Friday 2 October 2015

റുവാണ്ടയിലെ വംശീയ ഉന്മൂലനം !

 

റുവാണ്ടയിലെ വംശീയ ഉന്മൂലനം ! 
Courtesy; Ashkar Lessirey
 8,00,000 - 10,00,000 പേര്‍ കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്ന റുവാണ്ടന്‍
വംശീയ കൂട്ടക്കൊലയില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് ഒരു റേഡിയോ സ്റ്റേഷന്‍ ആയിരുന്നു.. 1994 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉള്ള ചുരുങ്ങിയ കാലഖട്ടത്തില്‍ ആയിരുന്നു ഇത് സംഭവിച്ചത്.. ഹുടു (Hutu) എന്ന വിഭാഗക്കാര്‍ ടുട്സി (Tutsi) എന്നാ വിഭാഗക്കാരെയാണ് കൊന്നു തള്ളിയത്.. ഹുടു ഭൂരിപക്ഷം വരുന്ന വിഭാഗത്തില്‍ പെട്ടവര്‍ ആക്രമണം തുടങ്ങിയ സമയത്ത് അവര്‍ക്കുള്ളില്‍ തന്നെയുള്ള മിതവാദികളുടെ മേല്‍ ആണ് ആദ്യം കൈ വെച്ചത് . ഔദ്യോകിക കണക്കുകള്‍ പ്രകാരം റുവാണ്ടയിലെ 70% ടുട്സികളെയാണ് അക്രമികള്‍ കൊന്നു തള്ളിയത് !!
രാജ്യത്തെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന അകാസു എന്ന എലീറ്റ് പൊളിറ്റിക്കല്‍ ഗ്രൂപ്പാണ് ഈ കലാപത്തിനു ചുക്കാന്‍ പിടിച്ചത്.. പട്ടാളത്തില്‍ നിന്നും പോലീസില്‍ നിന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന മിലീഷ്യകളില്‍ നിന്നും നിരവധി പേർ കലാപത്തില്‍ പങ്കെടുത്തു !
ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് Hotel Rwanda എന്ന ശ്രദ്ധേയമായ ഒരു ഹോളിവുഡ് ചിത്രവും ഇറങ്ങിയിരുന്നു. റുവാണ്ടയിലെ വംശഹത്യതിലെക്ക് നയിച്ച സംഭവങ്ങള്‍ പഠിച്ചാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവുമായി ഞെട്ടിക്കുന്ന സാമ്യതയാണ് കാണാന്‍ കഴിയുക !! എ വെരി സ്ട്രൈക്കിംഗ് കോണ്ട്രാസ്റ്റ് !!
വളരെ കൊമ്പ്ളിക്കേറ്റഡ് ആയ ഈ വിഷയം വളരെ ചുരുക്കി ഒന്ന് വിവരിക്കാം.. ചരിത്രങ്ങള്‍ക്ക് ആവര്‍ത്തിക്കാനുള്ള ഒരു വെമ്പല്‍ എപ്പോഴും ഉള്ളത് കൊണ്ട് മുഴുവന്‍ ശ്രദ്ധിച്ച് വായിക്കുമല്ലോ..
പശ്ചാത്തലം..
-------------------
റുവാണ്ടയിലെ വംശഹത്യ നടക്കുന്നത് ഹുടു ഭൂരിപക്ഷം നയിക്കുന്ന സര്‍ക്കാരും ആര്‍പിഎഫും (Rwandan Patriotic Front ) തമ്മില്‍ കാലങ്ങളായി നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ പാശ്ചാതലത്തിലാണ് .. ആര്‍പിഎഫില്‍ ഭൂരിപക്ഷവും മുന്പ് ടുട്സികള്‍ക്കെതിരെ ആഭ്യന്തര കലാപങ്ങളില്‍ ഉഗാണ്ടയില്‍ അഭയം പ്രാപിച്ച ടുട്സി കുടുംബങ്ങളില്‍ പെട്ടവരാണ്.
കലാപങ്ങള്‍ നിര്‍ത്താനും ടുട്സികളുമായി അധികാരം പങ്കിടാനും 1993 ല്‍ അന്നത്തെ ഹുടു വിഭാഗത്തില്‍ പെട്ട പ്രസിടന്റിനുമേല്‍ (Juvénal Habyarimana) ഉണ്ടായ അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിനു ഫലമായി ഉണ്ടായ പുതിയ അധികാര നിര്‍വചനങ്ങളില്‍ നിരവധി ഹുടു തീവ്രവാദികളും അകാസു അംഗങ്ങളും അങ്ങേയറ്റം അതൃപ്തരായിരുന്നു..
