Friday, 19 February 2016

"കെന്റക്കി ഫ്രയിഡ് ചിക്കൻ"

 നാവിൽ കൊതിയൂറിക്കുന്ന ജീവിത വിജയം - കേണൽ സാണ്ടെ
Al Ameen Kt ;ചരിത്രാന്വേഷികൾ
 
ഇയാൾ ഒരു അരക്കിറുക്കനാനെന്നു തോന്നുന്നു" വെളുത്ത ഷർട്ടുംപാന്റ്സുമിട്ട് തങ്ങളുടെ റെസ്റൊരന്റുകളിൽ കോഴിയിറച്ചി വറുത്തത് വിൽക്കാൻ എത്തിയ ആ മനുഷ്യനെ കണ്ട് കടയുടമകൾ പറഞ്ഞു. താൻ പ്രത്യേകമുണ്ടാക്കിയ ഒരു ഇറച്ചിമസാലക്കൂട്ടിൽ മുക്കി വറുത്തെടുത്ത ചിക്കനുമായി വീട്ടിൽ നിന്ന് അതിരാവിലെ ഇറങ്ങും കക്ഷി! എന്നിട്ട് നാട്ടിലുള്ള സകല ഹോട്ടലുകളിലും കയറിയിറങ്ങും. എന്നാൽ, ഏതാണ്ട് ആയിരത്തോളം ഹോട്ടലുകളിലും റെസ്റ്റോരന്റുകളിലും കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. ആരും അയാളുടെ ചിക്കൻ വാങ്ങാൻ തയ്യാറായില്ലെന്നു മാത്രമല്ല പലരും അധിക്ഷേപിച്ചയക്കുകയും ചെയ്തു. എന്നാൽ, ജീവിക്കാൻ കുക്കിംഗ് അല്ലാതെ വേറെ ഒരു തൊഴിലും അറിയാതിരുന്ന അയാൾക്ക് മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല. പ്രതീക്ഷ കൈവിടാതെ അയാൾ ശ്രമം തുടർന്നു കൊണ്ടേയിരുന്നു.
അമേരിക്കയിലെ ഇൻഡ്യാന സ്റ്റേറ്റിൽ ഹെൻട്രിവില്ലെ എന്ന സ്ഥലത്ത് 1890- ൽ ആണ് ഹാർലാണ്ട് സാണ്ടേഴ്സ് ജനിച്ചത്. കുടുംബനാഥന്റെ വളരെ പെട്ടെന്നുള്ള വിയോഗം ആ കുടുംബത്തെ തളർത്തിക്കളഞ്ഞു. ഏറ്റവും മൂത്ത മകനായിരുന്നതിനാൽ ഇളയവരെ പോറ്റാൻ അമ്മയെ അടുക്കള ജോലികളിൽ സഹായിക്കേണ്ട ചുമതല കൊച്ചു സാണ്ടെഴ്സിനായിരുന്നു. അങ്ങനെയാണ് അവൻ നന്നേ ചെറുപ്പത്തിലേ തന്നെ പാചകത്തിൽ വൈദഗ്ദ്ധ്യം നേടിയത്. പത്താമത്തെ വയസ്സുമുതൽ പഠനം അവസാനിപ്പിച്ച് കുടുംബം പുലർത്താൻ ജോലിക്കിറങ്ങാൻ നിർബന്ധിതനായി. കൃഷിപ്പണി, കൊല്ലപ്പണിക്കാരന്റെ സഹായി, ഇൻഷുറൻസ് സെയ് ലർ , കണ്ടക്ടർ, ടയർ കടയിൽ സഹായി, കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കൽ തുടങ്ങി അവൻ ചെയ്യാത്ത ജോലികളില്ല. അങ്ങനെ ഒരുവിധം ഞെങ്ങി ഞെരുങ്ങിയാണെങ്കിലും അവൻ അമ്മയെയും സഹോദരങ്ങളെയും സംരക്ഷിച്ചു പോന്നു.
1930 -കളിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നു. സ്ഥിര വരുമാനമില്ലാത്തവർക്ക് വറുതിയുടെ നാളുകളായി മാറിയ വർഷങ്ങൾ. ജീവിതം ദുസ്സഹമായപ്പോൾ, നാല്പതാം വയസ്സിൽ സാണ്ടേഴ്സിന് ഇങ്ങനെ ഒരു ആശയമുദിച്ചു. റോഡരികിൽ ഒരു തട്ടുകട തുടങ്ങുക. കുഞ്ഞു നാളിലേ തന്നെ അമ്മയെ അടുക്കളയിൽ സഹായിച്ചു നേടിയ പാചക പരിചയം കൈമുതലാക്കി അവൻ നോർത്ത് കെന്റക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷന്റെ മുൻപിൽ കടയാരംഭിച്ചു. 'സാണ്ടേഴ്സ് കഫെ' നാളുകൾക്കുള്ളിൽ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടതായി. എന്തുണ്ടാക്കിയാലും ഒരു പ്രത്യേക 'കൈപ്പുണ്യം' അയാൾക്കുണ്ടെന്നായി നാട്ടുകാർ. സാണ്ടേഴ്സ് സ്വന്തം കൈ കൊണ്ട് പ്രത്യേകമായ ഒരു മസാലക്കൂട്ട് ചേർത്ത് വറുത്തെടുക്കുന്ന ചിക്കൻ ആയിരുന്നു 'സാണ്ടേഴ്സ് കഫെ'യിലെ പ്രധാന ആകർഷണം. 1936 ആയപ്പോഴേക്കും ' സാണ്ടേഴ്സ് ചിക്കൻ' നാട്ടിലെങ്ങും വാർത്തയായി. എന്നാൽ, ചിക്കനിൽ ചേർക്കുന്ന പ്രത്യേക കൂട്ടിന്റെ രഹസ്യം അയാൾ ആർക്കും വെളിപ്പെടുത്തിയില്ല. മറ്റ് നാടുകളിൽ നിന്നും ചിക്കൻ കഴിക്കാൻ ആളുകൾ എത്തിത്തുടങ്ങി. കെന്റക്കിയിലെ ഗവർണർ മി. റൂബി ലഫൂൻ സാണ്ടേഴ്സിന് "കെന്റക്കി കേണൽ" എന്ന വിശേഷണം നല്കി ആദരിച്ചു. തുടർന്നങ്ങോട്ട് അയാളെ എല്ലാവരും "കേണൽ സാണ്ടെഴ്സ് " എന്ന് അഭിസംബോധന ചെയ്തു തുടങ്ങി. 1938 ആയപ്പോഴേയ്ക്കും ' സാണ്ടേഴ്സ് കഫെ' 142 സീറ്റുകൾ ഉള്ള സാമാന്യം വലിയ ഒരു റസ്റ്റരന്റ് ആയി മാറി.
എന്നാൽ, ജീവിത വിജയം കൈവരിച്ചവർക്കൊന്നും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലല്ലോ. 1940 -ൽ നിർഭാഗ്യം ഒരു അഗ്നിബാധയുടെ രൂപത്തിലെത്തി 'സാണ്ടേഴ്സ് കഫെ' ഒരു ചാര ക്കൂംബാരമാക്കി മാറ്റി. പക്ഷേ, ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലാത്തവരെ കീഴ്പ്പെടുത്താൻ ഏതു പ്രതികൂല സാഹചര്യങ്ങൾക്കുമാവില്ല എന്നു തെളിയിച്ചു കൊണ്ട് അയാൾ പലരുടെയും സഹായത്തോടെ വീണ്ടും അത് നിർമ്മിച്ചു. എന്നാൽ, പ്രതിസന്ധികൾ അവിടം കൊണ്ടും അവസാനിച്ചില്ല. കെന്റക്കി വഴി ഫ്ലോറിഡയിലേക്ക് ഉള്ള വഴിയരികിലായിരുന്നു ' സാണ്ടേഴ്സ് കഫെ'. എന്നാൽ, 1955- ൽ അതു വഴി ഒരു ബൈപാസ് വന്നപ്പോൾ ആളുകൾക്ക് കെന്റക്കി വഴിയല്ലാതെ യാത്ര ചെയ്യാമെന്നായി.അത് ബിസിനസ്സിനെ വല്ലാതെ ബാധിച്ചു. സാണ്ടേഴ്സിനു തന്റെ ഏക വരുമാന മാർഗവും ജീവിത സ്വപ്നവുമായ റസ്ടരന്റ്റ് പിടിച്ചു നില്ക്കനാവാതെ വില്ക്കേണ്ടി വന്നു. 65- മത്തെ വയസ്സിൽ കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞ് മിച്ചം കയ്യിൽ ഒന്നുമില്ലാതെ ഹതഭാഗ്യനായി അയാൾ വീട്ടിൽ കഴിഞ്ഞു കൂടേണ്ടി വന്നു.
