Friday, 2 December 2016

ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍

ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍
★★★★★★ശ്യാം ശരൺ നേഗി★★★★★★★

Ajo George to ചരിത്രാന്വേഷികൾ

അതി ശൈത്യവും മോശം കാലവസ്ഥയെയും തുടർന്നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. 1951 ഒക്ടോബറിലായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഹിമാചൽ പ്രദേശിലെ കൽപ സ്വദേശിയും മുൻ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററുമായ ശ്യാം നേഗി കിനൗർ ജില്ലയിലും മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെട്ട സ്‌ഥലമാണു കൽപ.1951 ഒക്‌ടോബർ 25 ന്‌ നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ്‌ ഓഫീസർ ആയിരുന്നു ശ്യാം നേഗി. ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട്‌ ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട്‌ ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്‌. അന്ന് ചിനി ലോക്സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ശ്യാം ശരൺ നേഗി. പിന്നീടാണ് ചിനി മണ്ഡലം കിന്നൗർ എന്ന് പുനർ നാമകരണം ചെയതത്
ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിട്ടുള്ളത്‌. 16 തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയും 12തവണ അസംബ്ലി തെരഞ്ഞെടുപ്പിന് വേണ്ടിയും 2013ൽ ഹിമാചൽപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടിയുമാണ് അവസാനം വോട്ട് ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല.സംസ്‌ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട്‌ ചെയ്‌തിട്ടുണ്ട്‌. മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത്‌ പാർട്ടിയിലാണ്‌ വിശ്വസിക്കുന്നതെന്ന്‌ നേഗി വെളിപ്പെടുത്തിട്ടില്ല.
നോട്ട സംവിധാനത്താട്‌ അദ്ദേഹത്തിനു താൽപര്യമില്ല. “സ്ഥാനാർത്ഥികളിൽ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനിൽക്കുന്നി”ല്ലെന്നാണ്‌ കരുതുന്നതെന്ന്‌ നേഗി പറയുന്നു
ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ച് പ്ളെഡ്ജ് ടു വോട്ട് എന്ന പേരിൽ ഗൂഗ്ൾ പുറത്തിറക്കിയ വീഡിയോയിൽ നേഗിയുടെ കഥയാണ് പറയുന്നത് .മുടക്കം വരുത്താതെ വോട്ടു ചെയ്യുന്ന മനുഷ്യന്റെ യഥാർത്ഥ കഥ എന്നാണ്‌ ഗൂഗിളിലെ വീഡിയോയുടെ പേര്‌.
മഞ്ഞുമൂടി വർണ്ണശബളമായ കിന്നൗർ ജില്ലയിലെ കൽപക ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്നു ചായ കുടിക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ഷോട്ട്‌ ഫിലിമിൽ തന്റെ കോട്ടും തൊപ്പിയും ധരിച്ച്‌ വടിയുടെ സഹായത്തോടെ ആപ്പിൾതോട്ടത്തിലും പൈൻമരങ്ങൾക്കിടയിലം കൂടി പോളിംഗ്‌ ബൂത്തിലേക്ക്‌ നേഗി നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്‌.
നേഗി ഇന്ത്യയിലെ ആദ്യവോട്ടറാണെന്നും ആദ്യ പോളിംഗ്‌ ബൂത്തുകളിലൊന്നായ കൽപയിൽ 1951 ഒക്ടോബർ 25-നാണ്‌ നേഗി വോട്ട്‌ രേഖപ്പെടുത്തിയതെന്നും ഗൂഗിൾ വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാംപയ്‌നുകളിൽ പ്രതേക പരിഗണയാണ്‌ അദ്ദേഹത്തിന്‌ ലഭിക്കുന്നത്.അദ്ദേഹത്തെ വച്ചു ഷൂട്ടു ചെയ്ത ആൽബം യുട്യൂബിൽ വൻ ഹിറ്റാണ്. ബോളിവുഡിലെ ഇതിഹാസതാരം അമിതാഭ് ബച്ചനും ദിയ മിർസയ്ക്കുമൊപ്പം കമ്മിഷന്റെ പരസ്യങ്ങളിൽ നേഗി പ്രത്യക്ഷപ്പെടുന്നു.
ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്. വർഷങ്ങൾക്കു ശേഷം 97-ാം വയസിലും ഒന്നാമനായിത്തന്നെ.പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്‌.
★★★★★★★★★★★★★wiki..google★★★★
Wow
Comment

Thursday, 18 August 2016

എന്താണ് കശ്മീർ പ്രശ്നം?

എന്താണ് കശ്മീർ പ്രശ്നം?