ആര്‍പിഎഫ് കൂടെ അധികാരത്തില്‍ പങ്കാളി ആയതോട്‌ കൂടെ ഹുടു വിഭാഗകാര്‍ക്കിടയില്‍ "ഹുടു പവര്‍" എന്ന ആശയം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. റുവാണ്ടയില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ ഹുടു ആധിപത്യം ആയിരുന്നു ഹുടു പവര്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത്.. ടുട്സികളെ പൂര്‍ണ്ണമായും വേര്‍തിരിച്ച് മാറ്റി നിര്‍ത്തുകയും വേണം. ഏതെങ്കിലും ഒരു ഹുടു, ഒരു ടുട്സി സ്ത്രീയെ സുഹൃത്ത് ആക്കുകയോ, കല്യാണം കഴിക്കുകയോ, സെക്രട്ടറി ആയി ജോലി നല്‍കുകയോ ഒക്കെ ചെയ്‌താല്‍ അവരെ ഹുടു വഞ്ചകര്‍ ആയി കണക്കാക്കപ്പെടും.. !
അടിസ്ഥാനപരമായി മേല്‍ക്കോയ്‌മയും, വംശീയ ഉന്മൂലനം തന്നെ ലക്‌ഷ്യം.
ആര്‍പിഎഫ് എന്നാല്‍ ഒരു വൈദേശിക ശക്തിയാണെന്നും അവര്‍ ടുട്സി ആധിപത്യം കൊണ്ടുവന്ന് ഹുടു വിഭാഗക്കാരെ അടിമകള്‍ ആക്കാനുള്ള പദ്ധതി ആണെന്നും പ്രചരിപ്പിക്കുന്നതിലൂടെ മുന്പ് പലരും തഴഞ്ഞിരുന്ന ഹുടു പവര്‍ എന്നാ ആശയത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു..
മുന്നൊരുക്കം..
-------------------
1990 കള്‍ മുതല്‍ തന്നെ ഹുടു ആധിപത്യമുള്ള പട്ടാളം തങ്ങളുടെ യുവാക്കള്‍ക്ക് ആര്‍പിഎഫ് ഭീഷണിയെ നേരിടാന്‍ വേണ്ടി
സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ സായുധ പരിശീലനങ്ങള്‍ നല്‍കി വന്നിരുന്നു.. വടിവാളുകള്‍ ആയിരുന്നു അവര്‍ നല്‍കിയിരുന്നത്.. 1993 ല്‍ കാര്‍ഷിക ആവശ്യത്തിന് ആവശ്യമുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി വടിവാളുകള്‍ ഇവര്‍ ഇറക്കുമതി ചെയ്തിരുന്നു.. കൂട്ടത്തില്‍ ബ്ലേഡുകളും ഈര്‍ച്ചവാളുകളും കത്രികകളും പോലെയുള്ള ആയുധങ്ങള്‍ ആയി ഉപയോഗിക്കാന്‍ പറ്റിയ വസ്തുക്കളും വ്യാകപമായി വിതരണം ചെയ്തിരുന്നു.. ഈ ആയുധങ്ങള്‍ ആയിരുന്നു പിന്നീട് 1994 ഇല്‍ വംശഹത്യക്ക് വ്യാപകമായി ഉപയോഗിച്ചത് !
