്സേ ഇനാംദാറിനോട് സ്വകാര്യമായി പറഞ്ഞു.
തുടര്‍ന്നായിരുന്നു ഗാന്ധിയെ കൊല്ലുക എന്നത് തന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് ഗോഡ്സേ കോടതിയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചത്.
താന്‍ അക്കാര്യത്തില്‍ ആരുമായും ആലോചിച്ചില്ലെന്നും നീക്കങ്ങള്‍ ആസൂത്രണം ചെയ്തില്ലെന്നും ഗോഡ്സേ പറഞ്ഞു.
മാത്രമല്ല, 1948 ജനുവരി 20-ന് മദന്‍ലാല്‍ പഹ്വ, ഗാന്ധിജിക്കുനേരേ നടത്തിയ വിഫലമായ ബോംബാക്രമണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും അതില്‍ തനിക്ക് പങ്കില്ലായിരുന്നുവെന്നും ഗോഡ്സേ പറഞ്ഞു.
ഇതു രണ്ടും പച്ചക്കള്ളമായിരുന്നു.
ദാരിദ്ര്യം കാരണം വക്കീലിനെ വെയ്ക്കാന്‍ നിവ്യത്തിയില്ല എന്ന് കോടതിയെ അറിയിച്ച് സഹതാപം തേടാനാണ് ഗോഡ്സേ ശ്രമിച്ചത്.
എന്നാല്‍, കോടതിയില്‍ വായിച്ച, 90 പേജുവരുന്ന പ്രസ്താവന വളരെ തന്ത്രപരമായി നിയമവിദഗ്ധരെക്കൊണ്ട് എഴുതിത്തയ്യാറാക്കിയതായിരുന്നു.
സവര്‍ക്കര്‍സദനില്‍ വെച്ച് ദിഗംബര്‍ ബാഡ്ഗേയെ കണ്ടിട്ടില്ലെന്നും 1948 ജനുവരി 14-ന് അയാള്‍ തങ്ങളോടൊപ്പം (ആപ്തയോടൊപ്പം) ബോബെയിലെത്തിയിരുന്നില്ലെന്നും ഗോഡ്സേ പറഞ്ഞു.
1948 ജനുവരി 20-ന്, ഡെല്‍ഹിയിലുള്ള മറീനാ ഹോട്ടലില്‍ താനെടുത്ത മുറിയിലേക്ക് ബാഗ്ഡേ വന്നതായി ഗോഡ്സേ സമ്മതിച്ചു. പക്ഷേ, ആപ്തേയും ഗോപാല്‍ ഗോഡ്സേയും വിഷ്ണു ഖര്‍ഖരേയും 'ശങ്കറും' അവിടെ ഒത്തുകൂടിയത് നാഥുറാം നിരസിച്ചു.
ഇതൊക്കെയും നിലനില്‍ക്കുന്ന പ്രസ്താവനകളായിരുന്നില്ല. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ നാഥുറാം ഗോഡ്സേക്കും നാരായണ്‍ ആപ്തേക്കും വധശിക്ഷ ലഭിച്ചു.
ഇതിനെതിരെ, ഗോഡ്സേയുടെ കുടുംബം ലണ്ടനിലെ പ്രിവി കൗണ്‍സിലി (London Privy Council)നു മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചു.
ഇന്ത്യന്‍ പൗരനായ ഗോഡ്ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയെയാണ് മാനിക്കേണ്ടിയിരുന്നത്.
എന്നാല്‍, മറാത്തി ഭാഷയിലുള്ള കോടതിവ്യവഹാരങ്ങള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ വരുത്താവുന്ന ചില പഴുതുകള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഇത്.
വെടിയൊച്ച കേട്ടു, പക്ഷേ ഗോഡ്സേയുടെ തോക്കില്‍ നിന്നും പുകവരുന്നത് കണ്ടില്ലാ, പുകവരുന്നതു കണ്ടു, പക്ഷേ, വെടിവെച്ചതു കണ്ടില്ലാ, എന്നിങ്ങനെയുള്ള രണ്ട് സാക്ഷിമൊഴികളിലെ വൈരുദ്ധ്യം മുന്‍നിറുത്തിയായിരുന്നു പ്രിവി കൗണ്‍സിലിനു മുമ്പാകെ ബ്രിട്ടീഷ് വക്കീലായ ജാന്‍ മെഗാ(Jan Mega)യെ ഉപയോഗിച്ചുള്ള ഗോഡ്സേ പക്ഷത്തിന്‍റെ വാദം.
പക്ഷേ, ബ്രിട്ടീഷ് ജഡ്ജ് കേസ് തള്ളി.
മറാത്തി മാത്രം പഠിപ്പിക്കുന്ന സ്കൂളില്‍ നിന്നും മിഡില്‍സ്കൂള്‍ പ്രായത്തില്‍ പഠനമുപേക്ഷിച്ച് ഓടിപ്പോന്നിരുന്ന ആളായിരുന്നു നാഥുറാം ഗോഡ്സേ.
ഇക്കാരണത്താല്‍, ഹിന്ദി ഗോഡ്ക്ക് വശമില്ലായിരുന്നു. ഇംഗ്ളീഷ് ലവലേശവും! (ഇന്ന് സംഘപരിവാര്‍ വെബ്സൈറ്റുകളില്‍ ഗോഡ്സേ ഇംഗ്ളീഷില്‍ സ്വയം വാദിച്ചതായാണ് പറയുന്നത്!).
പക്ഷേ, 1932-ല്‍ സാങ്ളിയില്‍ വെച്ച് ആര്‍.എസ്.എസില്‍ ചേര്‍ന്ന ഗോഡ്സേ അവസാനം വരെയ്ക്കും അതിന്‍റെ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു.
ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം, ഗോഡ്സേയുടെ ബോംബയിലേയും പൂനെയിലേയും വസതികള്‍ റെയ്ഡ് ചെയ്യപ്പെട്ടിരുന്നു. ആയുധശേഖരവും പിടിച്ചെടുത്തിരുന്നു. അവയില്‍ ചിലത് ഹൈദ്രാബാദ് നിസാമിനെതിരായ ഉപയോഗത്തിന് 'ഹാള്‍മാര്‍ക്ക്' ചെയ്തിരുന്നവയാണത്രേ.
എന്തായാലും 1949 നവംബര്‍ 15-ന് അമ്പാലാ ജെയിലിലെ സൂപ്രണ്ട് വധശിക്ഷ നടപ്പിലാക്കാന്‍ വന്നപ്പോള്‍ ഈ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു.
ജസ്റ്റിസ് ഖോസ്-ലേ നല്‍കുന്ന വിവരണമനുസരിച്ച്, ഗോഡ്സേയാണ് മുമ്പില്‍ നടന്നത്.
ഗോഡ്സേയുടെ കാലടികള്‍ ഇടയ്ക്കിടക്ക് ഇടറുകയും ഭയത്താല്‍ മുഖം വിളറിവെളുത്ത് വലിഞ്ഞുമുറുകുകയും ചെയ്തിരുന്നു.
ഒരേ ക്രോസ്ബാറില്‍ സമാന്തരമായിട്ടായിരുന്നു കുരുക്കുകള്‍.
ആപ്തേ തല്‍ക്ഷണം മരിച്ചു. അത് കയറില്‍ പതുക്കെ ആടിക്കൊണ്ടിരുന്നു. ഗോഡ്സേ, പതിനഞ്ചു മിനിട്ട് പിടഞ്ഞതിനുശേഷവും.
https://youtu.be/qc7LXisoJIU
........................................
ഫോട്ടോ- പുറകില്‍ കറുത്ത തൊപ്പിയണിഞ്ഞിരിക്കുന്നത് സവര്‍ക്കര്‍. മുമ്പില്‍ നാഥുറാം വിനായക് ഗോഡ്സേ, നാരായണ്‍ ആപ്തേ. കോടതി- സ്പെഷ്യല്‍ കോര്‍ട്ട്, റെഡ് ഫോര്‍ട്ട്, ഡെല്‍ഹി.