Courtesy ;  Arun Shinjō GN‎   ചരിത്രാന്വേഷികൾ
 
കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർക്കം; യുദ്ധങ്ങൾ, കശ്മീർ കൈക്കലാക്കുവാൻ തീവ്രവാദികളെ വിട്ട് പാക്കിസ്ഥാൻ നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ എന്നൊക്കെയായിരിക്കാം ഒരു ശരാശരി മലയാളിയുടെ ഇതേക്കുറിച്ചുള്ള ധാരണ. എന്നാൽ കൂടുതൽ അടുത്തറിഞ്ഞാൽ അത്യന്തം സങ്കീർണമായ രാഷ്ട്രീയ സംഭവവികാസമാണിത്.
കശ്മീർ പ്രശ്നം എന്താണെന്ന് മനസിലാക്കുവാൻ ഇന്നത്തെ കശ്മീരിന്റ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഘടന എന്താണെന്ന് അറിയാതെ സാധ്യമല്ല.
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയ, കാറക്കോറം മലനിരകളാൽ അതിരിടുന്ന ഭൂപ്രദേശമാണ് കശ്മീർ. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യയെന്നെ പരമാധികാര രാഷ്ട്രം പ്രത്യേക സംസ്ഥാനപദവി നൽകി നിലനിർത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ത്യൻ ഔദ്യോഗിക ഭാഷ്യത്തിൽ ജമ്മു ആന്റ് കശ്മീർ(Jammu & Kashmir) എന്നാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ക്ലെയിം പ്രകാരം രാജ്യത്തിന്റെ അവിഭാജ്യമായ ഭാഗമാണ് ഇത്. ഇന്ത്യൻ വീക്ഷണത്തിൽ ജമ്മു കശ്മീർ എന്നത് ജമ്മു ഡിവിഷൻ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ (Gilgit-Baltistan), കശ്മീർ താഴ്വര(Kashmir Valley), അക്സായ് ചിൻ, ആസാദ് കശ്മീർ എന്നീ പ്രദേശങ്ങൾ ചേർന്നതാണ്. നമുക്ക് സുപരിചിതമായ തലഭാഗമടക്കമുള്ള ഇന്ത്യൻ ഭൂപടം സമ്പൂർണമാകണമെങ്കിൽ മേൽ പറഞ്ഞ എല്ലാ ഭാഗങ്ങളും ചേർന്ന കശ്മീർ ഇന്ത്യയുടെ മുകളിലായി ഉണ്ടായിരിക്കണം.
എന്നാൽ അനുഭവങ്ങളിലെ ഇന്ത്യ എന്നത് നാം കണ്ട് പരിചയിച്ച "തല" യുള്ള ഭൂപടത്തിലെ ഇന്ത്യയല്ല. അതിനു കാരണം മേൽപറഞ്ഞ കശ്മീർ പ്രദേശങ്ങളിലെ, കശ്മീർ താഴ്വര, ലഡാക്ക്, ജമ്മു ഡിവിഷൻ എന്നിവക്ക് പുറമേയുള്ള ജമ്മു-കശ്മീരിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളായ ആസാദ് കശ്മീർ, ഗിൽഗിത് - ബാൾട്ടിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ 47 മുതൽ ഭരണം നടത്തുന്നത് പാകിസ്ഥാനാണ് എന്നതാണ്. പാക്കിസ്ഥാൻ വാദപ്രകാരം ഇന്നത് പാക്കിസ്ഥാന്റെ ഭാഗമാണ്. അവർ അതിനെ ആസാദ് കശ്മീർ എന്ന് വിളിക്കുന്നു. ജമ്മു ആന്റ് കശ്മീരിന്റെ 37 ശതമാനം വരും ഇത്. ഇന്ത്യൻ രേഖകൾ പ്രകാരം പാക്ക് അധിനിവേ കാശ്മീർ (POK ) എന്നിതറിയപ്പെടുന്നു.
അതുപോലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ പ്രദേശം 1962 മുതൽ ചൈനീസ് അധീനതയിലുമാണ് ഇന്നിരിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഭൂപടങ്ങളിലെല്ലാം തന്നെ മേൽപറഞ്ഞ പ്രകാരമാണ് അതിർത്തികൾ കണക്കാക്കുന്നത്.
ഇതിൽ പാക്ക് അധിനിവേശ കാശ്മീരും (Azad Kashmir & Gilgit- Baltistan) ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വരയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇതിൽ തന്നെ ഗിൽഗിത് മേഖല ഷിയ ഭൂരിപക്ഷ പ്രദേശവും സാംസക്കാരികമായി വ്യത്യസ്തവുമാണ്. ഇന്ത്യൻ അധീനതയിലെ ജമ്മു ഡിവിഷനിൽ ഹിന്ദുക്കൾക്കും, ലഡാക്കിൽ ബുദ്ധമതക്കാർക്കുമാണ് ഭൂരിപക്ഷം. അക്സായ് ചിൻ പൊതുവേ ജനവാസം ഇല്ല എന്ന് പറയാവുന്ന പ്രദേശമാണ്.
ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വര, ജമ്മു ഡിവിഷൻ, ലഡാക്ക് എന്നിവ ചേർന്നതാണ് തത്വത്തിൽ ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ ജമ്മു ആൻഡ് കശ്മീർ എന്ന സംസ്ഥാനം. പി ഡി പി, ബി ജെ പി കൂട്ടുമുന്നണി ഇന്നവിടെ ഭരണം നടത്തുന്നു. ശ്രീനഗർ, ജമ്മു, ലേ(Leh) എന്നിവ യഥാക്രമം അവയുടെ പ്രവിശ്യാ കേന്ദ്രങ്ങളുമാകുന്നു.
ഇന്ന് വാർത്തകളിൽ നിറയുന്ന കശമീർ പ്രശ്നം(Kashmir insurgency) പ്രധാനമായും നടക്കുന്നത് കശ്മീർ താഴ്വരകേന്ദ്രീകരിച്ചാണ്. പാക്ക് പിൻതുണയോടെ 90 ശതമാനം മുസ്ലീംങ്ങൾ ഉള്ള ഇവിടം ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാനോട് യോജിപ്പിക്കാനായി നിരന്തരമായ വിദ്വംസകപ്രവർത്തനങ്ങൾ ഇവിടെ 80 കളുടെ അവസാനം മുതൽക്ക് നടന്നുവരികയാണ്. അതോടൊപ്പം പാക്ക് സൈന്യം നടത്തുന്ന നുഴഞ്ഞ്കയറ്റങ്ങളും, കയ്യേറ്റ ശ്രമങ്ങളും അടിക്കടി ഇവിടെ സംഘർഷം സൃഷ്ടിക്കുന്നു. 1947 ൽ സ്വതന്ത്രമായത് മുതൽ തുടങ്ങുന്നതാണ് കശ്മീരിന് വേണ്ടിയുള്ള ഇന്ത്യ പാക്കിസ്ഥാൻ തർക്കം. 47 ലും 65 ലും ഉണ്ടായ ഇന്ത്യ പാകിസ്ഥാൻ യുദ്ധം, അതുപോലെ 84 ൽ ആരംഭിച്ച ഇന്നും തുടരുന്ന സിയാച്ചിൻ സംഘർഷം, 80 കളുടെ അവസാനം മുതൽ ഇന്ത്യൻ നിയന്ത്രിത കശ്മീരിൽ ഇന്നും തുടരുന്ന വിധ്വംസകപ്രവർത്തനങ്ങൾ, 99 ൽ ഉണ്ടായ കാർഗിൽ യുദ്ധം, സമീപകാലത്ത് ആരംഭിച്ച അതിർത്തി സംഘർഷങ്ങൾ തുടങ്ങിയവ എല്ലാം തന്നെ കശ്മീർ തർക്കത്തിന്റെ അനന്തരഫലങ്ങളാണ്. പാക്കിസ്ഥാൻ പക്ഷ തീവ്രവാദികൾക്ക് പുറമേ, കശ്മീർ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന വിഘടനവാദി രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇവിടെ നിരവധിയാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കൈവശമിരിക്കുന്ന കശ്മീർ പ്രദേശങ്ങൾ കൂട്ടിചേർത്ത് സ്വതന്ത്ര കശ്മീർ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ജമ്മു, ലഡാക്ക് ഭാഗത്തെ ജനങ്ങളിൽ കൂടുതലും ഇന്ത്യയോടെപ്പം നിന്ന് സ്വയംഭരണം ആഗ്രഹിക്കുന്നവരാണ് എന്ന് കണക്കാക്കുന്നു. കശ്മീർ താഴ്വരയിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര വീക്ഷണങ്ങളാണ് ഇതേ കുറിച്ചുള്ളതെന്ന് കരുതപ്പെടുന്നു. എങ്കിലും പാക്ക് പക്ഷത്തേക്ക് പോകണമെന്ന് ചിന്തിക്കുന്നവർ വളരേ കുറവേ ഉള്ളു എന്നാണ് പൊതുവേ ഉള്ള കണക്കുകൂട്ടൽ.
സ്വാതന്ത്ര്യസമയത്ത് കാര്യങ്ങൾ എങ്ങനെ ഇങ്ങനെയൊരു തർക്കത്തിലേക്ക് എത്തി എന്നത് മനസിലാക്കണമെങ്കിൽ കശ്മീരിന്റെ ചരിത്രം കുടി അറിയേണ്ടതാവശ്യമാണ്. ശിലായുഗം മുതൽ മനുഷ്യവാസം കണ്ടെത്തിയിട്ടുള്ള കശ്മീർ താഴ്വര വേദകാല സംസക്കാരം മുതൽ അലക്സാണ്ടറുടെ പടയോട്ടകാലത്ത് അഭിസാര എന്ന രാജാവിന്റേയും പിന്നീട് അശോകൻ, കനിഷ്കൻ എന്നിവരുടേയും അധികാരപരിധിയിലിരുന്നിട്ടുണ്ട്. അശോകന്റെ കലത്ത് ഇവിടെ പ്രചരിച്ച ബുദ്ധമതം അവിടെ നിന്നുമാണ് ടിബറ്റിലേക്കും അഫ്ഗാനിലേക്കും പ്രചരിച്ചത്. പിന്നീട് അഞ്ചാം നൂറ്റാണ്ടോടെ ഇവിടം മധ്യേഷ്യയിൽ നിന്നുള്ള ഹ്യൂണുകൾ കയ്യടക്കുകയും, ശേഷം പലവിധ പിടിച്ചടക്കലുകളും പടയോട്ടങ്ങളും കണ്ട കശ്മീരിനെ, പതിനൊന്നാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നി രണ്ട് വട്ടം കീഴടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇക്കാലത്ത് ദുർഭരണം കൊണ്ട് കുപ്രസിദ്ധിനേടിയ ലോഹർ രാജവംശത്തെ പുറത്താക്കിക്കൊണ്ടാണ് മംഗോളിയൻ പടയോട്ടം ഉണ്ടാകുന്നത്. ശേഷം ടിബറ്റൻ വംശജനായ റിൻചാന കശ്മീരിന്റെ അധികാരിയായി സ്വയം അവരോധിക്കുന്നു. ഇദ്ദേഹത്തിന്റെ മന്ത്രിയായ ഷാ മിർ റിൻചാനയുടെ പിൻഗാമിയെ അട്ടിമറിക്കുകയും സയ്യിദ് എന്ന രാജവംശം സഥാപിച്ചുകൊണ്ട് കശ്മീരിന്റെ ആദ്യ മുസ്ലിം ഭരണാധികാരിയാകുകയും ചെയ്തു. എങ്കിലും ഹിന്ദു ഭൂരിപക്ഷമായി തന്നെ കശ്മീർ നിലകൊണ്ടിരുന്നു. സൂഫി ധാരയും കശ്മീരി ശൈവ-ഹൈന്ദവ അംശങ്ങളും ചേർന്ന പുതിയ മാസ്റ്റിക്കൽ സൂഫിസം ഇക്കാലത്ത് അവിടങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ഭരണാധികാരികൾ, പ്രത്യേകിച്ച് സുൽത്താൻ സിക്കന്തറെ പോലുള്ളവർ - മതപരമായി അസഹിഷ്ണുക്കൾ ആയിരുന്നതിനാൽ ഇതര മതസ്ഥരുടെ സ്ഥിതി അവിടെ പരുങ്ങലിലായി. തുടർന്ന് ഇസ്ലാം മതം വടക്കൻ കശ്മീരിലെ വലിയ മതമായി മാറുകയായിരുന്നു. സയ്യിദുകൾക്ക് ശേഷം 1540 കളിൽ ഹുമയൂണിന്റെ ആളായി മുഗൾ ജനറൽ മിർസ മുഹമ്മദും, പിന്നീട് അദ്ദേഹത്തെ തോൽപിച്ച ഷേർഷായുടെ സുരി സാമ്രാജ്യവും ചുരുങ്ങിയ കാലം കശ്മീർ കൈവശംവച്ചു . 1580 കളിൽ അക്ബറിന്റെ സമയത്തോടെയാണ് കശ്മീർ നേരിട്ട് മുഗൾ ഭരണത്തിൻ കീഴിലാകുന്നത്. 1751 വരെ ഇവിടം മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നു. മുഗൾ സാമ്രാജ്യം പതിനെട്ടാം നൂറ്റാണ്ടോടെ തകർച്ച നേരിട്ടതിനെ തുടർന്ന് വന്ന അഫ്ഗാൻ ദുറാനി സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു കശ്മീർ 1819 വരെ.
1819 ൽ സിക്ക് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ചിത്ത് സിംഗ് ജമ്മുവും കാശ്മീരും കീഴടക്കി കശ്മീരിനെ സിക്ക് സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും അവിടം ഭരിക്കാൻ രജപുത്ര വിഭാഗത്തിൽ പെട്ട ദോഗ്ര രാജവംശത്തിലെ ഹിന്ദുവായ ഗുലാബ് സിംഗിനെ സാമന്തനായ അധികാരിയാക്കി നിയമിച്ചു. അവരുടെ സഹായത്തോടെ ലഡാക്കും, ബാൾട്ടി സ്ഥാനും സിക്ക് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ 1846 ൽ ഒന്നാം ആംഗ്ലോ -സിക്ക് യുദ്ധത്തിൽ സിക്ക് സാമ്രാജ്യം നിലംപൊത്തിയതോടെ കശ്മീർ ബ്രിട്ടന്റെ കീഴിലായി. എന്നാൽ ഇവിടം നേരിട്ട് ഭരിക്കാൻ നിൽക്കാതെ പ്രദേശം മുഴുവനായും അമൃത്സർ ഉടമ്പടി വഴി ഗുലാബ് സിംഗിന് 7500000 രൂപക്ക് കൈമാറി സാമന്തരാജാവാക്കി മാറ്റുകയായിരുന്നു. പ്രിൻസ്ലി സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീർ എന്നായിരുന്നു അതിന്റെ പേര്. അത്രക്ക് മികച്ച ഭരണമൊന്നും കാഴ്ച്ചവച്ചില്ല എന്ന് മാത്രമല്ല, ബ്രിട്ടന്റെ ആജ്ഞാനുവർത്തികൾ എന്നതിനപ്പുറമൊന്നും സാമന്ത രാജാവിന് വിലയുണ്ടായിരുന്നുമില്ല. 1857 ലെ പ്രക്ഷോഭത്തിൽ (ശിപ്പായി ലഹള) ബ്രിട്ടനെ സഹായിച്ചവരിൽ പ്രമുഖർ ഈ ദോഗ്ര രാജവംശം തന്നെയായിരുന്നു. 1925 ൽ ഗുലാബ് സിംഗിന്റെ നാലാം തലമുറയിലെ അനന്തരാവകാശിയായ ഹരി സിംഗ് ജമ്മു കാശ്മീരിന്റെ മഹാരാജയായി അധികാരമേറ്റു. ഇതേ സമയത്ത് തന്നെയാണ് അവിടെ ഷെയ്ഖ് അബ്ദുല്ല രാജഭരണത്തിനെതിരെ പാർട്ടി രൂപവൽക്കരിക്കുന്നത്. മുസ്ലീം കോൺഫറൻസ് എന്ന പേരിൽ രൂപീകരിക്കപ്പെട്ട പാർട്ടി പിന്നീട് നാഷനൽ കോൺഫറൻസ് എന്ന് പേര് മാറ്റുകയുണ്ടായി. നെഹ്റു അടക്കമുള്ള ഇന്ത്യൻ ദേശീയനേതാക്കളുമായി നല്ല ബന്ധം ഷെയ്ഖ് അബ്ദുള്ളക്കുണ്ടായിരുന്നു. എന്നാൽ കശ്മീർ രാജാവിനെതിരെയുള്ള പ്രവർത്തനങ്ങളുടെ (ക്വിറ്റ് കശ്മീർ പ്രക്ഷോഭം - 1946)പേരിൽ അദ്ദേഹത്തെ കശ്മീർ ഭരണകൂടം തടവിലാക്കി.