'ജീവിതത്തിന്റെ നല്ല കാലം എല്ലാം കഴിഞ്ഞു. ഇനിയിപ്പോൾ എങ്ങനെയെങ്ങിലും ഉന്തിയുരുട്ടിയങ്ങ് ജീവിച്ചു പോകാം' എന്നാവുമല്ലോ ഈ ഒരവസ്ഥയിൽ ആരും ചിന്തിച്ചു പോകുക. എന്നാൽ, ചില നിശ്ചയ ധാർഡ്യങ്ങൾ ഉള്ളവർക്ക് അങ്ങനെയൊന്നും ചിന്തിക്കാനേയാവില്ലല്ലോ. ഇതു വരെ ആർക്കും അറിയാത്ത രഹസ്യമായി താൻ കാത്തു പോന്ന സാണ്ടേഴ്സ് ചിക്കന്റെ രുചിയുടെ പിന്നിലെ പ്രത്യേക മസാലക്കൂട്ട് മാർക്കറ്റ് ചെയ്യാൻ അയാൾ തീരുമാനിച്ചു. അങ്ങനെയാണ് അറുപത്തി അഞ്ചാം വയസ്സിൽ അയാൾക്ക് ചിക്കൻ വറുത്തതുമായി ഹോട്ടലുകൾ തോറും കയറിയിറങ്ങേണ്ടി വന്നത് . നിരാശയായിരുന്നു ഫലം. തങ്ങളുടെ ഹോട്ടലുകളിൽ തന്നെ ആവശ്യത്തിനു സൗകര്യങ്ങളും ജോലിക്കാരുമുള്ളപ്പോൾ എന്തിന് ഈ വയസ്സന്റെ ചിക്കൻ മേടിച്ചു വില്ക്കണം! എല്ലാ ഹോട്ടൽ ഉടമകളുടെയും ചിന്ത അങ്ങനെയായിരുന്നു. ആയിരത്തോളം ഹോട്ടലുകളിൽ നിന്ന് പ്രതികൂലമായ മറുപടിയാണ് കിട്ടിയതെങ്കിലും അയാൾ പ്രതീക്ഷ വെടിഞ്ഞില്ല.
അങ്ങനെയിരിക്കെ, ഒരു നാൾ പീറ്റ് ഹാർമാൻ എന്ന ഒരു റസ്റ്റരന്റ് ഉടമയെ സാണ്ടേഴ്സ് പരിചയപ്പെടാനിടയായി. അയാളുമൊത്ത് ഒരു യാത്രയ്ക്കിടെ സാണ്ടേഴ്സിന് അയാൾക്ക്‌ വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ ഒരു അവസരം കിട്ടി. അത് അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. തന്റെ പ്രത്യേകമായ രുചിക്കൂട്ട് ചേർത്ത് പീറ്റിന് ചിക്കൻ ഉണ്ടാക്കി കൊടുത്തു. ചിക്കൻ കഴിച്ച ശേഷം പീറ്റ് വിരലുകൾ നക്കിത്തുടയ്ക്കുന്നത് കണ്ടപ്പോൾ സംഗതിയേറ്റു എന്ന് സാണ്ടേഴ്സിനു മനസ്സിലായി. പീറ്റ് ഇങ്ങനെ അഭിപ്രായം പറഞ്ഞു : "Finger Licking Good". സാണ്ടേഴ്സിന്റെ കൂടെ ബിസിനസ് പങ്കാളിയാകാമെന്ന് അയാൾ സമ്മതിച്ചു. ചിക്കന് ഒരു പേരിടണമല്ലോ. രണ്ടു പേരും ചേർന്ന് ആലോചിച്ചു. ആദ്യം കട തുടങ്ങിയത് കെന്റക്കിയിലായതിനാൽ "കെന്റക്കി ഫ്രയിഡ് ചിക്കൻ" എന്ന് പേരിടാൻ തീരുമാനിച്ചു.
ബിസിനസ് ആരംഭിച്ചു. "കെന്റക്കി ഫ്രയിഡ് ചിക്കൻ" തയ്യാറാക്കി ഓർഡർ തരുന്ന റസ്റ്റരന്റുകളിൽ രണ്ടു പേരും ചേർന്ന് എത്തിച്ചു തുടങ്ങി. പിന്നീടുണ്ടായത് അഭൂത പൂർവ്വമായ വളർച്ചയായിരുന്നു. 'KFC ചിക്കൻ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു തുടങ്ങിയ ചിക്കന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ റസ്റ്റരന്റുകളിൽ നിന്നും ഓർഡറുകൾ എത്തിത്തുടങ്ങി. ഒരു വർഷത്തിനുള്ളിൽത്തന്നെ 45000 ഡോളർ വരുമാനമായി. പിന്നീടങ്ങോട്ട് സാണ്ടേഴ്സിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അദേഹത്തിനു എഴുപതു വയസ്സ് ആയപ്പോഴേക്കും അമേരിക്കയിലും കാനഡയിലുമായി 600 ഇടങ്ങളിൽ KFC റസ്റ്റരന്റുകളായി.1964 -ൽ എഴുപത്തിനാലാം വയസ്സിൽ തന്റെ റസ്റ്റരന്റുകൾ രണ്ടു മില്ല്യൻ ഡോളറിനു ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറി അദ്ധേഹം KFC യുടെ വക്താവ് ആയി വിശ്രമ ജീവിതം നയിച്ചു തുടങ്ങി. 1986 - ൾ പെപ്സി കമ്പനി KFC ഏറ്റെടുത്തു. ഇന്ന് ലോകത്തിലെങ്ങും ശാഖകളുള്ള ഉള്ള ഒരു ഏറ്റം വലിയ റസ്റ്റരന്റ് ഗ്രൂപ്പായി അത് മാറിക്കഴിഞ്ഞു. "Finger Licking Good" എന്നാണ് KFC യുടെ പരസ്യ വാചകം.
1980 -ൽ ന്യുമോണിയ ബാധിച്ച് 90 -വയസ്സിൽ മരിക്കുംബോഴെയ്ക്കും അദ്ധേഹം ലോകമെങ്ങും പ്രശസ്തനായി ക്കഴിഞ്ഞിരുന്നു. ചിക്കന്റെ പേരിൽ മാത്രമല്ല, 'കേണൽ സാണ്ടെഴ്സ് ചാരിറ്റബിൾ ഓർഗനൈസേഷൻ' എന്ന പേരിൽ അദ്ധേഹം തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനം വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും അനേകർക്ക്‌ കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങൾ നല്കുകയുണ്ടായി. ചെറുപ്പത്തിൽ ജീവിതത്തിന്റെ ദുരിത പൂർണ്ണമായ മുഖം നേരിട്ടനുഭവിച്ച ആളായതിനാൽ കേണലിന് പാവങ്ങളോട് വല്ലാത്ത ദീനാനുകമ്പ ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ സ്മരണ നില നിർത്താൻ ഇന്നും KFC ചിക്കന്റെ ലോഗോ ആയി കമ്പനി സ്വീകരിച്ചിരിക്കുന്നത് കേണൽ സാണ്ടെഴ്സിന്റെ ചിത്രമാണ്. ജീവിത വിജയം പ്രതിസന്ധികൾക്കും അവഗണനകൾക്കും മുൻപിൽ തോറ്റു പിന്മാറാൻ തയ്യാറല്ലാത്തവർക്കു മാത്രമുള്ളതാണെന്ന് തെളിയിച്ചു കൊണ്ട് ലോകമെങ്ങും എല്ലാ KFC റസ്റ്റരന്റുകളിലും ചിക്കൻ വില്ക്കുന്ന കപ്പുകളിലുമൊക്കെയുള്ള ലോഗോയിൽ നിന്ന് ഇന്നും കേണൽ സാണ്ടെഴ്സ് നമ്മെ നോക്കി പുഞ്ചിരിക്കുന്നു.
ജീവിക്കാനുള്ള പോരാട്ടത്തിൽ പലർക്കും പല ജോലികളിൽ ഏർപ്പെടെണ്ടി വന്നേക്കാം. എന്നാൽ, ജീവിതത്തിൽ തനിക്കു ചെയ്തു തീർക്കാൻ ഒരു നിയോഗമുണ്ടെന്നു വിശ്വസിക്കുന്നവർ തങ്ങൾ ചെയ്യുന്നത് ഏതു തൊഴിലാണെങ്കിലും ആത്മാർഥമായി അതിൽ ഏർപ്പെട്ടാൽ ഇന്നല്ലെങ്കിൽ നാളെ വിജയം അവരെ തേടിയെത്തും. ഓരോരുത്തർക്കും ദൈവം നല്കിയിരിക്കുന്നത് ഓരോ നിയോഗങ്ങൾ ആണല്ലോ. കേണൽ സാണ്ടെഴ്സിന് പുതിയൊരു രുചിക്കൂട്ട് ലോകത്തിനു സമ്മാനിക്കാനായിരുന്നു നിയോഗം. പ്രതിസന്ധികൾ തരണം ചെയ്ത് അദ്ദേഹം അത് പൂർത്തിയാക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. സുഹൃത്തേ, നിശ്ചയമായും നിങ്ങൾക്കും ഒരു ജീവിത നിയോഗമുണ്ട് . അത് കണ്ടെത്തുക തന്നെ ചെയ്യണം.
Al Ameen Kt's photo.