Sunday 24 September 2017

ഉരുക്കുമനുഷ്യൻ

'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ



കടപ്പാട്- ചരിത്രാന്വേഷികൾ-പ്രിൻസ് പവിത്രൻ
'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ട 'ശ്രീ സർദ്ദാർ വല്ലഭായ് പട്ടേലിന്റെ' 1947-ലെ 562-ൽപ്പരം നാട്ടുരാജ്യങ്ങളെ ഒത്തൊരുമിപ്പിച്ച് 'ദേശീയോദ്‌ഗ്രഥനം' നടത്തി 'ഇന്ത്യാമഹാരാജ്യമാക്കിയ' ചരിത്രാന്വേഷണം:-
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും ഇന്റ്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും 1947 സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായിരുന്നു 'സർദ്ദാർ വല്ലഭായ് പട്ടേൽ'. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്റ്റോബർ 31 ആണ് ഇന്ത്യയുടെ 'ഏകതാ ദിവസം' (National Unity Day) ആയി എല്ലാവർഷവും രാജ്യമാചരിക്കുന്നത്. ബഹുമാനപൂർവ്വം ജനങ്ങൾ അദ്ദേഹത്തെ വിളിച്ചത് ' ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നപേരിലായിരുന്നു. കാരണം സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന നമ്മുടെ ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കിമാറ്റിയത് ഈ മഹാനായിരുന്നു. അദ്ദേഹത്തിന്റെ പേരിനോട് ചേർന്നുള്ള ഈ 'സർദാർ' അഥവാ നേതാവ് എന്ന പട്ടം ജനങ്ങളദ്ദേഹത്തിന്റെ നേതൃപാടവത്തിനുനല്കിയ സമ്മാനമായിരുന്നു. ഒരു വക്കീലായി ജീവിതമാരംഭിച്ച പട്ടേൽ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. തുടർന്ന് കോൺഗ്രസിലേക്ക് 30 ലക്ഷത്തിലധികം ജനങ്ങളെയെത്തിച്ച അദ്ദേഹം ഗാന്ധിജിയുടെ ഏറ്റവും വിശ്വസ്തരായ രണ്ടുപേരിലൊരാളായിരുന്നു, ആ മറ്റൊരാൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 'ശ്രീ. ജവഹർലാൽ നെഹ്രു'വുമായിരുന്നു . 1946ൽ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ആരായിരിക്കണമെന്ന് നിശ്ചക്കാനായി നടന്ന തിരഞ്ഞെടുപ്പിൽ16ൽ 13 സ്റ്റേറ്റുകളും സർദാർ വല്ലഭായ് പട്ടേലിന് വോട്ടുചെയ്തപ്പോൾ വെറും മൂന്ന് സ്റ്റേറ്റ്മാത്രമായിരുന്നു 'ജവഹർലാൽ നെഹ്രു'വിനെ പിന്തുണച്ചത്.കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി നെഹ്രുവിന് അനുകൂവമായിരുന്നു എന്നതിനാൽ മഹാത്മാ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം പട്ടേൽ പിന്മാറുകയും ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയാവുകയും ചെയ്തു എന്നത് ചരിത്രം. കാരണം മഹാത്മാ ഗാന്ധിക്കറിയാമായിരുന്നു സർദാർ പട്ടേലിനുമാത്രമേ 'ഇന്ത്യയുടെ' പുനരേകീകരണം വിജയകരമായി നടത്താൻ സാധിക്കുകയുള്ളൂ എന്ന പരമമായ സത്യം!!
1920 നാഗ്പുർ കോൺഗ്രസ് സെഷനിലാണ് ആദ്യമായി അഞ്ഞൂറിൽപ്പരം വരുന്ന ഇന്ത്യയിലെ എല്ലാ നാട്ടുരാജ്യങ്ങളോടും വ്യക്തമായ ഭരണസമ്പ്രദായം നിലവിൽ വരുത്തുവാൻ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' നേതൃത്വം ആവശ്യപ്പെട്ടത്. 'മഹാത്മാ ഗാന്ധിയുടെ' നേതൃത്വത്തിൽ നിലനിന്ന 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്' 'നാട്ടുരാജ്യങ്ങളോട്' മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. 1925 ൽ നടന്ന 40-ആം 'കോൺഗ്രസ് സെഷൻ്റെ പ്രസിഡന്റ്' ആയിരുന്ന 'ശ്രീമതി സരോജിനി നായിഡു' പറഞ്ഞത് "തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യാമഹാരാജ്യത്തിന്റെ മൂന്നിലൊന്നുഭാഗം ഭരിക്കുന്നത് നാട്ടുരാജാക്കന്മാരാണ്. അതിനാൽ അവർ തങ്ങളുടെ അയൽക്കാരായ ഇന്ത്യൻ ഭരണാധികാരികളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും ഭരണകാര്യങ്ങളിലടക്കം അന്യോന്യം ഇടപെടാതെ സൗഹൃദത്തിലൂന്നിയ ബന്ധം വളർത്തണം, കൂടാതെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ ഒരിക്കലും ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയായി കാണേണ്ടതില്ല,അവരുടെ പരമാധികാരത്തിൽ ഒരിക്കലും കടന്നുകയറില്ല" എന്നുമായിരുന്നു. 42ആം കോൺഗ്രസ്സെഷനിൽ 'മണിലാൽ കോത്താരി' നാട്ടുരാജ്യങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 സായാഹ്നത്തിൽത്തന്നെ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' ഇന്ത്യയുടെ ഭാവികാര്യങ്ങൾക്കായുള്ള ചർച്ചവിളിക്കുകയും അതിൽ പരമപ്രധാനമായി ഇന്ത്യയുടെ 'സംഘരാജ്യതത്ത്വം' (Federal set up) മുന്നോട്ടുവെക്കുകയും ചെയ്തു. അതിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായത്തിൽ ഇന്ത്യൻ സ്റ്റേറ്റുകളിൽ സർക്കാരിന് പരമാധികാരവും നാട്ടുരാജ്യങ്ങൾക്ക് പ്രത്യേക ഭരണാധികാരവും നൽകുവാൻ തീരുമാനമായി. 'ഗാന്ധിജിയുടെ' അഭിപ്രായം 'ഒരു നാട്ടുരാജ്യത്തെയും ബലംപ്രയോഗിച്ചു ഇന്ത്യൻ യൂനിയനിൽ ചേർക്കരുത്' എന്നായിരുന്നു. കുത്തിത്തിരുപ്പ് ആയുധമാക്കിയിരുന്ന ബ്രിട്ടീഷുകാരാവട്ടെ അധിനിവേശത്തിന്റെ അവസാനകാലത്തും അതെ പണിതന്നെതുടർന്നു. നാട്ടുരാജാക്കന്മാരോട് ഇന്ത്യൻ യൂണിയനിൽ ചേരരുതെന്ന് ബ്രിട്ടീഷുകാർ രഹസ്യമായി ആവശ്യപ്പെടുകയും ഇന്ത്യൻ യൂണിയനിൽ ചേർന്നാൽ നാട്ടുരാജാക്കന്മാർക്ക് ഉണ്ടാവാൻപോകുന്ന അധികാരനഷ്ടത്തെപ്പറ്റി പരക്കെ പ്രചരിപ്പിക്കുകയും ചെയ്തു. 1947 ജനുവരി 29ന് 'നീതിനിർവ്വഹണസഭയിൽ' ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള നാട്ടുരാജ്യങ്ങളുടെ പരമാധികാരം അവരവരുടെ രാജാക്കന്മാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടീഷുകാർ വീണ്ടും ഇന്ത്യക്കുമുന്നിൽ ഒരു ചതിക്കുഴിയൊരുക്കി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നടന്ന രക്തരൂക്ഷിതമായ കലാപങ്ങൾക്കും അനിശ്ചിതത്വങ്ങള്ക്കും ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും രൂപീകൃതമായി. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന 'സർദാർ വല്ലഭായ് പട്ടേലിന്' 'ഇന്ത്യയുടെ പുനരേകീകരണ വിഷയത്തിൽ' ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ അസ്വസ്ഥനായിരുന്നു അദ്ദേഹം 'നാട്ടുരാജ്യങ്ങൾക്ക്' പരമാധികാരം കൊടുക്കുന്നതിൽ ബുദ്ധിശൂന്യത കാലേകൂട്ടി കാണാൻ കഴിവുള്ള ആളായിരുന്നു. 1931-ലെ കറാച്ചിയിൽനടന്ന 45-ആം കോൺഗ്രസ്സെഷനിലെ പ്രസിഡന്റ് ആയിരുന്ന 'സർദാർ പട്ടേൽ' നാട്ടുരാജ്യങ്ങൾക്കെതിരെയുള്ള തന്റെ വികാരം തുറന്നടിച്ചുപറഞ്ഞു. സർദാർ പറഞ്ഞതിതാണ് "നാട്ടുരാജാക്കന്മാരുടെ പരമാധികാരത്തിനും മുകളിൽ നാട്ടുരാജ്യങ്ങളിലെ തിരഞ്ഞെടുക്കപെട്ട നിയമസാമാജികരും ജനങ്ങളുമായിരിക്കും നാട്ടുരാജ്യങ്ങളുടെ ഭാവിതീരുമാനിക്കുക" എന്നായിരുന്നു. സർദാർ പട്ടേലിന് നാട്ടുരാജ്യങ്ങളിലെ പ്രജകളുമായി പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ജന്മദേശമായ ഗുജറാത്തിലെ ജനങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 'കത്തിയവാഡ' രാജകീയപരിഷത്തിന്റെയും ഭാവ്നഗർ പ്രജാപരിഷത്തിന്റെയും പ്രെസിഡന്റായിരുന്ന അദ്ദേഹം ജനങ്ങളുമായി അടുത്തിടപെഴകുകയും ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം 'നാട്ടുരാജ്യങ്ങളിലെ' ജനങ്ങളുടെ രാജവാഴ്ചക്കെതിരെയുള്ള വികാരം മനസ്സിലാക്കിയിരുന്നെങ്കിലും നേരിട്ടൊരു പ്രതിരോധത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മുതിർന്നില്ല, കാരണം ബ്രിട്ടീഷ് അധിനിവേശത്തിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാട്ടുരാജാക്കന്മാരും അടിമകൾ തന്നെയായിരുന്നു എന്നത് മറ്റൊരു സത്യമായിരുന്നു. 1946 ജൂണിൽ 'ഓൾ ഇന്ത്യ സ്റ്റേറ്റ് പീപ്പിൾസ് കോൺഫെറെൻസ്' നടന്നപ്പോൾ സർദാർ പട്ടേൽ നാട്ടുരാജ്യങ്ങളിലെ ജനങ്ങളോട് അപേക്ഷിച്ചത് രാജഭരണത്തിൽ നിന്നുള്ള മോചനത്തിനായി കാത്തിരിക്കുവാനായിരുന്നു, കാരണം 'ബ്രിട്ടീഷ്അധികാരികൾ' 'നാട്ടുരാജാക്കന്മാരെ' മുന്നിൽ നിർത്തി നിഴൽയുദ്ധം ചെയ്യുകയാണെന്ന് ഉത്തമ ബോധ്യം സർദാർ പട്ടേലിന് ഉണ്ടായിരുന്നു.