രണ്ടാം ലോകമഹായുദ്ധ ശേഷം ഇന്ത്യയുടെ സ്വാതന്ത്യം എന്നത് യാത്ഥാർത്ഥ്യത്തിലേക്ക് എത്തും എന്ന സമയത്ത് തന്നെ മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉണ്ടാക്കുവാനുള്ള നീക്കങ്ങളും ഒരു വശത്തുകൂടി നടന്നിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ളതെങ്കിലും ജമ്മു -കശ്മീരിനെ തന്റെ ഭരണത്തിൽ സ്വതന്ത്രമായ രാജ്യമായി നിലനിർത്തുവാൻ ഹരി സിംഗ് നിശ്ചയിച്ചു. അതേസമയം മുസ്ലീം രാഷ്ട്ര സ്ഥാപനത്തിലെ അവിഭാജ്യ ഘടകമായിട്ടാണ് ഇതേ ജമ്മു കശ്മീരിനെ പാക്ക് അനുകൂലികൾ കണക്കാക്കിയിരുന്നത്.
അങ്ങനെ സ്വാതന്ത്ര്യ ശേഷം ഇന്ത്യ - പാക്ക് വിഭജനസമയത്ത് ഏത് ഭാഗത്ത് ചേരണം എന്ന നിർണായകമായ ചോദ്യം ഹരി സിംഗിന് മുന്നിൽ വന്നു. സ്വതന്ത്ര രാജ്യം എന്നദ്ദേഹം തീരുമാനിക്കുകയും അതു പ്രകാരം മുന്നോട്ടുപോകുകയും ചെയ്തു. ഹരിസിംഗിന്റെ തീരുമാനം പാക്കിസ്ഥാന് സ്വീകാര്യവും ഇന്ത്യക്ക് അസ്വീകാര്യവുമായിരുന്നു. ഹരിസിംഗ് സ്വതന്ത്ര കശ്മീരുമായി നിലകൊണ്ടാൽ എളുപ്പത്തിൽ അവിടെ അധിനിവേശം നടത്തി ഹരിസിംഗിനെ അട്ടിമറിക്കാം എന്നായിരുന്നു പാക്ക് കണക്കുകൂട്ടൽ.
47 ൽ വിഭജനത്തോടനുബന്ധിച്ചുണ്ടായ കലാപങ്ങളിൽ ഇന്ത്യ ചോരയിൽ മുങ്ങി. കശ്മീരിലും ഇത് അലയടിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും ധാരാളം സിക്ക് - ഹിന്ദു വിഭാഗക്കാർ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്ക് പലായനം ചെയ്തു. അതോടൊപ്പം തന്നെ നേരത്തെ കണക്ക് കൂട്ടിയ പ്രകാരം ഹരിസിംഗിന്റെ സ്വതന്ത്ര കശ്മീരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 47ലെ ഇന്ത്യ - പാക്ക് യുദ്ധത്തിന് കാരണമായ കശ്മീർ അധിനിവേശം - വസീറിസ്ഥാനിൽ നിന്നുള്ള ഗോത്രപോരാളികളെ ഉപയോഗിച്ചുകൊണ്ട് പാക്ക് ആർമിയുടെ പിൻതുണയോടെ, ഗിൽഗിത് -ബാൾട്ടിസ്ഥാൻ മേഖലയിലും കശ്മീർ താഴ്വര ലക്ഷ്യമാക്കിയും പാക്കിസ്ഥാൻ നടത്തി. കയ്യേറിയ ഇടങ്ങളിലെല്ലാം തന്നെ കൊള്ളയും കൊലയും നടത്തിയ ഗോത്രപോരാളികൾ മേഖലയിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. ഒട്ടേറെ ഹിന്ദുക്കളും സിക്കുകാരും അവരുടെ അക്രമത്തിനിരകളായി. ഹരി സിംഗിന്റെ പ്രധിരോധം അവർക്കെതിരെ ഫലപ്രദമാകാത്ത അവസ്ഥയും വന്നു. അങ്ങനെ ഹരി സിംഗ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യൻ യൂണിയനിൽ ചേരുന്നതടക്കമുള്ള ഉപാദികളിൻമേൽ ഇന്ത്യ പ്രശ്നത്തിലിടപെട്ടതോടെ 47 ഒക്ടോബറിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമായി അത് മാറി. ഷേയ്ക്ക് അബ്ദുള്ള ആയിരുന്നു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് സഹായകരമായ രീതിയിൽ അവിടെ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സേന ഇടപെട്ടതോടെ പാക്കിസ്ഥാന്റെ ശ്രീനഗറിലേക്കുള്ള മുന്നേറ്റം തടയുകയും കുറേയൊക്കെ ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു. എങ്കിലും ജമ്മു കശ്മീർ പ്രദേശത്തിന്റെ 37 ശതമാനത്തോളം പ്രശേങ്ങൾ അപ്പോഴേക്കും പാക്ക് നിയന്ത്രണത്തിലായിരുന്നു. ഏകദേശം ഒരു വർഷത്തോളമായിട്ടും സംഘർഷത്തിന് അറുതി വരാത്ത സാഹചര്യത്തിൽ ഇന്ത്യ നെഹ്രുവിന്റെ നേതൃത്വത്തിൽ യു.എന്നിന്റെ സഹായം തേടി. അങ്ങനെ യു.എൻ മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതോടെ യുദ്ധം അവസാനിച്ചു. എങ്കിലും സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താത്ത അവസ്ഥ പ്രശനം പിന്നേയും പുകയാൻ കാരണമായി. യുദ്ധത്തിന് മുന്നേ ഹരിസിങ്ങ് തന്ന ഉറപ്പ് പ്രകാരം, പാക്ക് അധിനിവേശ പ്രദേശങ്ങളടക്കം ഇന്ത്യയുടെ അവിഭാജ്യഘടകമാക്കിക്കൊണ്ട് ജമ്മുകശ്മീർ എന്ന രാജ്യത്തെ ഇന്ത്യയുടെ ഭാഗമായി പ്രത്യേക പദവിയുള്ള സംസ്ഥാനമായി ഇന്ത്യയോട് ചേർത്തു. 48 മാർച്ചിൽ ഷെയ്ഖ് അബുള്ള അതിന്റെ പ്രധാനമന്ത്രി (മുഖ്യമന്ത്രി സ്ഥാനം ഇല്ലായിരുന്നു) ആയി അധികാരമേറ്റു.
എന്നാൽ പാക്കിസ്ഥാൻ അധിനിവേശിച്ച സ്ഥലങ്ങളെല്ലാം അവരുടേതായതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വാദപ്രകാരം ഹരിസിംഗിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യയോട് ചേരേണ്ട പ്രദേശങ്ങൾ പാക്കിസ്ഥാൻ അന്യായമായി കൈവശപ്പെടുത്തിയെന്നാണ്. ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ, ആസാദ് കശ്മീർ എന്നിവ പാക്കിസ്ഥാന്റെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായി ശേഷം തുടർന്നു. അവിടുത്തെ ജനഹിതം പാക്കിസ്ഥാന് അനുകൂലമാണെന്നാണ് പാക്ക് വാദം.
ഇതിനിടയിൽ 1953 ൽ കശ്മീർ പ്രധാനമന്ത്രിയായ ഷെയ്ഖ് അബ്ദുള്ളയെ വിഘടനവാദം എന്ന ആരോപണത്തിൻമേൽ (Kashmir Conspiracy Case) മറ്റ് 22 പേരോടൊപ്പം ഇന്ത്യൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു. പകരം മുഹമ്മദ് ബക്ഷിയെ തൽസ്ഥാനത്ത് നിയമിച്ചു. എന്നാൽ 59 ൽ ഷെയ്ഖ് അബ്ദുള്ളക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ചിരുന്നു. ഇദ്ദേഹം പിന്നീട് രണ്ട് തവണ കശ്മീർ മുഖ്യമന്ത്രിയായി (ഇദ്ദേഹത്തിന്റെ മകനാണ് ഫാറൂഖ് അബ്ദുള്ള )
ഇതിനെല്ലാം ശേഷവും ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയുടെ ആധിപത്യത്തിനായി പാക്കിസ്ഥാൻ തുടർന്നും നീക്കം നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1965 ലെ ഇന്ത്യ - പാക്ക് യുദ്ധം നടന്നത്. ഓപ്പറേഷൻ ജിബറാൾട്ടർ എന്ന പേരിൽ കശ്മീർ താഴ്വരയിലേക്ക് കടന്ന് കയറി മേഘലയിൽ വിദ്വംസക പ്രവർത്തികൾക്ക് വഴിമരുന്നിട്ട് അശാന്തി സൃഷ്ടിച്ച് ജമ്മു കശ്മീർ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മോശമായ സംഘാടനവും ഇന്ത്യൻ സേനയുടെ കൃത്യ സമയത്തെ ഇടപെടലും നിമിത്തം പദ്ധതി പാളി. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. സോവിയറ്റ് - യു.എസ് ഇടപെടലിലൂടെ നടന്ന താഷ്ക്കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വെടിനിർത്താൻ തീരുമാനമായി. ഈ ഉടമ്പടി ഒപ്പുവച്ച അന്ന് രാത്രിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹത ഉണർത്തിയ മരണം സംഭവിച്ചത്. എങ്കിലും പ്രശ്നങ്ങൾക്ക് അവിടം കൊണ്ടും പരിഹാരമായില്ല.
തന്നെയുമല്ല, വിഘടനവാദ പ്രസ്ഥാനങ്ങൾ മുതൽ തീവ്രവാദസംഘങ്ങക്ക് വരെ വളക്കൂറുള്ള മണ്ണായി കശ്മീർ തഴ്വര മാറാൻ അധികസമയം വേണ്ടിവന്നില്ല. കശ്മീരിന്റെ പൂർണ സ്വാതന്ത്ര്യം കൊതിക്കുന്ന വിഘടനവാദികളും, തനി പാക്ക് അനുകൂലികളായ മത രാഷ്ട്രീയ പക്ഷക്കാരും അടക്കമുള്ള പലപല സംഘടനകൾ അവിടെ പൊട്ടിമുളച്ചു. ചിലർ ഹിതപരിശോധന ആവശ്യപ്പെട്ടപ്പോൾ, ചിലർ സമ്പൂർണ വിടുതൽ ആവശ്യപ്പെട്ട് കലാപങ്ങളിലേർപ്പെട്ടു. എങ്കിലും പാക്ക് അനുകൂല തീവ്രാദ സംഘങ്ങൾ ശക്ത് പ്രാപിക്കുന്നത് 80കൾക്ക് ശേഷം മാത്രമാണ്. അതാകട്ടെ സോവിയറ്റ് യൂണിൻ അഫ്ഗാനിൽ നിന്ന് പിൻമാറ്റം തുടങ്ങിയതോടെയും ആയിരുന്നു. സോവിയറ്റ് പിൻമാറ്റത്തിന് കാരണമായ മുജാഹിദുകൾ പയറ്റിയ അതേ തന്ത്രം തന്നെ, കശ്മീരിലും പയറ്റാമെന്ന് പാക്കിസ്ഥാൻ കരുതി. അമേരിക്കയിൽ നിന്ന് ലഭിച്ചതും, സോവിയറ്റിൽ നിന്ന് പിടിച്ചെടുത്തതുമായ ആയുധങ്ങൾ വൻതോതിൽ പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീർ തീവ്രവാദികളുടെ കയ്യിലെത്തിയതോടെ വിദ്വംസക പ്രവർത്തനങ്ങൾ അതിശക്തമായി തന്നെ ആരംഭിച്ചു. 1980 കളുടെ അവസാനത്തിൽ തുടങ്ങിയ ഇതിനെതിരെ ശക്തമായ ഇന്ത്യൻ സൈനിക അടിച്ചമർത്തൽ ഉണ്ടായി. 84 ൽ പാക്ക് അധിനിവേശ സിയാച്ചിൻ ഗ്ലേസിയെർ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് വഴി കീഴടക്കിയത് മേഘലയിൽ പുതിയ സംഘഷത്തിനും (Siachen Conflict) കാരണമായി - ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. 87ൽ കശ്മീരിൽ നടന്ന, ഫറൂഖ് അബ്ദുള്ളയുടെ വൻ വിജയത്തിൽ കലാശിച്ച ഇലക്ഷനിൽ വൻതോതിൽ ക്രിത്രിമം നടന്നു എന്ന ആരോപണം ഉയർന്നതോടെയാണ് വിഘടനവാദവും മറ്റും വർദ്ദിത വീര്യത്തോടെ അതി ഗുരുതരമായ രീതിയിൽ കശ്മീരിനെ കീഴടക്കിയത്. ജനാദിപത്യപരമായ ഒരു നടപടികൾക്കും മാർഗമില്ലാത്ത രീതിയിൽ പ്രദേശം പുകഞ്ഞു. ന്യൂനപക്ഷങ്ങൾ, കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പടെ ലക്ഷക്കണക്കിന് പേർ ഇക്കാലയളവിൽ അവിടെ നിന്നും പലായനം ചെയ്തു. അതോടെ 89 ൽ രാഷ്ട്രപതിഭരണവും, ശക്തമായ സൈനിക ഇടപെടലും അവിടെ ഉണ്ടായി. ഇതെല്ലാം സാധാരണ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ടൂറിസം മേഘല സമ്പൂർണമായും തകർന്നടിഞ്ഞു. 89 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 ശതമാനത്തിൽ താഴെ മാത്രം വോട്ട് രേഖപ്പെടുത്തി. കാര്യങ്ങൾ വീണ്ടും ശാന്തമായി തുടങ്ങിയതോടെ 96 ൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കാർഗിൽ യുദ്ധം പോലുള്ള പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾക്ക് ഇന്നും കുറവില്ലെങ്കിലും പിന്നീട് 2014 വരെ എല്ലാ ആറ് വർഷത്തിലും തിരഞ്ഞെടുപ്പ് നടന്നു. ഓരോ തിരഞ്ഞെടുപ്പിലും ബഹിഷ്ക്കരണ ആഹ്വാനം ഉണ്ടായിട്ടും വോട്ടിങ്ങ് ശതമാനം കൂടി 2014 ൽ അത് 65 ശതമാനത്തിൽ എത്തി. കശ്മീർ താഴ്വരയിലും കനത്ത പേളിങ്ങ് രേഖപ്പെടുത്തി. ഇതെല്ലാം തന്നെ പാക്ക് അനുകൂല നിലപാടല്ല അവിടെയുള്ള ഭൂരിപക്ഷത്തിനും എന്ന് കാണിക്കുന്നു