Wednesday, 17 February 2016

The story of - IC814

The story of - IC814

Shobhith Laxman Cm; ചരിത്രാന്വേഷികൾ
 
നിങ്ങള്‍ മറന്നോ ...... ? The story of - IC814
ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌ വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റൺവേയിൽ നിന്നും പറന്നുയരുമ്പോഴും ലാൻഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയർ ഡോർ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളിൽ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോർട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാൽ താമസിയാതെ തന്നെ ക്യാബിൻ ക്രൂ ഡ്രിങ്ക്സ്‌ സർവീസ്‌ ആരംഭിച്ചിരുന്നു.
പൈലറ്റ്മാർക്ക്‌ ചായ നൽകി കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാർഡ്‌ അനിൽ ശർമ്മയുടെ കണ്ണുകൾ സാക്ഷിയായത്‌- തുടർന്നുള്ള 7 ദിവസങ്ങളിൽ പുതിയ മില്ലേനിയത്തിനെ വരവേൽക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവർന്നെടുത്ത ഒരു അന്തർദേശീയ വാർത്തയുടെ ആദ്യ നിമിഷങ്ങൾക്കാണ്. ഒരുകയ്യിൽ തോക്കും, മറു കയ്യിൽ ഗ്രനേഡുനായി നിൽക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശർമ്മ ഞെട്ടി! ശർമ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാൾ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റൻ ദേവിശരണും, ഫസ്റ്റ്‌ ഒഫീസർ രാജേന്ദ്രകുമർ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയർ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാൽ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു. തങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റൻ ശരണിന്, ഹൈജാക്കറുടെ സംസാരത്തിൽ നിന്നും അയാൾ ഒറ്റയ്ക്കല്ല എന്നും പാസഞ്ചർ ക്യാബിനിൽ വേറേ 4 പേർ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷൻ പാകിസ്ഥാനിലെ ലാഹോർ ആണെന്നും വ്യക്തമായി! എന്നാൽ കാർഗിൽ യുദ്ധം അവസാനിച്ച്‌ മാസങ്ങൾ മാത്രം കഴിഞ്ഞ ആ അവസരത്തിൽ, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാൻ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ ശരൺ, 'ലാഹോർ വരെ പറക്കാൻ വേണ്ട ഫ്യുവൽ ഇല്ല' എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, 'ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ കഴിയാതെ ആൾട്ടർനേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാൻ നിങ്ങൾക്കാകുമെങ്കിൽ എന്തുകൊണ്ട്‌ ഡൽഹിയിൽ നിന്നും അഹമ്മദാബാദിനേക്കാൾ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട' എന്ന അയാളുടെ മറു ചോദ്യത്തിൽ ക്യാപ്റ്റൻ കുടുങ്ങി! അതേ സമയം ക്യാബിനിൽ യാത്രക്കാരെ ഗൺ പോയിന്റിൽ നിർത്തി ബാക്കിയുള്ള നാലു പേർ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ ഹൈജാക്കർ കാണാതെ എമർജൻസി ട്രാൻസ്പോണ്ടർ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റൻ ശരൺ ഇന്ത്യയിലെ എയർട്രാഫിക്‌ കണ്ട്രോൾ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. Indian Airlines IC 814 has been hijacked!
ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തർക്കം തുടർന്നു. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാൽ തങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യൻ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റൻ ശരൺ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയിൽ തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കർമാരെ ഇന്ത്യയിൽ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാൻ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോൾ മറ്റ്‌ മാർഗങ്ങളില്ലാതെ ക്യാപ്റ്റൻ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറൻസ്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയർസ്പെയ്സ്‌ ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ എക്കണോമി ക്ലാസിലെ യാത്രക്കാരിൽ നിന്നും എട്ടു പേരെ ഹൈജാക്കർമാർ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതിൽ ഒരാൾ നേപ്പാളിൽ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിൻ കാട്ട്യാൽ ആയിരുന്നു. ഹൈജാക്കർമാർ അവരുടെ കൈകൾ പിന്നിൽ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെൽറ്റ്‌ ഇട്ടു!
സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവൽ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തിൽ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയർപോർട്ടിൽ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാർ ഹൈജാക്കർമാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിർത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടൻ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേൽ ലാഹോറിൽ നിന്നും 50 കിലോമീറ്റർ കിഴക്കുള്ള, നോർത്ത്‌ ഇന്ത്യൻ സിറ്റിയായ അമൃത്സറിൽ വിമാനം ഇറക്കാൻ ഹൈജാക്കർമാർ സമ്മതം നൽകി. എന്നാൽ അമൃത്സറിൽ തങ്ങൾക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കൽ ഫോഴ്സിനെ വിമാനത്തെ സമീപിക്കാൻ അനുവാദം നൽകിയില്ല. ഡൽ ഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (NSG) കമാൻഡോസ്‌ എത്തുന്നതു വരെ ലോക്കൽ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാൻഡോ ഡിപ്പാർട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാർഗങ്ങളാണു സ്വീകരിച്ചത്‌. അതിനാൽ ഫ്യുവൽ ടാങ്കർ അവർ വിമാനത്തിനടുത്തേക്ക്‌ വിടാൻ തയാറായില്ല.
എന്തോ അപകടം വരാൻ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കർക്ക്‌ മനസ്സിലാക്കാൻ, ഫ്യുവലിങ്ങിൽ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, അടിയന്തരമായി വിമാനത്തിനു ഇന്ധനം നൽകണമെന്ന് ATCയോട്‌ അഭ്യർത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കർ വിടാൻ അവർ തയ്യാറയില്ല. തങ്ങൾ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികൾ അവരുടെ യഥാർത്ഥ മുഖം കാണിക്കാൻ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താൻ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കിൽ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരിൽ റുപിൻ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേൽപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിൽ സസ്റ്റെയ്ൻ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റൻ ശരൺ വിമാനത്തിനെ വീണ്ടും റൺ വേയിലേക്ക്‌ ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിൻ എഞ്ചിൻ എയർബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റൻ ശരൺ അമൃത്സറിലെ കണ്ട്രോൾ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു - "we all dying now. we are heading towards lahore"!! അങ്ങനെ, സ്വന്തം മണ്ണിൽ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യിൽ നിന്നും തിരികെ പിടിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!
പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാർഗിലിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവർ മറന്നിരുന്നില്ല. ലാഹോറിൽ ലാൻഡ്‌ ചെയ്യാൻ അനുവദിക്കണമെന്ന ക്യാപ്റ്റൻ ശരണിന്റെ യാചന പാകിസ്ഥാൻ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യൻ വിമാനം തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല എന്ന് അവർ പറയാതെ പറയുകയായിരുന്നു തുടർന്നുള്ള അവരുടെ നീച പ്രവർത്തിയിലൂടെ. ലാഹോർ എയർപോർട്ടിലെ നാവിഗേഷൻ ലൈറ്റുകളൂം റൺവേ ലൈറ്റുകളും ഉൾപ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതർ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസർവ്‌ ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റൻ ശരൺ. 189 യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നിൽ, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളിൽ വിശ്വാസമർപ്പിച്ച്‌, അർദ്ധരാത്രി ഒരു ജറ്റ്‌ ലാൻഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കൽപ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ നീണ്ട്‌, നേർത്ത്‌ കാണപ്പെട്ട വെളിച്ചം റൺവേയാണെന്നുറപ്പിച്ച്‌ ലാൻഡ്‌ ചെയ്യാനായി ക്യാപ്റ്റൻ ലാൻഡിംഗ്‌ ഗിയർ താഴ്ത്തി. എന്നാൽ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- "സാബ്‌, യേ തൊ റോഡ്‌ ഹെ!!" പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റൺവേ ആണെന്നു കരുതി ശരൺ വിമാനം ഇടിച്ചിറക്കാൻ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റൻ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയർത്തി. തലനാരിഴ വ്യത്യാസത്തിൽ വിമാനം ക്രാഷിൽ നിന്നും രക്ഷപ്പെട്ടു!
വിമാനത്തിന്റെആൾട്ടിറ്റ്യൂഡ്‌ വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണിൽ തകർന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതർ ഒടുവിൽ ലാഹോറിലെ റൺവേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറൻസ്‌ നൽകി. ലാഹോറിൽ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനിൽ, അപ്പോഴേക്കും റൂപിൻ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവർക്ക്‌ വൈദ്യസഹായത്തിനായി എയർപോർട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാർ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നൽകുന്നതിനപ്പുറം വിമാനത്തിൽ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നൽകാൻ അവർ തയ്യാറായില്ല. തങ്ങളുടെ എയർ സ്പെയ്സിൽ നിന്നും വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകൾക്കു ശേഷം IC 814 ആകാശത്തിലേക്കുയർന്നു; ഒരിക്കൽ കൂടി.
വിമാനം വീണ്ടും പൂർണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാൻ ആവശ്യപ്പെട്ടെങ്കിലും കാബൂളിൽ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടർന്ന് ഹൈജാക്കർമാർ കാബൂൾ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് റുപിൻ കാട്ട്യാൽ അന്ത്യശ്വാസം വലിച്ചു. ദുബായിൽ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യൻ ഗവൺമന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാൻഡോ ഓപ്പറേഷൻ നടത്താൻ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയിൽ യു.എ.ഇ അധികൃതരും ഹൈജാക്കർമാരും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായിൽ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറിൽ എടുത്തു കിടത്തി, ഹൈജാക്കർമാർ - കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകൾ വഴി, സംഭവത്തിനു കൂടുതൽ മീഡിയാ എക്സ്പോഷർ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ വേഗത്തിൽ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടൽ. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ, റിലീസായ യാത്രക്കാർ എയർപോർട്ടിന്റെ അറൈവൽ ടെർമിനലിലേക്ക്‌ പോകുമ്പോൾ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അൺ നോൺ ഡെസ്റ്റിനേഷനിലേക്ക്‌!!
രാത്രി മുഴുവൻ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകൾക്കു ശേഷം ക്രിസ്മസ്‌ ദിനത്തിൽ പുലർച്ചെ താലിബാൻ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങി! താലിബാൻ തീവ്രവാദികൾ വിമാനം വളഞ്ഞു. അവർ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവർ തിരിച്ചും!! കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റൻ ശരൺ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താൻ ഹൈജാക്കർ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇൻസ്പെക്ഷൻ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീർത്ത്‌ പറഞ്ഞതിനാൽ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്നും തീവ്രവാദികൾ, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകൾ പൂർണ്ണമായും അവസാനിപ്പിച്ചു. തങ്ങൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവർ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.
4 ദിവസങ്ങൾക്കു ശേഷം....
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കർമാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റിനുമേല്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവിൽ, മധ്യസ്ഥ ചർച്ചകൾക്കായി 1999 ഡിസംബർ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റർമാർ യാത്ര ചെയ്ത വിമാനത്തിനുള്ളിൽ ഒരു കമാൻഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള 'അതിബുദ്ധി' ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറിൽ ഇറങ്ങിക്കഴിഞ്ഞപ്പൊൾ തന്നെ താലിബാൻ തീവ്രവാദികൾ വിമാനത്തെ പൂർണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാൻഡോകൾക്ക്‌ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂടി കഴിഞ്ഞില്ല!
മറ്റ്‌ വഴിയില്ലാതെ ഇന്ത്യൻ സംഘം റാഞ്ചികളുമായി ചർച്ച നടത്താൻ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്ത്യൻ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യൺ യു.എസ്‌ ഡോളർ മോചനദ്രവ്യമായും റാഞ്ചികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാൻ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസർ, മുഹമ്മദ്‌ ഒമർ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സർഗ്ഗാർ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങൾ ചുരുക്കി. ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികൾ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങൾ എല്ലാപേരും ഉടൻ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സിൽ ഉറപ്പിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കർമാർ എക്കണോമി ക്ലാസിൽ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചർച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യർ ഉണ്ടായിരുന്ന ആ വിമാനത്തിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാൻ ദൈവത്തിനോ ഭരണാധികാരികൾക്കോ ആയില്ല. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം വിമാനത്തിനുള്ളിൽ ആ വാർത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ടാണ്. ഒടുവിൽ, ഇന്ത്യൻ ഗവൺമന്റിനു വിമാനറാഞ്ചികളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാൻ ഉത്തരവായി. ഉടൻ തന്നെ അവരെ ഡൽഹിയിൽ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങൾക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നിൽ വച്ച്‌, ഭീകരന്മാരിൽ പ്രധാനിയായ മൗലാനാ മസൂദ്‌ അസർ, ഹൈജാക്കർമാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജൻ, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങൾക്കായി ഒരുക്കിയിരുന്ന വണ്ടിയിൽ ഹൈജാക്കർമാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകൾ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ....!
വിമാനം തട്ടി എടുത്തവരും രക്ഷപെട്ട തീവ്രവാദികളും ഇന്നും പാകിസ്ഥാന്‍ തെരുവുകളില്‍ നിര്‍ഭയം നടക്കുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ഒന്നും അറിയാത്തപോലെ ചരിത്രത്തില്‍ നിന്നും ഈ സംഭവം മായിക്കാന്‍ ശ്രമിക്കുന്നു ....
എത്ര മായിക്കപെട്ടാലും ഓരോ ഭാരതീയന്റെ മനസ്സിലും ആത്മാഭിമാനത്തിനേറ്റ ഉണങ്ങാത്ത മുറിവായി IC 814 ഇന്നും പറന്നുയരുന്നു ..........
Courtesy:Porul-knowledge

