Tuesday 26 July 2016

ഓപ്പറേഷൻ വിജയ്

                       ഓപ്പറേഷൻ വിജയ്                                                       ...ഹിമവാൻ നമിച്ച പോരാട്ടവീര്യം ...

കടപ്പാട് ; അതുല്‍ വിജയ്‌ -ചരിത്രാന്വേഷികള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ ചരിത്രം പരതിയാൽ അത് സ്വാതന്ത്യലബ്ദ്ധിയുടെ കാലത്തോളം നീളും ...വിഭജനത്തെ തുടർന്ന് ഒരിടത്തും ചേരാതെ നിന്ന കാശ്മീരിലേക്ക് , അഫ്ഘാൻ ഗോത്രവർഗ്ഗ സേനയുമായി പാകിസ്ഥാൻ കടന്നു കയറിയതു മുതൽ , ലോകത്തിലെ ഏറ്റവും മനോഹരമായ താഴ്വരയും ഹിമഗിരിനിരകളും വെടിയൊച്ചകളാൽ മുഖരിതമാണ് ...അന്നുമുതലിന്നോളം , ലോകത്തിലെ ഏറ്റവും പ്രശ്നസങ്കീർണമായ പ്രദേശങ്ങളിലൊന്നായി കശ്മീർ ഇന്നും നമ്മുടെ ദിനങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു ..
1965 ലെയും 1971ലേയും യുദ്ധങ്ങളിൽ നിർണായകവിജയം നേടിയിട്ടും ,കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളുടേയുമിടയിൽ ഒരു കീറാമുട്ടിയായി അവശേഷിച്ചു ...ലോകവേദികളിലെ വാഗ്വാദങ്ങളായും , ഇടക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളായും , അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങളായും പാകിസ്ഥാൻ ഈ പ്രദേശത്തെ പ്രശ്നഭരിതമാക്കി തന്നെ നിർത്തി ...എല്ലാം കൊണ്ടും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രധാനമായ കാര്യമാണ് ഒരു ശത്രുവിനെ കാട്ടി ,ജനങ്ങളെ മുൾമുനയിൽ നിർത്തുക എന്നത് ...അതുകൊണ്ടുതന്നെ വെടിയൊച്ചകളും വിവാദങ്ങളും മാറ്റൊലിക്കൊള്ളുന്ന കശ്മീർ പാകിസ്ഥാന്റെ ജീവവായുവാണ് ..അത് സമാധാനപരമായി അവസാനിക്കാൻ അവർ അനുവദിക്കുകയുമില്ല ...അതുപോലെ സർക്കാരും സൈന്യവും എന്നും പരസ്പര സംശയത്തോടെയാണ് അവിടെ നിലകൊള്ളുന്നത് ...ഏതു നിമിഷവും അട്ടിമറിക്കപ്പെടാവുന്ന അവസ്ഥയിലാണ് ഓരോ ജനാധിപത്യസർക്കാരും പാകിസ്ഥാനിൽ ദിനങ്ങൾ തള്ളി നീക്കുന്നത് ...
ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ് 1999 ഫെബ്രുവരിയിൽ ,ഇന്ത്യ -പാകിസ്ഥാൻ ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിറക്കുന്നത് ..ദൽഹി ലാഹോർ റൂട്ടിലാരംഭിച്ച ബസ് സർവീസിന്റെ ഉത്‌ഘാടന ഓട്ടത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വാജ്‌പേയി ആഗ്രഹിച്ചപ്പോൾ , കാലം കാത്തുനിന്ന ഒരു സമാധാന കാലത്തിന്റെ തുടക്കമായി അതിനെ ലോകം സ്വീകരിച്ചു ...വാഗ അതിർത്തിയിലെ വെള്ളവര കടന്ന് അടൽജി പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ ഒരു പുതിയ യുഗപ്പിറവിയാണ് ഉദിച്ചുയർന്നത് എന്നാണു ലോകസമൂഹം വിലയിരുത്തിയത് ...വിജയകരമായ ആ നയതന്ത്രദൗത്യം നടക്കുമ്പോൾ , അതിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനുള്ള ചതിയുടെ രസതന്ത്രം പാക് സൈനികപ്പുരകളിൽ ഒരുങ്ങുന്നുണ്ടായിരുന്നു ..