Tuesday, 26 July 2016

ഓപ്പറേഷൻ വിജയ്

                       ഓപ്പറേഷൻ വിജയ്                                                       ...ഹിമവാൻ നമിച്ച പോരാട്ടവീര്യം ...

കടപ്പാട് ; അതുല്‍ വിജയ്‌ -ചരിത്രാന്വേഷികള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ ചരിത്രം പരതിയാൽ അത് സ്വാതന്ത്യലബ്ദ്ധിയുടെ കാലത്തോളം നീളും ...വിഭജനത്തെ തുടർന്ന് ഒരിടത്തും ചേരാതെ നിന്ന കാശ്മീരിലേക്ക് , അഫ്ഘാൻ ഗോത്രവർഗ്ഗ സേനയുമായി പാകിസ്ഥാൻ കടന്നു കയറിയതു മുതൽ , ലോകത്തിലെ ഏറ്റവും മനോഹരമായ താഴ്വരയും ഹിമഗിരിനിരകളും വെടിയൊച്ചകളാൽ മുഖരിതമാണ് ...അന്നുമുതലിന്നോളം , ലോകത്തിലെ ഏറ്റവും പ്രശ്നസങ്കീർണമായ പ്രദേശങ്ങളിലൊന്നായി കശ്മീർ ഇന്നും നമ്മുടെ ദിനങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു ..
1965 ലെയും 1971ലേയും യുദ്ധങ്ങളിൽ നിർണായകവിജയം നേടിയിട്ടും ,കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളുടേയുമിടയിൽ ഒരു കീറാമുട്ടിയായി അവശേഷിച്ചു ...ലോകവേദികളിലെ വാഗ്വാദങ്ങളായും , ഇടക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളായും , അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങളായും പാകിസ്ഥാൻ ഈ പ്രദേശത്തെ പ്രശ്നഭരിതമാക്കി തന്നെ നിർത്തി ...എല്ലാം കൊണ്ടും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രധാനമായ കാര്യമാണ് ഒരു ശത്രുവിനെ കാട്ടി ,ജനങ്ങളെ മുൾമുനയിൽ നിർത്തുക എന്നത് ...അതുകൊണ്ടുതന്നെ വെടിയൊച്ചകളും വിവാദങ്ങളും മാറ്റൊലിക്കൊള്ളുന്ന കശ്മീർ പാകിസ്ഥാന്റെ ജീവവായുവാണ് ..അത് സമാധാനപരമായി അവസാനിക്കാൻ അവർ അനുവദിക്കുകയുമില്ല ...അതുപോലെ സർക്കാരും സൈന്യവും എന്നും പരസ്പര സംശയത്തോടെയാണ് അവിടെ നിലകൊള്ളുന്നത് ...ഏതു നിമിഷവും അട്ടിമറിക്കപ്പെടാവുന്ന അവസ്ഥയിലാണ് ഓരോ ജനാധിപത്യസർക്കാരും പാകിസ്ഥാനിൽ ദിനങ്ങൾ തള്ളി നീക്കുന്നത് ...
ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ് 1999 ഫെബ്രുവരിയിൽ ,ഇന്ത്യ -പാകിസ്ഥാൻ ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിറക്കുന്നത് ..ദൽഹി ലാഹോർ റൂട്ടിലാരംഭിച്ച ബസ് സർവീസിന്റെ ഉത്‌ഘാടന ഓട്ടത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വാജ്‌പേയി ആഗ്രഹിച്ചപ്പോൾ , കാലം കാത്തുനിന്ന ഒരു സമാധാന കാലത്തിന്റെ തുടക്കമായി അതിനെ ലോകം സ്വീകരിച്ചു ...വാഗ അതിർത്തിയിലെ വെള്ളവര കടന്ന് അടൽജി പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ ഒരു പുതിയ യുഗപ്പിറവിയാണ് ഉദിച്ചുയർന്നത് എന്നാണു ലോകസമൂഹം വിലയിരുത്തിയത് ...വിജയകരമായ ആ നയതന്ത്രദൗത്യം നടക്കുമ്പോൾ , അതിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനുള്ള ചതിയുടെ രസതന്ത്രം പാക് സൈനികപ്പുരകളിൽ ഒരുങ്ങുന്നുണ്ടായിരുന്നു ..
വിശാലമായ കശ്മീരിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം പാകിസ്ഥാൻ നിയന്ത്രണത്തിലാണ് ..1947 ൽ , അവർ അനധികൃതമായി കൈയേറിയ ഭാഗം പാക് അധീന കാശ്മീരായി മാറി ...തൽക്കാലത്തെ വെടിനിർത്തൽ കരാർ പ്രകാരം ഭാരത നിയന്ത്രണത്തിലുള്ള കാശ്മീരും പാക് അധീന കാശ്മീരും വേർതിരിച്ച് അന്ന് ഒരു നിയന്ത്രണ രേഖ നിലവിൽ വന്നു (LOC -Line of Control )...ഇരു സൈന്യങ്ങളും ഈ നിയന്ത്രണ രേഖക്ക് ഇരുവശവുമായി നിലയുറപ്പിച്ചു ...വളരെ നീണ്ട അതിർത്തിയിൽ ,പലസ്ഥലത്തും ഏറ്റുമുട്ടലുകൾ പതിവായിരുന്നു എങ്കിലും നിയന്ത്രണ രേഖയിലെ കാർഗിൽ പ്രദേശം സമാധാന പൂർണമായിരുന്നു ...ഇരു വശത്തെയും സൈനികർ തമ്മിൽ സൗഹ്രദ ബന്ധങ്ങൾ പോലും അവിടെ പതിവായിരുന്നു ..
പർവത പട്ടണമായ കാർഗിലും പരിസരവും മറ്റു അതിർത്തി പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്ഥമാണ് .ചൂടുകാലത്ത് പോലും മരം കോച്ചുന്ന തണുപ്പും ഹിമക്കാറ്റും ഉള്ള കാർഗിൽ , ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിലിട്ടറി ബേസുകളിലൊന്നാണ് ...തണുപ്പുകാലത്ത് താപനില -40 ഡിഗ്രി വരെ താഴും ..പരസ്പരമുള്ള ധാരണ പ്രകാരം , ഇരു പട്ടാളവും തണുപ്പുകാലത്ത് തങ്ങളുടെ നിരീക്ഷണ പോസ്റ്റുകളും ബങ്കറുകളും ഉപേക്ഷിച്ച് ബാരക്കുകളിലേക്ക് മടങ്ങും ..ഏതാണ്ട് നവംബറോടെ ബങ്കറുകൾ ഉപേക്ഷിക്കുന്ന പട്ടാളം മെയ് -ജൂൺ മാസങ്ങളോടെ മടങ്ങിയെത്തും ...ഇതാണ് പതിറ്റാണ്ടുകളായി തുടരുന്ന രീതി ..
1999 ഫെബ്രുവരിയിലെ, പ്രധാനമന്ത്രിയുടെ ലാഹോർ ബസ് യാത്രയും ,തുടർന്നുണ്ടായ അന്തരീക്ഷവും സൈനിക വൃത്തങ്ങളിൽ ഒരു ആശ്വാസത്തിന്റെ ചലനം ഉണ്ടാക്കിയിരുന്നു ...പക്ഷെ അതിനധികം ആയുസ്സുണ്ടായില്ല ..അക്കൊല്ലം മെയ് ആദ്യം അതിർത്തിപ്രദേശങ്ങളിൽ ആടു മേച്ചിരുന്ന ഗ്രാമവാസികളുടെ ആടുകൾ ദുരൂഹമായി അപ്രത്യക്ഷമാകാൻ തുടങ്ങി ...കൂടുതലന്വേഷിച്ചപ്പോൾ , ആളൊഴിഞ്ഞ ബങ്കറുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് അവർ ശ്രദ്ധിച്ചു ..പെട്ടന്ന് തന്നെ അവർ അടുത്തുള്ള സൈനിക ആസ്ഥാനത്ത് വിവരമെത്തിച്ചു ...കാര്യങ്ങൾ കണ്ടറിയാൻ ,ലെഫ്റ്റനന്റ് സൗരഭ് കാലിയയുടെ നേതൃത്വത്തിൽ മലകയറിയ സൈനികർ പിന്നീട് മടങ്ങി വന്നില്ല ...
സംശയിക്കപ്പെട്ട പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന സൈനിക വിമാനങ്ങളുടെ ക്യാമറകൾ ഒപ്പിയെടുത്തത് ഞെട്ടിക്കുന്ന ദ്ര്യശ്യങ്ങളാണ് ...ടോലോലിംഗ് ,ബട്ടാലിക് ,ദ്രാസ്, ടൈഗർ ഹിൽ തുടങ്ങി നമ്മുടെ നിർണായക പോസ്റ്റുകളിൽ മുഴുവൻ , വൻ ആയുധ സന്നാഹങ്ങളുമായി ശത്രു തമ്പടിച്ചിരിക്കുന്നു ...ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള പ്രധാന ഹൈവേ NH 1D യുടെ പ്രധാന ഭാഗം മുഴുവൻ പാകിസ്ഥാന്റെ നിരീക്ഷണ പരിധിയിലായി ...ലഡാക്കിലും സിയാച്ചിനിലുമുള്ള സൈനിക കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികൾ എത്തിക്കാനുള്ള പ്രധാന മാർഗ്ഗമാണ് ഈ ഹൈവേ ..വർഷത്തിൽ ആറുമാസത്തോളം അടച്ചിടുന്ന ഈ ഹൈവേ ജൂലായ് മധ്യത്തോടെയേ തുറക്കാറുള്ളു ...ഉയരത്തിലിരിക്കുന്ന ശത്രുവിന് അനായാസമായി ഈ റോഡ് നിയന്ത്രിക്കാനും അതുവഴി സിയാച്ചിനിലേക്കും ലഡാക്കിലേക്കുമുള്ള സപ്ലൈ തടയാനും കഴിയും ...
കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ സർക്കാർ വൻ തോതിൽ തന്നെയുള്ള സൈനിക നടപടിക്ക് അനുമതി കൊടുത്തതോടെ , ലോകചരിത്രത്തിലാദ്യമായി രണ്ടു ആണവശക്തികൾ തമ്മിലുള്ള യുദ്ധത്തിന്റെ കൊടിപ്പടം ഉയർന്നു ...
ലോകം കണ്ടുപരിചയിച്ച യുദ്ധഭൂമിയല്ല കാർഗിൽ , അതുകൊണ്ട് പരമ്പാരാഗത യുദ്ധതന്ത്രങ്ങൾ അവിടെ പ്രായോഗികവുമല്ല ...ടാങ്കുകളോ കവചിത വാഹനങ്ങളോ ഉപയോഗിക്കാൻ കഴിയുന്നതല്ല പർവത യുദ്ധത്തിന്റെ വ്യാകരണം ...ഭടന്മാരുടെ മനോവീര്യവും , ദൃഢനിശ്ചയവും തന്നെയാണ് ഇവിടെ പ്രധാന ആയുധങ്ങൾ...മലമടക്കുകളിലെ ബങ്കറുകളിൽ പതിയിരിക്കുന്ന ശത്രുവിനോട് വ്യോമസേന കൊണ്ടും വലിയ കാര്യമില്ല , എങ്കിലും നമ്മുടെ വയസ്സൻ മിഗ് 21 വിമാനങ്ങൾ സ്തുത്യർഹമായ രീതിയിൽ തന്നെ പോരാടി ..മെയ് 27 നു രണ്ടു വിമാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു ...മാരകമായ സ്റ്റിംഗർ മിസൈൽ നമ്മുടെ കരുത്തനായ MI -17 ഹെലികോപ്ടറിനെ തകർത്തപ്പോൾ വിലപ്പെട്ട ഏഴ് വൈമാനികരെക്കൂടി നഷ്ടപ്പെട്ടു ..
ഈ ഘട്ടത്തിലാണ് , യുദ്ധത്തിലെ ഏറ്റവും നിർണായകമായ തീരുമാനം വാജ്‌പേയി എടുത്തത് ..ഏറ്റുമുട്ടൽ പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാൻ , ഇത് മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഒരു വൻയുദ്ധമാക്കി മാറ്റി , അന്താരാഷ്‌ട്ര സമൂഹത്തെ ഇടപെടീക്കാനുള്ള നീക്കം നടത്തിയിരുന്നു ..വാജ്‌പേയി തന്ത്രപൂർവം ഈ ചൂണ്ടയിൽ കൊത്തിയില്ല ...ഒരു കാരണവശാലും നിയന്ത്രണ രേഖ കടക്കരുത് , യുദ്ധം നമ്മുടെ ഭൂമി തിരിച്ച് പിടിക്കുന്നതിൽ മാത്രം നിർത്തണം എന്ന് അദ്ദേഹം ഉത്തരവിട്ടതോടെ ഭാരതത്തിനു അന്താരാഷ്‌ട്ര പിന്തുണ വർദ്ധിച്ചു ....അതിനിടെ , കടന്നുകയറ്റത്തിൽ പാകിസ്ഥാൻ സേനക്ക് പങ്കില്ല ,അത് മുജാഹിദീനുകളാണ് എന്ന പാകിസ്ഥാൻ വാദം ഇന്ത്യ വിദഗ്ദ്ധമായി പൊളിച്ചടുക്കി ...കടന്നുകയറ്റത്തിന് നേതൃത്വം കൊടുത്ത ജെനറൽ ഷഹീദ് അസീസും സേനാമേധാവി ജെനെറൽ പർവേസ് മുഷാറഫും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം, റോ ചോർത്തിയിരുന്നു ...ഇതിൽ സേനാനീക്കത്തിന്റെ മുഴുവൻ വിവരങ്ങളുമുണ്ടായിരുന്നു ..ഈ ഫോൺ സംഭാഷണം ഇന്ത്യ പുറത്ത് വിട്ടു ...അതോടെ നയതന്ത്ര തലത്തിൽ പാകിസ്ഥാൻ പ്രതിരോധത്തിലായി ...
ഇതിനിടെ ലേസർ നിയന്ത്രിത ബോംബുകളുപയോഗിച്ച് വ്യോമസേന ശത്രുബങ്കറുകൾ ഒന്നൊന്നായി തകർത്തു ...പക്ഷെ യുദ്ധവിജയം എന്നത് കരസേന ആധിപത്യം സ്ഥാപിക്കുന്നിടത്താണ് ...ഉയരത്തിൽ ,അനുകൂലമായ സാഹചര്യത്തിൽ ഇരിക്കുന്ന ശത്രുവിനടുത്തേക്കുള്ള ഓരോ ഇഞ്ചും ദുഷ്കരവും അപകടം നിറഞ്ഞതുമാണ് ...പക്ഷെ , ആഹാരം പോലുമെടുക്കാതെ അതിനു പകരം ആയുധങ്ങളെടുത്ത് , മലനിരകളുടെ ദുഷ്കരമായ ഭാഗങ്ങൾ തെരഞ്ഞെടുത്ത് നമ്മുടെ ജവാൻമാർ ബങ്കറുകളിലേക്ക് അള്ളിപ്പിടിച്ച് കയറുക തന്നെ ചെയ്തു ...അങ്ങിനെ ജൂൺ പകുതിയോടെ , ലഡാക് ഹൈവേ നിയന്ത്രിക്കാവുന്ന Point 5060 ,Point 5100, ടോലോലിങ് എന്നീ ഉയരങ്ങൾ നമ്മൾ തിരിച്ച് പിടിച്ചു ...ഈ ഏറ്റുമുട്ടലുകളിലാണ് ഏറ്റവുമധികം സൈനികരെ നമുക്ക് നഷ്ടപ്പെട്ടത് ..
അതിനിടെ , പോരാട്ടവീര്യത്തിനു കീർത്തികേട്ട 18 ഗ്രനേഡിയേഴ്സ് ഡിവിഷൻ , പാക് സൈനിക സപ്ലൈ ലൈനിനെ , പീരങ്കികളും മോർട്ടാറുകളുമുപയോഗിച്ച് കശാപ്പ് ചെയ്തുകൊണ്ടിരുന്നു ...പാക് ബേസ് ക്യാമ്പായ സ്‌കാർദു പട്ടണം അക്ഷരാർത്ഥത്തിൽ ശവപ്പറമ്പായി ...സപ്ലൈ മുറിഞ്ഞതോടെ ഉയരത്തിലുള്ള പാക് സൈനികർ തീർത്തും ഒറ്റപ്പെട്ടു ...മനോവീര്യം തകർന്ന് , വിശന്ന് തളർന്ന് അവശരായ പാക് സൈനികരെ കീഴ്പ്പെടുത്താൻ പിന്നെ വലിയ ബിദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ...ജൂലായ് 14 നു ടൈഗർ ഹില്ലും കീഴടങ്ങി ...ജൂലായ് 26 നു ഓപ്പറേഷൻ വിജയ് വിജയകരമായി പര്യവസാനിച്ചതായി സർക്കാർ പ്രഖ്യാപിച്ചു ...
അതിനുമുൻപ്‌ തന്നെ , തോൽവി മണത്ത പാകിസ്ഥാൻ , അമേരിക്കയുടെ സമ്മർദ്ദത്തിൽ പിന്മാറ്റം തുടങ്ങിയിരുന്നു ...അവിടെയും ,പ്രശ്നത്തിൽ അമേരിക്കയുടെ മധ്യസ്ഥതക്ക് വേണ്ടി ഒരു കളി അവർ കളിച്ചു ...സംഭാഷണത്തിന് വേണ്ടി അമേരിക്കയിൽ ചെല്ലാൻ നവാസ് ഷെരീഫിനോടും വാജ്പേയിയോടും പ്രസിഡന്റ് ക്ലിന്റൺ ആവശ്യപ്പെട്ടു ...നവാസ് വാഷിംഗ്ടണിൽ പറന്നെത്തി ...പക്ഷെ തത്കാലം വരാൻ സൗകര്യമില്ല എന്നായിരുന്നു നമ്മുടെ നിലപാട് ...അങ്ങിനെ ആ തന്ത്രവും പാളി ...
പലകാര്യങ്ങൾ കൊണ്ടും വ്യത്യസ്ഥമാണ് കാർഗിൽ യുദ്ധം ...അന്നുവരെ യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്ന പതിവില്ലായിരുന്നു ..അത് ആദ്യമായി ചെയ്തത് അന്നാണ് ..അതിനുവേണ്ടിയാണ് വിദേശനിർമ്മിതമായ അത്യാധുനിക ശവപ്പെട്ടികൾ യുദ്ധവേളയിൽ വാങ്ങിയത് ...പർവത മേഖലയിലെ യുദ്ധത്തിൽ ഏറ്റവും പ്രധാനമാണ് സൈനികരുടെ മനോവീര്യം ...അത് നിലനിർത്താൻ വേണ്ടി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തു ...തീമഴ പെയ്യുന്ന യുദ്ധഭൂമിയിലും , ബന്ധുക്കളുടെ കത്തുകൾ കൃത്യമായി സൈനികർക്ക് കിട്ടി , അവർക്ക് ഫോൺ ചെയ്യാൻ പ്രത്യേക ഹോട്ട് ലൈനുകൾ തുറന്നു ...ഭാര്യയും മക്കളും സുരക്ഷിതരായിരിക്കുന്നു , തങ്ങളുടെ അഭാവത്തിലും അവരെ രാജ്യം നോക്കിക്കൊള്ളും എന്നതിനേക്കാൾ വലിയ ഒരു ആവേശവും ഒരു ജവാന് കിട്ടാനില്ല ...അതാണന്ന് വിജയകരമായി നടപ്പാക്കിയതും ...
പട്ടാളക്കാർ ജീവിക്കാനും കുടുംബം പുലർത്താനും തന്നെയാണ് തോക്കെടുക്കുന്നത് ...പക്ഷെ , കഠിനമായ പരിശീലനവും ,സൈനിക സാഹചര്യങ്ങളും , രാഷ്ട്രബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ ഓരോ പൗരനും അവനു കുടുംബാംഗങ്ങളാകും ...ദേശീയപതാക അവനു അതിരുകളില്ലാത്ത ഊർജ്ജത്തിന്റെ സ്രോതസ്സാകും ...അതുകൊണ്ടാണ് ,കുറച്ചുനാൾ മുൻപ് , ദേശീയപതാക അപമാനിക്കപ്പെട്ടപ്പോൾ ജനറൽ ബക്ഷി ക്യാമറകൾക്ക് മുൻപിൽ പോലും മനസ്സാന്നിധ്യം നഷ്ടപ്പെട്ട് വിതുമ്പിപ്പോയത് ...കൂലിപ്പട്ടാളമെന്നും ,സർക്കാരിന്റെ ഗുണ്ടാപ്പടയെന്നും പട്ടാളത്തിനെ അപഹസിക്കുന്ന ആധുനിക ബുദ്ധിജീവി വർഗത്തിന് അതൊരിക്കലും മനസ്സിലാകില്ല ...അവരീ ഉറഞ്ഞു തുള്ളുന്നതും , അതിർത്തിയിൽ ഇമചിമ്മാതെ കാവലിരിക്കുന്ന പട്ടാളക്കാരന്റെ മനോബലത്തിന്റെയും കായബലത്തിന്റെയും കരുത്തിലാണങ്കിൽപോലും ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ യുദ്ധഭൂമി ആധുനിക യുദ്ധതന്ത്രങ്ങളുടെ ഒരു വലിയ പാഠപുസ്തകം തന്നെയാണ് ...നയതന്ത്രവും , യുദ്ധതന്ത്രവും ഇതുപോലെ സമ്മേളിച്ച മറ്റൊരു പോരാട്ടം ഇതുവരെ ചരിത്രത്തിൽ നടന്നിട്ടില്ല ..ആ ഇതിഹാസ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച ഭാരതം അന്ന് ഇതിലൂടെ മറ്റൊരദ്‌ഭുതമാണ് കുറിച്ചത് ...ഹിമാലയം നമിച്ചുനിന്ന ആ പോരാട്ടത്തിന് ഇന്ന് പതിനേഴ് വയസ്സ് ...


