Monday 25 September 2017

നാഥുറാം വിനായക് ഗോഡ്സേയുടെ അന്ത്യദിനങ്ങള്‍



കടപ്പാട് -ചരിത്രാന്വേഷികൾ- എന്‍എസ് അരുണ്‍കുമാര്‍


ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം അതിലേക്ക് വഴിതെളിച്ച ആസൂത്രകരെയെല്ലാം ബോംബെ പ്രവിശ്യക്കുകീഴിലെ ഡിസ്ട്രിക്റ്റ് മജിസ്ടേറ്റിനു മുമ്പാകെയാണ് ആദ്യം ഹാജരാക്കിയത്.
അവര്‍ക്കിടെയില്‍ നാഥുറാം വിനായക് ഗോഡ്സേ ഉണ്ടായിരുന്നില്ല, പക്ഷേ സഹോദരനായ ഗോപാല്‍ ഗോഡ്സേ ഉണ്ടായിരുന്നു. അതുപോലെ, സവര്‍ക്കറും.
1948 മേയ് 27-ന് ഗാന്ധിവധം കേസിന്റെ വിചാരണ, ഡെല്‍ഹിയിലെ റെഡ് ഫോര്‍ട്ട് സ്പെഷ്യല്‍ കോടതിയില്‍ ആരംഭിച്ചു. അപ്പോള്‍ നാഥുറാം വിനായക് ഗോഡ്സേയും ഉണ്ടായിരുന്നു.
ഗോപാല്‍ ഗോഡ്സേക്കുവേണ്ടി കേസു വാദിച്ചത് പി. എല്‍. ഇനാംദാര്‍ (P. L. Inamdar) ആയിരുന്നു. എതിര്‍ഭാഗം വക്കീലായി ഡോ. ദത്താത്രയ് സദാശിവ് പാര്‍ച്യൂരേയും.
സ്പെഷ്യല്‍ ജഡ്ജ് ആത്മചരണ്‍ ആയിരുന്നു വാദം കേട്ടത്.
ആത്മചരണിന്‍റെ വിധിക്കെതിരെ കുറ്റാരോപിതര്‍ പുനര്‍ഹര്‍ജി നല്‍കിയപ്പോഴും ഇനാംദാറും പാര്‍ച്യൂരേയുമായിരുന്നു പ്രതിഭാഗവും വാദി ഭാഗവും വാദിച്ചത്.
1976 ഒക്ടോബറില്‍ ഇനാംദാര്‍, താന്‍ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു: 'ദ സ്റ്റോറി ഓഫ് ദ റെഡ്ഫോര്‍ട്ട് ട്രയല്‍ (The Story of the Red Fort Trial)'.
കേസ് വീണ്ടും പഞ്ചാബ് ഹൈക്കോടതി ബെഞ്ച് പരിഗണിച്ചു.
ഇനാംദാര്‍ പറയുന്നതിനനുസരിച്ച്, കോടതിമുറിയിലുടനീളം സവര്‍ക്കര്‍, ഗോഡ്സേയോട് സംസാരിക്കാനോ അറിയാമെന്ന ഭാവം കാണിക്കുകയോ ചെയ്തില്ല.
ഇത് തന്നെ വളരെയധികം വേദനിപ്പിച്ചതായി ഗോഡ്സേ ഇനാംദാറിനോട് സ്വകാര്യമായി പറഞ്ഞു.
തുടര്‍ന്നായിരുന്നു ഗാന്ധിയെ കൊല്ലുക എന്നത് തന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് ഗോഡ്സേ കോടതിയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചത്.
താന്‍ അക്കാര്യത്തില്‍ ആരുമായും ആലോചിച്ചില്ലെന്നും നീക്കങ്ങള്‍ ആസൂത്രണം ചെയ്തില്ലെന്നും ഗോഡ്സേ പറഞ്ഞു.
മാത്രമല്ല, 1948 ജനുവരി 20-ന് മദന്‍ലാല്‍ പഹ്വ, ഗാന്ധിജിക്കുനേരേ നടത്തിയ വിഫലമായ ബോംബാക്രമണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും അതില്‍ തനിക്ക് പങ്കില്ലായിരുന്നുവെന്നും ഗോഡ്സേ പറഞ്ഞു.
ഇതു രണ്ടും പച്ചക്കള്ളമായിരുന്നു.
ദാരിദ്ര്യം കാരണം വക്കീലിനെ വെയ്ക്കാന്‍ നിവ്യത്തിയില്ല എന്ന് കോടതിയെ അറിയിച്ച് സഹതാപം തേടാനാണ് ഗോഡ്സേ ശ്രമിച്ചത്.
എന്നാല്‍, കോടതിയില്‍ വായിച്ച, 90 പേജുവരുന്ന പ്രസ്താവന വളരെ തന്ത്രപരമായി നിയമവിദഗ്ധരെക്കൊണ്ട് എഴുതിത്തയ്യാറാക്കിയതായിരുന്നു.
സവര്‍ക്കര്‍സദനില്‍ വെച്ച് ദിഗംബര്‍ ബാഡ്ഗേയെ കണ്ടിട്ടില്ലെന്നും 1948 ജനുവരി 14-ന് അയാള്‍ തങ്ങളോടൊപ്പം (ആപ്തയോടൊപ്പം) ബോബെയിലെത്തിയിരുന്നില്ലെന്നും ഗോഡ്സേ പറഞ്ഞു.
1948 ജനുവരി 20-ന്, ഡെല്‍ഹിയിലുള്ള മറീനാ ഹോട്ടലില്‍ താനെടുത്ത മുറിയിലേക്ക് ബാഗ്ഡേ വന്നതായി ഗോഡ്സേ സമ്മതിച്ചു. പക്ഷേ, ആപ്തേയും ഗോപാല്‍ ഗോഡ്സേയും വിഷ്ണു ഖര്‍ഖരേയും 'ശങ്കറും' അവിടെ ഒത്തുകൂടിയത് നാഥുറാം നിരസിച്ചു.