Saturday, 13 February 2016

ഇന്ത്യയുടെ വിഭജനം

ഇന്ത്യയുടെ വിഭജനം

Nandu K Nair ; ചരിത്രാന്വേഷികൾ
1947-ൽ ബ്രിട്ടീഷ് ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യയുടെ വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947 എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്. രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു.
ഭൂമിശാസ്ത്രപരമായി, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ ബംഗാൾ വിഭജിക്കപ്പെടുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേർത്തു. (പശ്ചിമബംഗാൾ ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 1956 മുതൽ കിഴക്കൻ പാകിസ്താൻ എന്ന പേരിലാണ് പൂർവ്വബംഗാൾ അറിയപ്പെട്ടിരുന്നത്. 1971-ൽ പാകിസ്താനിൽ നിന്നും വിഘടിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി.) ഇത്തരത്തിൽ പഞ്ചാബ് പ്രവിശ്യയും പൂർവ്വപഞ്ചാബ്, പശ്ചിമപഞ്ചാബ് എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വപഞ്ചാബ് ഇന്ത്യയുടെയും പശ്ചിമപഞ്ചാബ് പാകിസ്താന്റേയും ഭാഗമാകുകയും ചെയ്തു. (പൂർവ്വപഞ്ചാബ്, ഇന്ത്യയിൽ ഇന്ന് പഞ്ചാബ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. ഇന്നത്തെ പാകിസ്താനി പഞ്ചാബ്, ഇസ്ലാമാബാദ് തലസ്ഥാനമേഖല എന്നിവ ഉൾക്കൊള്ളൂന്നതാണ് വിഭജനാനന്തരമുള്ള പശ്ചിമപഞ്ചാബ്.)
ഇന്ത്യൻ സിവിൽ സർവീസ്, ബ്രിട്ടീഷ് ഇന്ത്യൻ സേന, റോയൽ ഇന്ത്യൻ നാവികസേന, ഇന്ത്യൻ റെയിൽവേ, കേന്ദ്രഖജനാവ്, മറ്റു ഭരണവകുപ്പുകൾ എന്നിവയടങ്ങുന്ന ഇന്ത്യാസർക്കാരിന്റെ സ്വത്തുവകകളും പങ്കിടാൻ ഈ വിഭജനക്കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.
1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിൽ ഉൾക്കൊള്ളിക്കാതിരുന്ന മറ്റു നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാകിസ്താനോടോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ ഉള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു. എന്നാൽ അതാതുരാജ്യങ്ങളിലെ ഭരണാധികാരിയുമായുള്ള കരാർ പ്രകാരം ഇവ കാലക്രമേണ ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ഇത്തരത്തിൽ ഒരു നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിന്റെ മേലുള്ള അവകാശവാദം വിഭജനത്തിനു തൊട്ടുപിന്നാലെത്തന്നെ ഇന്ത്യയും പാകിസ്താനുമായുള്ള ഒരു യുദ്ധത്തിൽ കലാശിച്ചു. അതിനുശേഷം ഇന്ത്യയും പാകിസ്താനുമായി മറ്റു യുദ്ധങ്ങളൂം സംഘർഷങ്ങളൂം തുടർന്നു.ഇത്തരത്തിലുള്ള 1971-ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റേയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റേയും ഫലമായാണ് കിഴക്കൻ പാകിസ്താൻ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി മാറിയത്. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ 1947 ലെ വിഭജനത്തിന്റെ ബാക്കിപത്രമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
രാഷ്ട്രീയപശ്ചാത്തലം
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒട്ടേറെ ചരിത്രസാഹചര്യങ്ങളുടെ സങ്കീർണ്ണമായ ഒത്തുചേരലിൽ സംഭവിച്ചതാണ്‌. 1905 ൽ കർസൻ പ്രഭുവിന്റെ ഭരണകൂടം, സാമുദായികാടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിച്ചെങ്കിലും ജനകീയപ്രക്ഷോഭത്തെ തുടർന്ന് ആ തീരുമാനം പിൻ‌വലിക്കാൻ അവർ നിർബ്ബന്ധിതരായി. 1947ൽ നടന്ന ഇന്ത്യ-പാക്ക് വിഭജനം ബ്രിട്ടീഷ് മേൽ‌കോയ്മയുടെ അന്ത്യത്തോടനുബന്ധിച്ചു നടന്ന അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഏകീകൃതഭാരതം തങ്ങൾക്ക് ഹിതകരമായിരിക്കില്ല എന്നു കരുതിയ ഒരുവിഭാഗം മുസ്ലിങ്ങൾ എടുത്ത നിലപാട് മുഹമ്മദലിയ ജിന്നയുടെ നേതൃത്വത്തിൽ പാകിസ്താൻ എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിൽ കലാശിച്ചു.മഹാത്മാഗാന്ധിയും മൗണ്ട് ബാറ്റൺ പ്രഭുവും അബുൽ അ‌അ്‌ലാ മൗദൂദിയും ഈ വിഭജനത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യ വിഭജിക്കപ്പെടാതെ തുടരണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആഗ്രഹം. ജിന്നയുടേയും നെഹ്റുവിന്റേയും സ്വാധീനം അതിനെ മറികടന്നു. അങ്ങനെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനു ഇടയാക്കി. ഗാന്ധിയുടെ ഈ സന്ദർഭത്തിലെ സമീപനമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്നു കരുതപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം
1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.[5] അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന മുഹമ്മദലി ജിന്നയും പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്സിനെ സമീപിച്ചു. മുസ്ലിമുകൾ ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളിൽ അവർ അനുഭവിച്ചിരുന്ന അവഗണനയും പീഡനങ്ങളും ഈ ആവശ്യത്തിനു ശക്തി വർദ്ധിപ്പിച്ചു.
1932-1942
1940 ലെ മുസ്ലിം ലീഗിന്റെ ലാഹോർ കോൺഗ്രസ്സിൽ വെച്ച് മുഹമ്മദ് അലി ജിന്ന പ്രത്യേക രാഷ്ട്രം എന്ന പ്രമേയം അവതരിപ്പിച്ചു. കക്സാർ തെഹ്രിക്ക് പോലുള്ള മുസ്ലീം സംഘടനകൾ ഈ വിഭജനത്തെ ശക്തിയായി എതിർത്തിരുന്നു. തെഹ്രിക്ക് പാർട്ടിയുടെ നേതാവായിരുന്ന അല്ലാമ മഷ്രിഖിയെപ്പോലുള്ള നേതാക്കളെ വിഭജനത്തെ എതിർത്തു എന്ന കാരണത്തിൽ അറസ്റ്റു ചെയ്തു ജയിലിലടച്ചു. തികഞ്ഞ ഹിന്ദുത്വ വാദിയായ വിനായക് ദാമോദർ സവർക്കർ ഈ വിഭജന തീരുമാനത്തെ എതിർത്തു. ഹിന്ദുക്കളും, മുസ്ലിങ്ങളും ഐക്യത്തോടെ ഒരു രാജ്യമായി തന്നെ കഴിയുമെന്നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി, അല്ലാമ മഷ്രിഖി തുടങ്ങിയ നേതാക്കൾ വിശ്വസിച്ചിരുന്നത്. ഹിന്ദുക്കൾക്കും, മുസ്ലിമുകൾക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധി പറയുകയുണ്ടായി.
1946 ഓഗസ്റ്റ് 16 നടന്ന കൽക്കട്ട കൂട്ടക്കുരുതിക്കുശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിതരായിരുന്നു. കൽക്കട്ട കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇതേതുടർന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ നേതാക്കൾക്കു മുന്നിൽ സമ്മർദ്ദം സൃഷ്ടിച്ചു.
വിഭജനം 1947
മൗണ്ട്ബാറ്റൺ പദ്ധതി
ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 ആഗസ്ത് 15 ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.
ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.
ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
സിന്ധിന് സ്വയം തീരുമാനമെടുക്കാം.
വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം.
പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.
റാഡ്ക്ലിഫ് രേഖ
ഇന്ത്യയേയും പാകിസ്താനേയും വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൾ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. അമൃത്സറിലൊഴിച്ച് ബാക്കിയെല്ലാം മുസ്ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളായിരുന്നു. അമൃത്സറിൽ മാത്രം 46.5 ശതമാനം മാത്രമേ മുസ്ലിം സമുദായക്കാരുണ്ടായിരുന്നുള്ളു. പ്രദേശങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക എന്നത് ശ്രമപ്പെട്ട ജോലിയായിരുന്നു. ഇതിനായാണ് സർക്കാർ അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നത്. സർ.സിറിൾ റാഡ്ക്ലിഫ് ആയിരുന്നു കമ്മീഷൻ ചെയർമാൻ. റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചു. രണ്ട് മുസ്ലീം പ്രതിനിധികളും, രണ്ട് മുസ്ലീമേതര പ്രതിനിധികളും അടങ്ങിയതായിരുന്നു കമ്മീഷൻ. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും റാഡ്ക്ലിഫിനു തന്നെ സ്വയം എടുക്കേണ്ടി വന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട രീതിയിൽ ശ്രദ്ധകൊടുക്കാൻ റാഡ്ക്ലിഫ് കമ്മീഷനും കഴിഞ്ഞിരുന്നില്ല. റാഡ്ക്ലിഫ് കമ്മീഷൻ ഇരുവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന പരാതി തുടക്കം മുതലേ ഉണ്ടായിരുന്നു. കമ്മീഷന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു.
അതിർത്തി നിശ്ചയിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇരുവശത്തേക്കും ജനങ്ങൾ പലായനം ആരംഭിച്ചു. പുതിയതായി രൂപം കൊണ്ട സർക്കാരുകൾക്ക് ഇത്ര ഭീമമായ പലായനം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മരണസംഖ്യ വളരെ ഉയർന്നതായിരുന്നു. അഞ്ചുലക്ഷത്തിനും, പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു.
പഞ്ചാബ്