 

Saturday, 23 July 2016

ഇന്ദിരാ ഗാന്ധി


   ഇന്ദിരാ  ഗാന്ധി

കടപ്പാട് ;  ജവാദ് എം ടി  ചരിത്രാന്വേഷികള്‍


ഒരു യുഗത്തിന്റെ അന്ത്യം..
മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യയിലെ എഴുപത് കോടി ജനങ്ങളുടെ ഭാഗധേയം നിയന്ത്രിക്കുകയും അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടുകയും ചെയ്ത നേതാവാണ് ഇന്ദിരാ ഗാന്ധി.
1917 Novomber 15 നു up യിലെ അലഹബാദ് നഗരത്തിലുള്ള ആനന്തഭവനിൽ ജനിച്ച ഇന്ദിര 1938 ലാണ് ഇന്ത്യൻ രാഷ്ട്രീയ രംഗത്തേക് ആദ്യമായി കടന്നു വന്നത്. പണ്ഡിത് ജവാഹർലാൽ നെഹുറുവിന്റെയും കമല നെഹുറുവിന്റയും ഏക പുത്രിയായ ഇന്ദിര പിതാവിന്റെ കാലടികൾ പിന്തുടർന്നാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. 1947 ൽ ഇന്ത്യ വിദേശ കരങ്ങളിൽ നിന്നും മുക്തമായതു മുതലുള്ള ഇന്ത്യ ചരിത്രത്തിൽ അനന്യമായ സ്ഥാനമാണ് ഇന്ദിരാ ഗാന്ധികുള്ളത്. ഈ മഹതിയാണ് 1984 ഒക്ടോബർ 31 ന് സിഖ് മതഭ്രാന്തന്മാരുടെ തോക്കിനു ഇര ആയത്.
1984 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ന്യൂ ഡൽഹിയിലെ സഫ്‌ദർജംഗ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ നിന്നും സന്ദർശകരെ കാണുന്നതിന് രാവിലെ '9' മണിക്ക് പുറത്തുവന്നു. അതേ സമയത്തു തന്നെ ഒരു വിദേശ ലേഖകനും എഴുത്തുകാരനുമായ പീറ്റർ ഉസ്തിനോവുമായുള്ള അഭിമുഖത്തിനും അനുവാദം നൽകിയിരുന്നു.
സിഖ് തീവ്രവാദികളുടെ വിഭാഗീയചിന്താഗതിയെയും ഭീകര പ്രവർത്തനങ്ങളെയും അമർച്ച ചെയ്യുന്നതിന് 1984 ജൂൺ മാസം പ്രധാനമന്ത്രി സൈന്യത്തെ സുവര്ണക്ഷേത്രത്തിലെക് അയച്ചിരുന്നു. 'Blue star operation' എന്ന ഇ സൈനിക നടപടിക്കു ശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തെ കൂടുതൽ ശക്തി പെടുത്തിയിരുന്നു. അംഗരക്ഷകരുടെ ഇടയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. തൊട്ടടുത്ത ഒന്നാം നമ്പർ ഹൗസിലേക് പുല്തകിടിയിലൂടെ നടന്നു നീങ്ങുമ്പോൾ അവരോടൊപ്പം ആർ. കെ ധവാൻ, കോൺസ്റ്റബിൾ നാരായൺ സിംഗ്, സബ് ഇൻസ്‌പെക്ടർ രാമേശ്വർദാസ്, ശിപായി നാഥുറാം എന്നിവരും ഉണ്ടായിരുന്നു.
പുൽത്തകിടിയിലെ ഇടുങ്ങിയ പാതയിലേക്കു പ്രവേശിച്ച ഇന്ദിരാ ഗാന്ധിയെ സബ്‌ ഇൻസ്‌പെക്ടർ ബിയാന്ത് സിംഗ് വണങ്ങിയതിന് ശേഷം ഗേറ്റ് തുറന്നു കൊടുത്തു. ആ പാതയിലൂടെ മുന്നോട്ടു പോവുമ്പോൾ ബിയാന്ത് സിംഗ് ഏതാണ്ട് ഒരു മീറ്റർ അകലെ നിന്നു സ്റ്റെൻ ഗണ്ണിലൂടെ ഇന്ദിരാ ഗാന്ധിക്ക് നേരെ വെടി ഉതിർത്തു. കുറ്റിചെടികൾക്കു ഇടയിൽ നിൽക്കുകയായിരുന്ന സത് വന്ത് സിങ്ങും ഈ സമയം മിസ്സിസ് ഗാന്ധിക്ക് നേരെ വെടി വെച്ചു. മൊത്തം ഇരുപത് ചുറ്റ് വെടിയാണ് ഇന്ദിരാ ഗാന്ധിക്ക് നേരെ പ്രയോഗിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ്‌ സുരക്ഷാ സൈനികർ തീവ്രവാദികൾക് നേരെ തിരിച്ചു വെടി വെച്ചു. ഇതിൽ ബിയാന്ത് സിംഗ് കൊല്ലപ്പെടുകയും സത്വന്ത് സിങിന് മാരകമായി മുറിവേൽക്കുകയും ചെയ്തു.
ഇന്ദിരാ ഗാന്ധിയെ ഉടൻ ആൾ ഇന്ത്യ മെഡിക്കൽ സയന്സസ് ഇന്സ്ടിട്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന്റെ മുമ്പേ മരണം സംഭവിച്ചേര്ന്നെങ്കിലും അവർ ചികിത്സയിലാണെന്ന വാർത്ത ആണ് ആദ്യം പുറത്ത് വിട്ടത്. ഔദ്യോഗിക സ്ഥിതീകരണം വളരെ വൈകി മാത്രമേ പുറത്ത് വിട്ടുള്ളൂ. ഏതായാലും ഇന്ദിരാ ഗാന്ധിയുടെ മരണവാർത്ത പുറത്ത് വന്നതോടെ ഇന്ത്യ ആകെ ഇളകിമറിയുകയായിരുന്നു. സിഖ് മതവിഭാഗത്തിനും മതസ്ഥാപനങ്ങൾക്കും നേരെ ജനരോഷം ആളിപടർന്നു. ഉത്തർപ്രദേശ്, ബീഹാർ, മദ്യപ്രദേശ്‌, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കലാപം മൂര്ധന്യാവസ്ഥയിലെത്തി. നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പല സിഖ് മതസ്ഥാപനങ്ങളും കൊള്ളിവെക്കപെട്ടു. ഇന്ത്യയാകെ കലാപത്തിൽ അമർന്നുകൊണ്ടിരിക്കവേ ഇന്ദിരാ ഗാന്ധിയുടെ പുത്രനും അമേഠി ലോകസഭാംഗവും ആയ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ രാഷ്ട്രീയ പ്രതിസന്ധിക്കു ഒരു പരിഹാരം ആയെങ്കിലും ഇന്ദിരാ ഗാന്ധി വധത്തെ സംബന്ധിച്ച അനേകം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിച്ചു.
വിദേശ ലേഖകനായിരുന്ന ഉസ്തിനോവുമായുള്ള കൂടിക്കാഴ്ച അന്ന് രാവിലെ എട്ടു മണിക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തലേദിവസം ഉസ്തിനോവിന് അവിചാരിതമായി ഒരു സന്ദേശം ലഭിച്ചു. അഭിമുഖം ഒൻപത് മണിയാക്കി മാറ്റി കൊണ്ടുള്ളതായിരുന്നു സന്ദേശം. ഈ സമയത്തു ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
"ഓപ്പറേഷൻ ബ്ലു സ്റ്റാർ " സൈനിക നടപടിക്കു ശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ വൻമാറ്റങ്ങൾ വരുത്തിയിരുന്നു. അതിൽ എല്ലാ സിഖ് ഭടന്മാരെയും തന്ത്രപ്രധാനമായ എല്ലാ സ്ഥാനങ്ങളിൽ നിന്നു മാറ്റിനിർത്തുകയും ചെയ്തിരുന്നു. പക്ഷെ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും മാത്രം അതിൽ നിന്നും എങ്ങനെയോ ഒഴിവാക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു പല ഊഹാപോഹങ്ങളും അക്കാലത്തു പ്രചരിക്കുകയുണ്ടായി. ബിയാന്ത് സിങിന്റെ വസതി പരിശോധിച്ചപ്പോൾ അയാൾ കടുത്ത സിഖ് മതാനുയായിരുന്നതിനുള്ള തെളിവുകൾ കണ്ടെടുക്കാൻ സാധിച്ചു. "ഖാലിസ്ഥാൻ " എന്ന സ്വാതന്ത്രരാഷ്ട്രം വേണമെന്നാവശ്യപെട്ടിരുന്ന സിഖ് മതത്തിന്റെ സമുന്നത നേതാവായിരുന്ന ഭിദ്രൻവാലയുടെ പ്രഭാഷണങ്ങൾ അടങ്ങിയ റിക്കാര്ഡുകളും വിദേശകറൻസികളും ഖാലിസ്ഥാനെ അനുകൂലിക്കുന്ന ലഖുലേഖകളും അയാളുടെ വീട്ടിൽനിന്നും കണ്ടെടുക്കുകയുണ്ടായി.
ഇന്ദിരാ ഗാന്ധിയെ വധിക്കുമെന്ന് 'ബംഗ്ലാസാഹിബ് ' എന്ന ഗുരുദ്വാരയിൽ വെച്ചു താൻ പ്രതിജ്ഞ ചെയ്തിരുന്നതായി പിന്നീട് സത്വന്ത് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. ഈ കുറ്റകൃത്യത്തിന്‌ ആസ്പദമായി മറ്റു രണ്ടുപേർ കൂടി അറസ്റ്റുചെയ്യപ്പെട്ടു. ബൽബീർ സിംഗ്, കെഹാറ് സിംഗ് എന്നിവരായിരുന്നു ആ വ്യക്തികൾ. എല്ലാവരെയും പിന്നീട് വിചാരണക് വിധേയരാക്കി. ഇതിൽ ബൽബീർ സിങ്ങിനെതിരെ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അയാളെ വെറുതെവിട്ടു. സത്വന്ത് സിങ്ങിനും കെഹാർ സിങ്ങിനും മരണശിക്ഷയും വിധിച്ചു.
രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും നിലനിന്നു കാണാൻ ആഗ്രഹിച്ച ഇന്ദിരാ ഗാന്ധിക്കു തന്റെ മരണത്തെ മുൻകൂട്ടി കണ്ടു എന്നു തോന്നിപ്പിക്കും തരത്തിലായിരുന്നു മരിക്കുന്നതിന്റെ തലേന്ന് ചൊവ്വാഴ്ച രാത്രി അവർ ഒറീസ്സ സന്ദർശനവേളയിൽ തന്റെ മരണത്തെക്കുറിച്ചു പരാമർശിച്ചത് "രാജ്യസേവനത്തിടയിൽ ഞാൻ മരിക്കുകയാണെങ്കിൽ പോലും എനിക്കതിൽ അഭിമാനമുണ്ട്. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളർച്ചക് വേണ്ടിയും രാജ്യത്തെ സുശക്തവും ഉർജ്ജസ്വലവുമാകാൻ വേണ്ടിയും സംഭാവന നല്കുമെന്നെനിക്കുറപ്പുണ്ട് ". മണിക്കൂറുകൾക്കു ശേഷം ഈ വാക്കുകൾ യാഥാർഥ്യമാവുകയായിരുന്നു....
LikeShow More Reactions
Comment

Wednesday, 20 July 2016

ശ്യാം ശരൺ നേഗി

ശ്യാം ശരൺ നേഗി


Courtesy : Sigi G Kunnumpuram



2014 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് 15 ഭാഷകളിലായി ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ച് പ്ളെഡ്ജ് ടു വോട്ട് എന്ന പേരിൽ ഗൂഗ്ൾ പുറത്തിറക്കി, മുടക്കം വരുത്താതെ വോട്ടു ചെയ്യുന്ന മനുഷ്യന്റെ യഥാർത്ഥ കഥ എന്നാണ്‌ ഗൂഗിളിലെ വീഡിയോയുടെ പേര്‌. മഞ്ഞുമൂടി വർണ്ണശബളമായ കിന്നൗർ ജില്ലയിലെ കൽപക ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്നു ചായ കുടിക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ഷോട്ട്‌ ഫിലിമിൽ തന്റെ കോട്ടും തൊപ്പിയും ധരിച്ച്‌ വടിയുടെ സഹായത്തോടെ ആപ്പിൾതോട്ടത്തിലും പൈൻമരങ്ങൾക്കിടയിലം കൂടി പോളിംഗ്‌ ബൂത്തിലേക്ക്‌ നേഗി നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്‌.അദേഹത്തിന്റെ പേരാണ് ശ്യാം ശരൺ നേഗി, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട്‌ രേഖപ്പെടുത്തിയ വ്യക്‌തിയാണ്‌ ശ്യാം ശരൺ നേഗി
നേഗി ഇന്ത്യയിലെ ആദ്യവോട്ടറാണെന്നും ആദ്യ പോളിംഗ്‌ ബൂത്തുകളിലൊന്നായ കല്പയയില്‍ 1951 ഒക്ടോബര്‍ 25-നാണ്‌ നേഗി വോട്ട്‌ രേഖപ്പെടുത്തിയതെന്നും ഗൂഗിള്‍ വെളിപ്പെടുത്തുന്നു. നേഗി മുത്തച്ഛന്‍ ഓര്മ്മടയില്നിനന്ന്‌ അദേഹം പറയുന്നത് അതി ശൈത്യവും മോശം കാലവസ്ഥയെയും തുടർന്നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. 1951 ഒക്ടോബറിലായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഹിമാചൽ പ്രദേശിലെ കൽപ സ്വദേശിയും മുൻ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററുമായ ശ്യാം നേഗി കിനൗർ ജില്ലയിലും മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെട്ട സ്‌ഥലമാണു കൽപ.1951 ഒക്‌ടോബർ 25 ന്‌ നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ്‌ ഓഫീസർ ആയിരുന്നു ശ്യാം നേഗി. ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട്‌ ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട്‌ ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്‌. അന്ന് ചിനി ലോക്സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ശ്യാം ശരൺ നേഗി. പിന്നീടാണ് ചിനി മണ്ഡലം കിന്നൗർ എന്ന് പുനർ നാമകരണം
ചെയതത്
ഹിമാചൽ പ്രദേശിലെ കിന്നൗർ മണ്ഡലത്തിലാണ് നേഗി വോട്ടു ചെയ്തത്.ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്.പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്‌. ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിട്ടുള്ളത്‌. 16 തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയും 12തവണ അസംബ്ലി തെരഞ്ഞെടുപ്പിന് വേണ്ടിയും വോട്ടു ചെയ്യുതു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല.സംസ്‌ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട്‌ ചെയ്‌തിട്ടുണ്ട്‌മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത്‌ പാര്ട്ടി യിലാണ്‌ വിശ്വസിക്കുന്നതെന്ന്‌ വെളിപ്പെടുത്താന്‍ ജനാധിപത്യവും നിയമവുമറിയാവുന്ന നേഗി തയ്യാറാകുന്നില്ല. പകരം മറുപടി ഇങ്ങനെ, “ആത്മാര്ത്ഥടതയോടെ നല്ല ഭരണം കാഴ്ചവെയ്ക്കുന്ന രാഷ്ട്രീയ പാര്ട്ടി്ക്കാണ്‌ എന്റെ വോട്ട്‌.” എന്നാല്‍, പുതിയ നോട്ട സംവിധാനത്താട്‌ അദ്ദേഹത്തിനു താല്പകര്യമില്ല. “സ്ഥാനാര്ത്ഥി കളില്‍ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനില്ക്കുിന്നി”ല്ലെന്നാണ്‌ താന്‍ കരുതുന്നതെന്ന്‌ നേഗി പറയുന്നു. 2014ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അദേഹത്തെ ബ്രാന്ഡ്്‌ അംബാസിഡര്‍ ആയി തെരഞ്ഞെടുത്തതിനെ തുടര്ന്ന്് തെരഞ്ഞെടുപ്പ് കമ്മിഷന്റെക്യാംപയ്‌നുകളിൽ പ്രതേക പരിഗണയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്.അദ്ദേഹത്തെ വച്ചു ഷൂട്ടു ചെയ്ത ആൽബം യുട്യൂബിൽ വൻ ഹിറ്റാണ്. ബോളിവുഡിലെ ഇതിഹാസതാരം അമിതാഭ് ബച്ചനും ദിയ മിർസയ്ക്കുമൊപ്പം കമ്മിഷന്റെ പരസ്യങ്ങളിൽ അദേഹം അഭിനയിച്ചു. രാജ്യത്ത്‌ ആദ്യമായി വോട്ട്‌ ചെയ്‌ത ജനവിഭാഗമെന്ന ബഹുമതി കിനാറുകൾ എന്നറിയപ്പെടുന്ന ഗോത്രവർക്കാർക്കും സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാർലമെന്റ്‌ മണ്ഡലത്തിലായിരുന്നു അന്ന്‌ കൽപ. കോൺഗ്രസ്‌ സ്‌ഥാനാർഥികളായ രാജ്‌കുമാരി അമൃത്‌കൗർ, ഗോപി റാം എന്നിവരാണ്‌ ആദ്യതെരഞ്ഞെടുപ്പിൽ വിജയിച്ചത്‌.Pscvinjanalokam