ജുലൈ 1993 ല്‍, ഹുടു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം പ്രവത്തിക്കുന്ന RTLM (Radio Télévision Libre des Mille Collines) എന്ന പുതിയ റേഡിയോ സര്‍വീസ് പ്രക്ഷേപണം തുടങ്ങി.. സര്‍ക്കാര്‍ നിയന്ത്രണമുള്ള Radio Rwanda യുടെ പിന്തുണയോടെ ആണ് അവര്‍ തുടങ്ങിയത്, അതുകൊണ്ട് അവരുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് തന്നെ തുടക്കത്തില്‍ പ്രക്ഷേപണം ചെയ്യാനും സാധിച്ചു.. സര്‍ക്കാര്‍ റേഡിയോയെ അപേക്ഷിച് ജനങ്ങള്‍ക്കിടയില്‍ RTLM വന്‍ സ്വീകാര്യതയാണ് നേടിയത്.. നിരന്തം പുതിയ പാട്ടുകളും തമാശകളും ഒക്കെ ഇറക്കി അവര്‍ പെട്ടന്ന് തന്നെ യുവാക്കള്‍ക്ക് പ്രീയപ്പെട്ടതായി. ഈ സ്വീകാര്യത ഉപയോഗപ്പെടുത്തി ഇവര്‍ പതുക്കെ ടുട്സികള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ ശക്തമാക്കി.. അങ്ങനെ വംശഹത്യക്ക് വേണ്ടി ജനങ്ങളുടെ മനസ്സ് ഇവര്‍ പാകമാക്കി എടുത്തു. ജനങ്ങള്‍ക്കിടയില്‍ "ഐക്യം" ഉണ്ടാക്കുക എന്നതായിരുന്നു RTLM ഇന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഒക്ടോബര്‍ 1993 ല്‍ അയല്‍ രാജ്യമായ ബുറുണ്ടിയില്‍ നാല് മാസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹുടു വിഭാഗത്തില്‍ പ്പെട്ട പ്രസിഡന്റ് (Melchior Ndadaye) ഒരു ടുട്സി തീവ്രവാദിയായ പട്ടാളക്കാരനാല്‍ കൊല്ലപ്പെട്ടത് വന്‍ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കിയത്.. ടുട്സികള്‍ ശത്രുക്കള്‍ ആണെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ ആണെന്നുമുള്ള പ്രചരണത്തിന് ഈ സംഭവം കൂടുതല്‍ ബലം നല്‍കി.
ഇതോടെ പലരും കാര്യമാക്കാതെ ഇരുന്ന "final solution" എന്ന പേരില്‍ ഉരുത്തിരിഞ്ഞ സമ്പൂര്‍ണ്ണ വംശീയ ഉന്മൂലന സിദ്ധാന്തം ടോപ്‌ അജണ്ട ആയി രൂപാന്തരപ്പെട്ടു. അവര്‍ അത് സജീവമായി തന്നെ പ്ലാന്‍ ചെയ്ത് തുടങ്ങുകയും ചെയ്തു.. ബുറുണ്ടിയിലെ ഹുടു പ്രസിഡന്റിന്റെ കൊലപാതകവും, RTLM റേഡിയോയുടെ പ്രോപഗാന്റകളും, റുവാണ്ടന്‍ ജനതക്ക് അടിസ്ഥാനപരമായി അധികാരികളോടുള്ള വിധേയത്വവും എല്ലാം കൂടെ ഒത്തു വന്നപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി.. മുന്പ് വടിവാളുകളും മറ്റും മാത്രം ആയുധങ്ങള്‍ ആയി ഉണ്ടായിരുന്ന ഹുടു സമാന്തരസൈനിക വിഭാഗത്തിനും (interahamwe) മറ്റു മിലീഷ്യകള്‍ക്കും അധികാരികള്‍ AK-47 അടക്കമുള്ള ആയുധങ്ങള്‍ നല്‍കി സന്നദ്ധമാക്കി.
എക്സിക്യൂഷന്‍ !
-------------------
April 6, 1994 ല്‍ അന്നത്തെ റുവാണ്ടയിലെയും ബുറുണ്ടിയിലെയും പ്രസിഡന്റുമാര്‍ ( Juvénal Habyarimanaand Cyprien Ntaryamira) അടങ്ങിയ വിമാനം റുവാണ്ടയിലെ കിഗാലിയില്‍ ഇറങ്ങവേ ആരോ വെടിവെച്ച് ഇട്ടതോടെയാണ് ടുട്സികള്‍ക്കെതിരെയുള്ള കലാപം പുറപ്പെട്ടത്.. കാരണം കൊല്ലപ്പെട്ട രണ്ടു രാജ്യങ്ങളിലെ പ്രസിഡന്റ്മാരും ഹുടു വിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നു !! പിന്നീടുള്ള അന്വേഷങ്ങളില്‍ പട്ടാളത്തില്‍ തന്നെയുള്ള ചില ഹുടു തീവ്രവാദികള്‍ ആയിരുന്നു ഇതിന്റെ പിന്നില്‍ എന്നാണു അറിഞ്ഞത് !! അതായത് വംശഹത്യക്ക് തിരി കൊളുത്താനായി ആയി അവര്‍ സ്വന്തം വിഭാഗത്തില്‍ പെട്ട പ്രസിഡന്റിനെ തന്നെ കുരുതി കൊടുക്കുകയായിരുന്നു !