വിശാലമായ കശ്മീരിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം പാകിസ്ഥാൻ നിയന്ത്രണത്തിലാണ് ..1947 ൽ , അവർ അനധികൃതമായി കൈയേറിയ ഭാഗം പാക് അധീന കാശ്മീരായി മാറി ...തൽക്കാലത്തെ വെടിനിർത്തൽ കരാർ പ്രകാരം ഭാരത നിയന്ത്രണത്തിലുള്ള കാശ്മീരും പാക് അധീന കാശ്മീരും വേർതിരിച്ച് അന്ന് ഒരു നിയന്ത്രണ രേഖ നിലവിൽ വന്നു (LOC -Line of Control )...ഇരു സൈന്യങ്ങളും ഈ നിയന്ത്രണ രേഖക്ക് ഇരുവശവുമായി നിലയുറപ്പിച്ചു ...വളരെ നീണ്ട അതിർത്തിയിൽ ,പലസ്ഥലത്തും ഏറ്റുമുട്ടലുകൾ പതിവായിരുന്നു എങ്കിലും നിയന്ത്രണ രേഖയിലെ കാർഗിൽ പ്രദേശം സമാധാന പൂർണമായിരുന്നു ...ഇരു വശത്തെയും സൈനികർ തമ്മിൽ സൗഹ്രദ ബന്ധങ്ങൾ പോലും അവിടെ പതിവായിരുന്നു ..
പർവത പട്ടണമായ കാർഗിലും പരിസരവും മറ്റു അതിർത്തി പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്ഥമാണ് .ചൂടുകാലത്ത് പോലും മരം കോച്ചുന്ന തണുപ്പും ഹിമക്കാറ്റും ഉള്ള കാർഗിൽ , ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിലിട്ടറി ബേസുകളിലൊന്നാണ് ...തണുപ്പുകാലത്ത് താപനില -40 ഡിഗ്രി വരെ താഴും ..പരസ്പരമുള്ള ധാരണ പ്രകാരം , ഇരു പട്ടാളവും തണുപ്പുകാലത്ത് തങ്ങളുടെ നിരീക്ഷണ പോസ്റ്റുകളും ബങ്കറുകളും ഉപേക്ഷിച്ച് ബാരക്കുകളിലേക്ക് മടങ്ങും ..ഏതാണ്ട് നവംബറോടെ ബങ്കറുകൾ ഉപേക്ഷിക്കുന്ന പട്ടാളം മെയ് -ജൂൺ മാസങ്ങളോടെ മടങ്ങിയെത്തും ...ഇതാണ് പതിറ്റാണ്ടുകളായി തുടരുന്ന രീതി ..
1999 ഫെബ്രുവരിയിലെ, പ്രധാനമന്ത്രിയുടെ ലാഹോർ ബസ് യാത്രയും ,തുടർന്നുണ്ടായ അന്തരീക്ഷവും സൈനിക വൃത്തങ്ങളിൽ ഒരു ആശ്വാസത്തിന്റെ ചലനം ഉണ്ടാക്കിയിരുന്നു ...പക്ഷെ അതിനധികം ആയുസ്സുണ്ടായില്ല ..അക്കൊല്ലം മെയ് ആദ്യം അതിർത്തിപ്രദേശങ്ങളിൽ ആടു മേച്ചിരുന്ന ഗ്രാമവാസികളുടെ ആടുകൾ ദുരൂഹമായി അപ്രത്യക്ഷമാകാൻ തുടങ്ങി ...കൂടുതലന്വേഷിച്ചപ്പോൾ , ആളൊഴിഞ്ഞ ബങ്കറുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് അവർ ശ്രദ്ധിച്ചു ..പെട്ടന്ന് തന്നെ അവർ അടുത്തുള്ള സൈനിക ആസ്ഥാനത്ത് വിവരമെത്തിച്ചു ...കാര്യങ്ങൾ കണ്ടറിയാൻ ,ലെഫ്റ്റനന്റ് സൗരഭ് കാലിയയുടെ നേതൃത്വത്തിൽ മലകയറിയ സൈനികർ പിന്നീട് മടങ്ങി വന്നില്ല ...