Tuesday, 14 June 2016

പ്ലാച്ചിമടയുടെ ചരിത്രത്തിലേക്ക്

പ്ലാച്ചിമടയുടെ ചരിത്രത്തിലേക്ക്

Courtesy; sachin ks Charithraanveshikal
മനുഷ്യന്‍ തന്റെ മൌലികാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ കഥകള്‍ സ്ഥല കാല ദേശ ഭേദമന്യേ ചരിത്ര വീഥികളില്‍ എങ്ങും കണാനാവുന്നതാണ്. അത്തരം ചരിത്രങ്ങളാണ് അനീതിക്കെതിരെ ശബ്ദിക്കാന്‍ പുതു തലമുറകള്‍ക്കുള്ള ഊര്‍ജവും പ്രതീക്ഷയും. ശുദ്ധ ജലവും ജീവ വായുവും പോലും വില്‍പ്പന ചരക്കുകള്‍ ആകുന്ന ഇന്നത്തെ ലോകത്ത്, സമരചരിത്രങ്ങളുടെ പുസ്തക താളുകളില്‍ കേരളം ചാര്‍ത്തിയ കയ്യൊപ്പയിരുന്നു പ്ലാച്ചിമട സമരം. ഇന്ത്യയെന്ന മൂന്നാംലോക രാജ്യത്തിന്റെ ഒരു കൊച്ചു കോണില്‍ കിടക്കുന്ന കേവലമായ ഒരു കുഗ്രാമം ശുദ്ധജലത്തിന് വേണ്ടി നടത്തിയ സമരം കൊണ്ട് ലോക ശ്രദ്ധ പിടിചു പറ്റിയ ചരിത്രം തുടങ്ങുന്നതു രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പാണ്.
പ്ലാച്ചിമടയും പെരുമാട്ടി പഞ്ചായത്തും
********************************************
പാലക്കാട് ജില്ലയിലെ, തമിഴ്‌നാട്‌ കേരള ബോര്‍ഡറില്‍ കിടക്കുന്ന. പെരുമാട്ടി പഞ്ചായത്തിലുള്ള ഒരു ചെറിയ ഗ്രാമം ആണ് പ്ലാച്ചിമട. തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ സ്ഥലവും ഇവിടുത്തെ ആളുകളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു. ജനസംഖ്യയില്‍ ഏറിയ പങ്കും ദളിതരും, ഇരുള- മലയ ഗോത്രങ്ങളില്‍ പെട്ട ആദിവാസികളും ആണ്. പാലക്കാട് ചുരത്തിലെ ഒരു പ്രധാന മഴനിഴല്‍ പ്രദേശം ആണെങ്കിലും മൂലതറ, മീങ്കര എന്നീ ഡാമുകളും അതിനോട് അനുബന്ധിച്ചുള്ള കനാലുകളും ചിറ്റൂര്‍ പുഴയും എല്ലാം ചേര്‍ന്ന് ഇവിടം ഫലഭൂയിഷ്ഠമാക്കിയിരുന്നു. നിസ്സാര വിലക്ക് ഭൂമി ലഭ്യമായിരുന്നു എങ്കിലും ഗതാഗത സൌകര്യങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
കൊക്കക്കോള എന്ന ആഗോള ഭീമന്‍
*******************************************
1973 ഫോറിന്‍ എക്സ്ചെന്ജ് രേഗുലെട്ടിംഗ് ആക്റ്റിന്റെ ഫലമായി ഇന്ത്യയിലെ ബിസിനസ് ഉപേക്ഷിച്ചിരുന്ന കൊക്കക്കോള എന്ന അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ തിരിച്ചുവരവ്‌ നടത്തുന്നത് തൊണ്ണൂറുകളുടെ ആരംഭത്തില്‍ രാജ്യം കൈക്കൊണ്ട ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു. രാജ്യമൊട്ടാകെ ബോട്ട്ലിംഗ് പ്ലാന്റ്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ച കമ്പനി സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി ജലത്തിന്റെ വലിയ സാന്നിധ്യം മനസ്സിലാക്കിയാണ് പ്ലാച്ചിമടയെ തിരഞ്ഞെടുത്തത്. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ ഇവര്‍ പ്ലാച്ചിമടയില്‍ 38 ഏക്കര്‍ ഭൂമി (ഇതില്‍ 90%വും നെല്‍പ്പാടങ്ങള്‍ ആയിരുന്നു) വാങ്ങിക്കുകയും പ്ലാന്റ് തുടങ്ങുന്നതിനുള്ള എല്ലാ അനുമതികളും കൈക്കലാക്കുകയും ചെയ്തു. 2000 january 25 നു പെരുമാട്ടി പഞ്ചായത്തില്‍ നിന്നുള്ള ലൈസന്‍സ് കൂടി ലഭിച്ചതോടെ ആ വര്‍ഷം മാര്‍ച്ചില്‍ ഫാക്റ്ററി പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ട്ലിംഗ് പ്ലാന്റായിരുന്നു ഇത്. ഒരു ലിറ്റര്‍ കോളയോ ശീതള പാനീയമോ ഉണ്ടാക്കാന്‍ മൂന്നു ലിറ്ററില്‍ അധികം വെള്ളം വേണ്ടി വരുന്നു. ഇത്തരത്തില്‍ അഞ്ചു ലക്ഷം ലിറ്റര്‍ പാനീയം ഉല്‍പ്പാദിപ്പിക്കാന്‍ ഉള്ള അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നു. അതായതു പൂര്‍ണ്ണമായി പ്രവര്‍ത്തനനിരതം ആവുന്ന ദിവസം ഫക്ട്ടരിക്ക് പതിഞ്ചു ലക്ഷം വെള്ളം ആവശ്യമായി വരുമായിരുന്നു, ചില സമയങ്ങളില്‍ അത് ഇരുപതു ലക്ഷം വരെ എത്തിയെന്ന് പറയപ്പെടുന്നു. രാപ്പകല്‍ ഭേദമന്യേ ഇരുന്നൂറ്റി അമ്പതിലേറെ തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഫാക്റ്ററിയില്‍ നിന്നും എന്പ്പതിലേറെ ലോറികള്‍ ആയിരുന്നു ഒരു ദിവസം പുറത്തേക്ക് പോയിരുന്നത്. കോമ്പൌണ്ടില്‍ ഉള്ള ആറു കുഴല്‍ക്കിണറുകളും രണ്ടു കുളങ്ങളും ആയിരുന്നു ഫാക്ട്ടരിയുടെ ഈ ഒടുങ്ങാത്ത ദാഹം ശമിപ്പിചിരുന്നത്.
പ്രത്യാഘാതങ്ങള്‍
*********************
കമ്പനി പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ആറു മാസത്തില്‍ തന്നെ പ്ലാച്ചിമടയിലും പരിസരങ്ങളിലും കിണറുകളിലെ ജലം ക്രമാതീതമായി താഴാന്‍ തുടങ്ങി. ഉണ്ടായിരുന്ന വെള്ളമാകട്ടെ പാല്‍ നിറമായ പാട കെട്ടിയ ദുര്‍ഗന്ധം വമിക്കുന്നതും. ഇതുപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ വയറു വേദനയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നതും പതിവായി. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഈ വെള്ളം ഉപയോഗിച്ചാല്‍ വിളകള്‍ പെട്ടെന്ന് നശിക്കുന്നതും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. പരിശോധനയില്‍, ഉയര്‍ന്ന തോതിലുള്ള കാത്സിയത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങള്‍ ആണ് വെള്ളത്തിന്റെ മാറ്റത്തിന് കാരണം എന്ന് കണ്ടെത്തി. ക്രമാതീതമായി ഭൂഗര്‍ഭജലം ഊറ്റുന്നത് മൂലം അടിത്തട്ടിലുള്ള ചുണ്ണാമ്പ് കല്ലുകള്‍ വെള്ളത്തില്‍ അലിഞ്ഞു വരാന്‍ തുടങ്ങിയതാണ് ഈ ലവങ്ങളുടെ സാന്നിധ്യത്തിനു കാരണം എന്ന് വ്യക്തമായി. ഇത് ജലത്തിന്റെ കാഠിന്യം കൂട്ടുന്നു. കോള കമ്പനിക്ക് ഇത് അറിയില്ലായിരുന്നു എന്ന് പറഞ്ഞു വേണമെങ്കില്‍ നിഷേധിക്കാം, എങ്കിലും അവര്‍ അറിഞ്ഞു കൊണ്ട് ചെയ്ത മറ്റൊരു ചതി ആയിരുന്നു പ്ലാന്റിലെ വേസ്റ്റ് വളം എന്ന പേരില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയത്. സത്യത്തില്‍ ഇത് ഉപയോഗ ശൂന്യം ആയിരുന്നു എന്ന് മാത്രമല്ല ഉയര്‍ന്ന അളവില്‍ ഉള്ള ലെഡ് കാഡ്മിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യം നിമിത്തം പരിസ്ഥിതിക്ക് വളരെ ദോഷം ചെയ്യുന്നതുമായിരുന്നു. വളം എന്ന പേരില്‍ സൌജന്യമായി കമ്പനി നല്‍കിയ ഈ കെമിക്കല്‍ ചതിയറിയാതെ പരിസര വാസികള്‍ കൊണ്ട് പോയി വിളകള്‍ക്ക് ഇട്ടു, അവരുടെ മണ്ണും മലീമസമാക്കി. ഫലത്തില്‍ പ്ലാച്ചിമട മനുഷ്യാവാസയോഗ്യമല്ലാത്ത ഒരു തരിശു ഭൂമിയായി. ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവിതം ചോദ്യചിഹ്നം ആയി.
ചെറുത്തുനില്‍പ്പുകള്‍ സമരങ്ങള്‍
**************************************
പരാതികളും എതിര്‍പ്പുകളും ആദ്യ ആറുമാസത്തിനുള്ളില്‍ തന്നെ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇതിനെ ചെറിയ സഹായങ്ങള്‍ നല്‍കിയും ജനങ്ങളുടെ ആവശ്യത്തിനായുള്ള വെള്ളം ടാങ്കറുകളില്‍ നല്‍കിയും കോള കമ്പനി പ്രതിരോധിക്കാന്‍ ശ്രമിച്ചു. പക്ഷെ പൊന്നു കൊണ്ട് കുടം നിര്‍മിച്ചു നല്‍കിയാലും അതില്‍ കുടിവെള്ളം ഇല്ലെങ്കില്‍ എന്ത് കാര്യം? എതിര്‍പ്പുകള്‍ ക്രമേണ ശക്തി ആര്‍ജിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം നാലില്‍ ഒന്നാക്കി ചുരുക്കണം എന്നായിരുന്നു ആദ്യ ആവശ്യം എങ്കില്‍ പിന്നീടു കമ്പനി തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിലയിലേക്ക് അത് വളര്‍ന്നു. പ്രശ്നത്തില്‍ ആദ്യം ഇടപെടല്‍ നടത്തിയത് ചില പരിസ്ഥിതി വാദികളും NGO കളും ആയിരുന്നു. പ്രദേശവാസികള്‍ കൊക്കകോള വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. ആദിവാസി സംരക്ഷണ സംഘം പ്രശ്നം ഏറ്റെടുത്തുകൊണ്ട് ഒരു വലിയ സമരത്തിനു തുടക്കം കുറിച്ചു. 2002 april 22 നു രണ്ടായിരത്തോളം പേരുടെ മാര്‍ച്ചും പിക്കറ്റിങ്ങും നടന്നു. കോള കമ്പനിയുടെ വഴി തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരത്തിനു ആദ്യകാലത്ത് മാധ്യമങ്ങളുടെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ യാതൊരു പിന്തുണയും ഇല്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ സാധുക്കളായിരുന്ന ആദിവാസികളെ പോലീസും കമ്പനി ഗുണ്ടകളും തല്ലി ചതച്ചു. സ്ത്രീകളുടെ വസ്ത്രം വലിച്ചഴിച്ചു. പോലീസിന്റെ ബൂട്ട് കൊണ്ടുള്ള തൊഴി കൊണ്ട്പലരുടെയും നടു ഒടിഞ്ഞു. എന്നാല്‍ അവരുടെ സമരാവേശം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.