ഇതൊക്കെയും നിലനില്‍ക്കുന്ന പ്രസ്താവനകളായിരുന്നില്ല. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ നാഥുറാം ഗോഡ്സേക്കും നാരായണ്‍ ആപ്തേക്കും വധശിക്ഷ ലഭിച്ചു.
ഇതിനെതിരെ, ഗോഡ്സേയുടെ കുടുംബം ലണ്ടനിലെ പ്രിവി കൗണ്‍സിലി (London Privy Council)നു മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചു.
ഇന്ത്യന്‍ പൗരനായ ഗോഡ്ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയെയാണ് മാനിക്കേണ്ടിയിരുന്നത്.
എന്നാല്‍, മറാത്തി ഭാഷയിലുള്ള കോടതിവ്യവഹാരങ്ങള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ വരുത്താവുന്ന ചില പഴുതുകള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഇത്.
വെടിയൊച്ച കേട്ടു, പക്ഷേ ഗോഡ്സേയുടെ തോക്കില്‍ നിന്നും പുകവരുന്നത് കണ്ടില്ലാ, പുകവരുന്നതു കണ്ടു, പക്ഷേ, വെടിവെച്ചതു കണ്ടില്ലാ, എന്നിങ്ങനെയുള്ള രണ്ട് സാക്ഷിമൊഴികളിലെ വൈരുദ്ധ്യം മുന്‍നിറുത്തിയായിരുന്നു പ്രിവി കൗണ്‍സിലിനു മുമ്പാകെ ബ്രിട്ടീഷ് വക്കീലായ ജാന്‍ മെഗാ(Jan Mega)യെ ഉപയോഗിച്ചുള്ള ഗോഡ്സേ പക്ഷത്തിന്‍റെ വാദം.
പക്ഷേ, ബ്രിട്ടീഷ് ജഡ്ജ് കേസ് തള്ളി.
മറാത്തി മാത്രം പഠിപ്പിക്കുന്ന സ്കൂളില്‍ നിന്നും മിഡില്‍സ്കൂള്‍ പ്രായത്തില്‍ പഠനമുപേക്ഷിച്ച് ഓടിപ്പോന്നിരുന്ന ആളായിരുന്നു നാഥുറാം ഗോഡ്സേ.
ഇക്കാരണത്താല്‍, ഹിന്ദി ഗോഡ്ക്ക് വശമില്ലായിരുന്നു. ഇംഗ്ളീഷ് ലവലേശവും! (ഇന്ന് സംഘപരിവാര്‍ വെബ്സൈറ്റുകളില്‍ ഗോഡ്സേ ഇംഗ്ളീഷില്‍ സ്വയം വാദിച്ചതായാണ് പറയുന്നത്!).
പക്ഷേ, 1932-ല്‍ സാങ്ളിയില്‍ വെച്ച് ആര്‍.എസ്.എസില്‍ ചേര്‍ന്ന ഗോഡ്സേ അവസാനം വരെയ്ക്കും അതിന്‍റെ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു.
ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം, ഗോഡ്സേയുടെ ബോംബയിലേയും പൂനെയിലേയും വസതികള്‍ റെയ്ഡ് ചെയ്യപ്പെട്ടിരുന്നു. ആയുധശേഖരവും പിടിച്ചെടുത്തിരുന്നു. അവയില്‍ ചിലത് ഹൈദ്രാബാദ് നിസാമിനെതിരായ ഉപയോഗത്തിന് 'ഹാള്‍മാര്‍ക്ക്' ചെയ്തിരുന്നവയാണത്രേ.
എന്തായാലും 1949 നവംബര്‍ 15-ന് അമ്പാലാ ജെയിലിലെ സൂപ്രണ്ട് വധശിക്ഷ നടപ്പിലാക്കാന്‍ വന്നപ്പോള്‍ ഈ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു.
ജസ്റ്റിസ് ഖോസ്-ലേ നല്‍കുന്ന വിവരണമനുസരിച്ച്, ഗോഡ്സേയാണ് മുമ്പില്‍ നടന്നത്.
ഗോഡ്സേയുടെ കാലടികള്‍ ഇടയ്ക്കിടക്ക് ഇടറുകയും ഭയത്താല്‍ മുഖം വിളറിവെളുത്ത് വലിഞ്ഞുമുറുകുകയും ചെയ്തിരുന്നു.
ഒരേ ക്രോസ്ബാറില്‍ സമാന്തരമായിട്ടായിരുന്നു കുരുക്കുകള്‍.
ആപ്തേ തല്‍ക്ഷണം മരിച്ചു. അത് കയറില്‍ പതുക്കെ ആടിക്കൊണ്ടിരുന്നു. ഗോഡ്സേ, പതിനഞ്ചു മിനിട്ട് പിടഞ്ഞതിനുശേഷവും.
https://youtu.be/qc7LXisoJIU
........................................
ഫോട്ടോ- പുറകില്‍ കറുത്ത തൊപ്പിയണിഞ്ഞിരിക്കുന്നത് സവര്‍ക്കര്‍. മുമ്പില്‍ നാഥുറാം വിനായക് ഗോഡ്സേ, നാരായണ്‍ ആപ്തേ. കോടതി- സ്പെഷ്യല്‍ കോര്‍ട്ട്, റെഡ് ഫോര്‍ട്ട്, ഡെല്‍ഹി.

No comments:

Post a Comment

Search This Blog