സംശയിക്കപ്പെട്ട പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന സൈനിക വിമാനങ്ങളുടെ ക്യാമറകൾ ഒപ്പിയെടുത്തത് ഞെട്ടിക്കുന്ന ദ്ര്യശ്യങ്ങളാണ് ...ടോലോലിംഗ് ,ബട്ടാലിക് ,ദ്രാസ്, ടൈഗർ ഹിൽ തുടങ്ങി നമ്മുടെ നിർണായക പോസ്റ്റുകളിൽ മുഴുവൻ , വൻ ആയുധ സന്നാഹങ്ങളുമായി ശത്രു തമ്പടിച്ചിരിക്കുന്നു ...ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള പ്രധാന ഹൈവേ NH 1D യുടെ പ്രധാന ഭാഗം മുഴുവൻ പാകിസ്ഥാന്റെ നിരീക്ഷണ പരിധിയിലായി ...ലഡാക്കിലും സിയാച്ചിനിലുമുള്ള സൈനിക കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികൾ എത്തിക്കാനുള്ള പ്രധാന മാർഗ്ഗമാണ് ഈ ഹൈവേ ..വർഷത്തിൽ ആറുമാസത്തോളം അടച്ചിടുന്ന ഈ ഹൈവേ ജൂലായ് മധ്യത്തോടെയേ തുറക്കാറുള്ളു ...ഉയരത്തിലിരിക്കുന്ന ശത്രുവിന് അനായാസമായി ഈ റോഡ് നിയന്ത്രിക്കാനും അതുവഴി സിയാച്ചിനിലേക്കും ലഡാക്കിലേക്കുമുള്ള സപ്ലൈ തടയാനും കഴിയും ...
കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ സർക്കാർ വൻ തോതിൽ തന്നെയുള്ള സൈനിക നടപടിക്ക് അനുമതി കൊടുത്തതോടെ , ലോകചരിത്രത്തിലാദ്യമായി രണ്ടു ആണവശക്തികൾ തമ്മിലുള്ള യുദ്ധത്തിന്റെ കൊടിപ്പടം ഉയർന്നു ...
ലോകം കണ്ടുപരിചയിച്ച യുദ്ധഭൂമിയല്ല കാർഗിൽ , അതുകൊണ്ട് പരമ്പാരാഗത യുദ്ധതന്ത്രങ്ങൾ അവിടെ പ്രായോഗികവുമല്ല ...ടാങ്കുകളോ കവചിത വാഹനങ്ങളോ ഉപയോഗിക്കാൻ കഴിയുന്നതല്ല പർവത യുദ്ധത്തിന്റെ വ്യാകരണം ...ഭടന്മാരുടെ മനോവീര്യവും , ദൃഢനിശ്ചയവും തന്നെയാണ് ഇവിടെ പ്രധാന ആയുധങ്ങൾ...മലമടക്കുകളിലെ ബങ്കറുകളിൽ പതിയിരിക്കുന്ന ശത്രുവിനോട് വ്യോമസേന കൊണ്ടും വലിയ കാര്യമില്ല , എങ്കിലും നമ്മുടെ വയസ്സൻ മിഗ് 21 വിമാനങ്ങൾ സ്തുത്യർഹമായ രീതിയിൽ തന്നെ പോരാടി ..മെയ് 27 നു രണ്ടു വിമാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു ...മാരകമായ സ്റ്റിംഗർ മിസൈൽ നമ്മുടെ കരുത്തനായ MI -17 ഹെലികോപ്ടറിനെ തകർത്തപ്പോൾ വിലപ്പെട്ട ഏഴ് വൈമാനികരെക്കൂടി നഷ്ടപ്പെട്ടു ..
ഈ ഘട്ടത്തിലാണ് , യുദ്ധത്തിലെ ഏറ്റവും നിർണായകമായ തീരുമാനം വാജ്‌പേയി എടുത്തത് ..ഏറ്റുമുട്ടൽ പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാൻ , ഇത് മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഒരു വൻയുദ്ധമാക്കി മാറ്റി , അന്താരാഷ്‌ട്ര സമൂഹത്തെ ഇടപെടീക്കാനുള്ള നീക്കം നടത്തിയിരുന്നു ..വാജ്‌പേയി തന്ത്രപൂർവം ഈ ചൂണ്ടയിൽ കൊത്തിയില്ല ...ഒരു കാരണവശാലും നിയന്ത്രണ രേഖ കടക്കരുത് , യുദ്ധം നമ്മുടെ ഭൂമി തിരിച്ച് പിടിക്കുന്നതിൽ മാത്രം നിർത്തണം എന്ന് അദ്ദേഹം ഉത്തരവിട്ടതോടെ ഭാരതത്തിനു അന്താരാഷ്‌ട്ര പിന്തുണ വർദ്ധിച്ചു ....അതിനിടെ , കടന്നുകയറ്റത്തിൽ പാകിസ്ഥാൻ സേനക്ക് പങ്കില്ല ,അത് മുജാഹിദീനുകളാണ് എന്ന പാകിസ്ഥാൻ വാദം ഇന്ത്യ വിദഗ്ദ്ധമായി പൊളിച്ചടുക്കി ...കടന്നുകയറ്റത്തിന് നേതൃത്വം കൊടുത്ത ജെനറൽ ഷഹീദ് അസീസും സേനാമേധാവി ജെനെറൽ പർവേസ് മുഷാറഫും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം, റോ ചോർത്തിയിരുന്നു ...ഇതിൽ സേനാനീക്കത്തിന്റെ മുഴുവൻ വിവരങ്ങളുമുണ്ടായിരുന്നു ..ഈ ഫോൺ സംഭാഷണം ഇന്ത്യ പുറത്ത് വിട്ടു ...അതോടെ നയതന്ത്ര തലത്തിൽ പാകിസ്ഥാൻ പ്രതിരോധത്തിലായി ...