മേല്‍പ്പറഞ്ഞ എതിര്‍പ്പുകളെ എല്ലാം അവഗണിച്ചു മുന്നോട്ടു പോയ കൊക്കക്കോളക്ക് പക്ഷെ നില തെറ്റിയ വര്ഷം ആയിരുന്നു 2003. ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായി ആദിവാസികളുടെ സമരം ഇതിനകം ലോക ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു. 2003 July 25 നു ഗാര്‍ഡിയന്‍ ദിനപത്രത്തിലെ ലേഖകന്‍ ബീബീസീ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ കോള കമ്പനി വളം എന്ന് പറഞ്ഞു നല്‍കിയ വെസ്റ്റ് മാരക വിഷം ആണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടു. പിറ്റേ ആഴ്ച ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഏന്‍ഡ് എന്വയോന്മേന്റ്റ് മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടെ കണ്ടെത്തി. പ്ലാച്ചിമടയില്‍ നിന്നും പുറത്തിറങ്ങുന്ന പന്ത്രണ്ടു ബ്രാണ്ടുകളില്‍ കാന്‍സറിനു കാരണമായേക്കാവുന്ന കീടനാശിനികളുടെ അംശം ഉണ്ടെനായിരുന്നു അത്. ഇക്കാലയളവില്‍ തന്നെ ആയിരുന്നു അമേരിക്കയുടെ ഇറാക്ക് അധിനിവേശവും. ലോകമൊട്ടാകെ ഒരു ആന്റി അമേരിക്കന്‍ വികാരം ഉയര്‍ന്നു വന്നു. സഹജമായ ഒരു ഇടതു ചിന്താഗതിയുള്ള മലയാളികള്‍ക്കിടയില്‍ അമേരിക്കയുടെ പ്രതിരൂപമായി കൊക്കക്കോള മാറി. ഫലത്തില്‍ കേരളം എന്നല്ല ലോകം മൊത്തം സമരത്തിനു പിന്തുണയുമായി മുന്നോട്ടു വന്നു. കൊക്കകോള കേരളത്തിലെ റീ ടെയില്‍ ഷോപ്പുകളില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങി.
നിയമ യുദ്ധങ്ങള്‍
*********************
യഥാര്‍ത്ഥത്തില്‍ സമരം ഉണ്ടായപ്പോള്‍ ആണ് മറ്റൊരു കാര്യം വ്യക്തം ആവുന്നത്. നിലവില്‍ ഇന്ത്യയില്‍ ഭൂഗര്‍ഭജലം വിനിയോഗിക്കുന്നതിനെ നിയന്ത്രിച്ചു കൊണ്ടോ അതിന്റെ ഉപഭോഗം ക്ലിപ്തപ്പെടുത്തുന്നതിനോ നിയമങ്ങളോ നടപടി ക്രമങ്ങളോ ഇല്ലായിരുന്നു. ദേശീയ ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഭൂഗര്‍ഭ ജല ബോര്‍ഡിനു ആയിരുന്നു ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നത്. ഇവരാകട്ടെ ഉപദേശക സമിതി മാത്രം ആയിരുന്നു.
സമീപത്തുള്ള ഡാമുകളിലെ ജലം ആണ് കൊക്കകോളയെ ഇത്തരം ഒരു സ്ഥലത്ത് പ്ലാന്റു തുടങ്ങാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ജലസേചന ആവശ്യങ്ങള്‍ക്ക് മാത്രമായി നിര്‍മിച്ച ഡാമുകളിലെ ജലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു ഇവര്‍ക്ക് അനുമതി ലഭിച്ചില്ല. ഇത് ഏറെക്കുറെ സത്യവുമാണ്. പക്ഷെ ഇത്തരത്തില്‍ നിര്‍ണായകമായ ഒരു അനുമതിക്ക് അവസാന നിമിഷമാണോ അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം മറുഭാഗം ഉന്നയിച്ചു. ഭൂഗര്‍ഭ ജലത്തിന് പുറമേ പെരിയാര്‍ ഉള്‍പ്പെടെ ആറൂ വ്യത്യസ്ത ഇടങ്ങളില്‍ നിന്നും ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നു.
2003 ഇല്‍ പെരുമാട്ടി പഞ്ചായത്ത് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയ കമ്പനി സ്റ്റേ വാങ്ങി പ്രവര്‍ത്തനം തുടര്‍ന്നു. വീണ്ടും റിട്ടുമായി ഹൈക്കോടതിയെ സമീപിച്ച പഞ്ചായത്തിന് ഭാഗികമായി അനുകൂലമായ വിധിയാണ് ലഭിച്ചത്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം (34 Acre) ഇറിഗേഷന് ആവശ്യമായി വരുന്ന ജലം എത്രയാണോ അത് അവര്‍ക്ക് ഉപയോഗിക്കാം. ഇത് അളക്കാന്‍ വേണ്ടി പൈപ്പുകളില്‍ മീറ്റര്‍ ഘടിപ്പിക്കാനും കോടതി ഉത്തരവിട്ടു. പക്ഷെ 2004 വര്‍ഷം പാലക്കാടു ജില്ലയെ സര്‍ക്കാര്‍ വരള്‍ച്ച ബാധിത മേഖല പ്രദേശം ആയി പ്രഖ്യാപിച്ചതിനാല്‍ പ്ലാന്റിന് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. ആ വര്‍ഷത്തെ ലോക ജല സമ്മേളനം പ്ലാചിമടയിലാണ് സംഘടിപ്പിക്കപ്പെട്ടത്. 2005 ഇല്‍ വീണ്ടും ഹൈക്കൊടതിയിലെത്തിയ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്കാന്‍ പഞ്ചായതിനോട് വിധിയായി. അതെ വര്‍ഷം ലോക ഭൌമ ദിനത്തില്‍ (April 22) കമ്പനിയെ കെട്ടുകെട്ടിക്കും വരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചുകൊണ്ട് സമരസമിതി കുടില്‍ കെട്ടി സമരം തുടങ്ങി. കോടതി വിധിയില്‍ വീണ്ടും ജീവന്‍ വച്ച പ്ലാന്റ് പക്ഷെ അവര്‍ പുറം തള്ളിയിരുന്ന മാലിന്യത്തിന്റെ പേരില്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നെയും അടപ്പിച്ചു. ആ വര്‍ഷം തന്നെ ഭൂഗര്‍ഭജല ഉപയോഗ നിയന്ത്രണ ബില്‍ കേരള നിയമ സഭ പാസ്സാക്കുകയും നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ 2006 ജനുവരിയില്‍ കമ്പനി എന്നെന്നേക്കുമായി അടച്ചു പൂട്ടി. പിന്നീട് 2010 ഇല്‍ കേരള സര്‍ക്കാര്‍ പ്ലാച്ചിമടയില്‍ കമ്പനി മൂലം ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പഠിക്കാനും നഷ്ടപരിഹാരത്തുക നിശ്ചയിക്കാനും ഒരു കമ്മിഷനെ നിയോഗിക്കുകയും അവരുടെ പഠനപ്രകാരം 216 കോടി രൂപയുടെ നാശനഷ്ടം ഇവിടെ ഉണ്ടായതായും ഇത് കമ്പനിയില്‍ നിന്ന് തദ്ദേശ വാസികള്‍ക്ക് വാങ്ങി കൊടുക്കണം എന്നും ശുപാര്‍ശ ചെയ്തു. ഇതിനായി ഒരു ട്രിബ്യൂണല്‍ രൂപികരിക്കാന്‍ 2011 ഇല്‍ കേരള നിയമ സഭ പാസ്സാക്കി അയച്ച “പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍” മൂന്നു വര്‍ഷത്തോളം രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാതെ കിടന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ നിയമ സാധുത ഇല്ല എന്ന് പറഞ്ഞു തിരിച്ചയച്ചതാണ് പ്ലാച്ചിമട സമരത്തിലെ പതിനഞ്ചു വര്‍ഷം നീണ്ട ചരിത്രത്തിലെ അവസാന സംഭവം.
ഓര്‍മയില്‍ സമര നേതാക്കള്‍
************************************
അനിവാര്യതകലാണു പലപ്പോഴും മനുഷ്യനെ ഹീറോ ആക്കുന്നതും അവനിലെ അസാധാരണമായ ഇച്ഛാശക്തിയും ധര്‍മ ബോധവും പുറത്തു കൊണ്ട് വരുന്നതും എന്ന് തെളിയിച്ച സമരമായിരുന്നു പ്ലാച്ചിമടയിലേത്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട രണ്ടു വ്യക്തികളാണ് വേലൂര്‍ സ്വാമിനാഥനും, മയിലമ്മയും. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അറുപതു വയസ്സ് കഴിഞ്ഞ ഒരു ആദിവാസി സ്ത്രീ ആയിരുന്നു നൂറ്റി ഇരുപതിലേറെ രാജ്യങ്ങളില്‍ ശാഖകളുള്ള കൊക്കക്കോള എന്ന ഗോലിയാത്തിനെ മുട്ട് കുത്തിച്ച ദാവീദ് ആയി മാറിയത്. സമര സമിതിയുടെ സ്ഥാപക ആയിരുന്ന മയിലമ്മ സമരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ക്രമേണ അവരായി ചെറുത്തു നില്‍പ്പിന്റെ കുന്തമുന. അവാര്‍ഡ് നല്കാന്‍ ഡല്‍ഹിയിലേക്കു ക്ഷണം ലഭിച്ചപ്പോള്‍ പ്ലാച്ചിമടയില്‍ നിന്നുള്ള ഒരു കുപ്പി വെള്ളം ആയിരുന്നു അവര്‍ കൂടെ കൊണ്ട് പോയത്. സോണിയാഗാന്ധിക്ക് നല്‍കാന്‍. വളരെ ലളിതമായിരുന്നു അവരുടെ ചോദ്യം “വെള്ളമില്ലാതെ എങ്ങനെയാണു ഒരു മനുഷ്യന്‍ ജീവിക്കുക? “ നിസ്സാരം എന്ന് തോന്നിയ ഈ ചോദ്യം പിന്നീടു മലയാളികള്‍ ഒന്നിച്ചുയര്‍ത്തിയപ്പോള്‍ അത് ചരിത്രമായി. സമാനമായ രീതിയില്‍ പ്രശസ്തനായ മറ്റൊരു വ്യക്തിയാണ് സമര സമിതി കണ്വീനര്‍ ആയിരുന്ന വേലൂര്‍ സ്വാമിനാഥന്‍. പ്ലാച്ചിമടയിലെ ഒരു ചെറിയ വര്‍ക്ക് ഷോപ്പ് കൊണ്ട് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം പുലര്‍ത്തിയിരുന്ന അയാളും പ്ലാന്റു കുടിവെള്ളം മുട്ടിച്ചപ്പോലാണ് വേറെ വഴി ഇല്ലാതെ സമരത്തിനിറങ്ങിയത്. ഇന്ന് പക്ഷെ ഇവരെല്ലാം ചരിത്രമായി കഴിഞ്ഞു. 2007 ഇല്‍ തന്റെ എഴുപതാം വയസ്സില്‍ മയിലമ്മയും കഴിഞ്ഞ വര്‍ഷം സ്വാമിനാഥനും സമര ഭൂമികയില്‍ നിന്നും അരങ്ങൊഴിഞ്ഞു. മരിക്കുമ്പോള്‍ ഒരുപാടു കഷ്ടതകള്‍ക്ക് നടുവിലയിരുന്ന അദ്ദേഹത്തിനു നാല്‍പ്പത്തഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ.
പ്ലാച്ചിമട കൊളുത്തിവിട്ട സമരങ്ങള്‍ പിന്നീട് ഇന്ത്യയില്‍ പലയിടത്തും കത്തി ജ്വലിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു. കോളക്കെതിരെ തന്നെ രാജസ്ഥാനിലെ കാലദേരയിലും യൂ പ്പിയിലെ മെഹ്ദിഗനിയിലും ഉയര്‍ന്നു വന്ന ചെറുത്തുനില്‍പ്പ്‌ ഇതിനുദാഹരണമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കുപ്പി വെള്ളമോ കോളയോ വാങ്ങത്തവരല്ല നാം. അത് കൊണ്ട് തന്നെ ആധുനിക ലോകത്തിനു അവ ഒഴിച്ച് കൂട്ടാനും സാധിക്കില്ല എന്ന് വ്യക്തമാണ്‌. വികസനത്തെ നാമെല്ലാം അനുകൂലിക്കുംബോളും അതിന്റെ അതിര്‍വരമ്പുകള്‍ എവിടെ വരക്കണം എന്നതിനു വ്യക്തത ഇല്ലെങ്കില്‍ ഇനിയും ഇവിടെ പ്ലാച്ചിമടകള്‍ ആവര്‍ത്തികും.