പഞ്ചാബിന്റെ കിഴക്ക് ഭാഗം 1947 ൽ ഇന്ത്യയുടെ ഭാഗമായി മാറി. കിഴക്കൻ പഞ്ചാബിൽ ഏറെയും സിഖ് മതസ്ഥരും, ഹിന്ദുക്കളുമായിരുന്നു. മുസ്ലിങ്ങൾ കൂടുതലുള്ള പടിഞ്ഞാറൻ ഭാഗം പുതിയതായി രൂപീകരിക്കപ്പെട്ട പാകിസഥാനിലും ലയിച്ചു. വിഭജനം കഴിഞ്ഞുവെങ്കിലും, കിഴക്കൻ പഞ്ചാബിൽ മുസ്ലിമുകളും, പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുക്കളും പലായനം ചെയ്യാനാവാതെ ഭീതിയോടെ ജീവിച്ചിരുന്നു.
ലാഹോറും, അമൃത്സറും ആയിരുന്നു ഏറ്റവും പ്രശ്നബാധിതമായ പ്രദേശങ്ങൾ. അതിർത്തി നിർണ്ണയസമയത്ത് ഈ രണ്ടു പ്രദേശങ്ങളും എവിടേക്ക് ഉൾക്കൊള്ളിക്കണമെന്നുള്ള കാര്യത്തിൽ കമ്മീഷന് ആശയക്കുഴപ്പമായിരുന്നു. അവസാനം ലാഹോർ പാകിസ്താന്റെ ഭാഗമായും, അമൃത്സർ ഇന്ത്യയുടെ ഭാഗമായും നിശ്ചയിക്കപ്പെട്ടു. വിഭജനശേഷം, പടിഞ്ഞാറൻ പഞ്ചാബിന്റെ ഭാഗങ്ങളായിരുന്ന ലാഹോർ, റാവൽപിണ്ടി, മുൾട്ടാൻ, തുടങ്ങിയ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സിഖ് മതസ്ഥർ കൂട്ടമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.[1 അതേപോലെ തന്നെ കിഴക്കൻ പഞ്ചാബിന്റെ പ്രദേശങ്ങളായിരുന്ന ലുധിയാന, ജലന്ധർ എന്നിവിടങ്ങളിൽ വസിച്ചിരുന്ന മുസ്ലിം വംശജരും ആക്രമണത്തിനിരയായി.
ബംഗാൾ
ബംഗാൾ പ്രവിശ്യയും വിഭജിക്കപ്പെട്ടു. പശ്ചിമ ബംഗാൾ ഇന്ത്യയോടൊപ്പവും, ഈസ്റ്റ് ബംഗാൾ പാകിസ്താനോടൊപ്പവും ലയിച്ചു.ബംഗാൾ വിഭജനസമയത്ത് വ്യക്തമായ തീരുമാനങ്ങൾ ഇരുഭാഗത്തു നിന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല. എന്നാലും തൽക്കാലം വിഭജനം നടക്കട്ടെ എന്നും, പിന്നീടു വരുന്ന തർക്ക വിഷയങ്ങൾ ഒരു ട്രൈബ്യൂണലിനെക്കൊണ്ട് അന്വേഷിപ്പിച്ച് പരിഹരിക്കാം എന്നതുമായിരുന്നു ബ്രിട്ടന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമായി നിർവഹിക്കാൻ കെല്പുള്ള ഒരു ഭരണസംവിധാനം ബംഗാൾ പ്രവിശ്യയുടെ തലപ്പത്ത് ഉണ്ടായിരുന്നുമില്ല. വിഭജനത്തിനുശേഷം ആരായിരിക്കും പുതുതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാനത്തെ നയിക്കുന്നത് എന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഈസ്റ്റ് ബംഗാൾ പിന്നീട് ഈസ്റ്റ് പാകിസ്താൻ എന്നു പേരു മാറ്റി. എന്നാൽ ബംഗാൾ വിമോചന യുദ്ധത്തിലൂടെ ഈസ്റ്റ് പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമായിത്തീരുകയും ചെയ്തു.
സിന്ധ്
സിന്ധ് വംശജരായ ഹിന്ദുക്കൾ വിഭജനത്തിനുശേഷം സിന്ധ് പ്രവിശ്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവിടത്തെ മുസ്ലിമുകളുമായി അവർ നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്. പതിനാല് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾ സിന്ധ് പ്രവിശ്യയിൽ വിഭജനകാലത്ത് ജീവിച്ചിരുന്നു. എന്നാൽ വിഭജനത്തെത്തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വം മുൻകൂട്ടിക്കണ്ട് പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദുക്കൾ സിന്ധ് വിട്ട് ഇന്ത്യയിലേക്ക് വന്നു. സിന്ധ് പ്രവിശ്യ മുഴുവനായി പാകിസ്താന്റെ ഭാഗമായപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച സിന്ധ് വംശജരായ ഹിന്ദുക്കൾ ഭവനരഹിതരായി മാറി. സിന്ധിൽ ഇപ്പോഴും ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്, പാകിസ്താന്റെ 1998 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ എണ്ണം ഇരുപതുലക്ഷത്തോളം വരും.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു. ബ്രിട്ടീഷ് വൈസ്രോയിയും, മൗണ്ട് ബാറ്റണും എല്ലാം ഇന്ത്യാ വിഭജനത്തിന്റെ പേരിൽ ധാരാളം കുറ്റപ്പെടുത്തലുകൾക്ക് ഇരകളായിട്ടുണ്ട്. റാഡ്ക്ലിഫ് രേഖ ഇന്ത്യക്കനുകൂലമായി സൃഷ്ടിച്ചു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്. കമ്മീഷൻ വളരെയധികം ശ്രമപ്പെട്ടാണ് അതിർത്തി നിർണ്ണയം നടത്തിയതെങ്കിലും അതിൽ പോരായ്മകളേറെയാണ്. ഭൂമിശാസ്ത്രപരമായി അതിർത്തി നിർണ്ണയിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടുവെങ്കിലും, രാഷ്ട്രീയമായി വിജയിച്ചു എന്നു പറയപ്പെടുന്നു. ഇന്ത്യാ വിഭജനത്തിനായി ബ്രിട്ടൻ കാണിച്ച തിടുക്കമാണ് പ്രശ്നങ്ങൾക്കെല്ലാം ഹേതുവായിത്തീർന്നതെന്നു കരുതുന്ന വിമർശകരും ഉണ്ട്. വിഭജനത്തിനു മുന്നേ തന്നെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നിരുന്നു, അതുകൊണ്ടു തന്നെ വിഭജനം എന്നത് ഇന്ത്യയുടേയും പാകിസ്താന്റേയും പുതിയ സർക്കാരുകളുടെ ജോലിയായി തീർന്നു. വലിയ തോതിലുള്ള പലായനം മുൻകൂട്ടി കാണുവാൻ കഴിഞ്ഞിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട രണ്ടു രാജ്യങ്ങളും നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഇത്. ഇരു രാജ്യങ്ങളുടേയും ക്രമസമാധാന സംവിധാനം ആകെ തകർന്നു. കൊള്ളയും കലാപങ്ങളും പടർന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു, അത്രത്തോളം തന്നെ ആളുകൾ ആലംബഹീനരായി. കിടപ്പാടവും, അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു.
ഡൽഹി പഞ്ചാബ് അഭയാർത്ഥികൾ
രണ്ടരക്കോടിയോളം ജനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട അതിർത്തി കടന്ന് മാതൃരാജ്യത്തേക്ക് പലായനം ചെയ്തു എന്ന് കണക്കുകൾ പറയുന്നു. 1941 ലും 1951 ലും നടന്ന കാനേഷുമാരി അനുസരിച്ചുള്ള കണക്കാണിത്. ഇന്ത്യയിലേക്കുള്ള അഭയാർത്ഥികൾ ഏറെയും വന്നു ചേർന്നത് ഡൽഹിയിലേക്കാണ്. ഡൽഹിയുടെ ജനസംഖ്യ കുതിച്ചുയർന്നു. 1947 ൽ കേവലം പത്തുലക്ഷം മാത്രമുണ്ടായിരുന്ന ഡൽഹിയിലെ ജനസംഖ്യ, 1947-1951 കാലഘട്ടത്തിൽ ഇരുപതുലക്ഷത്തിലേക്കെത്തിച്ചേർന്നു.ഡൽഹിയുടെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അഭയാർത്ഥികൾ വീടുവെച്ചു താമസിക്കാൻ തുടങ്ങി. സൈനിക താവളങ്ങളിലും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും എന്നു വേണ്ട തലചായ്ക്കാൻ ഒരിടം എന്നതായിരുന്നു അവർക്ക് പ്രധാനം. താൽക്കാലികമായി ടെന്റുകൾ കെട്ടി താമസിച്ച ഇവർക്കായി പിന്നീട് ഭാരത സർക്കാർ സ്ഥിരമായ താമസസൗകര്യമൊരുക്കിക്കൊടുത്തു. പുതിയ ഒരു ജീവിതം സൃഷ്ടിക്കാൻ ആവശ്യമായതൊക്കെ ഭാരതസർക്കാർ അഭയാർത്ഥികൾക്കായി ചെയ്തുകൊടുത്തു. കച്ചവടം ആരംഭിക്കാൻ പുതിയ വായ്പാ പദ്ധതികൾ, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ സൗജന്യങ്ങൾ തുടങ്ങിയവ നൽകി അഭയാർത്ഥികളെ സർക്കാർ സംരക്ഷിച്ചു.
അനന്തരഫലങ്ങൾ
സ്ത്രീകളുടെ പുനരധിവാസം തിരുത്തുക
ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്താൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്ന ഇന്ത്യാ സർക്കാർ ആരോപിക്കുമ്പോൾ, തങ്ങളുടെ 50000 ഓളം വരുന്ന മുസ്ലിം സ്ത്രീകളെ എതിർവിഭാഗക്കാരും ഉപദ്രവിച്ചെന്ന് പാകിസ്താൻ പ്രത്യാരോപണം ഉന്നയിക്കുന്നു. 1949 ഓടെ, 12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്കും, ആറായിരത്തോളം സ്ത്രീകളെ പാകിസ്താനിലേക്കും കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു എന്ന് സർക്കാർ കണക്കുകൾ പറയുന്നു.എന്നാൽ തിരിച്ചുചെല്ലുന്ന തങ്ങളെ കുടുംബാംഗങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്ന ഭയത്താൽ കൂടുതലും ഹിന്ദു,സിഖ് മതസ്ഥരായ സ്ത്രീകൾ തിരികെ ഇന്ത്യയിലേക്ക് പോരാൻ തയ്യാറായില്ല. ഇതു തന്നെയായിരന്നു ഇന്ത്യയിൽ അകപ്പെട്ടുപോയ മുസ്ലിം വനിതകളുടെ കാര്യവും
ഇന്ത്യാ പാകിസ്താൻ ബന്ധം
ഇന്ത്യാ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിർത്തി പ്രദേശങ്ങൾ. ജമ്മൂ-കാശ്മീർ പ്രദേശമായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായത്.
ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം. പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം.. ഈ യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നു.
1947 ഒക്ടോബർ 22 ന് പാകിസ്താൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു. പ്രാദേശിക ഗോത്ര വർഗ്ഗക്കാരായ തീവ്രവാദികളും പാകിസ്താൻ സേനയും ശ്രീ നഗർ പിടിച്ചടക്കാനായി നീങ്ങി. പക്ഷേ ഉറിയിൽ എത്തിയപ്പോഴേക്കും അവർക്ക് പ്രതിരോധം നേരിടേണ്ടി വന്നു. കാശ്മീർ രാജാവായിരുന്ന ഹരി സിങ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി ലയനരേഖയിൽ ഒപ്പുവെക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റും പാകിസ്താൻ സേനയുടെ മുന്നേറ്റം തടഞ്ഞു.
ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു.
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.
കാർഗിൽ യുദ്ധം
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം, എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി.ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.
സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു
കടപ്പാട് wiki
Nandu K Nair's photo.

