Friday 18 September 2015

അത് നേതാജി ആയിരുന്നോ?


 അത് നേതാജി ആയിരുന്നോ?
Courtesy;'vipin panappuzha
യു.പിയിലെ ഫൈസാബാദില്‍ ഏറെ കാലം ജീവിച്ച ശേഷം കാര്‍ഡിയോ വാസ്കുലാര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് 1985 ല്‍ അന്തരിച്ച ഗുംനാമി ബാബ എന്ന സന്യാസിവര്യന്റെ മരണശേഷം ഉയര്‍ന്ന വിവാദങ്ങള്‍ വീണ്ടും കത്തിപ്പടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസതുല്യനായ വീരനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ലോകം കരുതുന്നതു പോലെ 1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടില്ലെന്നും 1964 ല്‍ഇന്ത്യയില്‍ എത്തിയിരുന്നുവെന്നുമുള്ള രഹസ്യ രേഖകള്‍ പുറത്തുവന്നതോടെയാണ് ഗുംനാമി ബാബ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ബോസിന്റെ മരണം: ഔദ്യോഗിക വിശദീകരണം
നേതാജിയുടെ മരണത്തെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ ഹബീബുര്‍റഹ്മാന്‍ നല്‍കിയ വിവരങ്ങളാണ് നിലവിലുള്ളത്. 1945 ആഗസ്റ് 17ന് വൈകിട്ട് അഞ്ചേകാലിന് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് വിമാനത്തില്‍ കയറിയ നേതാജിയെ പിന്നീട് വിമാനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു ആ വിവരം. തായ്വാനിലെ തായ്പേയിനടുത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച മിറ്റ്സുബിഷി കെ.ഐ 21 വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരോടൊപ്പം തായ്പെയിയിലുളള സൈനികാശുപത്രിലേക്ക് കൊണ്ടു പോയി. രാത്രി എട്ടുമണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. തൈഹോക്കുവിലെ നിഷി ഹോങ്കഞ്ചി ക്ഷേത്രത്തിനു സമീപം അദ്ദേഹത്തിന്റെ ഭൌതിക ശരീരം ബുദ്ധമതാചാര പ്രകാരം സംസ്കരിച്ചു. ചിതാഭസ്മം ജപ്പാനിലേക്ക് കൊണ്ടുപോയി. ജപ്പാനിലെ ഒരു ക്ഷേത്രത്തിലുള്ള ചിതാ ഭസ്മം അദ്ദേഹത്തിന്റേത് ആണെന്നാണ് കരുതുന്നത്.
ഗാന്ധിജി വിശ്വസിച്ചിരുന്നത്
എന്നാല്‍, ഈ വിമാന ദുരന്ത വാര്‍ത്ത ആദ്യകാലം മുതല്‍ക്കേ വിശ്വസിക്കപ്പെട്ടിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി അതിനുശേഷവും വിശ്വസിച്ചിരുന്നതായി രേഖകളുണ്ട്. നേതാജി മരിച്ചെന്നു കരുതുന്ന വിമാനാപകടം നടന്ന് എട്ടു മാസങ്ങള്‍ക്കു ശേഷം ബംഗാളിലെ ഒരു പ്രാര്‍ഥനയ്ക്കിടയില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നതായി ഗാന്ധിജി പറഞ്ഞിരുന്നു. അതു കഴിഞ്ഞ് നാലുമാസങ്ങള്‍ക്കു ശേഷം ഒരു ലേഖനത്തിലും ഇക്കാര്യം ഗാന്ധിജി വിശദീകരിച്ചിരുന്നു.
നേതാജി മരിച്ചിട്ടില്ലെന്നും ചൈനയിലുണ്ടെന്നും 1949ല്‍ സഹോദരന്‍ ശരത് ബോസ് എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. നേതാജിയുമായി അടുപ്പമുള്ള നിരവധി മുന്‍ ഐ.എന്‍.എക്കാരും ഇക്കാര്യം വിശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്തിരുന്നു. വിമാന ദുരന്തത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ടാം ലോക യുദ്ധകാലത്ത് സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. യുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച അധികാര കൈമാറ്റ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബോസ് റഷ്യയില്‍നിന്ന് ചൈന വഴി 1964ല്‍ ഇന്ത്യയിലേക്ക് എത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന നല്‍കിയ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തു വന്നത്.