Monday, 4 April 2016

ബര്‍മ്മ – ബുദ്ധഭൂവില്‍ മേല്‍വിലാസമില്ലാതെ ജീവിക്കുന്നവര്‍.


ബര്‍മ്മ – ബുദ്ധഭൂവില്‍ മേല്‍വിലാസമില്ലാതെ ജീവിക്കുന്നവര്‍.

Courtest- Bucker Aboo- Charithraanveshikal
മാര്‍ച്ച്‌ മുപ്പത് 2016. ഈ അക്കങ്ങള്‍ക്ക് മ്യാന്മാര്‍ (ബര്‍മ്മ) ചരിത്രത്തോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളുടെ മിലിട്ടറി ഭരണത്തില്‍ നിന്ന് Aung San Suu Kyi യുടെ ജനാധിപത്യപാര്‍ട്ടിയിലേക്ക് അധികാര കൈമാറ്റം നടന്ന ദിനമാണിത്. ഒരു രാജ്യം കടന്നുപോയ ജനാധിപത്യ ധ്വംസനത്തിന്‍റെ നീണ്ട കാലയളവില്‍ ഹോമിക്കപ്പെട്ടവരുടെ ചരിത്രത്തില്‍ ബര്‍മ്മീസ് മാത്രമായിരുന്നോ ഉണ്ടായിരുന്നത്? ഒരു ചരിത്രാന്വേഷണം ആരംഭിക്കുകയാണിവിടെ. നെഞ്ചില്‍ കൈവെച്ച് കേള്‍ക്കേണ്ട ചില ചരിത്ര സത്യങ്ങള്‍ അവഗണിക്കാന്‍ വയ്യ.
മ്യാന്മാര്‍; സൌത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം.
1885: നൂറ്റാണ്ടുകളോളമുള്ള ബുദ്ധമതാടിസ്ഥാനത്തിലുള്ള ഭരണങ്ങള്‍ക്ക് അറുതിവരുത്തി ബര്‍മ്മ ബ്രിട്ടന്‍റെ കോളനിയായിത്തീരുന്നു.
1941-45: രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ ബര്‍മ്മാ അധിനിവേശം.
1948: ബ്രിട്ടനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം.
1962: നീണ്ട വര്‍ഷങ്ങളായുള്ള വിവിധവിഭാഗങ്ങളില്‍ നിന്നുള്ള ഉള്പ്പോരില്‍ നിന്ന് ജനറല്‍ നെ വിന്‍സ് ഒരു മിലിട്ടറി അട്ടിമറിയിലൂടെ അധികാരം കയ്യടക്കുന്നു.
1988: 26 വര്‍ഷമായുള്ള സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയപരമായ അടിച്ചമര്‍ത്തലും കാരണം രാജ്യത്തുടനീളമുണ്ടായ പ്രതിഷേധ പൊട്ടിത്തെറിയില്‍ മിലിട്ടറിയുടെ കൈയ്യാല്‍ മൂവ്വായിരത്തോളം പൌരന്മാരുടെ ദാരുണ മരണം
1990: Aung San Suu Kyi യുടെ പാര്‍ട്ടിക്ക് ജനഹിത പരിശോധനയില്‍ വമ്പിച്ച വിജയം. മിലിട്ടറി ഇലെക്ഷന്‍ ഫലം അവഗണിച്ച് കൊണ്ട് Suu Kyi എന്ന ധീര വനിതയെ വീട്ടുതടങ്കലിലാക്കുന്നു. ഈ വീട്ടുതടങ്കല്‍ പിന്നീട് ഇരുപത് വര്‍ഷത്തോളം തുടര്‍ന്നു.
2007: ബുദ്ധസന്യാസികളടക്കമുള്ള പ്രതിഷേധക്കാരെ മിലിട്ടറി നേരിടുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
2010: ഈ വര്ഷം നടന്ന തെരഞ്ഞെടുപ്പിള്‍ മിലിട്ടറി സപ്പോര്‍ട്ടുള്ള USDP വിജയം അവകാശപ്പെടുന്നു. തുടരര്‍ന്നു 2012ലും 2015ലും നടന്ന തെരഞ്ഞെടുപ്പിള്‍ ജനാധിപത്യപാര്‍ട്ടി വിജയം കൈവരിക്കുന്നു.
2016 മാര്‍ച്ച്‌ മുപ്പത് ; മിലിട്ടറി സപ്പോര്‍ട്ടുള്ള ഭരണത്തിനു വിരാമം,
കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമുള്ള മിലിട്ടറി ഭരണത്തില്‍ ബര്‍മ്മക്കാരെക്കാള്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടത് ബര്‍മ്മയിലുള്ള ഇന്ത്യന്‍ വംശജരാണ്. 2004 ലെ സിംഗ് വി റിപ്പോര്‍ട്ട് പ്രകാരം ബര്‍മ്മയിലെ നാല് ശതമാനം ജനങ്ങള്‍ ഇന്ത്യന്‍ വംശത്തില്‍പ്പെട്ടവരാണ്. ഇതില്‍ ഇരുപത്തഞ്ച് ലക്ഷം പേര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നറിയപ്പെടുന്നവരും, രണ്ടായിരം പേര്‍ ഇന്ത്യന്‍ പൌരത്വം ഉള്ളവരും, നാല് ലക്ഷം പേര്‍ ഇന്നും ഇരു രാജ്യത്തിന്‍റെയും പൌരത്വമില്ലാതെ
‘Stateless” എന്നറിയപ്പെടുന്നവരുടെ കൂട്ടത്തില്‍ ജീവിക്കുന്നവരുമാകുന്നു. ബര്‍മ്മയുടെ സ്വാതന്ത്ര്യത്തിനു ശേഷം നാല് ലക്ഷം ഇന്ത്യന്‍ വംശജര്‍ നല്‍കിയ പൌരത്വ അപേക്ഷയില്‍ പതിനായിരത്തോളം അപേക്ഷകള്‍ സ്വീകരിച്ചു ബാക്കിയൊക്കെ അവര്‍ അന്ന് തള്ളിക്കളഞ്ഞു. നെഹ്‌റുവിന്‍റെ ഓഫീസ് വേണ്ടവിധത്തില്‍ ഇടപെട്ടിട്ടുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഇവിടെ ചരിത്രം മറ്റൊന്നായേനെ. പൌരത്വമില്ലാത്ത പരദേശികളെന്ന മുദ്രയോടുകൂടി അവിടെയാരംഭിച്ചു അവരുടെ പീഡനകാലം.
1950 കാലങ്ങളില്‍ തൊഴില്‍ മേഖലയിലെ ബര്‍മ്മീകരണത്തിന്‍റെ ഭാഗമായി ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടു. 1960ലെ ബര്‍മ്മാ ക്ഷേമപ്രവര്‍ത്തന പരിപാടിയുടെ അടിസ്ഥാനത്തില്‍ താഴ്ന്ന മേഖലയില്‍ ജോലിചെയ്തിരുന്ന ഇന്ത്യക്കാരും ജോലിയില്‍ നിന്നും പുറന്തള്ളപ്പെട്ടു.
1800 മുതല്‍ ബര്‍മ്മയില്‍ ഉണ്ടായിരുന്ന ഒരു ജനവിഭാഗത്തിന്‍റെ പിന്‍തലമുറക്കാര്‍ നേടിയ സമ്പാദ്യം (സ്ത്രീകളുടെ മംഗല്‍സൂത്രമുള്‍പ്പെടെ) ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് പോലും അവിടുത്തെ ഗവര്‍മ്മെണ്ട് തടഞ്ഞു.. തമിള്‍ നാട്ടിലേക്ക് മടങ്ങിയ ഒരു ലക്ഷത്തി നാല്പത്തഞ്ചായിരത്തോളം വരുന്ന ഇന്ത്യക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം പിടിച്ചെടുക്കപ്പെടുകയും അവര്‍ക്ക് ഒരിക്കലും നഷ്ടപരിഹാരം നല്‍കപ്പെടുകയും ഉണ്ടായില്ല.
ഇന്ത്യക്കാരുടെ നിയമപരമായ പദവികള്‍ തച്ചുതകര്‍ക്കപ്പെട്ട ഭരണമായിരുന്നു അറുപതിനുശേഷമുള്ള മിലിട്ടറി ഭരണത്തിലൂടെ വെളിവായത്. തരംതിരിച്ച പരദേശികളായി കണ്ടുകൊണ്ട് വിദ്യാഭാസരംഗം,ജോലി, മതപരമായ സ്വാതന്ത്ര്യം, ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം തുടങ്ങിയ മേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ടു. ബര്‍മ്മയിലെ മൂന്നും നാലും തലമുറയില്‍ അവിടെത്തന്നെ ജനിച്ച ഇന്ത്യക്കാര്‍ക്കാണ് പൌരത്വം ലഭിക്കാതെപോയത്.
Burmese citizenship law of 1982 പ്രകാരം ‘സ്റ്റേറ്റ്ലെസ്സ്’ ആയി പ്രഖ്യാപിക്കപ്പെട്ട ഇവരെക്കുറിച്ച് ഇന്ത്യയുടെ മുന്‍ മ്യാന്മാര്‍ അംബാസിഡര്‍ ശ്രീ ടി പി ശ്രീനിവാസന്‍ പറഞ്ഞത്”” ഇവര്‍ക്ക് അവര്‍ ജനിച്ച നാട്ടിലും, അവരുടെ പൂര്‍വ്വീകരുടെ നാട്ടിലും ജീവിക്കാന്‍ അവകാശവും സൌകര്യവും ഇല്ലാതെയായിപ്പോവുകയും രണ്ടു ഗവര്‍മ്മെണ്ടും ഇവരുടെ കാര്യത്തില്‍ ഒരു താല്‍പര്യവും കാണിക്കാതെയുമായി നിലകൊള്ളുകയുമാണ്‌” എന്നാണ്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 2014 ലെ ബര്‍മ്മാ സന്ദര്‍ശനവും ഈ പ്രശ്നത്തിനെ കാര്യമായ ഗൌരവത്തോടു കൂടി സമീപിക്കാത്തത് കൊണ്ട് ഒരു ഫലവും കൊണ്ട് വന്നില്ല.
എന്‍റെ യാത്രയുടെ ഭാഗമായി മൂന്നു തവണ ബര്‍മ്മയില്‍ പോയപ്പോള്‍ ഒരു രാജ്യത്തും ജീവിക്കാന്‍ അവകാശമില്ലാത്ത ഈ ഇന്ത്യക്കാരെ നേരിട്ട് കാണാന്‍ ഇടയായി. കപ്പല്‍ റങ്കൂണ്‍ല്‍ എത്തിയാല്‍ ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും നങ്കുരമിടും. ആ സമയം ബോട്ടുകളില്‍ പതിനാലു വയസു മുതല്‍ ഇരുപത്തന്‍ജ് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ കപ്പലില്‍ കടന്നുവരാറുണ്ട്. മിലിട്ടറി ഭരണത്തിനിടയില്‍ ജീവിതത്തിന്‍റെ ചില നേരങ്ങളില്‍ വീട് വിട്ടിറങ്ങുന്നവരാണിവര്‍.
അവരുടെ പരിചയം വെച്ച് കൊണ്ട് ഉണ്ടായ ഒരനുഭവം 2014ല്‍ എഴുതിയ ഒരു യാത്രാവിവരണത്തില്‍ നിന്നും എടുത്ത് ഇവിടെ ചേര്‍ക്കയാണ്. നമ്മുടെ തൊട്ടയലത്ത് നമ്മുടെ കണ്ണില്‍പ്പെടാതെ പോവുന്ന ഒരു ചരിത്രമുണ്ട്, അതിങ്ങനെയാണ്.
കപ്പലിലെ പെണ്‍കുട്ടികളില്‍ കണ്കൈസു, റ്റുറ്റുക്കായ്, ടിന്‍ടിന്‍വിന്‍ ഒക്കെ ഞങ്ങളോട് നിങ്ങള്‍ പുറത്തിറങ്ങിയാല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലത്ത് വരണമെന്ന് പറഞ്ഞിരുന്നു.
ഇന്ത്യക്കാരെ എന്ത് കാണാനാ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് അവരെ കാണേണ്ടായിരിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ കണ്ടാല്‍ വലിയ സന്തോഷമാവും എന്ന് റ്റുറ്റുക്കായ് പറഞ്ഞു.
ഒടുവില്‍ റ്റുറ്റുക്കായിയും കൂട്ടി ഞങ്ങള്‍ അവരെ കാണാന്‍ യാത്രയായി. റങ്കൂണ്‍ നഗരത്തില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് ഒരു ദരിദ്ര ഗ്രാമത്തില്‍ ഞങ്ങള്‍ എത്തിചേര്‍ന്നത്‌. പേടിപ്പെടുത്തുന്ന ഒരു ചതുപ് പ്രദേശം. മിലിട്ടറി ജൂണ്ടകള്‍ അടിച്ചോടിച്ച ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന ഒരു അഭയാര്‍ഥി മേഖല. ഒരു ചെറിയ മിന്നി വെളിച്ചം ഉള്ള വീട്ടിലേക്ക് റ്റുറ്റുക്കായ് ഞങ്ങളെ വിളിച്ചു കേറ്റി. ചതുപ്പില്‍ നമ്മുടെ ഒരു സാധാരണക്കാരന്‍റെ വീട്ടു കോലായി വലുപ്പത്തില്‍ മരത്തൂണുകളില്‍ കെട്ടി ഉയര്‍ത്തിയ ഒരു കൂര. ഞാന്‍
കൂടെയുള്ള കപ്പലിലെ മറ്റൊരു ഓഫീസിറായ ഗുലാം പീരയുടെ
മുഖത്തേക്ക് നോക്കി.. എന്താണിത്?
പുറത്തേക്കിറങ്ങി വന്നത് ഹിദേശ് കുമാര്‍ എന്ന ഒരു ഇന്ത്യന്‍
മുഖം. പിന്നെ അയാളുടെ ഭാര്യ കലാവതി. അവരെക്കണ്ടാപ്പോള്‍ നല്ല ഭക്ഷണം കഴിച്ചിട്ടും, നല്ല വസ്ത്രം ധരിച്ചിട്ടും, വൃത്തിയായിട്ടും യുഗങ്ങളായെന്നു തോന്നി. പിറകെ പട്ടിണിക്കൊലങ്ങളായി അവരുടെ രണ്ടു മക്കള്‍.
1940 കാലങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ബര്‍മ്മയില്‍ എത്തിയ ഒരു കുടുംബത്തിന്‍റെ ജീവിക്കുന്ന അടയാളങ്ങള്‍. ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്തവര്‍. അച്ഛനും അമ്മയും മരിക്കുന്നതിനു മുന്‍പ് ഒരിക്കലെങ്കിലും നിങ്ങള്‍ ഇന്ത്യ കാണണമെന്നു പറഞ്ഞു ഒസിയത്തു ബാക്കിയാക്കി മണ്മറഞ്ഞു പോയതാണ്. പിന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത്. ചുവരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.
സുഭാഷ് ചന്ദ്രബോസ്, മഹാത്മജി, പിന്നെ ഇന്ത്യന്‍ പതാകയും.
ഞാന്‍ അതങ്ങിനെ നോക്കി നിന്നപ്പോള്‍ ഒരമൂല്യ സമ്പത്ത്
കാണുന്നത് പോലെ ആ കുട്ടികള്‍ അതിലേക്ക് കണ്ണും നട്ടിരുന്നു.
ദയനീയമായ മുഖത്ത് തിളങ്ങുന്ന കണ്ണുകള്‍ ഞാനന്ന് ആദ്യമായി
കാണുകയായിരുന്നു. ബര്‍മ്മയുടെ ദരിദ്ര ഗ്രാമത്തില്‍ ഇന്ത്യ
നെഞ്ചു വിരിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഹിദേശിനെയും കുടുംബത്തെയും മനസ്സില്‍ ഒരായിരം വട്ടം സല്ല്യുട്ടടിച്ചു.
ഓരോ ഭാരതീയനും എരിഞ്ഞടങ്ങുന്ന ഈ ആറടിമണ്ണ് കലാവതിയും കുടുംബവും ഈ ജന്മത്തില്‍ ഒരിക്കലും കണ്ടെന്നു വരില്ല.
പക്ഷെ അവരുടെ പ്രത്യാശയാര്‍ന്ന കണ്ണുകളില്‍ ഒരു ബില്ല്യന്‍ ജനതയെയും അവരുടെ ഭാരതത്തെയും ഞാന്‍ സങ്കടത്തോടെ നോക്കിക്കണ്ടു. രാത്രി വല്ലാതെ ഇരുണ്ട്, മടക്കയാത്ര ദുസ്സഹമാവും എന്നായപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കിയില്ല. കപ്പലില്‍ തിരികെ കയറുമ്പോള്‍ ഗുലാം പീര
കൈകളില്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു” ബക്കര്‍ ഭായ്.
നമ്മള്‍ ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവരാ,, നമ്മുടെ മനസ്സില്‍ എന്നെങ്കിലും ഹിന്ദുസ്ഥാന്‍ ജീവിച്ചിരുന്നോ?’’
പിന്നീട് മൂന്ന്‍ തവണ ബര്‍മ്മയില്‍ പോയെങ്കിലും ആ കുടുംബത്തെ അഭിമുഖീകരിക്കാനുള്ള മനോധൈര്യം എനിക്ക് ഉണ്ടായില്ല.
ഹൃദയത്തില്‍ ആര്‍ത്തിരമ്പുന്ന വേദനയുടെ കടല്‍ ഏറ്റുവാങ്ങാനും, എന്‍റെ ജന്മത്തെ ശപിക്കാനും ഇനിയും എന്നെക്കൊണ്ട് വയ്യ. ചില യാത്രകള്‍ ഇങ്ങിനെയാണ്‌.
അല്ലെങ്കിലും നെഞ്ച് വിരിച്ചിരിക്കുന്ന ഒരിന്ത്യയയെ കാണാന്‍
ഞാന്‍ എന്തിനു ബര്‍മ്മയിലെ ദരിദ്ര ഗ്രാമത്തില്‍ പിന്നെയും പോകണം?
ഇന്ന് ബുദ്ധഭൂവില്‍ ചരിത്രം ഗതിമാറുകയാണ്. പുതിയ ഭരണസാരഥിയായി കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പടപൊരുതിയ Aung San Suu Kyi
വിജയശ്രീലാളിതയായി രംഗത്തെത്തിയിരിക്കുന്നു. ഇനി ഇന്ത്യന്‍ വംശജരുടെ ഭാവി എന്താകണം എന്ന് ഇന്ത്യക്കും ഒരാശങ്ക ഉണ്ടാകണം. അല്ലെങ്കില്‍ കലാവതിമാരുടെ ചരിത്രം തുടര്‍ന്നു കൊണ്ടേയിരിക്കും.

Search This Blog