Wednesday, 10 February 2016

തുർക്ക് മാൻ ഗെയ്റ്റ് സംഭവം

ഇന്ത്യ മറന്ന ദുരന്തം 
Wilson Varghese to ചരിത്രാന്വേഷികൾ

അടിയന്തരാവസ്ഥ സമയത്തെ ഒരു പോലീസ് ക്രൂരതയുടെ ചരിത്രം ആണ് തുർക്ക് മാൻ ഗെയ്റ്റ് സംഭവം .അന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയിരുന്നു എങ്കിലും മകനായ സഞ്ജയ് ഗാന്ധിക്ക് ഭരണത്തിൽ നിർണായക പങ്ക് ഉണ്ടായിരുന്നു .സഞ്ജയ് ഗാന്ധിയുടേ നിർദ്ദേശ പ്രകാരം ഡെൽഹിയെ മനോഹരമാക്കുന്നതിന് വേണ്ടി ഡെൽഹിയിലെ ചേരികൾ പൊളിക്കുവാൻ ഇന്ദിരാ ഗാന്ധി ഉത്തരവിടിന്നു .ചേരി നിവാസികൾക്ക് താമസിക്കുവാന് മറ്റ് സ്ഥലങ്ങൾ നല്കി .എന്നാൽ തുർക്ക് മാൻ ഗെയ്റ്റ ചേരിയിലെ നിവാസികൾ ഒഴിഞ്ഞു പോകാൻ തയ്യാറായില്ല .കാരണം അവർ ഡെൽഹി നഗരത്തേ ആശ്രയിച്ച് ആയിരിന്നു ജീവിച്ചിരുന്നത് .മറ്റ് സ്ഥലങ്ങളിൽ മാറി താമസിച്ചാലും ഉപജീവനത്തിനായി ബസ് കയറി ഡെൽഹിയിൽ എത്തേണ്ടിയിരുന്നു . അത് കൊണ്ട് തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ബസ് യാത്രക്കായി മാറ്റി വെക്കേണ്ടി വരും എന്ന് അവർക്ക് അറിയാമായിരിന്നു .അതുകൊണ്ട് തന്നെ അവർ ചേരി ഒഴിയാൻ തയ്യാറായില്ല . ചേരി പൊളിക്കുവാൻ ബുൾഡോസറുമായി വന്നവരേ അവർ ശക്തമായി തടഞ്ഞു .1976 april 18 ന് ചേരി പൊളിക്കൽ തടയാന് വന്ന പ്രതിഷേധകാർക്ക് എതിരേ പോലീസ് നിറയൊഴിച്ചു .150 പേർക്ക് ഈ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെടുന്നു .എന്നാൽ ഈ വാർത്ത ഇന്ത്യയിലെ പത്രങ്ങള്ക്ക് പ്രസ്സിദ്ധീകരിക്കുവൻ കഴിഞ്ഞില്ല . കാരണം അടിയന്തരാവസ്ഥ ആയതിനാൽ പത്രങ്ങൾക്ക് മുകളിൽ സെൻസർ ഷിപ്പ് ഏർപ്പെടുത്തിയിരിന്നു .വിദേശ മാധ്യമം ആയ ബിബിസി വഴിയാണ് ഇന്ത്യ ക്കാർ ഈ വിവരം അറിഞ്ഞത് .