നേതാജിക്ക് എന്ത് സംഭവിച്ചു?
മരിച്ചിട്ടില്ലെങ്കില്‍, ബോസ് പിന്നെ എവിടെയാണ്? വിവിധ നിഗമനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. അതില്‍ ഏറ്റവും പ്രധാനം അദ്ദേഹം, ഫൈസാബാദില്‍ ഗുംനാമി ബാബ എന്ന പേരില്‍ ജീവിച്ചിരുന്നു എന്നതാണ്. സോവിയറ്റ് യൂണിയന്‍ ജപ്പാന്‍ കീഴടക്കിയപ്പോള്‍ പിടികൂടിയ സൈനികരില്‍ നേതാജി ഉണ്ടായിരുന്നുവെന്നും നേതാജി അടക്കമുള്ളവരെ സൈബീരിയന്‍ ജയിലില്‍ അടച്ചിരുന്നതായുമാണ് മറ്റൊരു വിവരം. തടവിലിരിക്കെ സ്റ്റാലിന്‍ 1953ല്‍ നേതാജിയെ വധിച്ചതായി ഈയിടെ സുബ്രഹ്മണ്യം സ്വാമി ആരോപണം ഉന്നയിച്ചിരുന്നു.
അന്വേഷണ കമീഷനുകളും കണ്ടെത്തലുകളും
നേതാജിയുടെ തിരോധാനം വലിയ ദുരൂഹതയായി തുടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മൂന്ന് കമീഷനുകളെ നിയമിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. ഈ രണ്ടു കമ്മീഷനുകളുടെയും നിഗമനം ഒന്നായിരുന്നു. ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നുതന്നെ. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
തുടര്‍ന്ന് 1999ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ജസ്റ്റിസ് മുഖര്‍ജി കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചു. 1945ല്‍ വിമാനാപകടം നടന്നില്ലെന്നും ബോസ് മരിച്ചത് ആ ദുരന്തത്തില്‍ അല്ലെന്നുമാണ് ഈ കമ്മീഷന്‍ കണ്ടെത്തിയത്. ബോസിന്റേതെന്ന് കരുതുന്ന ജപ്പാനീസ് ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ട് കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്ന്, മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.
മുഖര്‍ജി കമീഷന്‍ കണ്ടെത്തിയത്
തായ്വാന്‍ സര്‍ക്കാറിന്റെ ഇതുസംബന്ധിച്ച വിശദീകരണമാണ് മുഖര്‍ജി കമീഷന്റെ കണ്ടു പിടിത്തത്തിന് ആധാരമായ പ്രധാന വസ്തുത. നേതാജി മരിച്ചുവെന്ന് പറഞ്ഞ ദിവസം തായ്വാനില്‍ ഒരു വിമാന അപകടവും നടന്നിട്ടില്ലെന്ന് തായ്വാന്‍ ഭരണകൂടം കമീഷനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. നേതാഒി മരിച്ചത് തായ്വാന്‍ വിമാന ദുരന്തത്തില്‍ അല്ലെന്നും അവര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇക്കാര്യം അമേരിക്കന്‍ അന്വേഷകരും പിന്നീട് ശരിവെച്ചിരുന്നു. അതുപോലെ ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എ ഘടനയും നേതാജിയുടെ പിന്മുറക്കാരുടെ ഡിഎന്‍എ സാംപിളും തമ്മില്‍ പൊരുത്തമില്ലെന്നു കണ്ടെത്തി കമീഷന്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ഡിഎന്‍എ പരിശോധന നടത്തിയ ബംഗാളിലെ രണ്ട് ലാബുകള്‍ രണ്ട് റിപ്പോര്‍ട്ടുകളാണ് നല്‍കിയതെന്നും അതില്‍ ഒന്ന് ഡിഎന്‍എ തമ്മില്‍ സാദൃശ്യമുണ്ട് എന്നായിരുന്നുവെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. കമീഷന്‍ കണക്കാക്കിയത് തെറ്റായ റിപ്പോര്‍ട്ട് ആണെന്നും വാദമുണ്ടായി.
പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍, എന്നാല്‍, ഗുംനാമി ബാബ നേതാജിയാണെന്നാണ് തന്റെ വിശ്വാസമെന്ന് മുഖര്‍ജി തുറന്നു പറഞ്ഞിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ അന്വേഷണ കമീഷന്‍ പറഞ്ഞതില്‍നിന്ന് വിരുദ്ധമായിരുന്നു ഇത്.
അതുപോലെ, 1945 ആഗസ്റ്റ് 18 ന് ശേഷവും താന്‍ നേതാജിയെ നേരില്‍ കണ്ടിട്ടുണ്ടെന്ന് ദീര്‍ഘകാലം അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന നിസാമുദ്ദീന്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗുംനാമി ബാബ എന്ന സാധ്യത
നേതാജി പില്‍ക്കാലത്ത് രഹസ്യമായി ഇന്ത്യയില്‍ തന്നെ സന്യാസിയുടെ വേഷത്തില്‍ ജീവിച്ചിരുന്നു എന്ന സാധ്യതയ്ക്കാണ് അന്വേഷകരില്‍ പലരും ഏറെ സാദ്ധ്യത പകല്‍പ്പിച്ചിരുന്നത്. ഗുംനാമി ബാബ എന്ന പേരില്‍ യുപിയിലെ ഫൈസാബാദില്‍ നേതാജി ജീവിച്ചിരുന്നു എന്നതായിരുന്നു ആ പ്രചാരണം. പേരു നഷ്ടപ്പെട്ടുപോയവന്‍ എന്നാണ് ഗുംനാമി എന്ന വാക്കിന്റെ അര്‍ത്ഥം.
1985 വരെ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാംഭവന്‍ എന്ന വീട്ടിലായിരുന്നു ഗുംനാമി ബാബ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ദുരൂഹത നിറഞ്ഞതായിരുന്നു. അപൂര്‍വമായി മാത്രമേ അദ്ദേഹം മുറിയില്‍ നിന്നു പുറത്തു വന്നിരുന്നുളളു. അനുയായികളോടു സംസാരിച്ചതു പോലും തിരശീലയുടെ പിന്നില്‍ ഇരുന്നായിരുന്നു. അദ്ദേഹം എവിടെനിന്നു വന്നുവെന്നോ നേരത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നോ ശിഷ്യര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.
രണ്ട് വര്‍ഷം ശ്രീനഗര്‍ നഗറില്‍ ഒരു വാടക വീട്ടില്‍ താമസിച്ച ശേഷമായിരുന്നു ബാബ 1957ല്‍ ഇന്തോ ചൈന അതിര്‍ത്തിയിലെ നീം സറില്‍ താമസിച്ചിരുന്നത്. 1962ല്‍ നേതാജിയുടെ ഉറ്റ അനുയായി ആയിരുന്ന അതുല്‍ സെന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം ബംഗാളില്‍നിന്നുള്ള നിരവധി പേര്‍ ബാബയെ കാണാന്‍ എത്തിയിരുന്നു. നേതാജിയുടെ പിറന്നാള്‍ ദിനമായ ജനുവരി 23നും ദുര്‍ഗാ പൂജയ്ക്കുമായിരുന്നു കൂടുതല്‍ പേരും എത്തിയിരുന്നത്.