കാലങ്ങളായി RTLM റേഡിയോയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ടുട്സികള്‍ക്കെതിരെയുള്ള വികാരങ്ങള്‍ വളര്‍ത്തി വലുതാക്കി വച്ചിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ അവസരം ഒത്തു വന്നപ്പോള്‍ സമാന വര്‍ഗീയ ചിന്തകള്‍ മനസ്സില്‍ ഓമനിക്കുന്ന ഭൂരിപക്ഷം വിഭാഗത്തില്‍ വരുന്ന നല്ലൊരു ശതമാനത്തേയും രംഗത്ത് ഇറക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞു !! മിതവാദികളായ ഹുടു വിഭാഗത്തില്‍ പെട്ടവരെ ആദ്യം തന്നെ കൊന്നു തള്ളി തുടങ്ങിയത് കൊണ്ട് എതിര്‍പ്പുകളും പരമാവധി കുറക്കാന്‍ സാധിച്ചിട്ടുണ്ടാകും !
പ്രസിഡന്റിന്റെ കൊലപാതകത്തിലൂടെ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടുട്സികളുടെ വംശീയ ഉന്മൂലനം തുടങ്ങിക്കഴിഞ്ഞു.. പ്രസിഡന്റിന്റെ കൊലക്ക് ഉത്തരവാദി ആര്‍പിഎഫ് ആണെന്നും.. നിങ്ങളുടെ പണി തുടങ്ങുവാനും.. കുട്ടികളടക്കം ഒരെണ്ണത്തിനെ പോലും വെറുതെ വിടരുത് എന്നും കമാന്റര്‍മാര്‍ അനൌണ്സ് ചെയ്തു തുടങ്ങി.. ജനങ്ങളും സമാന്തര സൈനികരും മിലീഷ്യകളും എല്ലാം രംഗത്തിറങ്ങി.. ടുട്സികളോട് സിമ്പതിയോ കാഴ്ചയില്‍ സാദൃശ്യമോ ഉള്ള ഹുടുകളും കൂട്ടത്തില്‍ കൊല്ലപ്പെട്ടു. പല പ്രവശ്യകളിലും അക്രമം നിന്നത് പ്രദേശത്തെ എല്ലാ ടുട്സികളും കൊല്ലപ്പെട്ടതിനു ശേഷം ആയിരുന്നു.
ഈ കൂട്ടക്കൊലയില്‍ RTLM റേഡിയോ വഹിച്ച പങ്ക് വളരെ വലുതാണ്‌.. നിരന്തരം ടുട്സികള്‍ക്ക് എതിരെയുള്ള ആഹ്വാനങ്ങളും കൊല നടത്താനുള്ള നിര്‍ദേശങ്ങളും എല്ലാം നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരുന്നു.. എവിടെയൊക്കെ ആണ് ടുട്സികള്‍ അഭയം പ്രാപിച്ചിട്ടുള്ളത് എന്നാ വിവരങ്ങള്‍ വരെ അക്രമാരികള്‍ക്ക് റേഡിയോ വഴി വ്യാപകമായി എത്തിച്ചു കൊണ്ടിരുന്നു.. കൊക്രോചുകള്‍ (കൂറ) എന്നായിരുന്നു ടുറ്സികളെ RTLM വിശേഷിപ്പിച്ചത്.. making acts of violence against them seem less inhumane !
ആദ്യത്തെ ആറ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 8 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ആണ് കൊല്ലപ്പെട്ടത്.. നാസി ജര്‍മനിയുടെ ഹോളോകോസ്റ്റിനേക്കാള്‍ അഞ്ച് ഇരട്ടി വേഗത്തില്‍ ആയിരുന്നു വംശീയ ഉന്മൂലനം !!
അന്താരാഷ്‌ട്ര ഇടപെടുകള്‍ കാര്യമായി ഉണ്ടായില്ല, ഉണ്ടായത് തന്നെ ഫലവത്തായുമില്ല.. അവസാനം ടുട്സി ആധിപത്യമുള്ള റിബല്‍ ഗ്രൂപ്പ് ആയ ആര്‍പിഎഫ് ഹുടു അധികാരികളെ കീഴ്പ്പെടുത്തി പ്രസിടന്റ്റ് പോള്‍ കഗാമെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ആണ് അക്രമങ്ങള്‍ അവസാനിച്ചത്..
.
Ashkar Lessirey's photo.

No comments:

Post a Comment

Search This Blog