ആദ്യം ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യയുടെ ഏകികരണം തുടങ്ങാനും പിന്നീട് നാട്ടുരാജ്യങ്ങളെ അതിൽ ചേർക്കാനുമായിരുന്നു 'സർദാർ പട്ടേലിന്റെ' പദ്ധതി.
1946 മെയ് 9ന് 'സർദാർ പട്ടേൽ' ഇന്ത്യയുടെ ഭാവിതീരുമാനം ജനങ്ങളോടായി പറഞ്ഞു!! "പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും അത് ഒരു ഏകാധിപതിയായ രാജാവിനല്ല" എന്ന പട്ടേലിന്റെ സന്ദേശം കാട്ടുതീ പോലെ രാജഭരണപ്രദേശങ്ങളായ നാട്ടുരാജ്യങ്ങളിൽ പരന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായിരുന്ന നേതാക്കളിലൊരാളായ പട്ടേലിന്റെ തീരുമാനം ജനങ്ങൾ നെഞ്ചോടേറ്റി. അതേവർഷം മെയ് 16 ന് 'മന്ത്രിസഭാ രൂപരേഖകൾ' തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളിൽ നിന്നായി 93 പ്രതിനിധികളെ 'കൂടിയാലോചന സമിതിയിലേക്ക്' അയക്കാൻ തീരുമാനിക്കുകയും ജൂൺ 16ഓടെ സംസ്ഥാനങ്ങളുടെ 'കൂടിയാലോചന സമിതി' രൂപീകരിക്കുകയും ചെയ്തു. നാട്ടുരാജ്യങ്ങൾ പ്രതിനിധീകരിച്ചു വൈസ്റോയിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന 'സർ കോൺറാഡ് കോർഫീൽഡും' ഈ സമിതിയിൽ അംഗമായിരുന്നു. 1946 ഡിസംബർ 7ന് സ്വാതന്ത്ര്യ സമര സേനാനി 'ശ്രീ കെ.എം.മുൻഷിക്ക്' എഴുതിയ കത്തിൽ സർദാർ പട്ടേൽ പറഞ്ഞത് 'കൂടിയാലോചന സമിതി'ക്ക് ഇന്ത്യൻ സ്റ്റേറ്റ്സിന്റെ ചുമതലലകൾ നൽകിയെന്നും തിരഞ്ഞെടുപ്പടക്കമുള്ള ജനാധിപത്യപ്രക്രീയകൾ തുടങ്ങുവാൻ കെ.എം.മുൻഷിയടക്കമുള്ളവരുടെ സഹായം വേണമെന്നും ആയിരുന്നു. സർദാർപട്ടേൽ ഒരിക്കലും നാട്ടുരാജ്യങ്ങളുടെ കൂട്ടമായി ഇന്ത്യയെ ഏകോപിപ്പിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ജനാധിപത്യവ്യവസ്ഥയിലൂന്നിയ 'സംഘരാജ്യതത്ത്വം' (Federal set up) നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. നാട്ടുരാജാക്കന്മാർക്ക് സ്വയംഭരണാധികാരം കൊടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ അദ്ദേഹം 1947 ജൂൺ15ന് ന്യൂഡൽഹിയിൽ ഇങ്ങനെ പറഞ്ഞു "ഞങ്ങൾ ഒരു സംസ്ഥാനത്തെയോ നാട്ടുരാജ്യത്തെയോ ഇന്ത്യയിൽ നിന്നും സ്വാതന്ത്രമായതായി പ്രഖ്യാപിക്കില്ല, മാത്രമല്ല വിദേശീയമായ ഒരു ശക്തിയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനവും അംഗീകരിക്കുകയുമില്ല. ആര് അതിനു മുതിർന്നാലും അത് ശത്രുതാപൂർണമായ തീരുമാനമായി കാണുകയും ചെയ്യും". ആ വാക്കുകൾ പലർക്കുനേരെയുമുള്ള വെല്ലുവിളികളായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാട്ടുരാജ്യമുണ്ടാക്കി രാജാവായിവാഴാമെന്നു മനക്കോട്ടകെട്ടിയ ഫ്യൂഡൽ രാജാക്കന്മാർക്കും അതിനെ ഒളിഞ്ഞും തെളിഞ്ഞും പിന്താങ്ങിയ ബ്രിട്ടീഷ് ഭരണാധികാരികളോടുമുള്ള താക്കീത് കൂടി ആയിരുന്നു ആ പ്രസംഗം.
ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ശ്രീ ബി.ആർ.അംബേദ്കർ സർദാർ പട്ടേലിന്റെ അഭിപ്രായത്തോട് യോജിച്ചതോടെ ഇന്ത്യയുടെ 'പുനരേകികരണം' എന്ന ആശയത്തിന് പിന്തുണ വർധിച്ചു. 'ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ അധികാരമുള്ള' ഇന്ത്യൻ ജനാധിപത്യ സംസ്ഥാനങ്ങളായി എല്ലാ നാട്ടുരാജ്യങ്ങളെയും മാറ്റണമെന്നുതന്നെയായിരുന്നു അംബേദ്കറിന്റെയും നിലപാട്. തുടർന്ന് 'സംസ്ഥാന വകുപ്പ്' ഏറ്റെടുത്ത സർദാർ പട്ടേൽ ഇന്ത്യയുടെസംസ്ഥാനങ്ങൾക്കായുള്ള 'രാഷ്ട്രീയനയം' പ്രഖ്യാപിച്ചു. കൂട്ടുത്തരവാദിത്വവും പരസ്പരവിശ്വാസത്തിലൂന്നിയതുമായ ഒരു 'ഫെഡറൽ' സംവിധാനം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു. 'നാട്ടുരാജ്യങ്ങളോട് ഇന്ത്യയുടെ പ്രതിരോധ,വാർത്താവിനിമയ,വിദേശബന്ധങ്ങളടക്കമുള്ള നയങ്ങളോട്' യോജിച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അതുകൂടാതെ ഇന്ത്യയുടെ ഭരണചക്രം ഏൽക്കുന്നവരോട് ഇന്ത്യയിലെ വൈവിധ്യപൂർണമായ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിലെ ഇന്ത്യയുടെ സുരക്ഷക്ക് അംഗരാജ്യങ്ങളായ സംസ്ഥാനങ്ങൾ തമ്മിലുണ്ടാകേണ്ട ഒത്തൊരുമയുടെയും വിവേകബുദ്ധിയുടെയും ആവശ്യകത അദ്ദേഹം എല്ലാവരെയും അറിയിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഇന്ത്യയിലെ അഭ്യന്തര സ്ഥിതിഗതികൾ ഒട്ടും ശാന്തമായിരുന്നില്ല!! പ്രശ്നങ്ങൾക്കുമേലെ പ്രശ്നങ്ങളും കലാപങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിന്നിരുന്നു എന്നതിനാൽ നയപരമായ കാര്യങ്ങളിൽ വ്യക്തതവരുത്തി തീരുമാനമെടുക്കുന്നതിന് ധാരാളം ബുദ്ധിമുട്ടുകൾ സർദാർ പട്ടേലടക്കമുള്ള ഇന്ത്യയുടെ ഭരണകർത്താക്കൾ നേരിട്ടുകൊണ്ടേയിരുന്നു . 'നാട്ടുരാജ്യങ്ങളുടെ' കാര്യത്തിൽ കൗശലപൂർവ്വമായ സമീപനം സ്വീകരിക്കാൻ സർദാർ പട്ടേൽ തീരുമാനിച്ചു. കാരണം ഇന്ത്യയുടെ ഭൂപരിധിക്കുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു രാജ്യം രൂപപെട്ടലുണ്ടാവുന്ന വെല്ലുവികൾ അനവധിയായിരുന്നു. ആദ്യകാലങ്ങളിൽ 'നാട്ടുരാജ്യങ്ങളുടെ' രാജാക്കന്മാരോട് വളരെ സമാധാനപരമായും സൗഹാർദ്ദപരമായും ആയിരുന്നു പട്ടേലിന്റെ സമീപനം.അദ്ദേഹം നാട്ടുരാജാക്കന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും അവരോടു ഇന്ത്യൻ യൂണിയനിൽ ചേർന്നാലുണ്ടാകുന്ന നല്ല വശങ്ങളെപ്പറ്റി ബോധവാന്മാരാക്കുവാൻ ശ്രമിക്കുകയും ചെയ്തു. 'ഇന്ത്യൻ യൂണിയനിൽ' അംഗമാകാനായി അദ്ദേഹം എല്ലാ 'നാട്ടുരാജാക്കന്മാരെയും' ക്ഷണിച്ചുവരുത്തുകയും അവരോടായി ഇങ്ങനെ പറയുകയും ചെയ്തു , "അല്ലയോ രാജാക്കന്മാരെ, ഇത് നിങ്ങൾക്ക് 'ഇന്ത്യയെന്ന മഹാരാജ്യത്തോട്' ലയിക്കുവാൻ കിട്ടുന്ന അവസരമാണ്. ഇത് നിങ്ങളിപ്പോൾ പാഴാക്കിയത് നാളെ നിങ്ങളുടെ വരും തലമുറ നിങ്ങളുടെ മോശംതീരുമാനത്തെ എന്നെന്നും ശപിക്കും,നിങ്ങളുടെ പേരുകൾ അവർ ശപിച്ചുകൊണ്ട് ഓർക്കുകയും ചെയ്യും'. മിക്ക നാട്ടുരാജാക്കന്മാരെയും മാറിചിന്തിക്കാൻ ഇത് വഴിയൊരുക്കി.അവരിൽ പലരും ഇന്ത്യക്കു അനുകൂല സമീപനം എടുക്കാൻ പ്രേരിതമായി.പക്ഷെ പല പ്രമുഖ നാട്ടുരാജ്യങ്ങളും 'കേളൻ കുലുങ്ങിയാലും പാലം കുലുങ്ങില്ലെന്ന' മട്ടിൽ സ്വന്തം രാജ്യം എന്ന കടുംപിടുത്തതിൽ ഉറച്ചുനിന്നു.അവർക്കുള്ള ചികിത്സയും സർദാർ പട്ടേൽ നേരത്തെ ഉറപ്പിച്ചിരുന്നു,പക്ഷെ സമയം വരട്ടെ എന്നുകരുതി മാറ്റി വെച്ചു .പല നാട്ടുരാജാക്കന്മാരും ഇത് തങ്ങളുടെ ദേശീയതയുടെ ഭാഗമായികണ്ടുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള താത്പര്യം അറിയിക്കാൻ ആ പ്രസംഗം കാരണമായി. സർദാർ പട്ടേലിന്റെ ഈ വീരോചിതമായ ഇടപെടലാണ് ഇന്ന് നാം കാണുന്ന ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായത്.