ഇതിനിടെ ലേസർ നിയന്ത്രിത ബോംബുകളുപയോഗിച്ച് വ്യോമസേന ശത്രുബങ്കറുകൾ ഒന്നൊന്നായി തകർത്തു ...പക്ഷെ യുദ്ധവിജയം എന്നത് കരസേന ആധിപത്യം സ്ഥാപിക്കുന്നിടത്താണ് ...ഉയരത്തിൽ ,അനുകൂലമായ സാഹചര്യത്തിൽ ഇരിക്കുന്ന ശത്രുവിനടുത്തേക്കുള്ള ഓരോ ഇഞ്ചും ദുഷ്കരവും അപകടം നിറഞ്ഞതുമാണ് ...പക്ഷെ , ആഹാരം പോലുമെടുക്കാതെ അതിനു പകരം ആയുധങ്ങളെടുത്ത് , മലനിരകളുടെ ദുഷ്കരമായ ഭാഗങ്ങൾ തെരഞ്ഞെടുത്ത് നമ്മുടെ ജവാൻമാർ ബങ്കറുകളിലേക്ക് അള്ളിപ്പിടിച്ച് കയറുക തന്നെ ചെയ്തു ...അങ്ങിനെ ജൂൺ പകുതിയോടെ , ലഡാക് ഹൈവേ നിയന്ത്രിക്കാവുന്ന Point 5060 ,Point 5100, ടോലോലിങ് എന്നീ ഉയരങ്ങൾ നമ്മൾ തിരിച്ച് പിടിച്ചു ...ഈ ഏറ്റുമുട്ടലുകളിലാണ് ഏറ്റവുമധികം സൈനികരെ നമുക്ക് നഷ്ടപ്പെട്ടത് ..
അതിനിടെ , പോരാട്ടവീര്യത്തിനു കീർത്തികേട്ട 18 ഗ്രനേഡിയേഴ്സ് ഡിവിഷൻ , പാക് സൈനിക സപ്ലൈ ലൈനിനെ , പീരങ്കികളും മോർട്ടാറുകളുമുപയോഗിച്ച് കശാപ്പ് ചെയ്തുകൊണ്ടിരുന്നു ...പാക് ബേസ് ക്യാമ്പായ സ്‌കാർദു പട്ടണം അക്ഷരാർത്ഥത്തിൽ ശവപ്പറമ്പായി ...സപ്ലൈ മുറിഞ്ഞതോടെ ഉയരത്തിലുള്ള പാക് സൈനികർ തീർത്തും ഒറ്റപ്പെട്ടു ...മനോവീര്യം തകർന്ന് , വിശന്ന് തളർന്ന് അവശരായ പാക് സൈനികരെ കീഴ്പ്പെടുത്താൻ പിന്നെ വലിയ ബിദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ...ജൂലായ് 14 നു ടൈഗർ ഹില്ലും കീഴടങ്ങി ...ജൂലായ് 26 നു ഓപ്പറേഷൻ വിജയ് വിജയകരമായി പര്യവസാനിച്ചതായി സർക്കാർ പ്രഖ്യാപിച്ചു ...
അതിനുമുൻപ്‌ തന്നെ , തോൽവി മണത്ത പാകിസ്ഥാൻ , അമേരിക്കയുടെ സമ്മർദ്ദത്തിൽ പിന്മാറ്റം തുടങ്ങിയിരുന്നു ...അവിടെയും ,പ്രശ്നത്തിൽ അമേരിക്കയുടെ മധ്യസ്ഥതക്ക് വേണ്ടി ഒരു കളി അവർ കളിച്ചു ...സംഭാഷണത്തിന് വേണ്ടി അമേരിക്കയിൽ ചെല്ലാൻ നവാസ് ഷെരീഫിനോടും വാജ്പേയിയോടും പ്രസിഡന്റ് ക്ലിന്റൺ ആവശ്യപ്പെട്ടു ...നവാസ് വാഷിംഗ്ടണിൽ പറന്നെത്തി ...പക്ഷെ തത്കാലം വരാൻ സൗകര്യമില്ല എന്നായിരുന്നു നമ്മുടെ നിലപാട് ...അങ്ങിനെ ആ തന്ത്രവും പാളി ...