1985 സെപ്തംബര്‍ 17നാണ് ഗുംനാമി ബാബ മരിച്ചത്. കാര്‍ഡിയോ വാസ്കുലര്‍ പ്രശ്നങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം മരിച്ചതായി അന്നു തന്നെ ഡോക്ടര്‍ അറിയിച്ചു. പിറ്റേന്ന് ഡോക്ടര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തി. വെറും13 പേരുടെ സാന്നിധ്യത്തില്‍ വൈകിട്ട് നാലു മണിയോടെ അദ്ദേഹത്തെ സരയൂ നദിക്കരയിലെ ഗുപ്താര്‍ ഘട്ടില്‍സംസ്കരിച്ചു
നേതാജിയുമായുള്ള സാദൃശ്യങ്ങള്‍
മുഖസാദൃശ്യത്തിലും ഉയരത്തിലും രൂപത്തിലും പെരുമാറ്റത്തിലും നേതാജിയെ അനുസ്മരിപ്പിച്ച ബാബ തന്നെയാണ് നേതാജിയെന്ന് വാദിക്കുന്നവര്‍ മുന്നോട്ടു വെക്കുന്ന പല വാദങ്ങളുമുണ്ട്.
നേതാജിയുടേതുപോലെ ബംഗാളിയും ഇഗ്ളീഷും ഹിന്ദുസ്ഥാനിയും ജര്‍മ്മനും സംസ്കൃതവും ബാബയും കൈകാര്യം ചെയ്തിരുന്നു. ഇരുവരുടെ കയ്യക്ഷരത്തിനും സാമ്യമുള്ളതായി പറയുന്നു.
നേതാജിയുടെ ഉറ്റ അനുയായികളായിരുന്ന മുന്‍ ഐ.എന്‍.എക്കാരില്‍ പലരും ബാബയുടെയും അനുയായികളായിരുന്നു. ഡോ. പവിത്ര മോഹന്‍ റോയ്, ലീല റോയ്, സുനില്‍ ദാസ്, ത്രൈലോക്യ നാഥ് ചക്രവര്‍ത്തി എന്നിവര്‍ ഇവരില്‍ പെടുന്നു.
നേതാജിയുടേതുപോലുള്ള വട്ട കണ്ണടയും സ്വര്‍ണ്ണനിറത്തിലുള്ള വാച്ചും ബാബ ധരിച്ചിരുന്നു. വിമാനാപകടത്തില്‍ മരിച്ചുവെന്ന് കരുതുന്ന നേതാജിയുടെ കണ്ണടയും വാച്ചും ഇതുവരെ കണ്ടുകിട്ടിയില്ല എന്നത് ഇതോടു കൂട്ടി വായിക്കണമെന്ന് ഈ വാദക്കാര്‍ പറയുന്നു.
ജനുവരി 23 നാണ് ബാബയുടെ ജന്മദിനം അനുയായികള്‍ കൊണ്ടാടിയിരുന്നത്. അന്നുതന്നെയായിരുന്നു നേതാജിയുടെ ജന്മദിനവും. 1971 ല്‍ ഖോസ്ലാ കമ്മീഷന്‍ നേതാജിയുടെ സഹോദരന്‍ സുരേഷ് ബോസിനയച്ച ഒരു കത്ത് ബാബയുടെ ശേഖരത്തിലുണ്ടായിരുന്നു.
നേതാജിയുടേതിനു സമാനമായ വട്ടക്കണ്ണടയും സ്വര്‍ണവാച്ചും ബാബായ്ക്കുമുണ്ടായിരുന്നു. നേതാജിയുടെ കുടുബത്തിലെ അപൂര്‍വ ഫോട്ടോകള്‍ ഭഗവന്‍ജിയുടെ ആശ്രമത്തില്‍ നിന്നു ലഭിച്ചു.നേതാജിയുടെ കൈയക്ഷരത്തിന് ബാബയുടേതുമായി സാമ്യമുണ്ടായിരുന്നു.നേതാജിയുടെ പല്ലുകള്‍ക്കിടയിലുണ്ടായിരുന്നതു പോലെയുളള വിടവ് ബാബയ്ക്കുമുണ്ടായിരുന്നു.നേതാജിയുടെ വയറിലുണ്ടായിരുന്നതു പോലുളള മുറിപ്പാട് ബാബയുടെ ശരീരത്തിലുമുണ്ടായിരുന്നു.ഇരുവരുടെയും ഉയരം തുല്യം.ബോസ് കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു.