അത്യധികം വൈവിദ്ധ്യമുള്ള നയങ്ങളായിരുന്നു സർദാർ പട്ടേലിനുണ്ടായിരുന്നത്.'സാമം ,വേദം,ദണ്ഡം' എന്ന പഴംചൊല്ലിന്റെ ആധുനിക പതിപ്പായിരുന്നു അദ്ദേഹത്തിന്റെ എല്ലാ നയങ്ങളും. ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറാവാത്ത നാട്ടുരാജ്യങ്ങളെ മാനസികമായി തളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യനടപടി. ഇതിനായി ചാരന്മാരെയടക്കം നിയോഗിച്ചു രാജാക്കന്മാരുടെ ആത്മവീര്യം തകർക്കുക എന്നതായിരുന്നു ആദ്യം ചെയ്തത്.തുടർന്ന് ഇന്ത്യൻ യൂണിയനിൽ ചേർന്നില്ലെങ്കിലുണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ സന്ദേശങ്ങളായി എല്ലാരിലും തുടരെ തുടരെ എത്തിക്കുകയും ചെയ്തു. അദ്ദേഹം അവരോടു ആദ്യമൊക്കെ സഹതാപപൂർണവും പ്രായോഗികവുമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.ചുറ്റും ഇന്ത്യൻ സംസ്ഥാനങ്ങളാൽ ചുറ്റപ്പെടാൻപോകുന്ന തങ്ങൾക്കു ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ മറ്റു വഴിയില്ലെന്ന് രാജാക്കന്മാർക്ക് ബോധ്യപ്പെടാൻ ഇത് കാരണമായി. രാജഭരണം നിലനിന്നിരുന്ന നാടുകളിലെയെല്ലാം ജനങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാനായി അഭിപ്രായസമന്യയം ഉണ്ടാക്കാൻ പട്ടേലടക്കം ഉള്ള കോൺഗ്രസ്നേതാക്കൾ തീരുമാനിച്ചു. സർവ്വ ചിന്താഗതികളെയും മാറ്റിമറിച്ചുകൊണ്ട് 'നാട്ടുരാജ്യങ്ങളിൽ' 'ഇന്ത്യൻയൂണിയനിൽ' ചേരാനുള്ള വികാരപ്രകടനങ്ങൾ ജനങ്ങളിൽ നിന്ന് പ്രകടമായിത്തുടങ്ങി. ജനങ്ങൾ തെരുവിലിറങ്ങി, രക്തരഹിതമായ ഒരു വിപ്ലവം തന്നെ ഇന്ത്യയിലുടനീളം അലയടിച്ചുകൊണ്ടിരുന്നു. തന്റെ സ്വപ്നം നടപ്പാവാനായി ഏതറ്റം വരെയും പോകാൻ 'സർദാർ പട്ടേൽ' തയ്യാറായിരുന്നു.
തന്റെ കൗശലപൂർവ്വമായ നയങ്ങൾക്ക് ജനങ്ങളിൽ നിന്ന് വൻതോതിൽ പിന്തുണലഭിച്ചപ്പോൾ ജയിച്ചത് 'പട്ടേലിന്റെ' നയങ്ങൾ മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളോളം അടിമകളായിജീവിച്ച ഒരു ജനതയുടെ 'സ്വത്വബോധം' കൂടിയായിരുന്നു. 'സർദാർ പട്ടേലിന്റെ' പ്രത്യേകത അദ്ദേഹത്തിന്റെ ചടുലമായ തീരുമാനങ്ങളായിരുന്നു. തീരുമാനങ്ങൾ വൈകിപ്പോയാൽ 'പാകിസ്താനടക്കമുള്ള' ശത്രുവൃന്ദം സാഹചര്യങ്ങൾ മുതലെടുക്കുമെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇന്ത്യൻ യൂണിയന് എതിരെ സംസ്ഥാനങ്ങളിലും നാട്ടുരാജ്യങ്ങളിലും ഉയർന്നുവന്ന അപസ്വരങ്ങൾ മുളയിലേ തന്നെ നുള്ളിക്കളയുവാൻ സർദാർ പട്ടേൽ തീരുമാനിച്ചു. നാട്ടുരാജ്യങ്ങളിലെ മിക്ക രാജാക്കന്മാരിലും യൂണിയനിൽ ചേരാനുള്ള ധൈര്യവും പ്രചോദനവും കൊടുത്തത് സർദാറിന്റെ വിജയമായിരുന്നു. രാജഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം അവരുടെ പരമാധികാരം ഇന്ത്യക്കുമുന്നിൽ സമർപ്പിക്കാൻ കാരണക്കാരനായി. ഹൈദരാബാദിലൊഴികെ മറ്റൊരിടത്തും ബലം പ്രയോഗിക്കാതെ നാട്ടുരാജ്യങ്ങൾ സ്വയം 'ഇന്ത്യൻ യൂണിയനിൽ' ചേരാൻ തീരുമാനിച്ചു. പിൽക്കാലത്തു അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ശ്രീ വി.പി.മേനോൻ ഒരിക്കൽ പറഞ്ഞത് ഇതായിരുന്നു. ''അന്ന് നടന്ന നാടകത്തിലെ പ്രധാന നടനായിരുന്നു ശ്രീ സർദാർ വല്ലഭായ് പട്ടേൽ'' എന്നായിരുന്നു.അദ്ദേഹം വെറും നടനായിരുന്നില്ല....500 ൽ അധികം ബ്രിട്ടീഷ്കാലത്തെ നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചു ഇന്ന് നാം കാണുന്ന വിശാലമായഇന്ത്യയെ ലോകത്തിലെ ഏഴാമത്തെ ഏറ്റവുംവലിയരാജ്യമായ 'ഇന്ത്യയാക്കിയ' മഹാനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അത് കൊണ്ടാണ് നാം ഇന്നും അദ്ദേഹത്തെ ബഹുമാനത്തോടെ ''ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ'' എന്ന് വിളിക്കുന്നത്.
1947 ജൂലൈ 5ന് സർദാർ പട്ടേൽ എല്ലാ നാട്ടുരാജ്യങ്ങളിലെയും രാജാക്കന്മാരോട് സൗഹാർദ്ദപരമായ മുന്നോട്ടുവരാനും ഒരൊറ്റ രാഷ്ട്രമായി 'ഇന്ത്യൻ യൂണിയനിൽ' ചേരാനും ആഹ്വാനം ചെയ്തു. 1947 ജനുവരി 29നു ചേർന്ന 'അഭിപ്രായസമന്വയ യോഗത്തിൽ' നാട്ടുരാജാക്കന്മാർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള അവരുടെ നിബന്ധനകൾ മുന്നോട്ടു വെച്ചു. പക്ഷെ യാതൊരുവിധമായ നിബന്ധനകളും അംഗീകരിക്കില്ലെന്നും 'ഇന്ത്യൻ യൂണിയനിൽ' ചെരുകയല്ലാതെ മറ്റൊരു നിർവഹവും അവർക്കില്ലെന്നു 'സർദാർ പട്ടേൽ' അസന്നിഗ്ദ്ധമായി പറഞ്ഞതോടെ 'നാട്ടുരാജാക്കന്മാർ' പത്തിമടക്കി. ഇന്ത്യൻ അസ്സെംബ്ലിയിലേക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുവാനും അവർ തീരുമാനിച്ചു. 1947 ജൂലൈ 24 നു ചേർന്ന നാട്ടുരാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും യോഗത്തിൽ 'ഒരൊറ്റ ഇന്ത്യ' എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് 1947 ജൂലൈ 31 ന് സർവ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സർദാർ പട്ടേൽ ഇന്ത്യയുടെ ഏകീകരണ ബിൽ പാസാക്കുകയും (Accession and Standstill Agreement) ചെയ്തു. അതോടുകൂടി ഇന്ത്യൻ കേന്ദ്രസർക്കാരിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള പരമാധികാരം അരക്കിട്ടുറപ്പിക്കപ്പെടുകയും ചെയ്തു. പക്ഷെ ആ നിയമം പല നാട്ടുരാജ്യങ്ങളും അംഗീകരിച്ചില്ല, ഏറ്റവുമധികം എതിർപ്പുവന്നത് അദ്ദേഹത്തിന്റെ സ്വന്തം നാടായ കത്തിയവാഡയിൽ നിന്നായിരുന്നു. സർദാർ പട്ടേലിന് ഒരു കാര്യം നിശ്ചയമായും ബോധ്യമുണ്ടായിരുന്നു. ഏതെങ്കിലും ഒരു പ്രമുഖ 'നാട്ടുരാജ്യം' എല്ലാ വ്യത്യാസങ്ങളും മറന്നു 'ഇന്ത്യൻ യൂണിയനിൽ' ചേർന്നാൽ തുടർച്ചയായി മാറ്റുള്ളവരും അത് ചെയ്യും എന്ന്!! ഭാഗ്യവശാൽ കത്തിയവാഡയിലെ ജനങ്ങളും സർദാർ പട്ടേലുമായി അത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് മുതലാക്കി അദ്ദേഹം ജനങ്ങളോട് കൂടുതൽ അടുത്തിടപെഴകുകയും 'ഇന്ത്യൻ യൂണിയന്' അനുകൂലമായ ജനവികാരം ഇളക്കിവിടുകയും ചെയ്തു. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു. അനേകം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരൻ സ്വമേധയാ തയ്യാറായി. 1947 ഓഗസ്റ്റ് 15 ആയപ്പോഴേക്കും 'ഹൈദരാബാദും ജുനഗഢും കാശ്മീരുമൊഴികെയുള്ള' ഏതാണ്ട് 550-ൽ പരം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള സമ്മതമറിയിച്ചു. 1947 ഒക്ടോബര് 27 നു അദ്ദേഹം പറഞ്ഞത് 'എല്ലാ നാട്ടുരാജാക്കന്മാരും ഞങ്ങളുടെ സഹോദരന്മാരാണ്,അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ഞാൻ ചെയ്തത്' എന്നാണ്.