പലകാര്യങ്ങൾ കൊണ്ടും വ്യത്യസ്ഥമാണ് കാർഗിൽ യുദ്ധം ...അന്നുവരെ യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്ന പതിവില്ലായിരുന്നു ..അത് ആദ്യമായി ചെയ്തത് അന്നാണ് ..അതിനുവേണ്ടിയാണ് വിദേശനിർമ്മിതമായ അത്യാധുനിക ശവപ്പെട്ടികൾ യുദ്ധവേളയിൽ വാങ്ങിയത് ...പർവത മേഖലയിലെ യുദ്ധത്തിൽ ഏറ്റവും പ്രധാനമാണ് സൈനികരുടെ മനോവീര്യം ...അത് നിലനിർത്താൻ വേണ്ടി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തു ...തീമഴ പെയ്യുന്ന യുദ്ധഭൂമിയിലും , ബന്ധുക്കളുടെ കത്തുകൾ കൃത്യമായി സൈനികർക്ക് കിട്ടി , അവർക്ക് ഫോൺ ചെയ്യാൻ പ്രത്യേക ഹോട്ട് ലൈനുകൾ തുറന്നു ...ഭാര്യയും മക്കളും സുരക്ഷിതരായിരിക്കുന്നു , തങ്ങളുടെ അഭാവത്തിലും അവരെ രാജ്യം നോക്കിക്കൊള്ളും എന്നതിനേക്കാൾ വലിയ ഒരു ആവേശവും ഒരു ജവാന് കിട്ടാനില്ല ...അതാണന്ന് വിജയകരമായി നടപ്പാക്കിയതും ...
പട്ടാളക്കാർ ജീവിക്കാനും കുടുംബം പുലർത്താനും തന്നെയാണ് തോക്കെടുക്കുന്നത് ...പക്ഷെ , കഠിനമായ പരിശീലനവും ,സൈനിക സാഹചര്യങ്ങളും , രാഷ്ട്രബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ ഓരോ പൗരനും അവനു കുടുംബാംഗങ്ങളാകും ...ദേശീയപതാക അവനു അതിരുകളില്ലാത്ത ഊർജ്ജത്തിന്റെ സ്രോതസ്സാകും ...അതുകൊണ്ടാണ് ,കുറച്ചുനാൾ മുൻപ് , ദേശീയപതാക അപമാനിക്കപ്പെട്ടപ്പോൾ ജനറൽ ബക്ഷി ക്യാമറകൾക്ക് മുൻപിൽ പോലും മനസ്സാന്നിധ്യം നഷ്ടപ്പെട്ട് വിതുമ്പിപ്പോയത് ...കൂലിപ്പട്ടാളമെന്നും ,സർക്കാരിന്റെ ഗുണ്ടാപ്പടയെന്നും പട്ടാളത്തിനെ അപഹസിക്കുന്ന ആധുനിക ബുദ്ധിജീവി വർഗത്തിന് അതൊരിക്കലും മനസ്സിലാകില്ല ...അവരീ ഉറഞ്ഞു തുള്ളുന്നതും , അതിർത്തിയിൽ ഇമചിമ്മാതെ കാവലിരിക്കുന്ന പട്ടാളക്കാരന്റെ മനോബലത്തിന്റെയും കായബലത്തിന്റെയും കരുത്തിലാണങ്കിൽപോലും ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ യുദ്ധഭൂമി ആധുനിക യുദ്ധതന്ത്രങ്ങളുടെ ഒരു വലിയ പാഠപുസ്തകം തന്നെയാണ് ...നയതന്ത്രവും , യുദ്ധതന്ത്രവും ഇതുപോലെ സമ്മേളിച്ച മറ്റൊരു പോരാട്ടം ഇതുവരെ ചരിത്രത്തിൽ നടന്നിട്ടില്ല ..ആ ഇതിഹാസ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച ഭാരതം അന്ന് ഇതിലൂടെ മറ്റൊരദ്‌ഭുതമാണ് കുറിച്ചത് ...ഹിമാലയം നമിച്ചുനിന്ന ആ പോരാട്ടത്തിന് ഇന്ന് പതിനേഴ് വയസ്സ് ...


 

No comments:

Post a Comment

Search This Blog