ബാബ നേതാജി ആയിരുന്നുവെങ്കില്‍, എന്തിനാണ് അദ്ദേഹം രഹസ്യ ജീവിതം നയിച്ചിരുന്നത്? ഇതിനുത്തരമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ലോകയുദ്ധത്തെക്കുറിച്ച ഒരു ബ്രിട്ടീഷ് രഹസ്യ രേഖയാണ്. വിമാന ദുരന്തത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ടം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നവെന്ന് വ്യക്തമാക്കുന്നതാണ് ആ രേഖ. യുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച അധികാര കൈമാറ്റ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അച്ചുതണ്ട് ശക്തികളായ ജര്‍മനിയും ജപ്പാനുമായുള്ള ബന്ധം പരിഗണിച്ച് നേതാജിയെ ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ യുദ്ധക്കുറ്റവാളിയായാണ് കണ്ടിരുന്നത്. കോര്‍ട്ട് മാര്‍ഷല്‍, സിസിലിയന്‍ ദ്വീപിലേക്കുള്ള നാടുകടത്തല്‍ എന്നീ ശിക്ഷകളായിരുന്നു നേതാജിയെ കാത്തിരുന്നത്. യുദ്ധക്കുറ്റവാളിയെന്ന നിലയില്‍, നേതാജിയെ പിടികൂടാനുള്ള ഒരവസരവും ബ്രിട്ടന്‍ പാഴാക്കില്ലായിരുന്നു. ്
താന്‍ ആരെന്ന് തെളിഞ്ഞാല്‍, സഖ്യകക്ഷികളില്‍നിന്ന് ഇന്ത്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകൾ‍ ഉണ്ടാവാന്‍ ഇടയുണ്ടെന്ന് അടുത്ത അനുയായികളോട് ബാബ പറഞ്ഞിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നേതാജിയുടെ തിരോധാനത്തെ കുറിച്ച് ഇന്ത്യാസ് ബിഗസ്റ്റ് കവറപ്പ് എന്ന ഗ്രന്ഥം എഴുതിയ അനുജ് ധര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ബാബയുടെ അന്ത്യ ശുശ്രൂഷകളില്‍ ഒപ്പമുണ്ടായിരുന്ന 13 പേരില്‍ ഒരാളായിരുന്ന ഡോ. പ്രിയബ്രത ബാനര്‍ജി ഇക്കാര്യം വീഡിയോ:
Video on comment box
ആ പെട്ടികളില്‍ എന്താണുള്ളത്?
1985ലാണ് ഗുംനാമി ബാബയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മരണശേഷം ബാബയുടെ 25 ട്രങ്ക് പെട്ടികള്‍ നിറയെയുള്ള വസ്തുക്കള്‍ യു.പി സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് 30 വര്‍ഷത്താളം ഫൈസാബാദ് ജില്ലാ ട്രഷറിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ചരിത്രപ്രാധാന്യമുള്ള ഈ വസ്തുക്കള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന 2013ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വസ്തുക്കള്‍ മ്യൂസിയമുണ്ടാക്കി സൂക്ഷിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിരുന്നു. ഇതിനായി അദ്ദേഹം ഒന്നര കോടി രൂപ അനുവദിക്കുകയും ചെയ്തു.
നേതാജിയുടെ പിറന്നാള്‍ പ്രമാണിച്ച് ജനുവരി 23ന് ബാബയുടെ ശേഖരത്തിലുള്ള കണ്ണടകള്‍, റോളക്സ്, ഒമേഗ വാച്ചുകള്‍, ബൈനോക്കുലറുകള്‍, സിഗാറുകള്‍, ആയിരക്കണക്കിന് പുസ്തകങ്ങള്‍, നൂറു കണക്കിന് കത്തുകള്‍, ഭൂപടങ്ങള്‍, ടെലഗ്രാമുകള്‍, നോട്ടുകള്‍, രേഖകള്‍, ഫോട്ടോഗ്രാഫുകള്‍, എന്നിവ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ രേഖകള്‍ പുറത്തു വരുമോ? പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, ഇക്കാര്യം പുന:പരിശോധിക്കപ്പെടുമോ? ആരായിരുന്നു ബാബയെന്ന് ലോകമറിയുമോ?
കടപ്പാട്→ asianet news

No comments:

Post a Comment

Search This Blog