1948 ഫെബ്രുവരിയിൽ സൗരാഷ്ട്രയും ചെറിയരാജസ്ഥാനും മാത്സ്യയും വിന്ധ്യപ്രദേശും മധ്യപ്രദേശിലെ മാൽവയും പെപ്സുവും 'ഇന്ത്യൻ യൂണിയനിൽ' ലയിച്ചു. തുടർന്ന് വലിയ രാജസ്ഥാനും നമ്മുടെ സ്വന്തം തിരുവിതാംകൂർ-കൊച്ചിൻ നാട്ടുരാജ്യങ്ങളും 'ഇന്ത്യൻ യൂണിയനിൽ' ലയിച്ചു. ഈ ലയന പ്രക്രീയയിലും സർദാർ തന്റെ കൂർമ്മ ബുദ്ധി ഉപയോഗിച്ചു. ആദ്യം സൗരാഷ്ട്രയും പെപ്സുവും 'ഇന്ത്യൻ യൂണിയനിൽ' ലയിപ്പിച്ചതിലൂടെ പാകിസ്ഥാനിൽ നിന്നുള്ള വെല്ലുവിളി അപ്പാടെ ഇല്ലാതാക്കുവാനും കഴിഞ്ഞു. അദ്ദേഹം ഓരോ സംസ്ഥാനങ്ങളുടെയും സാമ്പത്തിക/സാമൂഹിക അവസ്ഥകൾ വ്യക്തമായി പഠിച്ചിട്ടായിരുന്നു അവയെ ഇന്ത്യയിലേക്ക് അടുപ്പിച്ചത്. അതുപോലെത്തന്നെ അവയുടെ കഴിവില്ലായ്മകളും അദ്ദേഹത്തിനറിയാമായിരുന്നു.പട്ടേൽ ഓരോ നാട്ടുരാജ്യങ്ങളുടെയും ഈ കഴിവില്ലായ്മയാണ് പ്രധാനമായും ആയുധമാക്കിയത്.
ബ്രിട്ടീഷുകാർ നടപ്പാക്കിയ 'ഇന്ത്യൻ സ്വാതന്ത്ര്യ നടത്തിപ്പ് (Indian Independence Act) ചൂണ്ടിക്കാട്ടി ഹൈദരാബാദും കാശ്മീരും ജുനഗഡും ഇന്ത്യൻ യൂണിയനിൽ ചേരാതെ വിഘടിച്ച് നിന്നു. ഹൈദരാബാദിലെ 'ഉസ്മാൻ അലി ഖാൻ നിസാമിന്' രണ്ടരലക്ഷത്തോളം 'റാസാകർ' എന്ന സായുധസേനയുടെ പിന്ബലമുണ്ടായിരുന്നു. ഹിന്ദുവിഭാഗത്തിലെ ജനങ്ങളായിരുന്നു ജനസംഖ്യയിലധികവും, അവർക്ക് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനോടായിരുന്നു താത്പ്പര്യം. സർദാർ പട്ടേൽ ഇന്ത്യൻ പോലീസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 മുതൽ 18 വരെ നീണ്ടുനിന്ന 'ഓപ്പറേഷൻ പോളോ' എന്ന സൈനികനീക്കത്തിലൂടെ ഹൈദരാബാദ് കീഴടക്കി. ഇന്ത്യനാർമി ഈ ഓപ്പറേഷനെ രഹസ്യമായി സഹായിക്കുകകയും ചെയ്തു. 'ഹൈദരാബാദിലെ ഉസ്മാൻ അലി ഖാൻ നിസാമിനെ' സെപ്റ്റംബർ 23 ഓടെ കീഴടങ്ങിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ വർഗ്ഗീയകലാപത്തിൽ അന്പതിനായിരത്തിനും രണ്ടുലക്ഷത്തിനുമിടയിൽ ജനങ്ങൾ കൊല്ലപ്പെട്ടെന്നതും ചരിത്രം. ജുനഗഡ് ഭരിച്ചിരുന്നത് 'മുഹമ്മദ് മഹാബത് ഖാൻജി' നവാബായിരുന്നു. അദ്ദേഹത്തിന്റേയും പ്രജകളിലധികവും ഹിന്ദുവിഭാഗത്തിലെ ജനങ്ങളായിരുന്നു. 'മുഹമ്മദ് മഹാബത് ഖാൻജി' ജുനഗഡ് പാക്കിസ്ഥാനിൽ ലയിപ്പിക്കാനിഷ്ടപ്പെട്ടിരുന്നു. 1947 സെപ്റ്റംബർ 15 ന് 'മൗണ്ട്ബാറ്റൺ പ്രഭുവിനോട്' പാക്കിസ്ഥാനിൽ ലയിക്കാനുള്ളതീരുമാനമറിയിച്ചു. കടൽമാർഗ്ഗം പാക്കിസ്ഥാനുമായി അതിർത്തിപങ്കിട്ടുകൊള്ളാമെന്നും 'പാക്കിസ്ഥാൻ നേതാവ് ജിന്ന'യുമായി കരാറിലെത്തുകയും ചെയ്തു. എന്നാൽ ജുനഗഡിലെ അംഗരാജ്യങ്ങളായ 'ബാബറിയാവാദും' 'മംഗ്രോളിലെ ഷേഖും' ഹിന്ദുക്കൾക്കും മുസ്ളീങ്ങൾക്കും ഒന്നിച്ചുതാമസിക്കാൻകഴിയില്ലെന്നവാദം തൃണവത്ഗണിച്ച് 'ഇന്ത്യൻ യൂണിയനിൽ' ചേരാൻ തീരുമാനിച്ചു. ചുറ്റും ഇന്ത്യൻ യൂണിയനാൽ ചുറ്റപ്പെട്ട അവസ്ഥയായപ്പോൾ 'മുഹമ്മദ് മഹാബത് ഖാൻജി' നവാബ് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. തുടർന്ന് 'സമൽദാസ് ഗാന്ധിയുടെ' നേതൃത്വത്തിൽ ജുനഗഡ് ജനങ്ങൾക്കായി ജനാധിപത്യ സർക്കാരുണ്ടാക്കുക്കുകയും ചെയ്തു. എല്ലാത്തിനും പിന്നിൽ 'സർദാർ പട്ടേലിന്റെ കൂർമ്മബുദ്ധി'യായിരുന്നു പ്രവർത്തിച്ചത്. തിരുവിതാംകൂറും ജോധ്പൂരും ഭോപ്പാലും ആദ്യം സ്വരാജ്യം എന്ന ആശയം മുന്നോട്ട് വെച്ചെങ്കിലും സർദാർ പട്ടേലിന്റെ സമയോചിതമായ ഇടപെടലുകൾ അവരെ 'ഇന്ത്യൻ യൂണിയനിൽ' അംഗങ്ങളാക്കിമാറ്റി. സ്വാതന്ത്യാനന്തരം ലക്ഷദ്വീപടക്കമുള്ള ദ്വീപസമൂഹങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നേവിക്കപ്പലുകളയച്ചപ്പോൾ അവസരത്തിനൊത്തുയർന്ന് ഇന്ത്യൻ നേവൽ കപ്പലുകളയച്ച് ആ ശ്രമം പരാജയപ്പെടുത്തിയതും 'സർദാർ പട്ടേലാ'യിരുന്നു. 'ജമ്മു കാശ്മീർ' മുഴുവനായും ഇന്ത്യയുടേതാണെന്നാദ്യം പറഞ്ഞതും നമ്മുടെ പട്ടേലുതന്നെയായിരുന്നു. ഇന്ന് നാം കാണുന്ന ഇന്ത്യ അങ്ങിനെ 'സർദാർ പട്ടേലിന്റെ' കഴിവിൽ ഒരു രാജ്യമായി രൂപാനാതരപ്പെട്ടു. 'സർദാർ പട്ടേൽ' എന്ന അതികായകന്റെ കഴിവിലൂന്നി ഇന്ത്യയങ്ങിനെ ലോകരാജ്യങ്ങളുടെ മുന്നിൽ വിശാലമായ ഭൂപ്രകൃതികാട്ടി,ഒരു സ്വാതന്ത്രപരമാധികാര ജനാധിപത്യ രാജ്യമായി തലയുയർത്തിനിന്നു. തന്നോട് കൂടെ നിന്ന എല്ലാ നാട്ടുരാജാക്കന്മാരോടും നന്ദിയും കടപ്പാടും അറിയിച്ച അദ്ദേഹം ഈ രക്തരഹിതവിപ്ലവത്തിന് കൂടെനിന്ന എല്ലാ ജനങ്ങളെയും അഭിനന്ദിക്കുകയും ഈ വിജയം ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു.'ഭാരതം' എന്ന എക്കാലവും വിഘടിച്ചുനിന്നിരുന്ന നാട്ടുരാജ്യങ്ങളെ ചേർത്ത്നിർത്തി 'ഇന്ത്യ' എന്ന മഹാ ജനാധിപത്യരാഷ്ട്രം നിർമ്മിച്ചൂ എന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഒരേടായി എന്നെന്നും നിലനില്ക്കും..