Wednesday, 27 January 2016

ഇന്ത്യന്‍ ഭരണഘടന


ഇന്ത്യന്‍ ഭരണഘടന
Sachin Ks; Charithraanveshikal
ഭാഷയിലും ജാതിയിലും മതത്തിലും വര്‍ഗത്തിലും എന്തിനധികം, കഴിക്കുന്ന അന്നത്തില്‍ പോലും വ്യത്യസ്തരായ നൂറ്റി ഇരുപതു കോടി ജനങ്ങളെ ഒരു കൊടിക്കീഴില്‍, ഒരു ഭരണത്തിന്‍ കീഴില്‍ നിലനിര്‍ത്തുക. കഴിഞ്ഞ അറുപത്തി ആറു വര്‍ഷത്തോളം ഈ സുപ്രധാന കര്‍ത്തവ്യം നിറവേറ്റി പോരുന്ന മഹത് ഗ്രന്ഥം ആണ് ഇന്ത്യന്‍ ഭരണഘടന. ആ ഭരണ രേഖ പ്രാബല്യത്തില്‍ വന്നതിന്റെ അറുപത്തി ആറാം വാര്‍ഷികം (അറുപത്തി ഏഴാമത് റിപ്പബ്ലിക് ഡേയ്) ആണ് ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നത്.
ഭരണ ഘടനാ നിര്‍മാണ സഭ
************************************
സ്വാതന്ത്ര്യ ഭാരതത്തിന്റെ ഭരണ ഘടന നിര്‍മിക്കേണ്ടത് തിരഞ്ഞെടുപ്പെട്ട ജനപ്രധിനിധികളും നിയമ വിദഗ്ദ്ധന്മാരും അടങ്ങുന്ന ഒരു ഭരണ ഘടനാ നിര്‍മാണ സഭ ആയിരിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് കമ്മ്യുണിസ്റ്റ് നേതാവായിരുന്ന M.N റോയ് ആയിരുന്നു. രണ്ടാംലോക മഹായുദ്ധാനന്തരം അധികാര കൈമാറ്റം നടത്താം എന്ന്‍ സമ്മതിച്ച ബ്രിട്ടിഷ് സര്‍ക്കാരും ഈ ആശയത്തെ പിന്തുണച്ചു. തുടര്‍ന്ന് യുദ്ധാനന്തരം ഇന്ത്യയില്‍ എത്തിയ ക്യാബിനറ്റ് മിഷന്‍ സഭയുടെ നിര്‍മാണത്തിനായി ഇലക്ഷന്‍ നടത്താന്‍ ശുപാര്‍ശ ചെയ്യുകയും അതിന്‍പ്രകാരം രാജ്യമെമ്പാടും തിരഞ്ഞെടുപ്പ് നടത്തി സഭ രൂപികരിക്കുകയും ചെയ്തു. ഇന്നത്തെ പാക്-ബംഗ്ലാദേശ് പ്രദേശങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 389 പേരടങ്ങിയ ഈ സഭ 1946 ഡിസംബര്‍ 9 നു ആദ്യമായി സമ്മേളിച്ചു കൊണ്ട് ഭരണ ഘടന നിര്‍മാണ പ്രക്രിയക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 13 നു നെഹ്രു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. പില്‍ക്കാലത്ത് ഭരണഘടന യുടെ ആമുഖം ആയി തീര്‍ന്നത് ഈ പ്രമേയം ആയിരുന്നു. വിഭജനത്തിനു ശേഷം സഭയിലെ അംഗങ്ങളുടെ എണ്ണം 299 ആയി ചുരുങ്ങി.
കമ്മറ്റികള്‍
***************
ഭരണഘടയുടെ ഓരോ ദൗത്യങ്ങളും അതാത് മേഖലയിലെ പ്രഗല്‍ഭര്‍ ഉള്‍ക്കൊള്ളുന്ന ഓരോ കമ്മറ്റികള്‍ക്ക് ആയി വീതിച്ചു നല്‍കിയ സഭയില്‍ ഇങ്ങനെ മൊത്തം 22 കമ്മറ്റികള്‍ ഉണ്ടായിരുന്നു. ഇതില്‍ സുപ്രധാന കമ്മറ്റി ആയ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു ഡോ. അംബേദ്‌കര്‍. അദ്ദേഹം ഉള്‍പ്പെടെ ഏഴു അംഗങ്ങള്‍ ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിര്‍മിച്ച ഭരണഘടനയുടെ കരടു രൂപരേഖ 1948 ഫെബ്രുവരിയില്‍ സഭ മുന്‍പാകെ അവതരിപ്പിക്കുകയും പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഭരണഘടനയുടെ സമ്പൂര്‍ണ രൂപം 1949 നവംബര്‍ 26 നു ഭരണഘടനാ നിര്‍മാണ സഭ അന്ഗീകരിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഏകദേശം മൂന്നു വര്‍ഷത്തോളം പിന്നിട്ടിരുന്നു ഭരണഘടനയുടെ നിര്‍മാണ പ്രക്രിയ. ഭരണഘടനയുടെ ഒറിജിനല്‍ കയ്യെഴുത്തു പ്രതിയില്‍ ചിത്ര പണികള്‍ കൊണ്ട് അലങ്കരിച്ചത് പ്രശശ്ത ചിത്രകാരന്‍ ആയിരുന്ന നന്ദലാല്‍ ബോസ് ആയിരുന്നു
ജനുവരി 26 ന്റെ പ്രസക്തി
*******************************
ഭരണഘടനയുടെ നിര്‍മാണം നവംബര്‍ ഇരുപത്തി ആറിനു തന്നെ പൂര്‍ത്തിയായി എങ്കിലും ഇത് പ്രാബല്യത്തില്‍ വന്നത് ജനുവരി 26 നു ആണെന്ന് കാണാം. ഇത് മനപൂര്‍വം തിരഞ്ഞെടുത്ത ഒരു തിയതി ആണ്. 1930 ജനുവരി ഇരുപത്തി ആറിനു ആയിരുന്നു, ലാഹോറിലെ കോണ്ഗ്രസ് സമ്മേളനത്തില്‍ വച്ച് പ്രഖ്യാപ്പിക്കപ്പെട്ട (1929 december 31) പൂര്‍ണ സ്വരാജ് എന്ന ആശയത്തിന്റെ ഔദ്യോഗിക രേഖ പുറത്തു വന്നത്. അന്ന് മുതല്‍ സ്വാതന്ത്ര്യ ലബ്ദി വരെ ഈ ദിനം ആണ് സ്വാതന്ത്ര്യ ദിനം ആയി കോണ്ഗ്രസ് രാജ്യം എങ്ങും ആചരിച്ചിരുന്നത്‌. ഇതിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് അന്നേ ദിവസം ഭരണഘടന അധികാരത്തില്‍ വരുത്തിയതും റിപ്പബ്ലിക് ഡേയ് ആയി പിന്നീടിങ്ങോട്ട്‌ ആഘോഷിക്കാന്‍ ആരംഭിച്ചതും. ഭരണഘടനയെ നിര്‍മാണ സഭ അംഗീകരിച്ച നവംബര്‍ 26 കഴിഞ്ഞ വര്‍ഷം വരെ നിയമ ദിനം ആയിട്ടാണ് ഇന്ത്യയില്‍ ആചരിച്ചിരുന്നത്‌. 2015 മുതല്‍ ഇത് ഭരണഘടന ദിനം എന്ന് അറിയപ്പെടാന്‍ തുടങ്ങി.
കടവും കടപ്പാടുകളും
************************
ഭരണഘടനയുടെ ശില്‍പ്പി ആയി നമ്മള്‍ അംബേദ്‌കറിനെ ആദരിച്ചു പോരുന്നുണ്ട് എങ്കിലും കേവലം ഒരു മനുഷ്യന്റെയോ ഒരു കൂട്ടം ആളുകളുടെയോ ആശയങ്ങളോ അഭിപ്രായങ്ങലോ അല്ല അത് ഉള്‍ക്കൊള്ളുന്നത്. ഭരണഘടനയുടെ വേരുകള്‍ തേടി ചെന്നാല്‍ അതൊരുപക്ഷേ ബ്രിട്ടിഷ്‌ സര്‍ക്കാര്‍ ആദ്യകാലത്ത് പാസ്സക്കിയിട്ടുള്ള രേഗുലെറ്റിംഗ് ആക്റ്റ് (1773) വരെ ചെന്നെത്താം എങ്കിലും 1935 ഇലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യാ ആക്റ്റ് ആണ് ഭരണഘടനയുടെ തൊട്ടു പൂര്‍വികന്‍ ആയി അറിയപ്പെടുന്നത്. ഇതിനിടയില്‍ ചാര്‍ട്ടര്‍ ആക്റ്റുകള്‍, കൌണ്‍സില്‍ ആക്റ്റുകള്‍, തുടങ്ങി ഭരണം സുഖമം ആക്കാന്‍ ഒരുപാട് നിയമങ്ങള്‍ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഈ പറഞ്ഞ നിയമങ്ങള്‍ എല്ലാം തന്നെ ബ്രിട്ടിഷ് പാര്ലമെന്റ്റ് പാസ്സക്കിയതാണെന്ന് പറയേണ്ടതില്ലലോ. അതുകൊണ്ടൊക്കെ തന്നെ ബ്രിട്ടനില്‍ നിന്നും വന്ന ആശയങ്ങള്‍ ആണ് ഭരണഘടനയില്‍ ഏറിയ പങ്കും കാണാന്‍ സാധിക്കുന്നത്‌. ഇതിനു പുറമേ അക്കാലത് ഉണ്ടായിരുന്ന ലോക രാജ്യങ്ങളുടെ ഭരണഘടനകള്‍ വിശകലനം ചെയ്തു അതില്‍ നിന്നും നമുക്ക് ചേര്‍ന്നവ കൂട്ടി ചേര്‍ത്തു കൂടി ആണ് ഇന്ത്യന്‍ ഭരണ ഘടന നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ പരമ പ്രധാനം അമേരിക്കയില്‍ നിന്നും നാം കടം കൊണ്ട മൌലികാവകാശങ്ങള്‍ ആണ്. സമാനമായ രീതിയില്‍ റിപ്പബ്ലിക് എന്ന ആശയം ഫ്രാന്‍സില്‍ നിന്നും മൌലിക കര്‍ത്തവ്യങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും (അത് പില്‍ക്കാലത്ത് കൂട്ടി ചേര്‍ത്തതാണ്) ഭരണ ഘടന ഭേദഗതി ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സൌത്ത് ആഫ്രിക്കയില്‍ നിന്നും നാം കടം കൊണ്ടിരിക്കുന്നു. അടിയന്തിരാവസ്ഥയുടെ രീതികള്‍ ജര്‍മന്‍ ഭരണഘടനയുടെ മാതൃകയില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്.
വനിതകളും മലയാളി സാന്നിധ്യവും
*****************************************
പതിനഞ്ചോളം വനിതാ അംഗങ്ങളും ഭരണ ഘടനാ നിര്‍മാണ സഭയില്‍ പങ്കെടുക്കുകയും അതിന്റെ രൂപികരിക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഒരേ ഒരു മുസ്ലിം വനിതയെ ഉണ്ടായിരുന്നുള്ളൂ. ഐക്യ പ്രവിശ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബീഗം റസൂല്‍ ആയിരുന്നു ആ സ്ത്രീ സാന്നിധ്യം. ദളിതരുടെ ശബ്ദം ആയി മാറിയ ദാക്ഷായണി വേലായുധന്‍, ഈയിടെ അന്തരിച്ച നര്‍ത്തകി മ്രിനാളിനീ സാരഭായിയുടെ അമ്മയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന അമ്മു സ്വാമിനാഥന്‍, തിരുവിതാംകൂര്‍ സ്റേറ്റ് കൊണ്ഗ്രസ്സിലെ ആദ്യ വനിതാ അന്ഗവും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ എം.പിയും ആയിരുന്ന ആനി മസ്കരീന്‍ തുടങ്ങിയവര്‍ ആയിരുന്നു നിര്‍മാണ സഭയില്‍ അന്ഗംങ്ങള്‍ ആയിരുന്ന മലയാളി വനിതകള്‍. ഇവരുള്‍പ്പെടെ പതിനേഴു മലയാളികള്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ പങ്കു വഹിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ഘടന
******************************
നിലവില്‍ വന്നപ്പോള്‍ 22 ഭാഗങ്ങളില്‍ ആയി 395 ആര്‍ട്ടിക്കിളുകള്‍ ആണ് നമ്മുടെ ഭരണ ഘടനയില്‍ ഉണ്ടായിരുന്നത്. ഇതിനു പുറമേ എട്ടു പട്ടികകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് പല പല ഭേദഗതികളില്‍ ആയി കൂട്ടിച്ചേര്‍കലുകള്‍ക്കും അപൂര്‍വ അവസരങ്ങളില്‍ ഒഴിവാക്കലിനും വിധേയം ആയി പിന്നെയും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആയിരുന്നു നൂറാം ഭേദഗതി പാര്ലമെന്റ്റ് അന്ഗീകരിച്ചത്. (ബംഗ്ലാദേശിന് ഭൂമി കൈമാറുന്നത് സംബന്ധിച്ച്) ചില കാര്യങ്ങളില്‍ ഭേദഗതി ചെയ്യുന്നത് എളുപ്പം ആണ് അഥവാ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷം മാത്രം മതി എങ്കിലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതികള്‍ക്കു നാലില്‍ മൂന്നു ഭൂരിപക്ഷവും ചില അവസരങ്ങളില്‍ സംസ്ഥാന നിയമ നിര്‍മാണ സഭയുടെ അന്ഗീകാരവും ആവശ്യം ആണ് (കാശ്മീരിനെ സംബന്ധിക്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒക്കെ ഇതിനു ഉദാഹരണം ആണ്) ഇന്ന്25 ഭാഗങ്ങളില്‍ ആയി 448 ആര്‍ട്ടിക്കിളുകളും 12 പട്ടികയും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണ ഘടനയാണ് നമ്മുടേത്‌. (ഏറ്റവും ചെറുത് അമേരിക്കയുടേത് ആണ്)
എന്തൊക്കെ പോരായ്മകള്‍ ഉണ്ടങ്കിലും ഇന്ന് ഇവിടെ സമാധാനത്തോടെ പൌരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കുന്ന ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഓരോ ഭാരത പൌരനും ഈ സൌകര്യങ്ങള്‍ക്കും വ്യ്വസ്ഥിതിക്കും ഈ അമൂല്യ ഗ്രന്ഥത്തോടും അതിന്റെ നിര്‍മാണത്തിന് കാരണക്കാരായ ദീര്‍ഘദര്‍ശികളായ നമ്മുടെ പൂര്‍വികരോടും കടപ്പെട്ടിരിക്കുന്നു.
Sachin Ks's photo.