നന്ദി..നല്ല നമസ്ക്കാരം..
എഴുതിയത്- പ്രിൻസ് പവിത്രൻ
കടപ്പാട്- സമൂഹമാദ്ധ്യമങ്ങൾ
Wow
Comment

Saturday 23 September 2017

അമേരിക്ക - ഉത്തര കൊറിയ സംഘര്‍ഷം



കടപ്പാട് ; ചരിത്രാന്വേഷികള്‍ -ശരത് പ്രസാദ്‌


അമേരിക്ക - ഉത്തര കൊറീയ
യുഎന്നിന്റെ വിലക്ക് മറികടന്നു നിരന്തരം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയ അമേരിക്കക്ക് മാത്രമല്ല മറ്റെല്ലാ ലോക രാജ്യങ്ങൾക്കും വെല്ലുവിളി തന്നെയാണ്.രാജ്യ സുരക്ഷയ്ക്കായി പല രാജ്യങ്ങളും ആണവായുധങ്ങൾ സൂക്ഷിക്കാറുണ്ട് എന്നത് ശരിയാണ് .എന്നാൽ കിം ജോംഗ് ഉന്നിനെ പോലെ ഒരു കിറുക്കൻ ഏകാധിപതി ഭരിക്കുന്ന രാജ്യത്തു ആണവായുധങ്ങൾ കുന്നു കൂടുന്നത് ഒട്ടും ആശ്വാസ്യകരമല്ല .ശീതയുദ്ധകാലത്തു പോലും കണ്ടിട്ടില്ലാത്ത പ്രകോപനങ്ങളാണ് ഉത്തര കൊറിയ നടത്തുന്നത് .ജപ്പാന് മുകളിലൂടെ 2 വട്ടം ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു യുഎൻ ഉപരോധങ്ങൾക്കു തങ്ങൾ പുല്ലു വിലയാണ് കല്പിച്ചിരിക്കുന്നതെന്നു കിം വ്യക്തമാക്കിയിട്ടുണ്ട് .
അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ശവമടക്കിനു പോലും തങ്ങൾ ബാക്കിയുണ്ടാവില്ലെന്നു ഉത്തര കോറീയയ്ക്കും കിമ്മിനും വ്യക്തമായി അറിയാം .അതിനാൽ സഖ്യ രാജ്യങ്ങളായ ദക്ഷിണ കോറീയേയും ജപ്പാനെയും മുൻനിർത്തിയാണ് കിംമിന്റെ ഭീഷണി .ജപ്പാനും ദ:കൊറിയയും കിംമിന്റെ മിസൈൽ പരിധിക്കുള്ളിലാണുള്ളത്.അത് മാത്രമല്ല ദ:കൊറിയൻ തലസ്‌ഥാനമായ സോൾ കേന്ദ്രീകരിച്ചു ആണവപോർമുന ഘടിപ്പിച്ച മിസൈൽ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ് നാറ്റോ യുടെ കണ്ടെത്തൽ .അമേരിക്കയുടെ ഭാഗത്തു നിന്ന് ഒരു ആക്രമണമുണ്ടായാല് ഉ :കൊറീയ ആദ്യം ലക്ഷ്യമിടുന്നത് സോൾ ആയിരിക്കും.രാജ്യത്തിൻറെ ഏതാണ്ട് പകുതി ജനം തിങ്ങിപ്പാർത്തു കഴിയുന്ന സോൾ നിമിഷ നേരം കൊണ്ട് ചാമ്പലാക്കാൻ ഉ :കോറീയയ്ക്കു കഴിയും .മാത്രമല്ല ജപ്പാന് മുകളിലൂടെ അവസാനം വിക്ഷേപിച്ച ICBM ജപ്പാനും താണ്ടി 3700 കിലോമീറ്റർ സഞ്ചരിച്ചാണ് പസഫിക്കിൽ പതിച്ചത് .ഇതിലൂടെ ജപ്പാനും തങ്ങളുടെ മിസൈൽ പരിധിക്കുളിലാണെന്നു ഉ ;കൊറീയ വ്യക്തമാക്കിയിട്ടുണ്ട് .അമേരിക്കൻ മിസൈൽ പ്രതിരോധ സംവിദാനമായ THAAD മിസൈൽ ഡിഫൻസ് സിസ്റ്റം ജപ്പാനിലും ദ ;കൊറിയയിലും സ്ഥാപിച്ചിട്ടുണ്ട് .എന്നിരുന്നാലും ലക്ഷ്യ സ്ഥാനത്തോട് അടുക്കുമ്പോൾ മാക് 20 വേഗത വരെ കൈവരിക്കാൻ കഴിയുന്ന ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നു കണ്ടു തന്നെ അറിയണം.2 തവണ തങ്ങൾക്കു മുകളിലൂടെ പറന്ന മിസൈലുകൾ ജപ്പാൻ പ്രതിരോധിക്കാൻ ശ്രമിച്ചില്ല എന്നതും വസ്തുതയാണ്. തങ്ങളുടെ സഖ്യ രാജ്യങ്ങൾ ആക്രമിക്കപ്പെടുന്നത് അമേരിക്കൻ അന്തസ്സിനു തീരാകളങ്കം സമ്മാനിക്കും എന്നത് ട്രംപിന് നന്നായി അറിയാം .അത് കൊണ്ട് തന്നെയാണ് വാഗ്‌വാദത്തിനപ്പുറം ഒരു ആക്രമണത്തിന് അമേരിക്ക മടിക്കുന്നതും.
ലോകത്തിലെ തന്നെ ഒന്നാമത്തെ നാവിക ശക്തിയായ യുഎസ് തങ്ങളുടെ ആണവ മുങ്ങിക്കപ്പലുകലുകളും aircraft ക്യാരിയറുകളുമായി നേരിട്ട് ഒരു ആക്രമണത്തിന് മുതിരുകയാണെങ്കിൽ 20 മിനിറ്റു തന്നെ വേണ്ട ഉ: കൊറീയ ഭസ്മമാവാൻ.പക്ഷെ പിന്നീട് റഷ്യയുടെയും ചൈനയുടെയും നിലപാട് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കു കടക്കില്ലേ എന്ന് അമേരിക്കയും നാറ്റോയും ഭയപ്പെടുന്നു.പ്രത്യേകിച്ച് നിലവിൽ റഷ്യയുമായും ചൈനയുമായും യുഎസ് പല കാര്യങ്ങളിലും അസ്വാരസ്വങ്ങളിലാണ് എന്നത് തന്നെ .എന്തായാലും ഹൈഡ്രെജെൻ ബോംബ് ഉൾപ്പെടെ വിനാശകാരിയായ ആണവായുധങ്ങൾ ഉത്സവപ്പറമ്പിലെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന കിം ജോങ്ങിനെ പൂട്ടേണ്ടത് ലോകസമാധാനത്തിന് അത്യാവശ്യം തന്നെയാണ്.

ചോര ചിന്തിയ മരതകദ്വീപ്



ചോര ചിന്തിയ മരതകദ്വീപ്       ഭാഗം -1

കടപ്പാട് ; ചരിത്രാന്വേഷികള്‍ - ശ്രീ  വിപിന്‍ കുമാര്‍

ബിസി ആറാം നൂറ്റാണ്ടു മുതല്‍ സിംഹള-തമിഴ് തര്‍ക്കം ആരംഭിച്ചതായാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തങ്ങളാണ് ശ്രീലങ്കയിലെ ആദിമവംശജരെന്നു സിംഹളരും തമിഴരും അവകാശവാദമുന്നയിക്കുന്നു. സിംഹള-തമിഴ് രാജാക്കന്മാര്‍ മാറിമാറി ഭരിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. ആര്യന്‍ സംസ്കാരം പിന്തുടരുന്ന സിംഹളരും ദ്രാവിഡ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായ തമിഴരും തമ്മിലുള്ള സംസ്കാരിക സ്വരച്ചേര്‍ച്ചയില്ലായ്മയും യുദ്ധങ്ങളെ തുടര്‍ന്നുണ്ടായ ശത്രുതയുമാണ് ചരിത്രത്തേക്കാള്‍ പഴക്കമുള്ള സിംഹള-തമിഴ് വൈര്യത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യയിലെ സമര്‍ഥരായ ചോള/പാണ്ഡ്യരാജാക്കന്മാര്‍ പലപ്പോഴും ലങ്ക അടക്കി ഭരിച്ചിരുന്നു. സിംഹള രാജാവും തമിഴ് രാജാവും ഒരേസമയം പ്രവിശ്യകളില്‍ അയല്‍ക്കാരായും ഭരണം നടത്തി. തമിഴ് രാജാക്കന്മാരെ ഭയന്ന് സിംഹളസാമ്രാജ്യം തെക്കോട്ട് നീങ്ങിനീങ്ങി കാന്‍ഡി വരെ യെത്തി.
വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തമിഴ് രാജാക്കന്മാരുടെ സ്വയം ഭരണത്തില്‍ തമിഴര്‍ സമാധാനമായി കഴിഞ്ഞിരുന്നതായി 13-ആം നൂറ്റാണ്ടിലെ രേഖകളില്‍ കാണുന്നു. യൂറോപ്യന്മാര്‍ കീഴടക്കുന്നതുവരെ ലങ്കന്‍ ചരിത്രത്തിലെ സമാധാനകാലം തുടര്‍ന്നു. 1505 ല്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ സിംഹളര്‍ക്കും തമിഴര്‍ക്കും പ്രത്യേകം സാമ്രാജ്യം നല്‍കിയതായി ചരിത്രമുണ്ട്. 1619 ല്‍ തമിഴ് രാജാവായ ശങ്കിലികുമാരനെ പോര്‍ച്ചുഗീസുകാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും ഗോവയില്‍ കൊണ്ടുവന്ന് തൂക്കിലേറ്റുകയും ചെയ്തതോടെ സ്ഥിതി മാറി. പിന്നീട് വന്ന ഡച്ചുകാര്‍ സിംഹളരുടെയും തമിഴരുടെയും വംശീയത മാനിച്ച് രണ്ടുകൂട്ടര്‍ക്കും വിവിധ ഭരണമേഖലകള്‍ തിരിച്ചു നല്‍കി. പിന്നീടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച സിംഹളര്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ കൂട്ടാക്കിയില്ല. സിംഹളരെ ഒരു പാഠം പഠിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തെക്കേ ഇന്ത്യയില്‍ നിന്ന് തമിഴരെ ഇറക്കാന്‍ തീരുമാനിച്ചു. തമിഴ്-സിംഹള വംശീയതയെ മാനിക്കാതെ എല്ലാ പ്രവിശ്യകളും ലയിപ്പിച്ച് ഇരുകൂട്ടരെയും ഭിന്നിപ്പിച്ച് കാര്യം സാധിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ആദിതമിഴര്‍ക്കും സിംഹളര്‍ക്കും ഇടയിലേക്ക് പകയുടെ പുതിയ അദ്ധ്യായം രചിച്ച് ഇന്ത്യയില്‍ നിന്നും തമിഴ് തോട്ടം തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റമുണ്ടായി. 1825ല്‍ ആദ്യ ബാച്ച് തൊഴിലാളികള്‍ കടല്‍ കടന്നു. 1860 ആയപ്പോഴേക്കും കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.
തിരുച്ചിറപ്പള്ളി മേഖലയില്‍ നിന്നുള്ളവരായിരുന്നു ആദ്യമെത്തിയ തൊഴിലാളികളേറെയും. പിന്നീട് കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും കുടിയേറി. തൊഴിലാളികളെ വന്‍ തോതില്‍ ദ്വീപിലേക്ക് കടത്തിയ കരാറുകാര്‍ ഇവരെ ചതിക്കുകയായിരുന്നു. രാമേശ്വരത്തുനിന്ന് ബോട്ടുകളിലും ചെറുകപ്പലുകളിലും ശ്രീലങ്കയിലെ തലൈമന്നാറില്‍ ഇറങ്ങി ദിവസങ്ങളോളം വനത്തിലൂടെ നടന്നാണ് തൊഴിലാളിസംഘങ്ങള്‍ കാന്‍ഡിയിലെയും കൊളോബോയിലെയും തേയിലത്തോട്ടങ്ങളില്‍ എത്തിയിരുന്നത്. ദാരിദ്ര്യമാണ് ഈ പലായനത്തിന് അവരെയന്ന് നിര്‍ബന്ധിതരാക്കിയത്. തുച്ഛമായ വേതനത്തില്‍, ദുര്‍ഘട സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ആയിരങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബ്രിട്ടീഷുകാരായ തോട്ടമുടമകള്‍ തയ്യാറായില്ല. പരിതാപകരമായ അവസ്ഥയില്‍ സായിപ്പിന്റെ മാത്രമല്ല, കങ്കാണിമാരുടെ പീഢനവും സഹിച്ചായിരുന്നു തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലി ചെയ്തത്. എന്നാല്‍ ലങ്കന്‍ തമിഴരുടെ സ്ഥിതി താരതമ്യേന ഭേദമായിരുന്നു. അവരില്‍ പലരും മിഷനറി വിദ്യാലയങ്ങളില്‍നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലികളിലെത്തി.
1948ല്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ശ്രീലങ്ക സ്വതന്ത്രമായി. കേംബ്രിജ്ഡ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യുഎന്‍പിയുടെ നേതൃത്വത്തിലേക്കു വന്ന ഡോണ്‍ സ്റ്റീഫന്‍ സേനനായകെ ആദ്യ പ്രധാനമന്ത്രിയായി. എന്നാല്‍ ദൈന്യത നിറഞ്ഞ നാളുകള്‍ മാറി പ്രത്യാശയുടെ പുലരി എത്തുമെന്ന്‍ സ്വപ്നം കണ്ടിരുന്ന തോട്ടം തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്തായി. തമിഴ് തോട്ടം തൊഴിലാളികള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ടായിരുന്നു തുടക്കം. 1949ല്‍ തമിഴര്‍ക്ക് വോട്ടവകാശവും നിഷേധിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കി. രണ്ടു തമിഴ് വംശജരെ എം.പി.മാരാക്കി പ്രശ്നമ്പരിഹരിക്കാന്‍ പിന്നീട് ശ്രമമുണ്ടായി. ലങ്കന്‍ തോട്ടങ്ങളില്‍ തലമുറകളോളം അടിമകളെപ്പോലെ പണിയെടുത്ത തമിഴരുടെ അവകാശനിഷേധത്തിനെതിരെ ഏതാനും ഇടതനുഭാവികളായ സിംഹള എം.പി.മാരും രംഗത്തുവന്നു. സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ലേബര്‍ യൂണിയന്റെ ആവിര്‍ഭാവം ഇങ്ങനെയായിരുന്നു. ഗാന്ധിയനായ സാമുവല്‍ ജെയിംസ് ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ സിലോണ്‍ തമിഴ് സ്റ്റേറ്റ് പാര്‍ട്ടിയും ഈ സമയത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
തമിഴ്നാട്ടുകാരുടെ സഹായത്തോടെ ലങ്കയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാരെന്ന മനോഭാവമായിരുന്നു തമിഴ് വംശജരെക്കുറിച്ച് സിംഹളര്‍ പുലര്‍ത്തിയത്. സിലോണിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃകയില്‍ രൂപീകരിച്ച സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തമിഴ് വംശജനായ സ്ഥാപകനും മന്ത്രിയുമായ പൊന്നമ്പലം അരുണാചലത്തിന്റെയും മറ്റും ദേശസ്നേഹനിലപാടുകള്‍ സിംഹളസ്പര്‍ധയില്‍ മുങ്ങിപ്പോയി. 1953ല്‍ സര്‍ ജോണ്‍ കൊത്ലേവാലയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ സര്‍ക്കാര്‍ പൊന്നമ്പലത്തെയും മറ്റും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. തമിഴും സിംഹളവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ജാഫ്നയില്‍ പ്രസംഗിച്ചതോടെ കൊത്ലേവാലയ്ക്കെതിരെ സിംഹളര്‍ തിരിഞ്ഞു. 1956 ല്‍ ലങ്കയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അധികാരം ലഭിച്ചാല്‍ 24 മണിക്കൂറിനകം സിംഹളയെ ഭരണഭാഷയായി പ്രഖ്യാപിക്കുമെന്നായിരുന്നു യുഎന്‍പി വിട്ട് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി രൂപീകരിച്ച സോളമന്‍ ബന്ദാരനായകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ യുഎന്‍പിയെ പരാജയപ്പെടുത്തി ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തി.
1956- അഹിംസ ഉപദേശിച്ച ബുദ്ധന്‍ ജനിച്ചിട്ട് 2500 വര്‍ഷം തികയുന്നു. ലങ്കയില്‍ ഹിംസയുടെ യുഗത്തിന് തുടക്കം കുറിച്ച നിയമഭേദഗതി നിലവില്‍ വന്നതും ആ വര്‍ഷമാണ്. സിംഹളയെ ശ്രീലങ്കയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സിംഹള വണ്‍ലി ആക്ട് (Sinhala Only Act of 1956) സിംഹള-തമിഴ് വംശീയപ്രശ്നത്തെ രൂക്ഷമാക്കി. ഭരണപക്ഷമായ ഫ്രീഡം പാര്‍ട്ടി കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷമായ യുഎന്‍പിയും പിന്തുണച്ചു. സിംഹളവികാരത്തിന്റെ തള്ളലില്‍ കാട്ടുന്ന ഈ അനീതി രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാകുമെന്ന് ലങ്കാ സമസമാജ പാര്‍ട്ടി എംപിമാരായ ലെസ്ലി ഗുണവര്‍ധനെയും കാല്‍വിന്‍ ആര്‍ ഡിസില്‍വയും മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരുമത് ചെവികൊണ്ടില്ല. 1956 ജൂണില്‍ ലങ്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്ന ബില്ലിനെതിരെ തമിഴ് കക്ഷിയായ ഫെഡറല്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ സിംഹളര്‍ കുത്തിയിരുന്നവര്‍ക്കിടയിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.തമിഴ് വംശജര്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. അവരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. പോലീസ് പലയിടത്തും നോക്കുകുത്തിയായി. കലാപം അവസാനിച്ചപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം 150 തമിഴ് വംശജരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ശ്രീലങ്കന്‍ സ്വാതന്ത്ര്യദിനമായ ഫെബ്രുവരി 4 വിലാപത്തിന്റെ ദിനമായി തമിഴര്‍ ആചരിച്ചു. സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമല്ല, ഭൂമി പതിച്ചുനല്‍കുന്നതുള്‍പ്പെടെ എല്ലാ മേഖലകളിലും തമിഴര്‍ രണ്ടാം പൗരന്മാരായി പരിഗണിക്കപ്പെട്ടു. തമിഴ് മേഖലകളില്‍ സിംഹള നമ്പര്‍പ്ലേറ്റുകള്‍ മായ്ച്ചും ബോര്‍ഡുകള്‍ക്ക് കറുപ്പടിച്ചും തമിഴര്‍ തിരിച്ചടിച്ചു. സംഗതി കൈവിട്ട് പോകുന്നതുകണ്ട് ബന്ദാരനായകെ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ തമിഴ് എം പിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തമിഴ് ഉപയോഗിക്കുന്നതിലുണ്ടായിരുന്ന ചില വിലക്കുകള്‍ക്ക് അയവു വരുത്തി. തമിഴ് പ്രദേശങ്ങളില്‍ സ്വതന്ത്ര കൗണ്‍സിലുകള്‍ രൂപീകരിക്കാനും നിയമം പാസാക്കി. പക്ഷേ സിംഹളരുടെ എതിര്‍പ്പ് മൂലം ശെല്വനായകം-ബന്ദാരനായകെ കരാറുകളും പിന്‍വലിക്കേണ്ടിവന്നു. കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. വരീന്ദ്ര ടാര്‍സി വിറ്റാച്ചിയെപ്പോലുള്ള പ്രശസ്തരായ ലങ്കന്‍ പത്രപ്രവര്‍ത്തകര്‍ ഇതിനെതിരെ ശബ്ദിച്ചു. സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1959 സെപ്റ്റംബര്‍ 25ന് ലങ്കയിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകം അരങ്ങേറി. പ്രധാനമന്ത്രി ബന്ദാരനായകെയെ ഒരു ബുദ്ധഭിക്ഷു വെടിവെച്ചു കൊന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തിന്റെ ആനുകൂല്യത്തില്‍ ബന്ദാരനായകെയുടെ വിധവ സിരിമാവോ ജയിച്ചുകയറി. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രധാനമന്ത്രിയായി ചരിത്രം തിരുത്തിയെഴുതി.ശെല്‍വനായകത്തിന്റെ നേതൃത്വത്തില്‍ ജാഫ്നയിലും മറ്റും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. കന്‍കേശന്‍തുറയില്‍ അദ്ദേഹത്തിന്റെ പ്രേരണയില്‍ തപാല്‍ സര്‍വീസ് ആരംഭിച്ചു. എന്നിട്ടും തമിഴരുടെ ജനനസര്‍ട്ടിഫിക്കറ്റുപോലും സിംഹളത്തില്‍ നല്‍കി സിരിമാവോ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. സത്യാഗ്രഹങ്ങളെ അടിച്ചമര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ തമിഴ് യുവാക്കള്‍ സിംഹളഭാഷ പഠിച്ചു.
അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായി മാത്രം സിംഹള-തമിഴ് പ്രശ്നത്തെ കണ്ട ലങ്കയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന തീവ്രവാദത്തെ മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണമില്ലാതെപോയി. ഇടയ്ക്ക് തമിഴര്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കാന്‍ ഒരു പാര്‍ട്ടി ശ്രമിച്ചാല്‍ സിംഹളര്‍ അനീതി നേരിടുന്നു എന്നു മുറവിളി കൂട്ടി അത് റദ്ദാക്കിക്കുന്നതിലായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ. തമിഴരുടെ ഉള്ളില്‍ പ്രതികാരവാഞ്ഛ വളരുന്നത് ആരും ശ്രദ്ധിച്ചില്ല.
1965ല്‍ ദദ്ലീ സേനാനായകെയുടെ നേതൃത്വത്തില്‍ യുഎന്‍പി ഭരണത്തിലേറി. 1970 ല്‍ സിരിമാവോ അധികാരത്തില്‍ തിരിച്ചെത്തി. 1972ല്‍ സിരിമാവോ നടപ്പാക്കിയ ഭരണഘടനാപരിഷ്കാരത്തിലെ പ്രധാന നിര്‍ദേശം വഴിത്തിരിവായി. അന്നുമുതല്‍ സിലോണ്‍ ശ്രീലങ്ക എന്ന്‍ വിളിക്കപ്പെട്ടു.
മോസ്കോയില്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന വിജയവീരയുടെ നേതൃത്വത്തില്‍ തീവ്ര ഇടതുപക്ഷമായ ജനതാ വിമുക്തി പെരമുന (ജെവിപി) ആഭ്യന്തരകലാപം ആരംഭിച്ചത് ഇതിനിടെയാണ്. 1971ഏപ്രിലില്‍ സ്വന്തമായി ആയുധമുണ്ടാക്കി ജെവിപിക്കാര്‍ സൈന്യത്തെ നേരിട്ടതോടെ ലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സഹായം തേടി. കലാപം 30,000 പേരുടെ ജീവനെടുത്തു.
സർവകലാശാലകളിൽ സിംഹള രേക്കാൾ കൂടുതൽ മാർക് വാങ്ങുന്ന തമിഴർക്കു മാത്രം പ്രവേശനം എന്ന നിയമവും ഇതിനിടെ പാസായി. തമിഴ്നാട്ടിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും തമിഴ് സിനിമയും ലങ്കയിൽ പാടില്ലെന്ന് സർക്കാർ ശഠിച്ചു. പാർലമെന്റിൽ തമിഴരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശെൽവനായകത്തിന്റെയും മറ്റും പരിശ്രമങ്ങൾക്ക് സിംഹളർ ചെവികൊടുത്തതേയില്ല. ജാഫ്നയിലും മറ്റും ഡിഎംകെയുടെ പ്രവർത്തനം നിരോധിച്ചു കൊണ്ട് സിരിമാവോ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു. മുതിർന്ന തമിഴ് നേതാക്കൾ ഗാന്ധിസവും അഹിംസയും ചെയ്യുമ്പോൾ സായുധ പോരാട്ടത്തിലൂടെ സിംഹള ആധിപത്യത്തെ ചെറുക്കാൻ യുവാക്കൾ വിവിധ ഗ്രൂപ്പുകളായി സംഘടിച്ചു തുടങ്ങുകയായിരുന്നു.
1970കളുടെ തുടക്കം വരെ സ്വതന്ത്ര തമിഴ് രാഷ്ട്രവാദത്തിന് വ്യക്തമായ രൂപം ഉണ്ടായിരുന്നില്ല. 1971 ൽ ബംഗ്ലാദേശിന്റെ രൂപീകരണം സ്വതന്ത്ര തമിഴ് ഈഴം എന്ന സ്വപ്നത്തിന് മിഴിവേകി. 1974 ജനുവരി, സിംഹള - തമിഴ് പ്രശ്നത്തിൽ നിർണായകമായി. ജാഫ്നയിൽ സംഘടിപ്പിക്കപെട്ട ആഗോള തമിഴ് ഭാഷാ സമ്മേളനത്തിനു നേരെ പ്രകോപനമില്ലാതെയുണ്ടായ പോലീസ് അതിക്രമത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. തിരിച്ചടിക്കു തമിഴ് ന്യൂ ടൈഗേഴ്സ് (പുലിപ്പടൈ) എന്ന രഹസ്യ സംഘടന തയ്യാറെടുത്തു. 1975 ജൂലൈയിൽ ജാഫ്ന മേയറും സിരിമാവോയുടെ വിശ്വസ്തനുമായ തമിഴ് വംശജൻ ആൽഫ്രഡ് ദുരിയപ്പ ന്യൂ ടൈഗേഴ്സ് പോരാളികളായ നാൽവർ സംഘത്തിന്റെ വെടിയേറ്റു മരിച്ചു. തുടർന്ന് ഒളിവിലായിരുന്ന ടൈഗർ പോരാളികൾ 1976 മേയ് അഞ്ചിന് ജാഫ്നയിലെ ഒരു രഹസ്യ താളത്തിൽ വീണ്ടും ഒത്തുചേർന്നു. ആ പ്രതികളിൽ ഒരാളിൽ നിന്നാണ് തമിഴ് വിമോചന പോരാട്ടത്തിന്റെ നവചരിത്രം ആരംഭിക്കുന്നത്. വേലുപ്പിള്ള പ്രഭാകരൻ ആയിരുന്നു ആ ഒരാൾ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ ഗറില്ലാ സംഘടനകളിലൊന്ന് - തമിഴ് ഈഴ വിടുതലൈ പുലികൾ അഥവാ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (LTTE) അവിടെ പിറവിയെടുക്കുകയായിരുന്നു.
തുടരും....

LikeShow More Reactions
Comment

Search This Blog