Saturday, 23 January 2016

കെൻ സാരോ വിവ

കെൻ സാരോ വിവ-ഒയ്

Wilson Varghese to ചരിത്രാന്വേഷികൾ


നൈജീരിയയിലെ ഒഗോണി വംശത്തിൽ പെട്ടയാളാണ്‌ കെൻ സാരോ വിവ. ജനനം ഒക്ടോബര്‍-10-1941.പിതാവ് ജിം വിവ .പഠനത്തില്‍ മികച്ചു നിന്ന കെന്നിനു വിദ്യാഭാസ മേഖലയില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു.എന്നാല്‍ ഒഗോനികളേ പിന്തുണച്ചു എന്നതിന്റെ പേരില്‍ കെന്നിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു .
1970 കളില്‍ മികച്ച രീതിയില്‍ ധാരാളം റിയല്‍ എസ്റ്റേറ്റ്‌ ബിസ്സിനസ്സ് ചെയ്തു.1980 കളില്‍ എഴുത്തുകാരന്‍ ,പത്രപ്രവര്‍ത്തകന്‍ ,ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവ് എന്നി നിലയില്‍ തിളങ്ങി .1990 കള്‍ മുതല്‍ മനുഷ്യാവകാശ രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
നിങ്ങളുടെ വീട്ടില്‍ നിന്ന് സര്‍ക്കാര്‍ നിധി കണ്ടെത്തി എന്നു വിചാരിക്കുക .എന്നാല്‍ അത് കാരണം നിങ്ങള്ക്ക് നിങ്ങളുടെ വീട് നഷ്ടമാകുന്നു...അത് തന്നെ ആയിരിന്നു ഒഗോനിയിലേ ജനങ്ങളുടെ അവസ്ഥ. ഒഗോണികളുടെ ജന്മദേശമായ നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു .ഇത് ഒഗോനിലാന്ഡില്‍ എണ്ണ മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതിനും വൻ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.എണ്ണ കമ്പനികള്‍ പാവപെട്ട ഒഗോനി കര്‍ഷകന്റെ കാല്‍ ചുവട്ടില്‍ നിന്നും സമ്പത്ത് വാരി കൊണ്ട് പോയി.എന്നാല്‍ കര്‍ഷകനു കിട്ടിയ പ്രതിഫലം അവന്റെ ഭുമി മലിനപെട്ട് എന്നത് മാത്രമായിരുന്നു
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോർ ദി സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ" [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തിൽ കെൻ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെൽ എന്ന എണ്ണക്കമ്പനിക്കെതിരെയും കെൻ സാരോ വിവ ശക്തമായി രംഗത്തു വന്നു.അഹിംസയില്‍ അധിഷ്ടിതമായ സമരമായിരുന്നു കെന്‍ നയിച്ചത് .
1993 ല്‍ എണ്ണ കമ്പനികള്‍ക്ക് ഒഗോനിയില്‍ നിന്ന് പിന്മാറേണ്ടി വന്നു. എന്നാല്‍ കെന്നിനു സ്വന്തം ജീവന്‍ ബലി നല്കേണ്ടി വന്നു . ഈ സമരങ്ങൾ ഏറ്റവും ശക്തിപ്രാപിച്ചു നിൽക്കുന്ന സമയത്ത് കൊലപാതക കുറ്റം ആരോപിച്ചു പട്ടാള ഭരണകൂടം കെൻ സാരോ വിവയെ അറസ്റ്റു ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യ അവകാശ സംഘടനകള്‍ സൈനീക വിചാരണക്ക് എതിരെ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ മോചനത്തിനായി അഭ്യര്തിക്കുകയും ചെയ്തു . എന്നാല്‍ പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴിൽ വിചാരണ ചെയ്ത് നവംബര്‍ - 10- 1995-ൽ എട്ട് സഹപ്രവർത്തകരോടൊപ്പം കെൻ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി.
വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മിക്കവയും അവാസ്തവങ്ങളുംരാഷ്ട്രീയദുരുദ്ദേശ്യവെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.
പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. കോമണ‌വെൽത്ത് രാജ്യങ്ങളുടെ അംഗത്വത്തിൽ നിന്ന് നൈജീരിയ
താത്കാലികമായി പുറത്താക്കപ്പെടാൻ ഇതു കാരണവുമായി.
കടപ്പാട് . വിക്കിപീഡിയ
Wilson Varghese's photo.

Friday, 22 January 2016

ചിപ്കോ പ്രസ്ഥാനം

ചിപ്കോ പ്രസ്ഥാനം
Praveen Padayambath  to ചരിത്രാന്വേഷികൾ

നാം ജീവിക്കാനാഗ്രഹിക്കുംബോൾ എന്തിനാണു ഒരു നദിയെ പർവ്വതത്തെ കൊന്നുകളയാൺ ശ്രമിക്കുന്നത്.
ഈ ചോദ്യം ചോദിച്ചത്,സുന്ദർലാൽ ബഹുഗുണയാണു,ചിപ്ക്കോപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുയർത്തിയ ചോദ്യമിന്നും പ്രതിധ്വനിക്കുന്നുണ്ട് ഉത്തരാഖണ്ഡിന്റെ മണ്ണിൽ.ശ്രീനഗറിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഭാഗീരഥിതടത്തിലെ ദുരിതക്കാഴച്ചകൾ കണ്ടപ്പോൾ ശരിക്കും നടുക്കം ഉണ്ടായി.മണ്ണ് എടുക്കുന്ന ജെ,സി,ബി കൾ ധാരാളമായിട്ടുണ്ടായിരുന്നു.മണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്യുന്ന കാലൻ ജെ.സി.ബികൾ ഉയർന്ന എല്ലാമൺ തിട്ടകളും ഇടിച്ചുനിരപ്പാക്കിയിട്ടുണ്ട്.വാഹനത്തിൽ നിന്നു ഞാനും ജോഷിയും ഒന്നു രണ്ടു യാത്രികരും പുറത്തിറങ്ങി.താഴെ തകർന്നടിഞ്ഞ വീടുകളുടെ അസ്തികൂടങ്ങൾ.
ഇവിടെ വലിയൊരു ഗ്രാമമായിരുന്നു സാർ,നൂറുകണക്കിനു ജനങ്ങൾ ക്രഷിചെയ്തു ജീവിച്ച മണ്ണാണിത്.ജോഷി താഴ്വാരത്തേക്ക് ചൂണ്ടി വാക്കുകൾ തുടർന്നു.ജനം ആദ്യമൊന്നും അണക്കെട്ട് നിർമ്മാണത്തിനു സമ്മതിച്ചിരുന്നില്ല,പൈത്രകമായികിട്ടിയ ഭൂമിയിൽ നിന്ന് പോകാതെ അവർ ചെറുത്തു നിന്നു.ഒന്നും ഫലിച്ചില്ലെന്നു മാത്രം.കൂട്ടമായി അവർ പാലായനം ചെയ്തു.
ജോഷി സംസാരമൊന്നു നിർത്തി.നിമിഷങ്ങൾക്കു ശേഷം തുടർന്നു….ഇപ്പോഴും ധാരാളം ക്രെയിനുകൾ,കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കയാണ്.പത്തുപതിനഞ്ചുവർഷം മുൻപ് ഇവിടെ ആയിരക്കണക്കിനേക്കർ ക്രഷി ഭൂമിയായിരുന്നുവെന്നു ജോഷി കൂട്ടിച്ചേർത്തു.ക്രഷി ഭൂമി മാത്രമല്ല വനപ്രദേശവും കൂടിയായിരുന്നു.ദേവദാരു,ചീട്,മരങ്ങളുടെ ഒരു കേന്ദ്രമായിരുന്നു.
കണ്ണിർച്ചാലുപോലെ മുന്നിലൂടെയൊഴുകുന്ന ഭാഗീരഥിയെ ഒരിക്കൽക്കൂടി നോക്കി.മലയായ മലയൊക്കെ ഇടിച്ചുനിരപ്പാക്കി,നെൽ വയലുകൾ ദു:ഖസ്മ്രതിയിലാക്കി ഇനി ഈ തടങ്ങളിലെവിടെയെങ്കിലും പുതിയ ജീവൻ കിളിർക്കുമോ ആവോ,എന്റെ മനസ്സിൽ ഒരു നെരിപ്പോടറിയാതെ വിങ്ങി.കുറേക്കൂടി മുന്നിലേക്കു പോയപ്പോഴാണ് റോഡരികിലുള്ള മതിലുകളിൽ പതിച്ച ഹിന്ദിയിലെഴുതിയ പോസ്റ്റുകൾ ശ്രദ്ധിച്ചത്.ഓ,ഇത് ചിപ്പ്ക്കോ പ്രസ്ഥാനത്തിന്റെ സമരഭൂമികളിലൊന്നാണല്ലോ.സുന്ദർലാൽ ബഹുഗുണയും മദൻ മോഹൻ മാളവ്യയും നേത്രുത്വം കൊടുത്ത പ്രസ്ഥാനങ്ങൾ മനസ്സിലേക്ക് ഇരംബിയെത്തി.ഗന്ധിയൻ സമര രൂപങ്ങളായിരുന്നല്ലോ ചിപ്പ്ക്കോ.ആദിവാസികളും പരിസ്ഥിതി വാദികളും നടത്തിയ പ്രതിഷേധമുന്നേറ്റങ്ങൾ ഇന്നും രാജ്യത്തുടനീളം നടക്കുന്നുണ്ട്.ബഹുഗുണ കുടുംബസമേതമായിരുന്നു സമരം നയിച്ചിരുന്നത്.അണക്കെട്ട് നിർമ്മിച്ചത് ജെ.പി ഇന്റസ്ട്രീസായിരുന്നു.ജോഷിയുടെ പരിസ്ഥിതി ക്ലാസുകളിൽ എല്ലാവരും ശ്രദ്ധകൊടുക്കുന്നുണ്ടെന്നു മനസിലാക്കിയ അദ്ദേഹഹം ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.അണക്കെട്ട് പൂർത്തിയാവുന്നതോടെ ഇവിടെ ജലവിതാനം നന്നായി ഉയരും.ലക്ഷക്കണക്കിനാളുകൾക്ക് ഭൂമിയില്ലാതാവും.ഒരു പാട് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവും.പക്ഷെ ഇതൊക്കെ ആർക്കു വേണ്ടിയാണ്.നഗരവാസികളുടെ വികസനത്തിനു വേണ്ടി,ആർത്തിക്കുവേണ്ടി. 2400 മെഗാവാട്ട് വൈദ്യതി ഉൽപ്പാദിപ്പിക്കുമെത്രെ. ഉത്തരേന്ത്യയിലെ വൻ നഗരങ്ങളിൽ കുടിവെള്ളവും ,2700 ഗാലൻ കുടിവെള്ളം ഈ അണക്കെട്ടിൽ നിന്നും പ്രതീക്ഷിക്കുന്നു.തീർച്ചയായും ഭീമൻ കണക്കുതന്നെയാണിത്.
ആരെയും അസ്വസ്ഥമാക്കുന്ന കാഴച്ച,പ്രായക്കുറവുള്ള ഹിമാലയൻ മലമടക്കുകൾ,ഉത്തരകാശിയിലു-
ണ്ടായ ഭൂചലനങ്ങൾ,ഹിമക്കട്ടകളുടെ വലിയതോതിലുള്ള ഉരുകൽ,വർദ്ധിച്ചതോതിലുള്ള മലയിടിച്ചൽ….എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ ഒരു പക്ഷെ മനുഷ്യന് തടുക്കാൻ കഴിയാത്ത കടപുഴക്കലാവും അത്.
Comments
Kiran Thomas

Write a comment...


Search This Blog